ഒരു ചെറു യാത്രയുടെ കഥ ..ഭാഗം 2


ഇടുങ്ങിയ നരച്ച തെരുവുകൾ കടന്നു വിമൻസ് ഹോസ്റ്റലിന്റെ മുറ്റത്തെത്തിയപ്പോൾ അയാൾ എന്റെ ലഗേജ് ഇറക്കി വക്കുകയും അയാളുടെ  ഫോൺ നമ്പർ തരികയും ചെയ്തു . പണം കൊടുക്കാൻ തിരിഞ്ഞ എന്നോട്- പിറ്റേദിവസം  ഇന്റർവ്യൂ കഴിഞ്ഞു സമയം ബാക്കി ഉണ്ടെങ്കിൽ എന്നെ വിളിക്കൂ , നിങ്ങളെ ഞാൻ വാരണാസി മുഴുവൻ കാണിച്ചുതരാം ശേഷം കാശ് തന്നാൽ മതി ന്നു പറഞ്ഞു . ഇന്റർവ്യൂ കഴിഞ്ഞു സമയം കിട്ടുമോ എന്ന് അറിയില്ലെന്നും പിറ്റേദിവസം എന്താണ് പരിപാടിയെന്ന് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു ഞാൻ നിർബന്ധിച്ചുവെങ്കിലും അയാൾ കാശു വാങ്ങിയില്ല . എങ്കിൽ അടുത്ത വാരണാസി യാത്രയിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞു അയാൾ പോയി . എന്റെ സംശയരോഗിയായ മനസ്സിന് ഉൾക്കൊള്ളാനാകാത്ത ചില മനുഷ്യർ നഗരത്തിൽ ഉണ്ടെന്ന് അപ്പോൾ തോന്നി . കോമൾ അപ്പോഴേക്കും ഓടി വരികയും ഭാണ്ഡങ്ങൾ കൈക്കലാക്കി അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു.
ഞാൻ അവൾ കാണിച്ചുതന്ന മുറിയിലേക്ക് പ്രവേശിച്ചു . ഇതും അതിപുരാതനമായ കെട്ടിടം തന്നെ . നമ്മുടെ നാട്ടിൽ നാലുകെട്ടുകൾക്കു കാണാറുള്ള നടുമുറ്റം അതിനുമുണ്ട് . സുന്ദരികളായ പെൺകുട്ടികൾ അവിടിരുന്നു സൊറപറയുകയും കാൽ നഖം മിനുക്കുകയും ചെയ്യുന്നു . ജനൽ വാതിലുകൾക്കെല്ലാം പലനിറങ്ങളിലുള്ള ചില്ലിട്ടിരിക്കുന്നു . കോമളും ഗംഗയുടെ സമതലങ്ങളിൽ വിളഞ്ഞുനിൽക്കുന്ന ഏതോ ഗോതമ്പു കതിർ പോലെ സുന്ദരിയാണ് .ഒന്ന് രണ്ടു മണിക്കൂറുകൾക്കിടയിൽത്തന്നെ അവളും അവളുടെ കൂട്ടുകാരികളും എന്റെ മലയാളിത്തത്തെ മറവിയിലേക്കു തള്ളിവിട്ടു.വർഷങ്ങളായി ഞാൻ അവരുടെയിടയിലാണെന്ന് എന്തുകൊണ്ടോ തോന്നുന്നു.കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്നും എത്തിയ ഞാൻ അവരുടെ ബക്കെറ്റുപയോഗിച്ചു  കുളിക്കുകയും അവരുടെ അതേ  ഭാഷയിൽ സല്ലപിക്കുകയും ചെയ്തു .അവർ എന്നെ ബനാറസി വസ്ത്രങ്ങൾ ധരിപ്പിക്കുകയും അവരുടേതുപോലെ കയ്യിലും കാലിലും ചായം പൂശി കൊലുസുകളും വളകളും അണിയിക്കുകയും ചെയ്തു . സന്ധ്യയായപ്പോൾ റിക്ഷകളിൽ കയറി കലപില കൂട്ടി ഞങ്ങൾ അവിടെ മുഴുവൻ ചുറ്റി സഞ്ചരിച്ചു . മൺകുടുക്കയിൽ വിൽക്കുന്ന ബനാറസി ലസ്സി രുചിച്ചു . എത്ര വൃദ്ധരാണ് റിക്ഷാവാലകൾ ?? സൈക്കിളുകളിൽ അമരുന്ന മെലിഞ്ഞു ചുളിവുകൾ വീണ   കാലുകൾ മോക്ഷം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
 സർവകലാശാല വളപ്പിനുള്ളിൽ ഉളള  ബിർള ക്ഷേത്രം ഞങ്ങൾ സന്ദർശിച്ചുക്ഷേത്രത്തിൽ പ്രത്യേകിച്ച് പൂജാ ഗൃഹം ഉണ്ടായിരുന്നില്ല. മാർബിളിൽ ഉണ്ടാക്കിയ ഒരു ശിവലിംഗത്തിനു ചുറ്റും സന്ദർശകർ ഇരുന്നു പ്രാർത്ഥനകൾ ഉരുവിടുന്നു . നല്ല തിരക്കുണ്ട് . പാൽ , ഭസ്മം , എള്ള് , പൂവ് , ധാന്യങ്ങൾ അങ്ങനെ എന്തും നിങ്ങൾക്കു സ്വയം അഭിഷേകം ചെയ്യാം . പൂജാരി നിങ്ങളെ മന്ത്രോച്ചാരണങ്ങളോടെ  സഹായിക്കും. അന്നാട്ടിൽ മിക്ക ക്ഷേത്രങ്ങളും അങ്ങനെയാണെന്നും തീണ്ടിക്കൂടായ്മ  മിക്കയിടങ്ങളിലും കാണാറില്ല എന്നും കോമൾ എന്നോട് പറഞ്ഞു . രാത്രി  വളരെ വൈകിയാണ് ഞങ്ങൾ ഹോസ്റ്റലിൽ തിരിച്ചെത്തിയത് . ആരും ഞങ്ങളെ തെരുവുകളിൽ തുറിച്ചു നോക്കിയില്ല . ഒരു റിക്ഷക്കാരനും ഞങ്ങളിൽനിന്ന് ഉയർന്ന കൂലി ഈടാക്കിയില്ല . ഞങ്ങൾ കൊടുത്ത ചില്ലറ നോട്ടുകൾ കണ്ണോടുചേർത്തു നന്ദിപറഞ്ഞു അവർ തിരിച്ചുപോയി . ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നത് രണ്ടു യുവാക്കളായിരുന്നു . അവർ കഴിക്കുന്നവരെ ശ്രദ്ധിച്ചതേയില്ല . പൂർണമായും ഭക്ഷണം പാകം ചെയ്യുന്നതിൽ ശ്രദ്ധിച്ചു .'ബഹൻജീ ലീജിയെ' എന്നുപറഞ്ഞുകൊണ്ട് അവരിലൊരാൾ  വിളമ്പിത്തന്ന  ചൂട് റൊട്ടിയും ഉരുളക്കിഴങ്ങു കറിയും ഞാൻ രുചിയോടെ കഴിച്ചു .  

അന്ന് രാത്രി എന്തുകൊണ്ടോ ഞാനെന്റെ ഭർത്താവിനെയും കുഞ്ഞിനേയും വിളിച്ചില്ല . കിടന്നപ്പോൾ സ്വാതന്ത്ര്യ മോഹിയായ എന്റെ ആത്മാവ് പുരാതനനഗരത്തിലെ ഒരായിരം ആത്മാക്കളോട് സമരസപ്പെടുന്നതുപോലെപരമ്പരകളുടെ കർമ്മ വിസർജ്യങ്ങൾ ഏറ്റുവാങ്ങി നരച്ചു വിളറി വയോധികയായ   നഗരിക്ക്  അല്പം പോലും കളങ്കംതീണ്ടിയിട്ടില്ലാത്ത ശുഭ്രമായ ഒരു ചേതനയുണ്ടെന്നുതോന്നി. അത്യന്താധുനികതയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന എന്റെ സ്വന്തം നഗരിയിൽ അന്നുവരെ നുഭവിക്കാത്ത ഒരു സുരക്ഷിതത്വ ബോധം ഇങ്ങകലെ കേട്ടുകേൾവി മാത്രമുണ്ടായിരുന്നൊരു പുരാതന നഗരിയിൽ ഞാനനുഭവിക്കുന്നു എന്നത് വളരെ വിചിത്രം തന്നെ.പിറ്റേന്ന് നടക്കാനിരിക്കുന്ന അഭിമുഖത്തെപ്പറ്റിയുള്ള യാതൊരാശങ്കയും എന്നെ അലട്ടിയില്ല .മുറിയുടെ നിറമുള്ള ചില്ലുജാലകങ്ങളിലേക്കു വെറുതെ നോക്കിക്കിടക്കുന്നതിനിടെ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി .

(തുടരും.....) 

ഒരു ചെറു യാത്രയുടെ കഥ ...


അവനവനെ തിരഞ്ഞു യാത്ര ചെയ്തവരെത്രയാണ് ? വന്കരകളിൽനിന്നു വന്കരകളിലേക്ക് ...ദ്വീപുകളിൽനിന്നു ദ്വീപുകളിലേക്ക് ...ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ...ഓർമകളിൽ നിന്നും മറവിയിലേക്ക് ...പിറവിയിൽ നിന്നും മൃത്യുവിലേക്ക് ...അങ്ങനെയങ്ങനെ യുഗങ്ങളായി നാം മനുഷ്യരെത്ര യാത്രകൾ ചെയ്തിരിക്കുന്നു ??
എൻ്റെ സുഹൃത്തുക്കളിൽ ചിലർ ജ്വലിക്കുന്ന ഭൂമധ്യരേഖയിൽ നിന്നും തണുത്തുറഞ്ഞ ഹിമാനികൾ മൂടിയ ധ്രുവങ്ങളിലേക്ക്  ദേശാടനക്കിളികളെപ്പോലെ യാത്ര ചെയ്യുന്നവരാണ് . മറ്റുചിലരാവട്ടെ കായൽക്കരയിൽ ഉപ്പുകാറ്റേറ്റിരിക്കുന്ന ചില സായാഹ്നങ്ങളിൽ വെളിപാടുണ്ടായി ഹിമവാൻ രഹസ്യമായി പോറ്റുന്ന പുഷ്പങ്ങളുടെ താഴ്വരയിലേക്ക് ഒരുപ്പോക്ക് പോകുന്നവരും ..അവരോട് അസൂയ മൂത്തു പലപ്പോഴും കലഹിക്കാറുള്ള ഞാനോ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ വിട്ടു ചെയ്ത യാത്രകൾ നന്നേ കുറവത്രെ . എങ്കിലും  വിഖ്യാതരായ  സഞ്ചാരികൾ പറയാറുള്ളതുപോലെ  വിധിഹിതമെന്നു പറയട്ടെ ഞാനും ഇന്ത്യയുടെ പുരാതന നഗരമെന്നു വിളിക്കുന്ന വാരണാസിയിൽ ഒരിക്കൽ എത്തിപ്പെട്ടിട്ടുണ്ട് .
കാശിയിലേക്കു സഞ്ചരിക്കുന്നത് മോക്ഷപ്രാപ്തിക്ക് എന്നാണ് കുഞ്ഞുനാളിൽ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളത് . അവിടെ മോക്ഷം ആരാണു തരിക ? കയ്യിൽ കൊണ്ടുനടക്കുന്ന മോക്ഷം പിന്നീട്  എന്ത് ചെയ്യണം ? അങ്ങനെ പല ചോദ്യങ്ങളും അപ്പോഴേ എൻ്റെ തലയിലുദിച്ചു . ചോദ്യങ്ങൾ രാത്രികാലങ്ങളിൽ തലയിൽ സ്വൈരവിഹാരം നടത്തുമ്പോൾ യാതൊരു സ്വൈര്യവുമില്ലാതെ ഞാൻ ഉണർന്നിരിക്കുകയാണുണ്ടായത് .
പിന്നീട് വലുതായപ്പോൾ മുത്തശ്ശി പറഞ്ഞ മോക്ഷത്തിന്  വെറും വിടുതൽ എന്ന് മാത്രമേ അര്ഥമുള്ളൂവെന്നും , അത് ആര് തരുന്നു എന്നുള്ളതല്ല എന്തിൽനിന്നാണ് വേണ്ടത് എന്നാണ് ആലോചിക്കേണ്ടതെന്നും മനസ്സിലായി . എങ്കിലും സർവതിൽ നിന്നും വിടുതൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്തുകൊണ്ടാണ് കാശിയിലേക്കു യാത്രതിരിക്കേണ്ടത് എന്നുമാത്രം മനസ്സിലായതുമില്ല. ഇടയ്ക്കിടെ സ്വൈര്യം കെടുത്തിയിരുന്ന ചിന്തയിൽ നിന്നും മുക്തിതരാൻ ഇപ്പോഴിതാ പ്രപഞ്ചം തന്നെ ഗൂഢപദ്ധതി തയ്യാറാക്കി എന്നെ ഇവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു .

പതിയെ ഞാൻ സഞ്ചരിച്ചിരുന്ന വിമാനം വാരാണസിയിലെ റൺവേയിലേക്ക് ഇറങ്ങുകയാണ് . എന്റെയടുത്തിരുന്നിരുന്ന വെളുത്തു മെലിഞ്ഞു സുന്ദരിയായ മധ്യവയസ് വളരെക്കാലം കൂടി അവരുടെ ഭർത്താവിനരികിലേക്കു യാത്ര ചെയ്യുന്നു .   അവർ ചെറിയ ഒരു കണ്ണാടി കയ്യിലെടുത്തു ചുണ്ടിൽ ചായം അണിയുകയും മുടി കോതി ഒതുക്കി വെക്കുകയും ചെയ്തു . ബംഗളൂരുവിൽ നിന്നും വാരാണസി വരെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് അവരെന്നെ പൊതിഞ്ഞിരുന്നു . ഇറങ്ങിയ ഉടനെ അവരും ഭർത്താവും എനിക്ക് ഒരു ടാക്സി ഡ്രൈവറെ പരിചയപ്പെടുത്തിത്തരികയും അയാളോട് ഒരു മലയാളി കഫെയിൽ കയറ്റി ഇഡ്ഡലിയോ ദോശയോ വാങ്ങിത്തരണമെന്ന് ഏല്പിക്കുകയും ചെയ്തു . അപരിചിതത്വം മൂലം ഞാൻ കാണിക്കുന്ന അങ്കലാപ്പുകണ്ട്  ഞങ്ങൾ വാരാണസിക്കാർ സത്യസന്ധരാണെന്നു ചിരിച്ചുകൊണ്ട് ഉറപ്പുതരികയും ചെയ്തു . ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലേക്കാണ് എനിക്ക് പോകേണ്ടത് . അവിടെ സുഹൃത്ത് കോമൾ എന്നെ കാത്തിരിക്കുന്നു . തൊട്ടടുത്ത ദിവസം നടക്കാൻ പോകുന്ന ഇന്റർവ്യൂ ഫലം കണ്ടില്ലെങ്കിലും യാത്ര വെറുതെയാവില്ല എന്നവൾ ഉറപ്പു തന്നിട്ടുണ്ട് . ഒരു പ്രീപെയ്ഡ്ടാക്സി വിളിക്കാമെന്ന് ഉറച്ചിരുന്ന ഞാൻ എന്തുകൊണ്ടോ ഒട്ടും പരിചയമില്ലാത്ത ടാക്സിഡ്രൈവറെ വിശ്വസിക്കാൻ തീരുമാനിച്ചു. 'ആയിയെ മാഡം ജി ' എന്ന് പറഞ്ഞു അയാൾ എന്റെ ഭാണ്ഡങ്ങൾ വാങ്ങി ഡിക്കിയിൽ വക്കുകയും നിമിഷനേരം കൊണ്ട് കാർ സ്റ്റാർട്ടാക്കുകയും ചെയ്തു . ഞാൻ ഇടയ്ക്കിടെ വഴി ശരിയാണോ എന്ന് ഗൂഗിളിനോട് തിരക്കിക്കൊണ്ട് പിൻസീറ്റിൽ ഇരുന്നു .

ബനാറസ് ഒരു പൊടിപിടിച്ച അരണ്ട നഗരമാണ് . ഗംഗയുടെ തീരം ഇത്രയും വരണ്ടുകിടക്കുന്നതെങ്ങിനെയാണെന്നു ഞാൻ അത്ഭുതപ്പെട്ടു .പഴയ  കെട്ടിടങ്ങളുടെ പൊളിഞ്ഞ അവശിഷ്ടങ്ങൾ പലയിടത്തും കാണാം . പുതിയ കെട്ടിടങ്ങൾ നന്നേ ചുരുക്കം . ഉണ്ടെങ്കിൽ തന്നെ പൊടിപിടിച്ചു നിറം മങ്ങി പഴേതെന്ന് തോന്നിക്കുന്നു . എങ്ങോട്ടെന്നറിയാതെ വലിച്ചുകെട്ടിയിരിക്കുന്ന ടെലിഫോൺ വയറുകളും വൈദ്യുതക്കമ്പികളും . നഗരത്തിലേക്കാണോ നിങ്ങൾ ആത്മീയ യാത്ര ചെയ്യേണ്ടത് എന്ന് ഭാരതീയരോട് മുഴുവൻ ഉറക്കെ ചോദിയ്ക്കാൻ എനിക്ക് തോന്നി . വഴികൾ സംശയത്തോടെ വീക്ഷിക്കുന്നത് കണ്ട് ഡ്രൈവർ ഇവിടെ ആദ്യമാണോ എന്ന് എന്നോട് ചോദിച്ചു . ഞാൻ ഭയപ്പാടോടു കൂടി എന്റെ പ്രൊഫസർ ഇവിടെയാണെന്നും ഇടയ്ക്കിടെ ഞാനിവിടെ വരാറുണ്ടെന്നും തട്ടിവിട്ടു . പറഞ്ഞത് കള്ളമാണെന്ന് അപ്പഴേ ബോധ്യമായതുകൊണ്ട് അയാൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു . ''മാഡം ജീ , ഡരിയേ മത് ! യെ ഗംഗാ മാ കി ദേശ് ഹെ ".ഇത്രയും പറഞ്ഞയാൾ തെരുവോരത്തു കാർ നിർത്തി ഒന്നും പറയാതെ ഇറങ്ങി നടന്നു . അമ്പരന്ന് എന്തുചെയ്യണമെന്നറിയാതെ ഞാൻ കാറിൽ ഇരിക്കെ അല്പസമയത്തിനുശേഷം ഒരു പൊതിയുമായി അയാൾ മടങ്ങിവന്നു . ' ആപ് മൽയാലി  ഹെ നാ ? യെ ലോ ഇഡ്‌ലി സാമ്പാർ പാഴ്‌സൽ '. എന്നിൽ നിന്നും നാലഞ്ചു വെള്ളരിപ്രാവുകൾ ഒരുമിച്ചു പറന്നുപോയപോലെ തോന്നി . പിന്നീട് ഞാൻ അയാളോട് നന്ദി പറയുകയും എന്തിനാണിവിടെ വന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു . വാരണാസിയെപ്പറ്റി കേട്ട കാര്യങ്ങൾ ശരിയാണോ എന്നന്വേഷിച്ചപ്പോൾ അയാൾ ചോദിച്ചത് ഇതാണ് . 'ആപ് യഹാം ക്യും ആയി ? മോക്ഷ് പാനെ കേലിയെ  യാ നൗകരി മിൽനെ കേലിയെ ?' രണ്ടും തരപ്പെട്ടാൽ നന്ന് എന്ന് ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു .


(തുടരും.....) 

വെളുത്ത പെറ്റിക്കോട്ടിട്ട പെൺകുട്ടി



വർഷങ്ങൾക്കപ്പുറത്തു പെയ്തിറങ്ങുന്ന
വേനൽമഴയിൽ അമ്മയുടെ വേവലാതി
കൂട്ടാക്കാതെ തെരുതെരെ നൃത്തം
ചവിട്ടുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു.
വെളുത്ത പെറ്റിക്കോട്ടിട്ട പെൺകുട്ടി.
നക്ഷത്രക്കുഞ്ഞുങ്ങൾക്കിടയിൽനിന്നും
ഭൂമിയിൽ പൊഴിഞ്ഞു വീണവൾ….
 ജനനമരണങ്ങളുടെ അറ്റവും ആഴവും
അറിയാതെ മിന്നുന്ന കൊച്ചരിപ്പല്ലുകൾ
കാട്ടി കിലുകിലെ ചിരിച്ചുകൊണ്ട്
പകലന്തിയോളം അവൾ
അങ്ങിങ്ങു ഓടിനടന്നു……
 പായൽപച്ചകളിൽ
ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെയും
തേരട്ടകളെയും കണ്ണിമയ്ക്കാതെ
മണിക്കൂറുകളോളം നോക്കിയിരുന്നു…..
കരഞ്ഞു കണ്ണീരൊലിപ്പിച്ചു വരുന്ന മഴ
തൊടിയിലെ ചേമ്പിലകളിൽ പെറ്റിട്ടുപോകുന്ന
മഴക്കുഞ്ഞുങ്ങളെയും , 
ഒളിച്ചെത്തുന്ന അന്തിവെയിൽ മുറ്റത്തെ വരിക്കപ്ലാവിന്റെ
ഇടതൂർന്ന ഇലകൾക്കിടയിലൂടെ രഹസ്യമായി
ഇറക്കിവിടാറുള്ള വെയിൽക്കുട്ടികളെയും
നോക്കി അവൾ അത്ഭുതം കൂറി….
 കറുകയുംകൂവയും പൂവാങ്കുറുന്തിലയും തിങ്ങിയ
ഇത്തിരിവട്ടം പറമ്പിൽ… മഴക്കാലം
വരയ്ക്കുന്ന ചാലുകളിൽ സുഖവാസത്തിനു
കൂട്ടംകൂട്ടമായെത്താറുള്ള മാനത്തുകണ്ണികളെ
കൈക്കുമ്പിളിൽ പൊത്തിപ്പിടിക്കുകയും
ഇക്കിളിപൂണ്ടു കൗതുകത്തോടെ
വെറുതെവിടുകയും
ചെയ്തു .
നാട്ടിടവഴിയിലെ
നനഞ്ഞുതണുത്ത മണ്ണിൽ ഇലഞ്ഞികളും
ചെമ്പകങ്ങളും അവൾക്കുവേണ്ടി
പൂക്കൾ പൊഴിച്ചി്ട്ടു
 അമ്പലക്കുളത്തിലെ
നീലാമ്പലുകൾക്കിടയിൽ തുറിച്ച
കണ്ണുകളുരുട്ടി പച്ചത്തവളകൾ
അവളെ കാത്തിരുന്നു
 പാദസരങ്ങളിടാത്ത
കുഞ്ഞുകാലുകൾ പടവിലിറങ്ങുന്നതും
കാത്തു കുളത്തിലെ പരൽമീനുകൾ പതിയിരുന്നു….
 അവരോടെല്ലാം
പായാരം പറയാൻ അവൾ കോലോത്തെക്ക്
ഓടി …
അമ്പലമുറ്റത്തെ അരയാലിന്റെ
മിനുത്ത ചോരനിറമുള്ള ഇലക്കുഞ്ഞുങ്ങളേപ്പറിച്ചു
പുസ്തകത്തിലൊളിപ്പിച്ചുവച്ചു വളർത്താൻ
കൊണ്ടുവന്നു…
 പാമ്പു തുപ്പിയിട്ടുണ്ടാവുമെന്നു മൂത്തോർ പറയാറുള്ള മധുരിക്കുന്ന
പാണൽപ്പഴങ്ങൾ ആരുമറിയാതെ
പറിച്ചു രുചിച്ചു ..
വർഷങ്ങൾക്കിപ്പുറം
നഗരത്തിലെ ഒരിടത്തരം ഫ്ലാറ്റിന്റെ
ബാല്കണിയിൽനിന്ന് കയ്യിലൊരു
കപ്പു കാപ്പിയുമായി ഇരമ്പുന്ന
മഴയിലേക്ക് നോക്കുമ്പോൾ
എനിക്ക് കാണാം അങ്ങകലെ
ഒരു ശവമഞ്ചം നിരങ്ങി നീങ്ങുന്നത്…..
 അതിൽഅവളുണ്ട്!
വെളുത്ത പെറ്റിക്കോട്ടിട്ട
പെൺകുട്ടി!!
അവളുടെ ചിരിയറ്റ ചുണ്ടിൽ
ഈച്ചകളരിക്കുന്നുണ്ട്!
അവൾക്കുപിന്നാലെ
കരഞ്ഞുകൊണ്ടതാ വെയിൽക്കുട്ടികളും, മഴക്കുഞ്ഞുങ്ങളും മാനത്തുകണ്ണികളും!!

ഒരു ഹൃദയരഹസ്യം..

ചില ഹൃദയങ്ങളുണ്ട്,
തണുത്തുറഞ്ഞ ശിശിരകാല തടാകങ്ങളെപ്പോലുള്ളവ..
ഉള്ളിൽ ശീത നിദ്രയിലാണ്ട 
സ്വപ്നങ്ങളും പേറി,എങ്ങുനിന്നോ
എത്തിചേരാനിരിക്കുന്ന വസന്തത്തിനായി
പ്രതീക്ഷയോടെ കാത്തിരിക്കുന്നവ...

മറ്റു ചില ഹൃദയങ്ങൾ അഗാധ സമുദ്രങ്ങളാണ്..
ആഴങ്ങളിൽ ചുഴികളും പ്രവാഹങ്ങളുമൊളിപ്പിച്ചു
ശാന്തഗംഭീരമായി അലയൊലികൾ മുഴക്കുന്നവ..അവയുടെ തീരത്തു
 നുരയുന്ന തിരമാലകളിൽ  അനായാസം വിഹരിക്കാനാകും..എന്നാൽ അതിനാഴങ്ങൾ കീഴടക്കാൻ അതിവിദഗ്ധനായ
ഒരു നാവികനായാൽ പോലും ചിലപ്പോൾ നിങ്ങൾക്ക്
കഴിഞ്ഞെന്നു വരില്ല..

ചിലവ അനന്തമായ ആകാശം
പോലെയാണ്...
മേഘങ്ങൾക്കിടയിലെ വെള്ളിൽക്കിളികളെപ്പോലെ
നിങ്ങൾക്കവിടെ സ്വതന്ത്ര വിഹാരം നടത്താനായേക്കും...എങ്കിലും
ചേക്കേറാനൊരു ചില്ല ഒരിക്കലും
ഇല്ലതന്നെ...

എന്നാൽ എനിക്കിഷ്ടപ്പെട്ട
ഹൃദയങ്ങൾ ഏതെന്നറിയാമോ...
കുഞ്ഞു പക്ഷിക്കൂട് പോലുള്ളവ...
അവ നിങ്ങളുടെ സ്വപ്നങ്ങളെ
അടവച്ചു വിരിയിക്കുന്നു..
നിങ്ങളുടെ വിയർപ്പും വിസർജ്യവുമേറ്റു
വാങ്ങുന്നു...
പറക്കമുറ്റുവോളം കണ്ണിമയ്ക്കാതെ
കാവലിരിക്കുന്നു..
പറന്നു തളരുമ്പോൾ ചേക്കേറാൻ ഇടമൊരുക്കുന്നു...
നിങ്ങളെ നിങ്ങളാക്കാൻ നിരന്തരം ജീർണിച്ചുതീരുന്ന പക്ഷിക്കൂടുകളെപ്പോലുള്ള
കുഞ്ഞുവിശാല ഹൃദയങ്ങൾ അവ...അവയാണ് എനിക്ക് ഏറ്റവുമിഷ്ടം..