ചീരേയി (ഭാഗം ഒന്ന് )

ചീരേയിക്കു ശ്വാസം മുട്ടി . ഞെരിഞ്ഞമരുന്ന ശ്വാസനാളത്തിൽനിന്നും ഉയരുന്ന ചൂളംവിളി കൂട്ടാക്കാതെ വിഴുപ്പുകൾ കുളത്തിൻ്റെ പടവിലിട്ട് അവർ തിരുമ്പിക്കൊണ്ടിരുന്നു . ഇത് അൽപ്പ ദിവസം മുമ്പേ ചോര ഛർദിച്ചു മരിച്ച അവരുടെ ഭർത്താവിൻ്റെ വിഴുപ്പാണ് . ഇതേ കല്ലിൽ വച്ച് ആത്മഹത്യ ചെയ്ത പേരക്കുട്ടിയുടെയും , അകാലത്തിൽ മരിച്ച രണ്ടു മക്കളുടെയും വിഴുപ്പുകൾ അവർ തിരുമ്പിയിട്ടുണ്ട് . എല്ലാ മരണങ്ങളുടെയും ഒടുവിൽ മരിച്ചവരുടെ വിഴുപ്പുമായി അവരവിടെ വന്നു . മുണ്ടിൻ്റെ കോന്തല തെറുത്തു കയറ്റി പായലുകൾ പച്ചവിരിച്ച വെള്ളത്തിലേക്ക് ഒരു നെടുവീർപ്പിട്ടുകൊണ്ട്‌ ഇറങ്ങി . ഭാണ്ഡത്തിൽ നിന്നും വസ്ത്രങ്ങൾ ഒന്നൊന്നായി പുറത്തെടുത്ത് നീരുവച്ചു വീർത്ത കൈകൾ കൊണ്ട്  കുത്തിപ്പിഴിഞ്ഞു . തിരുമ്പുന്ന കൈകളുടെ താളത്തിനൊത്തു ഞാന്നു തൂങ്ങിയ കാതിലെ വരവിൻ്റെ പറ്റുകൾ ഇളകി . പരന്ന മൂക്കിൽ അഴുക്കടിഞ്ഞു തിളക്കം പോയ മഞ്ഞലോഹത്തിൻ്റെ മൂക്കുത്തിക്കു ചുറ്റും വിയർപ്പു പൊടിഞ്ഞു . എന്നോ കൊളുത്തറ്റുപോയ നരച്ച ബ്ലൗസിനു പുറത്തേക്ക് ശ്വാസമെടുക്കാനാകാതെ ക്ലേശിക്കുന്ന കറുത്ത മാറിടങ്ങൾ  പകുതിയും തുറിച്ചു നിന്നു . ഇടതടവില്ലാതെ കുമിഞ്ഞു കൂടുകയും നിമിഷനേരം കൊണ്ട് ചിന്നഭിന്നമാവുകയും ചെയ്യുന്ന കുമിളകളിലേക്കു നോക്കി , ഓരോ മരണത്തിനും   മൂന്നാം ദിവസം അവർ   നിറഞ്ഞൊഴുകുന്ന വേദനയുടെ ചാലുകളെ മുറുക്കാൻ കറ പുതച്ച നാവുകൊണ്ട് രുചിച്ചു .

കുമിളകളിൽനിന്നുയരുന്ന താണതരം ബാർസോപ്പിൻ്റെ ഗന്ധം അവർക്കു മരണത്തിൻ്റെ ഗന്ധമാണ് . ഇഞ്ചയും താളിയും തേച്ചു ചേറ്റിളക്കിക്കളഞ്ഞ ഗതകാലയൗവനത്തിലൊഴിച്ച് ഓരോ ദിവസവും അവർ ഇതേ ക്ഷാരഗന്ധത്തിൽ അലക്കുകയും കുളിക്കുകയും ചെയ്തു . അടിച്ചു തളിക്കാൻ സ്ഥിരമായി പോകാറുള്ള വരുത്തൻ  ബാങ്കാപ്പീസറുടെ വീട്ടിലെ കുനുകുനെ കുറുനിരകളും ആകാംക്ഷ  പേറുന്ന കണ്ണുകളുമുള്ള പത്തുവയസ്സുകാരി ഗൗരിക്കുട്ടി അവരോടു നിഷ്കളങ്കമായി ചോദിക്കാറുണ്ടായിരുന്നു "ഇങ്ങക്കെന്താ ചീരേയമ്മെ ബാർസോപ്പിൻ്റെ മണം ?". ചേറ്റും  ചെളിയും എന്തെന്നറിയാത്ത കുഞ്ഞുമനസ്സിൻ്റെ നിഷ്കളങ്കതക്കു മുന്നിൽ അവർ ചൂളിക്കൊണ്ടു പറയും . " ഇൻ്റെ കണ്ടൻമൂപ്പര് വാസന സോപ്പൊന്നും മാടിച്ചോണ്ടരൂലോളേ . കള്ളും കുടിച്ചു മോന്തിക്ക്‌ വെര്ന്ന ഓല്ക്കെന്ത്‌ വാസനസോപ്പ്‌ ? ആ പിന്നെ പണീം കൈഞ്ഞിട്ട്ള്ള ചേറൊക്കെ എളക്കാനേ അലക്ക് സോപ്പന്യാ  നല്ലേ ".

പായൽ മൂടിയ ആ കുളമായിരുന്നു അവരുടെ എല്ലാം . അവരുടെ ഓരോ പകലുകളും ആ കുളക്കടവിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു . ഉദയാസ്തമനങ്ങളുടെ ഇടക്കുള്ള നാഴികകൾ പറമ്പത്തെ നായന്മാരുടെയും പാടത്തെ ചോവോന്മാരുടെയും വീടുകളിൽ പുറംപണിക്കും അടിച്ചുതളിക്കുമായി വീതിച്ചു .അവരാരും ചീരേയിയെ സ്നേഹിക്കാതിരുന്നില്ല . അവരുടെ കറുത്ത തൊലിപ്പുറവും മുറുക്കാൻ കറപിടിച്ച പല്ലുകളും ബാർസോപ്പിൻ്റെ ഗന്ധവും തുറിച്ച മാറിടങ്ങളും മാത്രമേ വലിയ വീടുകളിലെ പെണ്ണുങ്ങൾക്ക് അലോസരമുണ്ടാക്കിയുള്ളൂ . അവർ അടിച്ചു വെടിപ്പാക്കിയ മുറ്റത്തേയും പുൽതൈലത്തിൻ്റെ ഗന്ധമുള്ള കഴുകിവെളുപ്പിച്ച ശുചിമുറികളെയും എല്ലാ സ്ത്രീകളും സ്നേഹിച്ചു . ഭർത്താക്കന്മാരിൽനിന്നും തങ്ങളുടെ ശുചിത്വബോധത്തെപ്രതി ലഭിച്ച പ്രശംസാപത്രങ്ങൾ പഴംചോറിന്റേയും ഒഴിച്ചുകൂട്ടാന്റേയും രൂപത്തിൽ ആ മഹിളാരത്നങ്ങൾ വർദ്ധിച്ച സ്നേഹത്തോടെ അടുക്കളപ്പുറത്തുവച്ചു  ചീരേയിക്കു വിളമ്പി . മുഷിഞ്ഞ ഒറ്റമുണ്ടിനുള്ളിലെ വലിയ നിതംബങ്ങളിളക്കി നീരുകെട്ടി വീർത്ത ശരീരവുമായി വീടുകളിൽനിന്ന് വീടുകളിലേക്ക് പ്രാഞ്ചിപ്രാഞ്ചി  സഞ്ചരിക്കുമ്പോൾ നാട്ടുവഴിയുടെ ഓരത്തുള്ള പുറമ്പോക്കിലെ ചെറ്റപ്പുരയിൽനിന്നും മുറുക്കാൻ ചെല്ലമേന്തിയ ചുക്കിച്ചുളിഞ്ഞ തൊലിയുള്ള വെള്ളത്തി വിളിച്ചു ചോദിക്കും "ഇയ്യിന്ന് ചെറേപ്പോയില്ലോളെ ?". അപ്പോൾ ഒരു ചീനക്കിണ്ണത്തിൽ തട്ടിയതുപോലുള്ള ചിലമ്പിച്ച ശബ്ദത്തിൽ ചീരേയി മറുപടി പറയും " തിരുമ്പാനിട്ടിക്ക്യേച്യേ...പണി കയ്ഞ് മോന്തിക്ക് ചെറേല് പോണം ". 

ചെറ ചീരേയിയുടെ സ്വന്തമായിരുന്നില്ല . അത് വിളയാട്ടുശേരി പടക്കുറുപ്പന്മാരുടെ മച്ചകത്തെ ഭഗോതി ശ്രീപോർക്കലിയുടെയും അതിനും മുൻപ് കോട്ടയം തമ്പുരാൻ്റെ ഇഷ്ടദേവത ലക്ഷ്മീനരസിംഹ മൂർത്തിയുടെയും ആയിരുന്നു . അയിത്തോച്ചാടനങ്ങളുടെ കറുത്ത അധ്യായങ്ങൾക്ക് ശേഷം അത് എല്ലാവരുടേതുമായിത്തീർന്നു. ഭഗോതിയെ ഉപാസിക്കാൻ വരുന്ന നമ്പീശനും കഴകത്തിനു വരുന്ന വാര്യരും കുളിക്കുന്ന അതേ ചിറയിൽ താഴ്‌വാരംചേരിയിലെ കരുമാടിക്കുട്ടന്മാർ നായനോ തീയനോ എന്നില്ലാതെ കുതിച്ചു  കുട്ടിക്കരണം മറിഞ്ഞു .  എതിരെയുള്ള കടവിലെ ഇടിഞ്ഞു താണ പടവുകളിലിരുന്ന് സ്ത്രീകൾ സൊറ പറയുകയും താളി തേക്കുകയും ചെയ്തു . മൂക്കളയൊലിപ്പിച്ചു നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന അഞ്ചു കുട്ടികളെയുംകൊണ്ട് ചീരേയി അവർക്കിടയിലൂടെ ഒരു കുളക്കോഴിപ്പിടയെന്നപോലെ അന്തിനേരം പായൽപ്പച്ചയിലിറങ്ങി നിർവൃതികൊണ്ടു . ചില സന്ധ്യകളിൽ ഭഗവതിയെയും കൂടെക്കുടികൊള്ളുന്ന കരുവോനെയും വേട്ടക്കരുവോനെയും തൊഴുതു .ആ സന്ധ്യകളിലൊന്നും മരിച്ച മക്കളുടെ വിഴുപ്പുകളലക്കുന്നതിനെപ്പറ്റി  അവർ സങ്കല്പിച്ചിരുന്നില്ല . മറിച്ചു വൈക്കോൽ മേഞ്ഞ പുരയിൽച്ചെന്ന് മൂക്കറ്റം കള്ളും കുടിച്ച്  ഉടുതുണിയുരിഞ്ഞു വരുന്ന കണവൻ കണ്ടൻ്റെ ഇടിയും തൊഴിയും പരാതികളില്ലാതെ കൊണ്ടു. അടിച്ചു തളിച്ച വീടുകളിൽനിന്നും കൊടുത്ത മുഷിഞ്ഞ നോട്ടുകൾ കൊണ്ട് വാങ്ങിച്ച നാളികേരമരച്ചു വെച്ച ചമ്മന്തിയും റേഷനരിയുടെ കഞ്ഞിയും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വിളമ്പി വീതിച്ചു . ശേഷം പാത്രം മോറിക്കമഴ്ത്തി , ചാണകം മെഴുകിയ ഒറ്റമുറിയുടെ മൂലയിൽ ഞാന്നുകിടക്കുന്ന മുലകളുള്ള ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ കുഞ്ഞുങ്ങൾക്കൊപ്പം ചുരുണ്ടുകൂടി .

(തുടരും ....)














ഒരു ചെറു യാത്രയുടെ കഥ - ഭാഗം 6

മണികർണികയിൽ നിന്നും പുറത്തുകടന്ന് വീണ്ടും ഞങ്ങൾ കാറിൽ കയറി. ദശാശ്വമേധ ഘാട്ടിലേക്കു പോകും വഴി സന്തോഷ് ചില തുണിക്കടകൾ കാണിച്ചു തരാൻ തുടങ്ങി . എൻ്റെ  സാരി വാങ്ങലിൻ്റെ  കാര്യം അയാൾ മറന്നിട്ടില്ലെന്നു മനസ്സിലായി . ഇന്നാട്ടിലുള്ളതുപോലെ അലങ്കാര ദീപങ്ങളുള്ള  ആധുനികതയുടെ എടുപ്പോടെ നിൽക്കുന്ന കെട്ടിടങ്ങളല്ല അവ . മിക്കതിനും വളരെ ചെറിയ ഇടുങ്ങിയ ഒരു വാതിൽ . വാതിലിനു മുകളിൽ ചുവരിൽ പെയിൻ്റിൽ മുക്കി ബ്രഷ് കൊണ്ട് നീലയോ ചുവപ്പോ നിറത്തിൽ എഴുതിയിട്ടുണ്ട് . ചിലപ്പോൾ ചില സ്വസ്തികാ ചിഹ്നമോ ത്രിശൂലമോ കൂടെ വരച്ചു വച്ചിരിക്കും . കുറച്ചുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ സന്തോഷ് കാർ നിർത്തിയിറങ്ങി . പിൻവാതിലിലെ പകുതി താഴ്ത്തിവച്ച ചില്ലിലൂടെ അകത്തേക്ക് തലയിട്ട് അയാൾ പറഞ്ഞു .  ''ആയിയെ മാഡംജി , സാടി  ദെഖേംഗേ ഹം " അപ്പോഴാണ് ഞാൻ അയാളുടെ മുഖം ശരിക്ക് ശ്രദ്ധിക്കുന്നത് തന്നെ . ചെമ്പൻ നിറം കലർന്ന കോലൻ മുടി വശത്തേക്ക് ചരിച്ചു ചീകി വച്ചിട്ടുണ്ട് . മുഖത്തിന് ഉണങ്ങിയ ഗോതമ്പിൻ്റെതുപോലെ ഒരുതരം തവിട്ടു നിറം . പതിഞ്ഞ മൂക്കും പൊടിമീശയും മുറുക്കാൻ കറ പുരണ്ട പല്ലും . കഴുത്തിൽ ഒരു ഒറ്റ രുദ്രാക്ഷം കറുത്ത ചരടിൽ കോർത്ത് കെട്ടിയിട്ടുണ്ട് .
ഞാൻ അയാളുടെ കണ്ണുകളിലേക്കു നോക്കി . കണ്ണുകൾ ഇടുങ്ങിയതാണ് . കൃഷ്ണമണികൾക്ക് കരയാമ്പൂവിൻ്റെ   ഇരുണ്ട നിറം . കണ്ണ് മനസ്സിൻ്റെ   കണ്ണാടി എന്നാണ്  . ഇത്രയും നേരം അയാൾ വളരെ സൗമ്യനും വിനീത വിധേയനുമായിരുന്നു. എന്നുവച്ച് ഇനിയയാൾ  മാറിക്കൂടായ്കയില്ല .സ്ത്രീകൾക്ക് ജന്മനാ കിട്ടിയിരിക്കുന്നതാണ് ഇടയ്ക്കിടെ  ബുദ്ധിയിലിഴയുന്ന സംശയ സർപ്പങ്ങൾ . അത് അവളുടെ സ്വരക്ഷക്ക് ജാഗരൂകയായിരിക്കാൻ പ്രകൃതി നല്കിയിരിക്കുന്നതത്രെ . തിളക്കമുള്ള ആ കൃഷ്ണമണികളിൽ സംശയത്തിനുതകുന്ന യാതൊന്നും എനിക്ക് കാണുവാൻ കഴിഞ്ഞില്ല . അനേകകാലമായി അയാളുടെ അയല്പക്കത്തു ജീവിച്ചുവരുന്ന മാതൃതുല്യയായ ഒരു മുതിർന്ന സ്ത്രീയെ നോക്കും പോലെയാണ് പ്രായത്തിനിളപ്പം തോന്നിച്ച എന്നെയയാൾ നോക്കിയത് . കാഴ്ചകൾ കാണാൻ പോയ എന്നേക്കാൾ താല്പര്യമാണ് അത് കാണിച്ചുതരാൻ അയാൾക്കെന്നു തോന്നി . ചിരിച്ചുകൊണ്ട് ഞാനും കാറിനു പുറത്തിറങ്ങി . അൽപനേരം ഇടുങ്ങിയ ഒരു വഴിയിലൂടെ നടന്നു വെളിച്ചം തീരെക്കുറഞ്ഞ ഒരു തുണിക്കടയിലേക്കു പ്രവേശിച്ചു . മറ്റു കടകളെപ്പോലെ അവിടെ പേരെഴുതി വച്ചിട്ടുണ്ടായിരുന്നില്ല .ഇതെന്തു കച്ചവടമാണ് എന്നന്തംവിട്ട് അകത്തേക്ക് കയറിയ എന്നെ ഒരു മധ്യവയസ്‌കൻ നിലത്തു വിരിച്ച മനോഹരമായ തടുക്കിൽ ഇരുത്തി . "ആപ്കോ ക്യാ സ്റ്റഫ്  ചാഹിയെ? സിൽക് ,കോട്ടൺ , ഷിഫോൺ ? അയാൾ ഉദ്വേഗത്തോടെ ചോദിച്ചു . സാരി എൻ്റെ  ബലഹീനതയാണ് . വീട്ടിൽ ഞങ്ങൾ മൂന്നു പെണ്ണുങ്ങൾ എന്നും സാരികൾ പരസ്പരം സമ്മാനിക്കുകയും കൈമാറുകയും ചെയ്‌തിരുന്നു   . ഞാൻ വളർന്ന വീട്ടിലെ ഒരു തടിയലമാരയും ഇരുമ്പലമാരയും ഞങ്ങളുടെ സാരികൾ സൂക്ഷിക്കാൻ വേണ്ടി മാത്രം മാറ്റിവച്ചു . തേച്ചുമടക്കി വൃത്തിയായി 'അമ്മ വച്ചിരുന്ന കടും ചായങ്ങളുള്ള കസവിട്ട പട്ടു സാരികൾ ഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികൾക്ക് കൈമാറേണ്ട പരമ്പരാഗത സ്വത്തുക്കളായി പ്രഖ്യാപിച്ചിരുന്നു . എന്നാൽ ഞങ്ങൾക്ക് പിറന്നത് പുത്രന്മാരായതിനാൽ അവയെല്ലാം പുത്രവധുക്കൾക്കു സമ്മാനിക്കാമെന്ന് അവസാനം  തീരുമാനിച്ചു .

ആ കട മുഴുവൻ അരിച്ചുപെറുക്കാൻ എനിക്ക് മടിയുണ്ടായിരുന്നത് കൊണ്ടല്ല മറിച്ചു സമയക്കുറവുകൊണ്ടു മാത്രം ഞാൻ കടക്കാരനോട് പറഞ്ഞു . "സിൽക്ക് സാടി ദിഖായിയെ ഭയ്യാ ". കൂടുതലും കടുത്ത തിളങ്ങുന്ന നിറമുള്ള സാരികൾ . കടുത്ത പച്ചയിലും നീലയിലും വിരിഞ്ഞുനിൽക്കുന്ന സ്വർണനിറമുള്ള മയിൽചിത്രങ്ങൾ . കയ്യിലെടുക്കുമ്പോൾ അവ മാർദവം കൊണ്ട് വഴുതിപ്പോകുന്നു . " യെ അസ്‌ലി ബനാറസി സിൽക്ക് ഹെ മാഡംജി , ആപ് ദേഖിയെ " അയാൾ അവ ഓരോന്നായി തൻ്റെ ചുമലിൽ വിടർത്തിയിട്ടു കാണിക്കുകയാണ് . ഐശ്വര്യ റായ് , അംബാനി തുടങ്ങിയവരൊക്കെ വിവാഹ വസ്ത്രങ്ങൾ വാങ്ങിയിട്ടുള്ളത് ബനാറസിൽ നിന്നാണെന്നു ഇടയ്ക്കു സന്തോഷ് ഓർമ്മിപ്പിച്ചു . അതുകൊണ്ടു ഞാനും ഒരെണ്ണം എടുക്കേണ്ടതുണ്ട്‌ . എനിക്ക് ചിരിവന്നു . ഒരു കുട്ടുറുവൻ പക്ഷിയുടെ തൂവലിൻറെ നിറവും മാർദവവുമുള്ള  ചിത്രപ്പണികളില്ലാത്ത ഒരു സാരി ഞാൻ തിരഞ്ഞെടുത്തു . അതിനു ചെമ്പിൻ്റെ  നിറമുള്ള കസവായിരുന്നു . വില ചോദിച്ചപ്പോൾ മൂവായിരമെന്നു അയാൾ പറഞ്ഞു . അധികമല്ലെന്ന് അറിയാമായിരുന്നെങ്കിലും വെറുതെ പേശി നോക്കി . അപ്പോൾ അയാൾ എന്നെക്കൂട്ടി കടയുടെ ചില രഹസ്യ അറകളിലേക്കു കൊണ്ടുപോയി . സന്തോഷ് ധൈര്യമായി നടന്നോളാൻ ആംഗ്യം കാണിച്ചു . അറയിൽ നിന്നും ചില ശബ്ദങ്ങൾ കേൾക്കുന്നു . നോക്കുമ്പോൾ അതിൽ രണ്ടു വലിയ തറികളുണ്ട് . മരംകൊണ്ട് നിർമ്മിച്ച പരമ്പരാഗതത്തറികൾ . അതിലൊന്നിൽ ഒരു പഴകിയ കട്ടിക്കണ്ണടയും തലപ്പാവും വച്ച് മേൽവസ്ത്രം ധരിച്ചിട്ടില്ലാത്ത ഒരു വൃദ്ധൻ ഇരുന്നു നെയ്യുന്നു . അയാളുടെ കൈകളും കാലുകളും താളാത്മകമായി ചലിക്കുന്നുണ്ട് . ഉയരം കുറഞ്ഞതരം തറിയാണ്. മുകളിൽനിന്നും താഴേക്ക് ഊർന്നുവരുന്ന പട്ടുനൂലുകൾ താഴെ നിരപ്പായി വലിഞ്ഞു നിൽക്കുന്ന നൂലുകൾക്കിടയിലേക്ക് ഇഴഞ്ഞു കയറുന്നു . ഉടനെ ആ വൃദ്ധൻ അവയെ താഴിട്ടു പൂട്ടുമ്പോലെ മരത്തിൽ പണിത ഫ്രെയിമുകൾക്കിടയിൽ വലിച്ചടുപ്പിക്കുന്നു . ഞാനാ മായാജാലക്കാരനെ അൽപനേരം നോക്കി നിന്നു. അയാളുടെ ശ്വാസഗതി വളരെ വേഗത്തിലുള്ളതായിരുന്നു . തറിയുടെ അതേ താളത്തിൽ ഉയർന്നു താഴുന്ന നെഞ്ചിൽ എഴുന്നുനിൽക്കുന്ന വാരിയെല്ലുകൾ. തറിയുടെ ചരടുവലിക്കുമ്പോൾ അയാളുടെ ചുമലുകൾ ഒടിഞ്ഞു തൂങ്ങുമെന്ന് ഞാൻ ഭയപ്പെട്ടു . സ്വർണനൂലുകളിൽ ഊടും പാവുമിട്ട് അയാൾ സൃഷ്ടിക്കുന്ന ആ ഉടയാട ഏതെങ്കിലുമൊരു മണിമന്ദിരത്തിലെ അപ്സര കന്യക ചിലപ്പോൾ അവളുടെ വിവാഹ സുദിനത്തിൽ അൽപനേരം അണിയുമായിരിക്കും . എങ്കിലും അയാളുടെ വാരിയെല്ലുകൾ എഴുന്നു തന്നെ നിൽക്കും . അയാളും ഭാര്യയും സന്തതികളും താണതരം ഖദറിൻ്റെ  പരുക്കൻ വസ്ത്രങ്ങൾ ധരിക്കും. എത്രകാലമായി താങ്കളിതു ചെയ്യുന്നുവെന്ന് ഞാൻ ഉറക്കെ ചോദിച്ചു . എന്നാൽ   തറിയുടെ  ശബ്ദംകൊണ്ടോ നെയ്ത്തിൽ ലയിച്ചിരുന്നതുകൊണ്ടോ അയാളത് കേട്ടില്ല. ഞാൻ കടയുടമക്ക് ഉടനെതന്നെ മുഴുവൻ പണവും കൊടുത്തു എടുത്തുവച്ചിരുന്ന സാരി വാങ്ങി നന്ദിപറഞ്ഞു തിരിച്ചു നടന്നു .

ദശാശ്വമേധിലേക്കുള്ള യാത്രയിൽ പിന്നീട് ഞാൻ ഒന്നും കണ്ടില്ല . മനസ്സിൽ തലങ്ങും വിലങ്ങും പട്ടുനൂലുകൾ അതിവേഗം ഇഴഞ്ഞുനടന്നു . താളത്തിൽ ചലിക്കുന്ന തറി . ഉയർന്നു താഴുന്ന നെഞ്ച് . ഇടയ്ക്കു പെട്ടെന്ന് ആ നെഞ്ച് ചലനമറ്റു . തറി നിശ്ചലമാകുകയും നൂലുകൾ അയഞ്ഞു കീഴ്പ്പോട്ടു ഞാന്നുകിടക്കുകയും ചെയ്തു . ചില കാഴ്ചകൾ എന്നെ അസ്വസ്ഥയാക്കുന്നു. അതിൻ്റെ വേരുകൾ എവിടെക്കിടക്കുന്നു എന്നെനിക്കറിയില്ല . അനുകമ്പയുടെ ഉച്ചസ്ഥായിയിൽനിന്ന് ഭയത്തിൻറെ അഗാധഗർത്തങ്ങളിലേക്കു കൂപ്പുകുത്തുന്നത് ഞാൻ മാത്രമാണോ ? ഒടുക്കം ഞാനെത്ര ഭാഗ്യവതി എന്നൊരു സ്വാർത്ഥ നിശ്വാസം പൊഴിച്ച് വീണ്ടും മോഹമാത്സര്യങ്ങളുടെ സുരക്ഷിത താവളങ്ങളിലേക്കു നാണമില്ലാതെ തിരിഞ്ഞു നടക്കുന്നത് ഞാൻ മാത്രമാണോ ? അറിയില്ല .

ഞങ്ങൾ ഘാട്ടിനടുത്തെത്തിയിരുന്നു . ഒരു ലസ്സി കുടിച്ചിട്ട് പോകാമെന്നു സന്തോഷ് പറഞ്ഞു . ഞങ്ങൾ ഘാട്ടിലേക്കുള്ള വഴിയുടെ എതിർവശത്തുള്ള ഒരു കടയിൽ കയറി . സന്തോഷ് രണ്ടു ലസ്സി പറഞ്ഞു . കടക്കാരൻ യാതൊരു ഭാവഭേദവുമില്ലാതെ ചോദിച്ചു "ഭാംഗ് യാ സാദാ ?" എനിക്ക് അതിനെക്കുറിച്ചു വായിച്ചുള്ള അറിവ് മാത്രമേയുള്ളൂ . അതുകൊണ്ട് അത്ഭുതം അടക്കാൻ ആയില്ല . അതിവിടെ സർവ്വ സാധാരണമാണെന്നു സന്തോഷ് പറഞ്ഞു . എന്നാൽ വാരണാസിക്കാർ പൊതുവെ അത് സ്ഥിരം കഴിക്കാറില്ല . ഹോളി ശിവരാത്രി തുടങ്ങിയ ആഘോഷങ്ങൾക്ക് മാത്രം .സഞ്ചാരികളാണ് കൂടുതലും കുടിക്കുന്നത് . എനിക്ക് ആകാംക്ഷ അടക്കാനായില്ല . ഞാൻ ഒരു ഭാംഗ് ലസ്സി പറഞ്ഞു . കടക്കാരൻ ബദാം പിസ്ത ലസ്സിയിൽ അല്പം പനിനീരും കുഴമ്പുരൂപത്തിലാക്കി വച്ച ഒരു പച്ച പദാർത്ഥവും ചേർത്തു . എന്നിട്ട് എനിക്ക് നേരെ നീട്ടി . ഇളം പച്ച നിറത്തിൽ അമൃതാണെന്ന് ആളുകൾ കരുതുന്ന ഈ ദ്രാവകം കുടിച്ചാൽ എന്തുണ്ടാകുമെന്ന് എനിക്കറിയില്ല . സന്തോഷിൻ്റെ കണ്ണുകൾ അത് കുടിക്കരുതെന്നു എന്നോട് യാചിക്കുന്നുണ്ടായിരുന്നു . ശീലമില്ലാത്തവർക്കു ബുദ്ധിമുട്ടാവും എന്ന് സൂചിപ്പിക്കുകയും ചെയ്തു . എങ്കിലും ഞാൻ ആദ്യമൊരു കവിൾ അകത്താക്കി . പനിനീരിൻ്റെ രുചി മീതെ നിൽക്കുന്നു . ഒടുക്കം ചവർപ്പും  വെണ്ണയുടെ രുചിയും ഒക്കെ കലർന്ന് ഒരു ദുസ്വാദും . മൊത്തത്തിൽ അതൊരു വൃത്തികെട്ട ദ്രാവകമായാണ് എനിക്ക് തോന്നിയത്. രണ്ടാമത്തെ കവിൾ ഇറക്കുന്നതിനു മുൻപേ തുപ്പി . സന്തോഷ് ആർത്തു ചിരിച്ചു . ''കെഹദിയാ നാ ? ജയ് മഹാദേവ് ബോൽക്കർ ഗിലാസ് ഖാലി കർനാ പടേഗാ " അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു . എനിക്കും ചിരി വന്നു . ഇതുകഴിച്ചിവിടുന്നു ജ്ഞാനോദയമുണ്ടായാൽ പിന്നീട് ഞാൻ ഇവിടെത്തന്നെ ഒടുങ്ങേണ്ടി വരും . അതിനാൽ ആ ഗ്ലാസ് തിരിച്ചുകൊടുത്തു ഒരു ബദാം പിസ്ത ലസ്സി കുടിച്ചു സംതൃപ്തിയടഞ്ഞു . സന്തോഷ് ലസ്സിക്കു ശേഷം വെറ്റിലയിൽ പൊതിഞ്ഞ ഒരു മീഠ പാൻ രുചിച്ചു . പണം കൊടുത്തു തിരിച്ചു നടന്നപ്പോൾ അയാൾ എന്നെ കളിയാക്കി . ഒരു കവിൾ കൊണ്ട് ജ്ഞാനോദയമുണ്ടാകുമോയെന്ന് അൽപനേരം ഞാൻ കാത്തിരുന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചതായി തോന്നിയില്ല . അതിനാൽ ധൈര്യപൂർവം മുന്നോട്ടു നടന്നു .

ദശാശ്വമേധ ഘാട്ട്  മണികർണികയിൽ നിന്നും വളരെ വ്യത്യസ്തമാണ് . ഘാട്ടിലേക്കുള്ള വഴിക്കു വീതിയുണ്ട് . ഇരുവശങ്ങളിലും ധാരാളം കച്ചവടങ്ങൾ . പൂക്കൾ, വളകൾ , കല്ലുമാലകൾ എന്ന് തുടങ്ങി ഒരു സാധാരണ വിനോദ സഞ്ചാര കേന്ദ്രത്തിൽ കാണുന്ന എല്ലാം അവിടെ വിറ്റഴിക്കപ്പെടുന്നു . ഗംഗയുടെ ഏറ്റവും തിരക്കുപിടിച്ച സ്നാനഘട്ടമാണത് . പുതിയ കെട്ടിടങ്ങളാണധികവും. ഒട്ടും പൗരാണികത തോന്നിപ്പിക്കാത്തവ . പടവുകൾ ഇടയ്ക്കിടെ നിരപ്പുകളിലും പ്ലാറ്റുഫോമുകളിലും അവസാനിക്കും . വീണ്ടും പടവുകൾ . ഏറ്റവുമൊടുവിൽ നദിയിലേക്കു നീട്ടി ആധുനിക രീതിയിൽ പണികഴിപ്പിച്ച ബോട്ടുജെട്ടികൾ . വശങ്ങളിൽ നിറയെ തോണികളും ബോട്ടുകളും . വാരണാസിയിലെ തോണികൾ അതി മനോഹരികളാണ് . കടുത്ത ചായങ്ങൾ പൂശി താമര അല്ലിയുടെ ആകൃതിയിൽ പരന്ന അമരങ്ങളോട് കൂടിയവ .

പടവുകളിൽ നിറയെ പലഭാഗത്തുനിന്നും എത്തിയിട്ടുള്ള സഞ്ചാരികൾ തമ്പടിച്ചിരുന്നു . വിശ്വനാഥക്ഷേത്രദർശനം കഴിഞ്ഞു വരുന്നവരാണ് മിക്കവരും . ഇവിടെ സൂര്യാസ്തമനം കഴിഞ്ഞാൽ ആരതി നടക്കാറുണ്ട് . അതിനായി കാത്തുനിൽക്കുന്നവരാണവർ . ഉയർന്ന പീഠങ്ങളും അവയ്ക്കു മുന്നിൽ കെട്ടിയുയർത്തിയ മുത്തുക്കുടയും സന്തോഷ് കാണിച്ചു തന്നു .അവയിൽ നിന്നാണ് പുരോഹിതർ ദീപങ്ങളുമേന്തി ആരാധന നടത്തുക . ഇപ്പോൾ ആ പീഠങ്ങൾക്കു ചുറ്റും നിറയെ കച്ചവടക്കാരാണ് . കളിപ്പാട്ടങ്ങളും വളകളും ബാഗുകളും തുണിത്തരങ്ങളും നിരത്തിവച്ചു വിൽക്കുന്നവർ . ഇടയ്ക്കിടെ രോഗശാന്തിയും മനഃശാന്തിയും വിൽക്കുന്ന സ്വയപ്രഖ്യാപിത വിശുദ്ധരെയും കാണാം . അത്തരം ചില സിദ്ധന്മാർക്കു മുൻപിൽ സാഷ്ടാംഗപ്രണാമം ചെയ്തും കാണിക്ക വച്ചും മക്കളുടെയോ ബന്ധുമിത്രാദികളുടെയോ രോഗശാന്തിക്കോ ആരോഗ്യഐശ്വര്യങ്ങൾക്കോ വേണ്ടി യാചിക്കുന്ന നിന്ദിതരെയും പീഡിതരെയും കാണാം . അത്തരക്കാരധികവും ഗ്രാമാന്തരങ്ങളിൽനിന്ന് എത്തിയവരാണെന്നു കണ്ടാലറിയാം . ഈ ദരിദ്രരാഷ്ട്രത്തിലെ അറുതിയില്ലാത്ത പീഢകൾ ആ പാവങ്ങളെ ഇവിടിരിക്കുന്ന മനുഷ്യദൈവങ്ങൾക്കു മുൻപിൽ എത്തിക്കുന്നു . അറ്റമില്ലാത്ത ദുരിതക്കയ ങ്ങൾക്കു മുന്നിൽ ആത്മഹത്യയുടെ പാറവെളുമ്പിൽ ചവിട്ടി മുന്നിലുയർന്നുനിൽക്കുന്ന പാറക്കെട്ടുകളിലേക്ക് അള്ളിപ്പിടിച്ചുകയറാനാവാതെ ഹതാശരായി നിങ്ങൾ നിൽക്കുന്നുവെന്ന് കരുതുക . അപ്പോൾ ഒരു ദിവ്യനവതരിക്കുകയും ഒരു ചെറു ചിരിയോടെ ഭയക്കേണ്ട എന്ന് പറഞ്ഞു വെറുതെ കൈ നീട്ടിക്കാണിക്കുകയും ചെയ്‌താൽ ഒരു നിമിഷത്തേക്കെങ്കിലും അയാളുടെ കൈ പിടിക്കാൻ നിങ്ങൾ പ്രലോഭിതരാവില്ലേ ? ഞാനാണെങ്കിൽ അതിനൊരു ശ്രമം നടത്തിയെന്നിരിക്കും . അതിനാൽ ആ പാവങ്ങളോട് എനിക്ക് സഹതാപമേ തോന്നിയുള്ളൂ . സിദ്ധൻ്റെയും വിശ്വാസിയുടെയും പ്രശ്നം വിശപ്പാണ് , മോഹങ്ങളാണ് .മോഹഭംഗങ്ങളാണ് .

എന്ത് വൈചിത്ര്യമെന്നു നോക്കൂ ! ഒരേ നദിയുടെ രണ്ടു സ്നാന ഘട്ടങ്ങൾ. ഒന്ന് മരണത്തെ ആഘോഷിക്കുമ്പോൾ മറ്റൊന്ന് ജീവിതത്തെ ഭോഗിക്കുന്നു . അപ്പുറത്തു ഗംഗ നിങ്ങളെ മരണത്തിൻ്റെ ലഹരിയിൽ ആറാടിക്കുമ്പോൾ ഇപ്പുറത്തു ഗംഗയിൽ മുങ്ങി നിവർന്നു നിങ്ങൾ ജൈവചോദനകളിൽ ഉന്മാദം കൊള്ളുന്നു . എൻ്റെ ചിന്തകൾക്ക് കടിഞ്ഞാൺ നഷ്ടപ്പെടുന്നുണ്ടോ ? ഇതായിരിക്കുമോ ഞാൻ കാത്തിരുന്ന ജ്ഞാനോദയം ? അതും ഒരു കവിൾ കൊണ്ട് ? വൈകുന്നേരമാകുന്നു . ഘാട്ടിൽ തിരക്ക് കൂടിത്തുടങ്ങി . ഞാൻ അല്പമകലെ പടവിനോടടുപ്പിച്ചിട്ടിരുന്ന ഒരു തോണിയിൽ കയറി ബാഗും തലക്കൽ വച്ച് മലർന്നു കിടന്നു . സന്തോഷ് അപ്പോൾ അതിൻ്റെ അമരത്ത് ഒരു കാവൽ നായയെപ്പോലെ എനിക്ക് പുറംതിരിഞ്ഞിരുപ്പുണ്ടായിരുന്നു .

(തുടരും ....)

പ്രൊമിത്യുസിനൊരു പ്രണയി...




നിന്നെയറിയാം...
ആ ചങ്ങലക്കിട്ട കൈകളും...
നൊമ്പരം സഹിയാതെ ബോധമറ്റു ഞരങ്ങുന്ന പ്രജ്ഞയും...
രക്തത്തിൻ
വഴുവഴുപ്പാർന്നൊരോമൽ ഉടലും
പകയുടെ കൂർത്ത കഴുകൻ കാലുകളിൽ കൊരുത്തോരാ  കുടൽ മാലയും..
പ്രിയ പ്രൊമിത്യുസ്,
നിന്നെയെനിക്കറിയാം...

ചുവപ്പ് ചോരുന്നോരാ വിളർത്ത മേനിയെ,
മിടിക്കും ഹൃദയത്തോടിറുക്കെ-
പ്പുൽകട്ടെയിവൾ..

അസ്ഥി തുളക്കും വേദന കടിച്ചമർത്തി
കറുപ്പു പടർന്നു വിറക്കും ചുണ്ടിലീ വരണ്ട ചുണ്ടാഴ്ത്തിയൊരു
വിശുദ്ധ ചുംബനം പകർത്തി വെക്കട്ടെ...

നീ ജ്വലിപ്പിച്ചുണർത്തിയോരഗ്നിയിൽ സ്ഫുടം ചെയ്ത കനക ഖഡ്ഗത്താലെൻ
കരൾ പകുത്തു
വിശന്നാർക്കും കഴുകന്നു കൊടുക്കട്ടെ കൊതി തീരെ ഭുജിക്കുവാൻ...

അറിയാതെയെന്നോ പ്രണയിച്ചു പോയി ഞാൻ ...
കരൾ കൊത്തിവലിക്കുമാ ശവംതീനികഴുക്കൾക്കായ്,
പിന്നെയും പിന്നെയും കരൾ വളർത്തുമാ നിന്നെ!
നിന്നിലെ എന്നെ!

പ്രിയ തോഴാ,
ഒരുവേളയീ മരണത്തിൻ പടിവാതിലിനരികെ  നീയെന്നെയൊന്നാഞ്ഞു  പുണർന്നെങ്കിൽ...
കൈകളിലിനിയും കെടാതെ കാത്തു  വെച്ചൊരാ കനലിൻ തിളക്കത്തിലെന്നെ ഞാൻ കണ്ടെങ്കിൽ...
നമ്മുടെ കരളുകൾ കൊരുത്തൊരു  കടലായെങ്കിൽ...
ആ കടലിൽ നിന്നുയരും കൊടുങ്കാറ്റി-
ലൊരു  മിന്നൽ പിണരിൽ നിൻ  ചങ്ങലകളുടഞ്ഞെങ്കിൽ...
കഴുക്കളെക്കഴുമരമേറ്റി
 നീ ഉയിർത്തെങ്കിൽ..
വിശ്വമിനിയുമൊരു വിപ്ലവജ്വാലയിൽ ജ്വലിച്ചെങ്കിൽ...
തമസ്സിൻ തിരശീല വെന്തു വെണ്ണീറായ് മറഞ്ഞെങ്കിൽ...
മനുഷ്യനുണർന്നെങ്കിൽ....