ശിലീഭൂതം - 3

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കാണാതിരുന്നത് കൊണ്ടാവാം ഹേമ അന്വേഷിച്ചു വന്നു . മുറിയിലേക്ക് ക്ഷണിക്കുമ്പോൾ,  പ്രതീക്ഷിച്ച അതേ ചോദ്യം.
"what happened to you my boy? You were not like this!".
അവർ അയാളെ ബാൽക്കണിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇരിക്കുവാനാവശ്യപ്പെട്ടു. അയാൾ എന്നത്തേയും പോലെ ഒരു  കൊച്ചുകുഞ്ഞിന്റെ അനുസരണയോടെ ഇരുന്നപ്പോൾ  പതിയെ അയാളുടെ കൈ പിടിച്ചവർ  ചോദിച്ചു "Dev, are you still not over Tanya? ". എനിക്കു നിങ്ങൾ രണ്ടുപേരും എന്റെ കുഞ്ഞുങ്ങൾ. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു  എന്നറിഞ്ഞപ്പോൾ സമയമായില്ല എന്ന് ഓർമിപ്പിക്കേണ്ടതായിരുന്നു. പക്ഷേ എന്തുകൊണ്ടോ കഴിഞ്ഞില്ല. അവൾക്കു നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല  എന്ന് തോന്നി. എവിടെയാണ് നിങ്ങൾക്ക് തെറ്റിയത്   ദേവ്? You have to spit it out now! അല്ലെങ്കിൽ ഈ ചിന്തകൾ നിന്നെ കൊന്നുകളയും."

ശരിയാണ്. ചിന്തകളുടെ നീരാളിക്കൈകളിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്തോറും  അവ തന്നെ വരിഞ്ഞുമുറുക്കുന്നു. ഒരു കൈ ശ്രമപ്പെട്ട് അയക്കുമ്പോൾ മറ്റൊന്ന്.ഒന്നിന് പിറകെ ഒന്നായി ശ്വാസം മുട്ടിക്കുന്ന കൈകൾ. ഇവിടെയല്ലാതെ മറ്റെവിടെയാണ് താൻ അഭയം തേടേണ്ടത്?

അയാൾ  വാത്സല്യത്തിന്റെ ഊഷ്മളത പേറുന്ന ആ മെല്ലിച്ച കൈകൾ എടുത്തു തോളിലൂടെ  ചുറ്റി. ഒരു ഗർഭസ്ഥശിശുവെന്നപോലെ കണ്ണുകളടച്ച് അവരിലേക്ക്  ചുരുണ്ടുകൂടി അൽപനേരം  ഇരുന്നു.  വേദനയുടെ വിഷം ബോധത്തെ കീഴ്പ്പെടുത്തിക്കളഞ്ഞ നിമിഷമാവണം പതുക്കെ പിറുപിറുത്തു  "എനിക്കറിയില്ല ഹേമ.ഞാനവളിൽ നിന്നു സ്നേഹം അല്പം പോലും വാങ്ങിയില്ല. അല്പം പോലും കൊടുത്തതുമില്ല. I was indifferent...i dont know why! അറിഞ്ഞു കൊണ്ടല്ല. നിങ്ങൾ പറയൂ.. ഞാൻ സത്യമായും അവളെ പ്രണയിച്ചിരുന്നോ... ഇല്ലെന്നും ആണയിടാൻ എനിക്കു കഴിയുന്നില്ലല്ലോ. ഓരോ ദിവസത്തിനൊടുവിലും എന്റെ നിസ്സംഗത എന്നെത്തന്നെ മുറിപ്പെടുത്തി. ഹേമക്കോർമ്മയില്ലേ ആ നക്ഷത്രക്കണ്ണുകൾ !  അവയിലേക്ക് നോക്കുവാനാകാതെ ഓരോ രാത്രികളിലും ഒരു കുറ്റവാളിയെപ്പോലെ  ഞാൻ അവളെ പ്രാപിച്ചു. We were just like fire and snow!  We had passion but could not ignite each other... infact we killed each other by being together. എനിക്കുവേണ്ടി അവൾ സൃഷ്ടിച്ച സ്നേഹക്കടലിൽ അവൾ തന്നെ മുങ്ങിമരിക്കുമെന്ന് തോന്നിയപ്പോഴാണ് പിരിയാമെന്നു ഞാൻ പറഞ്ഞത്. ആ നശിച്ച നിമിഷത്തിനുശേഷം ഇന്നുവരെ ഞാൻ എന്നെ സ്നേഹിച്ചിട്ടില്ല..ഹേമ, നിങ്ങൾ പറയൂ.. എന്നേക്കാൾ ക്രൂരനായി ആരുണ്ട്?
അയാൾ അർദ്ധബോധത്തിൽ  മുഖം അവരുടെ കൈകളിൽ അമർത്തി.

അവർക്ക് അത്ഭുതം തോന്നി. ഇത്രയും നിസ്സഹായനായി ഒരിക്കലും താൻ  അയാളെ കണ്ടിട്ടില്ല. ദേവൻ ഇതല്ല. അയാൾ ആരാലും മെരുക്കാനാവാത്ത ഒരശ്വമാണ്.
അങ്കലാപ്പോടെ അവർ അയാളുടെ മുഖം ഉള്ളം കൈകളിലൊതുക്കിക്കൊണ്ടു പറഞ്ഞു. "Look at me Dev..you are not like this. You cant be like this. സ്വയം കുറ്റപ്പെടുത്താതിരിക്കൂ. ചിലർക്ക്  ചിലരെ സ്നേഹിക്കാനാവില്ല എന്നാൽ മറ്റുചിലരെ കാരണങ്ങളൊന്നുമില്ലാതെ തന്നെ സ്നേഹിക്കാനാവും. അതാരുടെയും കുറ്റമല്ല. നിന്നെ ആർക്കാണ് സ്നേഹിക്കാതിരിക്കാനാവുക! അവളും അതു തന്നെ ചെയ്തു എന്നേയുള്ളൂ. എഴുന്നേൽക്കൂ കുട്ടീ... നോക്കൂ ഈ താഴ്‌വാരത്തെ മഞ്ഞുപോലെ ഒരു ശരൽക്കാലത്തേക്കു മാത്രം അവശേഷിക്കുന്നതാവട്ടെ നിന്റെയീ വേദനയത്രയും. എനിക്കു പ്രതീക്ഷയുണ്ട്. മഞ്ഞുരുകും. Take your time. Join with us when u feel better!
അവർ ഒന്നമർത്തി ആശ്ലേഷിച്ചതിനു ശേഷം കടന്നു പോയി.

താഴ്‌വരയിൽ  ഉച്ചവെയിൽ മയങ്ങുന്നു .അവിടവിടെ കാണുന്ന ബിർച്ചുമരച്ചില്ലകൾ മാത്രം  കാറ്റിൽ  ഉന്മാദികളെപ്പോലെ എന്തോ പിറുപിറുത്തു.  അവയിലൊന്നിൽ   ഒലിവുനിറമുള്ള രണ്ടു വെള്ളിക്കണ്ണിക്കുരുവികൾ തൂവലുകൾ ചീകി മിനുക്കി വിശ്രമിച്ചു ...  വെയിൽചൂടിൽ മഞ്ഞിന്റെ ഉടയാട ഊർന്നു വീണപ്പോൾ  ദൂരെ മലനിരകൾ വ്യക്തമായി കാണാം.
അൽപനേരം അങ്ങോട്ട്‌  നോക്കിയിരുന്നപ്പോൾ  അയാൾക്ക്‌ വല്ലാത്ത ഭാരക്കുറവനുഭവപ്പെട്ടു.
അടുത്ത ദിവസം  കുട്ടികളോട് സംസാരിക്കേണ്ടത് കുമയൂണിലെ ശിലാലിഖിതങ്ങളെ  എങ്ങനെ തർജമ ചെയ്യാം എന്നാണ്. വിദ്യാർത്ഥിയായിരുന്നപ്പോൾ  ശേഖരിച്ച  വസ്തുതകളും ചിത്രങ്ങളും അയാൾ  ശ്രദ്ധാപൂർവം തിരഞ്ഞെടുക്കാൻ  ആരംഭിച്ചു.  അപരിചിതമായ ചിഹ്നങ്ങൾ  ലളിതമായി വ്യാഖ്യാനിച്ചു കൊടുക്കുക എന്നത് ശ്രമകരമാണ്. വെല്ലുവിളിയുയർത്തുന്നതെന്തും അയാൾ  വളരെയേറെ ഇഷ്ടപ്പെടുന്നു.
 മുഖത്തേക്ക് വീഴുന്ന  പരുക്കൻ മുടിയിഴകൾ ഇടയ്ക്കിടെ  പിന്നോട്ട് കോതിവച്ചുകൊണ്ട് നിഗൂഢമായ ലിപികളുടെയും ബിംബങ്ങളുടെയും അർത്ഥങ്ങൾ ഒരു മാന്ത്രികനെപ്പോലെ അയാൾ നിർത്താതെ കുറിച്ചുകൊണ്ടിരുന്നു.  വെയിൽ താണതും, തണുപ്പ് പടർന്നതും  അറിഞ്ഞതേയില്ല.
ഫോൺ ബെല്ലടിക്കുന്നതു കേട്ടപ്പോൾ വാച്ചിലേക്ക് നോക്കി. അഞ്ചുമണി. ഹേമയാണ്. വൈകിട്ട് അവർക്ക് നടത്തം പതിവാണ്. ഇന്ന് കുട്ടികളെയും കൂട്ടി പോകാമെന്നു പറയുന്നു. അയാൾ ജാക്കറ്റും ഷൂസുമണിഞ്ഞു താഴേക്കു നടന്നു.

ലോബിക്കരികിൽ ഗോവണിയിൽ ചാരിനിന്നു  സംസാരിച്ചുകൊണ്ടിരുന്ന മെക്സിക്കൻ വംശജനായ ഹുവാന്റെ  (Juan) തൊപ്പി തട്ടിയെടുത്ത്,  ഒരു ഗൊറില്ലയെപ്പോലെ മുഖം ചുളിച്ചു ദേവൻ ശബ്ദമുണ്ടാക്കി.അപ്പോൾ  അവിടെ  കൂട്ടച്ചിരി മുഴങ്ങി.
തമോഗ്ന മാത്രം വാതിൽക്കൽ പൂത്തു നിന്ന മാർഗരീത്തകളിൽ കണ്ണും നട്ടു നിൽക്കുന്നു. ഇപ്പോൾ കറുത്ത ടോപ്പിനു മുകളിൽ ഇരുണ്ട തവിട്ടുനിറമുള്ള ഒരു ഫർ കോട്ടണിഞ്ഞിട്ടുണ്ട്. അതിന്റെ മാർദ്ദവമേറിയ ചാര നിറമുള്ള  കോളർ കവിളുകളെ  തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്നു. അവക്ക് മുകളിലേക്ക് വീണുകിടക്കുന്ന ചുരുൾമുടി.
പുറപ്പെടാമെന്നു ഹേമ പറഞ്ഞപ്പോൾ കുട്ടികൾ അവർക്ക് പിന്നാലെ നടന്നു. ദേവൻ  അവരെ പിന്തുടർന്ന് വാതിൽക്കലെത്തുമ്പോഴും അവൾ നടക്കാൻ ആരംഭിച്ചിട്ടില്ല. സ്വപ്നത്തിൽ മുഴുകിയിട്ടല്ല .പൂക്കളിൽ ഇണചേരുന്ന രണ്ടു ശലഭങ്ങളെ ചലനമറ്റു  നോക്കിനിൽക്കുകയാണ്.

അയാൾ അവളോട്‌ പറഞ്ഞു "Hey, Tamog! What are you waiting for?Come lets move "
അവൾ ശലഭങ്ങളിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. "നോക്കൂ ദേവ്, അവ ചിറകു വിരിക്കും വരെ ഒന്നു കാത്തു നിൽക്കൂ."
അവൾ ദേവ് എന്നാണ് വിളിച്ചത്. വിളികേൾക്കണ്ടത് താനല്ല,  ആദിയിയിലെവിടെയോ നക്ഷത്രധൂളികളിൽ നിന്നും പുറപ്പെട്ട് തന്നിൽ ചേക്കേറിയ ആത്മാവാണ് എന്ന പോലെ!
ശലഭങ്ങൾ ചിറകു വിരിച്ചു... ചിറകുകളുടെ    കരിഞ്ഞ തവിട്ടു നിറത്തിൽ തെളിഞ്ഞു തിളങ്ങുന്ന  ഊതനിറം ...അവളുടെ കൃഷ്ണമണികളുടെ നിറം.
അവൾ മുഖമുയർത്തി അയാളെ നോക്കിപ്പറഞ്ഞു "സിലിയേറ്റ് ബ്ലൂ..വേനലിനവസാനം മഴയ്ക്ക് തൊട്ടു മുൻപാണ് ഇവ  ഇണ ചേരുക.. മഴ എത്താറായി എന്ന് തോന്നുന്നു..."
ഊതനിറം പടർന്ന  ആ കൃഷ്ണമണികളിൽ
താനുണ്ട്. അനർഘമായ ഈ നിമിഷത്താൽ ബന്ധനസ്ഥനായ താൻ!
"ഓ.. വരൂ, വേഗം വരൂ അവർ വളരെ ദൂരെ എത്തി". ഫർ കോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി അവൾ ധൃതിയിൽ നടന്നു.

ഇടയൻ കുഞ്ഞാടുകളോടൊത്തെന്ന പോലെ  അയാൾ കുട്ടികളുടെ കൂടെ നടന്നു. ഹേമ അവർക്ക് ഒരു വിസ്മയം കാണിച്ചു കൊടുക്കാമെന്നു വാഗ്ദാനം നല്കിയിട്ടുണ്ടത്രെ. സത്യമാവും.. എത്ര മനോഹരമാണീ  ഒറ്റയടിപ്പാത.. അല്പം നടന്നപ്പോൾ വലതു വശത്തായി കാഫൽ വൃക്ഷങ്ങൾ. അധികം പൊക്കമില്ലാതെ പടർന്നു പന്തലിച്ച അവയിൽ രക്തത്തുള്ളികൾ പോലെ ചുവന്ന പഴങ്ങൾ .
ദേവൻ ഒരു കുരങ്ങനെപ്പോലെ നിഷ്പ്രയാസം അതിൽ വലിഞ്ഞു കയറുന്നതു കണ്ട് ഹേമയും കുട്ടികളും  ആർപ്പു വിളിച്ചു.
അയാൾ  ഒന്നു രണ്ടു പഴക്കുലകൾ പറിച്ചെടുത്ത് അവർക്ക് എറിഞ്ഞു കൊടുത്തു. താനേറെ ഇഷ്ടപ്പെട്ടിരുന്നതാണ് അവയുടെ പുളിപ്പ്‌ കലർന്ന മധുരം.
ഇറങ്ങി വന്നപ്പോഴുണ്ട്  തന്റെ പെൺകുട്ടി നിർത്താതെ പഴം രുചിക്കുന്നു.  അവളുടെ അത്യാർത്തി കണ്ട് വിക്ടർ കളിയാക്കി ചിരിക്കുന്നുണ്ട്. അവളത് അറിയുന്നതുപോലുമില്ല. അവൾ ജീവിക്കുന്നത് നിമിഷങ്ങളിലാണെന്ന് അയാൾക്ക് തോന്നി . ഓരോ നിമിഷങ്ങളെയും  പുളിപ്പും മധുരവും കലർന്ന  കാഫൽ പഴങ്ങളെപ്പോലെ അവൾ രുചിച്ചിറക്കുന്നു. അയാളും അവളുടെ അടുത്ത് ചെന്ന് പഴക്കുലയിൽ നിന്നും ഒരു പഴമെടുത്തു രുചിച്ചു മുന്നോട്ടു നടന്നു.

ഇറക്കത്തിൽ ഒറ്റയടിപ്പാതക്കിരുവശവും പച്ച പുതച്ച മേപ്പിൾ മരങ്ങൾ. അവയിലിരുന്ന് ചൂളം കുത്തുന്ന രണ്ടു തീക്കുരുവികൾ കാലൊച്ച കേട്ട്  അകലേക്ക്‌ പറന്നുപോയി. ശരൽക്കാലം പുണരുമ്പോൾ  മേപ്പിൾ  മരങ്ങൾ ചുവന്നു തുടുക്കാറുണ്ട് . അല്പകാലത്തേക്കു മാത്രം പ്രണയിക്കുന്ന ഋതു അസ്ഥിതുളയ്ക്കുന്ന മരവിപ്പുമവശേഷിപ്പിച്ചു മടങ്ങുമ്പോൾ വിറച്ചു  വിറങ്ങലിച്ച അവയുടെ ശരീരങ്ങൾ  താഴ്‌വാരത്തവശേഷിക്കും. ഒരിടവേളക്ക് ശേഷം വീണ്ടും തളിർത്തു തഴക്കും .  പിന്നെയുമൊരു ശരൽക്കാലത്തെ പുല്കാൻ!
എത്ര വിചിത്രമാണ് പ്രണയം ! അതു നൽകുന്ന അസഹ്യമായ  വേദന പോലും ലഹരിയത്രേ... വേദനയുടെ ലഹരിയില്ലായിരുന്നുവെങ്കിൽ  ഒരുപക്ഷെ മനുഷ്യൻ പ്രണയിക്കുകപോലുമില്ലായിരുന്നു ...
താനിപ്പോൾ പ്രണയത്തെപ്പറ്റി ചിന്തിക്കുന്നതെന്തിന്? അയാൾക്കത്ഭുതം തോന്നി... നാളുകളായി സഞ്ചരിക്കാൻ മടിച്ചിരുന്ന വഴികളിലേക്കൊക്കെയും ഈ താഴ്‌വര തന്നെ കൂട്ടിക്കൊണ്ടുപോകുന്നു...താഴ്‌വരയല്ല.. ഇണചേരുന്ന ശലഭങ്ങളുടെ  ഊതനിറം പേറുന്ന രണ്ടു കൃഷ്ണമണികൾ..

അപ്പോളവൾ കയ്യിൽ രണ്ടു കാഫൽ പഴങ്ങളുമായി വീണ്ടും അരികിലെത്തി...അതയാളുടെ നേർക്ക് നീട്ടിക്കൊണ്ടു പറഞ്ഞു.
"ദേവ്, നിങ്ങൾ ഒരുപാട് കണ്ടെത്തലുകൾ നടത്തിയ ആളല്ലേ.. ഇത് കഴിക്കൂ.. എന്നിട്ട് പറയൂ... നിങ്ങൾ  ഉത്ഘനനം ചെയ്തെടുത്തവയിൽവച്ച് ഏറ്റവും  മനോഹരമായതെന്താണ്? "
ആകാംക്ഷയോടെ കഥ കേൾക്കാൻ  നിൽക്കുന്ന ഒരു കൊച്ചു കുഞ്ഞാണ് ഇപ്പോഴവൾ.
ഒരുമാത്ര അവളുടെ നെറുകയിൽ കൈവച്ച് അയാൾ പറഞ്ഞു
"ഇല്ല തമോഗ്.. ഞാൻ കാണാത്തവയാകും അതി സുന്ദരം"
കേട്ടിട്ടില്ലേ..
"So we fix our eyes not on what is seen, but on what is unseen, since what is seen is temporary, but what is unseen is eternal.”
അയാളതും പറഞ്ഞ് അവളുടെ വിടർന്ന കണ്ണുകളിലേക്കു നോക്കി അല്പം കുസൃതിയോടെ ഒരു  ചിരി ചിരിച്ചു മുന്നോട്ടു നടന്നു.
അവൾ വേഗം തന്നെ ഒപ്പമെത്തി.  "അതിനോടെനിക്ക് യോജിപ്പില്ല ദേവ്. ആർത്തിപൂണ്ട  മനുഷ്യരുടെ പറച്ചിലാണത്. മനുഷ്യനെന്നും കാണാത്തവയെ അന്വേഷിച്ചു  സഞ്ചരിക്കുന്നു. തേടിപ്പിടിച്ചു കണ്ടുകഴിയുമ്പോൾ അവയുടെ സൗന്ദര്യം അവന്റെ മനസ്സിൽ പതുക്കെ അസ്തമിക്കാൻ തുടങ്ങും. അപ്പോളവൻ വീണ്ടും അടുത്തവയന്വേഷിച്ചു യാത്രയാരംഭിക്കുന്നു.ദൈവത്തിൽ പോലും മനുഷ്യൻ  വിശ്വസിക്കുന്നത് അവനു  പ്രാപ്യമല്ലാത്തതുകൊണ്ടാണ്. പ്രണയത്തെ നോക്കൂ..പ്രാപ്യമല്ലാത്ത പ്രണയത്തിന് എന്നും മനുഷ്യന്റെ മനസ്സിൽ നിത്യ യൗവ്വനമാണ്. അപ്രാപ്യമായതെന്തും അനശ്വരമാണെന്നു മനുഷ്യൻ സങ്കൽപ്പിക്കുന്നു.  ഒന്നിൽ നിന്ന് അടുത്തതിലേക്ക് പായുന്ന ദുരമൂത്ത മനസ്സിനെ ന്യായീകരിക്കാൻ അവനുണ്ടാക്കിയ പേച്ചാണ്  കാണാത്തവയെല്ലാം അനശ്വരമെന്നത്.
പക്ഷേ നിങ്ങൾ ചിലപ്പോഴെങ്കിലും ഖേദിക്കാറില്ലേ.. പുതിയവയെത്തേടി അലയുമ്പോൾ നഷ്ടമായ  ചില പഴയതിനെപ്പറ്റി?  ജീവിതം ഉച്ചയോടടുക്കുമ്പോൾ നടന്നു കിതച്ച ഓരോ മനുഷ്യനും കണക്കെടുപ്പ് നടത്താറുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്ക്..  സ്നേഹിച്ചതിന്റെയും വെറുത്തതിന്റെയും കണക്ക്.. താനറിയാതെ കയ്യിൽ നിന്നും വഴുതിപ്പോകുന്ന നിമിഷങ്ങളുടെ കണക്ക്! ....ഏറ്റവും ഇഷ്ടപ്പെട്ടത് എന്നൊന്നുണ്ട് ദേവ്. ഇനിപ്പറയൂ നിങ്ങൾ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും മനോഹരമായതെന്താണ് " അവൾ വീണ്ടുമയാളുടെ കണ്ണുകളിലേക്കു ചൂഴ്ന്നു നോക്കി..
ഇപ്പോളവൾ കഥ കേൾക്കാൻ വെമ്പുന്ന കുഞ്ഞല്ല ... കാലപ്രവാഹത്തിലെങ്ങോ ശിലീഭൂതമായ തന്റെ ഹൃദയം താനറിയാതെ ഉത്ഘനനം ചെയ്തെടുത്തവളത്രെ! അവളുടെ കണ്ണുകളിൽ ഊത നിറമുള്ള  ചിത്രശലഭങ്ങളല്ല ... തീ പിടിച്ച പൈൻ മരക്കാടുകൾ ... അവയിൽ നിന്നും  പടർന്ന നാളങ്ങളാൽ നഗ്നമാക്കപ്പെട്ട അയാളുടെ ആത്മാവ് അവളോട്‌ ഉറക്കെപ്പറയാൻ ആഗ്രഹിച്ചു "നീ.. നീയാണത്..  ഞാൻ കണ്ടെത്തിയവയിൽ ഏറ്റവും മനോഹരമായത് !"
എങ്കിലും  ഒരു നിമിഷത്തേക്ക് നിസ്സഹായനായിപോയ  അയാൾ പറഞ്ഞതിതാണ്.
"നന്ദാദേവിയുടെ താഴ്‌വരയിൽ,  പുഷ്പവതീ നദിക്കരയിൽ  കണ്ടെടുത്ത ഒറ്റക്കല്ലിൽ തീർത്ത ഒരു കൊച്ചു പുരാതന ദേവീ ക്ഷേത്രം" !
എരിഞ്ഞമർന്ന പൈന്മരക്കാടിനുമേൽ മഞ്ഞു പെയ്തു...
"മടങ്ങുന്നതിനു മുൻപ് ഞങ്ങളെ അവിടെ കൊണ്ടു പോകുമോ ദേവ്? "
അയാളവളുടെ മുടിയിഴകൾ വാത്സല്യത്തോടെ ചെവിക്കു പിന്നിലേക്കൊതുക്കി വച്ചുകൊടുത്തുകൊണ്ട് പറഞ്ഞു. "Come Tamog,  let us see where Hema going to take us now"!

(തുടരും.. )

ശിലീഭൂതം-2

പത്തുമണിക്ക് ലെക്ചർ ഹാളിൽ എത്തിയപ്പോഴും പന്ത്രണ്ടാമത്തെ കസേര ഒഴിഞ്ഞുതന്നെ കിടന്നു. ഒരു നിമിഷം അതിലേക്ക് നോക്കിയതിനു ശേഷം അയാൾ   പറഞ്ഞു " ഞാൻ  നിങ്ങളെപ്പോലെ കാലത്തിനു പിന്നിലേക്ക് സഞ്ചരിക്കുന്ന ഒരാത്മാവാണ്.  നിങ്ങൾക്ക് അല്പം മുന്നിൽ നടന്നുവെന്ന് മാത്രം. ഇപ്പോൾ നമ്മൾ ഈ സത്രത്തിൽ വച്ച്  കണ്ടുമുട്ടിയിരിക്കുന്നു.  ഞാൻ കടന്നു പോന്നതിന്  ശേഷം മാറിയ  കാഴ്ചകൾ നിങ്ങൾ എനിക്ക് പറഞ്ഞു തരിക. ഞാൻ കണ്ടത് നിങ്ങൾക്കും പറഞ്ഞു തരാം"
പെട്ടെന്ന് അനുവാദം  ചോദിക്കാതെ പന്ത്രണ്ടാമത്തെയാൾ കടന്നുവന്നു. മുൻപേ പോയ യാത്രികന്റെ കാൽപാടുകൾ അല്പം പോലും ഗൗനിക്കാത്ത യാത്രിക. അയഞ്ഞ കറുത്ത ടി ഷർട്ടും കാക്കി നിറമുള്ള കാർഗോയും അണിഞ്ഞ അവൾ ഒഴിഞ്ഞ കസേരയിലേക്ക്  നടന്നപ്പോൾ യുവാക്കളെല്ലാം കൗതുകത്തോടെ നോക്കി.  അഴിഞ്ഞു കിടക്കുന്ന  അനുസരണയില്ലാത്ത ചുരുണ്ട നീളൻമുടിക്ക്  ജനാലച്ചില്ലിലൂടെ വന്ന വെയിൽതിളക്കത്തിൽ ഉണങ്ങിയ പൈൻമരക്കായകളുടെ നിറം. കറുത്ത വലിയ കണ്ണട അല്പം ഉയർത്തിവച്ച് അവൾ നോട്ട്പാഡിൽ എന്തോ കുത്തിക്കുറിച്ചു. കഴുത്തിൽ സാളഗ്രാമം കോർത്തിട്ടിരിക്കുന്ന ചരടിൽ മെലിഞ്ഞു നീണ്ട വിരലുകൾ കുരുക്കി ഇടയ്ക്കിടെ മുന്നോട്ടു വലിക്കുന്നുണ്ട്.

അയാൾ അവളുടെ നേരെ നടന്നുകൊണ്ടു പറഞ്ഞു." Hi there, i think i did not meet u in the morning . I'm Dr. Devdut."

അതുവരെ പരിസരം മറന്ന് ഇരുന്ന അവൾ ഒന്നും സംഭവിക്കാത്ത മട്ടിൽ എഴുന്നേറ്റ്  അയാൾക്ക് ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു " yes  Dr.Dev.  I know. Very pleased to meet you. Myself Thamoghna . Working in anthropology".

ഇന്ത്യയിൽ നിന്നാണ്  . എങ്കിലും അവൾ  ഒരു ബൊഹീമിയൻ പെൺകൊടിയെ ഓർമിപ്പിച്ചു. അവളുടെ മുഖത്തെ കൂസലില്ലായ്മ അയാൾക്ക്‌ എന്തോ ഒരലോസരം സൃഷ്ടിക്കുന്നു. അതുവരെ തലയുയർത്തിനിന്ന മഹാമേരുവിന്റെ ശിഖരം  ഒരു ചെറു ഭൂചലനത്തിൽ ഉലഞ്ഞ പോലെ !
Infact its a boy name..ദേവൻ തമാശയെന്നവണ്ണം കൂട്ടിചേർത്തു. എന്നിട്ട് നീരസം പുറത്തു കാണിക്കാതെ ചോദിച്ചു "So Ms. Thamoghna, how do you describe yourself as an anthropologist? "

ഒരു നിമിഷം പോലും പാഴാക്കാതുള്ള മറുപടി കേട്ട് കുട്ടികൾ അല്പം ആശ്ചര്യത്തോടെ ദേവനെ നോക്കി. " A soul who dig deep into the strange human past. I have understood  that much in this short period.Perhaps it may take a life time to know what  Anthropology is"
" മനുഷ്യന്റെ വിചിത്രമായ ഭൂതകാലത്തിലേക്ക് യാത്രപോകുന്ന ഒരാത്മാവാണ് ഞാൻ... അത്രയേ എന്നെക്കുറിച്ചെനിക്കറിയൂ "

അവളുടെ കണ്ണുകളിൽ ഒരു ശിശിരകാല തടാകം ഉറഞ്ഞു കിടക്കുന്നു.... അവൾ ചൂഴ്ന്നു നോക്കുന്നത് എങ്ങോട്ടാണ് !
സത്യമായും ഈ മുഖം താൻ എവിടെയോ കണ്ടിട്ടുണ്ട് ! ശിലീഭൂതമായ ഹൃദയത്തിനുമേൽ വിരലോടിക്കുന്ന മായൻ കന്യക! അയാൾ നടുക്കത്തോടെ  പിന്നോട്ടു നീങ്ങി ക്ലാസ്സ്‌ തുടർന്നു.
"ചരിത്രാതീത മനുഷ്യൻ ഏറ്റവും അവസാനമായി കടന്നെത്തിയ പ്രദേശങ്ങളാണ് കിഴക്കൻ ഏഷ്യയിലെ പർവത ശിഖരങ്ങൾ...ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കൊണ്ട് മറ്റു സംസ്കൃതികളുമായി വിരളമായി മാത്രമേ അവർക്ക് ഇടപെടലുകൾ നടത്തുവാൻ സാധിച്ചുള്ളൂ... അതിനാൽ ഇന്നും ഇവരുടെ പിന്മുറക്കാരുടെ ജനിതക ഘടനയിൽ നിങ്ങൾക്ക് കാര്യമായ വ്യതിയാനങ്ങൾ കാണുവാൻ സാധിക്കില്ല "

മനുഷ്യൻ ആത്യന്തികമായി ഒരു ഊരു തെണ്ടിയാണല്ലോ. എന്നാൽ സഞ്ചരിക്കുന്ന ഇടങ്ങളത്രയും കീഴ്പ്പെടുത്താൻ അവൻ ഉൽക്കടമായി ആഗ്രഹിക്കുന്നു. പ്രകൃതിയോട് നിരന്തരം സമരം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യൻ ചിലയിടങ്ങളിൽ പക്ഷേ തോറ്റുപോകാറുണ്ട്...  ഈ പർവത നിരകൾ അവന്റെ  പ്രയാണങ്ങളെ നിഷ്കരുണം വെല്ലുവിളിച്ചുകൊണ്ടിരുന്നു.... യാതനകളിൽ പിൻബലമേകാൻ സങ്കല്പത്തിലെങ്കിലും  അവനെക്കാൾ കരുത്തുള്ള എന്തെങ്കിലുമൊന്ന് ഉണ്ടായേ മതിയാകുകയുള്ളുവല്ലോ  ... ഇവിടുത്തെ  മിക്കവാറും ആരാധനാമൂർത്തികളുടെ ഉത്ഭവം അവിടെ നിന്നും തുടങ്ങുന്നു...

ഊരുതെണ്ടിയായ തന്റെ ഉള്ളിലും എന്തിനെയും കീഴ്പ്പെടുത്താൻ മാത്രമാഗ്രഹിക്കുന്ന ഒരു പുരാതന മനുഷ്യനുണ്ട്. പക്ഷെ എന്തുകൊണ്ടോ ഈ നിമിഷം,  രണ്ടു കണ്ണുകൾ... നിശ്ചലമായിക്കിടക്കുന്ന രണ്ടു ശിശിരകാല തടാകങ്ങൾ.. ആ പുരാതന മനുഷ്യനെ വെല്ലുവിളിക്കുന്നു... അസംസ്കൃതനായ അയാളുടെ മുഖം അതിൽ തെളിഞ്ഞു കാണുന്നതുപോലെ...
ദേവൻ അസ്വസ്ഥനായിക്കൊണ്ടിരുന്നു... തമോഗ്നയിലേക്ക് നോട്ടമെത്താതിരിക്കാൻ  മനപ്പൂർവം ശ്രദ്ധിച്ചു.. അവൾ അപ്പോൾ   പ്രോജെക്ടറിന്റെ വെളിച്ചത്തിൽ മിന്നിമറയുന്ന ചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു... ഡ്രോണുകൾ പകർത്തിയ ആകാശ വീക്ഷണങ്ങളുണ്ട്...അതിലവൾ  മനുഷ്യ പലായനങ്ങളുടെ വഴിത്താരകൾ തിരഞ്ഞുകൊണ്ടിരുന്നു...

ടീ ബ്രേക്കിനിടയിൽ ഹേമ ചോദിച്ചു " Dev, there was one girl from Institute of Archeology. Did you meet her? She got a really nice profile"

"Ms.Thamoghna" അയാൾ അലസമായൊരു മറുപടിയിലൊതുക്കി. ഓരോ കാന്റിഡേറ്റിനെയും വ്യക്തമായി വിലയിരുത്തേണ്ടതുണ്ട്. മികച്ച വിദ്യാർത്ഥിക്ക്‌  ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ് കൊടുക്കും. അടുത്ത ഏതെങ്കിലും ഗ്ലോബൽ എസ്കവേഷൻ ടീമിൽ അവസരവും. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കുക എന്നതാണ് നിയമം. വരും ദിവസങ്ങളിലെ ഫീൽഡ് ട്രെയിനിങ് സെഷനുകളിൽ കുട്ടികളെ കൂടുതൽ മനസ്സിലാക്കാം.
ചായ കുടിച്ചുകൊണ്ട് കുട്ടികൾ പുറത്തെ പുൽത്തകിടിയിൽ ഇളവെയിലേറ്റു  സൊറപറയുന്നു. വിക്ടർ അവരുടെ കൂട്ടത്തിൽ വളരെപെട്ടെന്ന് ശ്രദ്ധിക്കപ്പെടും.  അയാൾ ജർമനിയിൽ നിന്നാണ്. തിളങ്ങുന്ന പച്ചക്കണ്ണുകളുള്ള അയാളുടെ ചോദ്യങ്ങൾ മറ്റുള്ളവരെ  തുടർചർച്ചകളിലേക്ക്‌  നയിക്കും.അയാൾ തമോഗ്നയുമായി എന്തോ സംസാരിച്ചുകൊണ്ടു നിൽക്കുന്നു.
കുട്ടിയാണവൾ. അരുതെന്ന് സ്വയം  വിലക്കിയിട്ടും തന്റെ കണ്ണുകൾ അനുസരണക്കേടു കാണിച്ച് അവളെ പിന്തുടരുന്നതെന്തിന്!
അൽപനേരം എന്തോ സംസാരിച്ചതിന് ശേഷം ഒഴിഞ്ഞ കപ്പ് കുറച്ചകലെയുള്ള മേശമേൽ വച്ച്‌,  പുല്തകിടിയുടെ  അതിരിൽ  പന്തലിച്ചു  നിൽക്കുന്ന ഓക്ക്മരച്ചുവട്ടിലേക്ക്‌  അവൾ നടന്നു. കാറ്റിൽ ഉതിർന്നു വീണ ഇലകളിൽ ചിലത് മുടിയിൽ കുരുങ്ങിയത് അറിഞ്ഞു പോലുമില്ലെന്ന് തോന്നി.മേഘങ്ങൾ മേലാപ്പ് ചാർത്തുന്ന താഴ്‌വരകളിലേക്ക്‌ കണ്ണുകളയച്ചു നിശ്ചലയായവൾ   നിൽക്കുമ്പോൾ,  തനിക്കറിയാത്ത ഏതോ പൗരാണിക സങ്കല്പങ്ങളിലേക്ക് ഊളിയിടുകയാണോ !

അടുത്ത സെഷൻ ഹേമയുടേതാണ്. അവർ കുട്ടികളോട് ഓക്ക് മരത്തിനു ചുവട്ടിൽ ഇരിക്കുവാൻ പറഞ്ഞ് എങ്ങോട്ടാ പോയി. അല്പസമയത്തിനു ശേഷം ഒരു പുസ്തകവുമായി തിരിച്ചു വന്നു. " So we gonna sit under the tree as always! " ദേവൻ ചരിച്ചുകൊണ്ടു പറഞ്ഞു .

"നോക്കൂ എത്ര സുഖമുള്ള കാലാവസ്ഥ...കുട്ടികൾ അതാസ്വദിക്കട്ടെ ".. നിങ്ങളും വരൂ.. discussion രസകരമാക്കാൻ നിങ്ങൾക്ക് എന്നേക്കാൾ മിടുക്കുണ്ടല്ലോ "
ചിന്തയിലാണ്ടു പുറം തിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയെ   തട്ടി വിളിച്ച്  അവർ  ഇങ്ങനെ പറഞ്ഞു... "Hey, messy hair.. we are moving to the next session". ചുരുൾമുടിയിൽ കുരുങ്ങിക്കിടന്ന ഒരില വാത്സല്യത്തോടെ ഹേമ  എടുത്തുമാറ്റുമ്പോൾ അവൾ പൊടുന്നനെ തന്റെ നേർക്ക് നോക്കിയതെന്തിനാണ്...

 കുമയൂണിലെ ഗുഹാചിത്രങ്ങളെക്കുറിച്ചും ശിലാലിഖിതങ്ങളെക്കുറിച്ചുമാണ് ഹേമ സംസാരിച്ചത്. ചില പുസ്തകങ്ങളും പരിചയപ്പെടുത്തി. തൊട്ടടുത്ത ദിവസം അൽമോറയിലെ വിഖ്യാതമായ ശിലാചിത്രങ്ങൾ സന്ദർശിക്കണം . കുമയൂണിൽ ഇനിയും കണ്ടെത്താത്തതായി എത്രയോ പുരാതന ഗുഹകൾ... ! അവയിൽ ഒന്ന് നമ്മൾ എല്ലാവരും ചേർന്ന് ഉത്ഘനനം ചെയ്യാൻ  പോകുന്നു ! കുട്ടികൾ ആവേശഭരിതരായി...

വിക്ടർ ചോദിച്ചു.. "അസംസ്കൃതനായ ശിലായുഗ മനുഷ്യന്  ചിത്രങ്ങൾ വരയ്ക്കാൻ പ്രചോദനം ഉണ്ടായത്  എങ്ങിനെയാണ്? ആയുധങ്ങൾ കണ്ടുപിടിക്കപ്പെട്ടത് അതിജീവനത്തിന്റെ ഭാഗമായതുകൊണ്ടെന്നു വിചാരിക്കാം.  കല മനുഷ്യന്റെ അതിജീവനത്തിന് ഒഴിച്ചുകൂടാൻ വയ്യാത്തതാണെന്നു ഞാൻ ഒട്ടും വിചാരിക്കുന്നില്ല.

കാറ്റിലുലയുന്ന ഓക്കുമരച്ചില്ലകൾ പോലെ ചിലമ്പിച്ച സ്വരം മറുപടിയായി എത്തുന്നു. തമോഗ്നയാണ്.

"മനുഷ്യൻ എപ്പോഴും സങ്കൽപ്പങ്ങളുടെ ലോകത്തു ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണ്. യാഥാർഥ്യങ്ങൾ അവനെ വീർപ്പുമുട്ടിക്കുന്നു. വിരസമായ യാഥാർഥ്യങ്ങളിൽനിന്നുള്ള അവന്റെ പാലായനങ്ങൾ അവസാനിക്കുന്നത് ഭാവനയുടെ കവാടത്തിലാണ്. വിക്ടർ, നിങ്ങളൊന്നാലോചിച്ചു നോക്കൂ.. കുടിലിൽ ഉറങ്ങുന്നവൻ കൊട്ടാരത്തിലുറങ്ങുന്നതു സങ്കൽപ്പിക്കുന്നു... കൊട്ടാരത്തിലുറങ്ങുന്നവൻ അതിവിശാലമായ  സാമ്രാജ്യം വെട്ടിപ്പിടിച്ച്  അതിന്റെ കോട്ടകൾക്കുള്ളിൽ ഉറങ്ങുന്നത് സങ്കൽപ്പിക്കുന്നു... നിങ്ങളീ നിമിഷം അതിപ്രശസ്തനായ ചരിത്രാന്വേഷകനായി തീരുന്നത് സങ്കൽപ്പിക്കുന്നില്ലേ...
ഏറ്റവും പ്രിയപ്പെട്ടവയെ ഭാവനയിലെങ്കിലും ചേർത്തുപിടിക്കുക എന്നുള്ളത് മനുഷ്യന്റെ ജൈവിക ചോദനയിലൊന്നാണ്. മനുഷ്യനെ മറ്റുജീവികളിൽ നിന്നു വ്യത്യസ്തനാക്കുന്നതും അവന്റെ ഭാവന എന്നതൊന്നു  മാത്രമത്രെ. ആധുനികതയിലേക്കുള്ള കുതിപ്പ് പോലും അവന്റെ അതുല്യമായ ഭാവന ഒന്നുകൊണ്ടു മാത്രം സംഭവിച്ചതല്ലേ.
 ഒന്നു സങ്കൽപ്പിച്ചു നോക്കൂ.. ഒരു പുരാതന മനുഷ്യൻ നഷ്ടപ്പെട്ട തന്റെ പ്രണയിനിയെ ഓർമ്മിച്ചെടുക്കുന്നത്... അയാളുടെ പ്രാകൃതമായ മനസ്സിന്  അവളുടെ രൂപം അതേ പോലെ പകർത്തുവാനാവില്ല. എങ്കിലും ചില പ്രതീകങ്ങളെങ്കിലും തനിക്ക് ചുറ്റുമുള്ള ചുവരുകളിൽ കോറിയിടാതിരിക്കാൻ അയാൾക്ക്‌ കഴിയില്ല തന്നെ !
യഥാർത്ഥ ജീവിതത്തിൽ ലഭിക്കാത്ത സ്വാതന്ത്ര്യവും സംതൃപ്തിയും അവനു ഭാവന നൽകുന്നുണ്ട്. അതിനാൽ ഏകനായി ഇരിക്കുമ്പോൾ അവനതിൽ അഭയം പ്രാപിക്കുന്നു ...വേദനകളിൽ നിന്നുള്ള മുക്തി....ചിലപ്പോൾ കോടാനുകോടി വാക്കുകൾ കൊണ്ടുപോലും സംവദിക്കാനാകാത്ത വികാരങ്ങളിൽനിന്നുള്ള മുക്തി.. അതാണ്‌ കല നിങ്ങൾക്ക് നൽകുക..
നോക്കൂ വിക്ടർ, ഒന്നോർത്താൽ സ്വപ്‌നങ്ങളില്ലാതെ ഒരു മനുഷ്യന് അതിജീവനം സാധ്യമാകുമോ? "

വിക്ടർ ഇടപെട്ടു. ഉച്ചരിക്കാനുള്ള പ്രയാസം കൊണ്ടാണെന്ന് തോന്നുന്നു അയാൾ അവളെ ടിമോ എന്നാണ് വിളിച്ചത് " നോക്കൂ Ms. Tmo, എങ്കിൽ സ്വപ്നം കാണുന്നവരെല്ലാം എന്തുകൊണ്ട് കലാകാരന്മാരാകുന്നില്ല! എല്ലാ മനുഷ്യരും സ്വപ്നം കാണാൻ കഴിവുള്ളവരാണ്.പക്ഷേ അവരെല്ലാം പിക്കാസോയും ക്ളോഡ് മോണേറ്റും ആകുന്നില്ലല്ലോ ! "

" നിങ്ങൾക്ക് തെറ്റി വിക്ടർ ". വീണ്ടും ഓക്ക്മരച്ചില്ലകൾ കാറ്റിലുലഞ്ഞു. "നിങ്ങൾ ഭാവനാശേഷിക്കു മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു. സംസ്കൃതമായത് എന്ന് നിങ്ങൾ വിചാരിക്കുന്നതാണ് നിങ്ങൾക്ക് കലാസൃഷ്ടി. നോക്കൂ, ഒരിക്കൽ പോലും, അപൂർണമായെങ്കിലും ഒരു  ചിത്രം വരക്കാൻ ശ്രമിക്കാത്ത, പാട്ടു പാടാൻ ശ്രമിക്കാത്ത, അതിനൊപ്പം ചുവടുവയ്ക്കാൻ അറിയാത്ത   ഒരു കുഞ്ഞിനെ നിങ്ങൾ കണ്ടിട്ടുണ്ടോ? കല എന്നത്കൊണ്ട് ഒരു സാമാന്യ മനുഷ്യന്റെ തല ച്ചോർ  ഉദ്ദേശിക്കുന്നത് ആത്മാവിഷ്കാരം മാത്രമാണ്. It doesn't matter whether it is refined or unrefined. എന്നിട്ടും നോക്കൂ നാമെല്ലാം ചില നിമിഷങ്ങളിലെങ്കിലും ചിന്തകൾ സംവദിക്കാൻ അശക്തരാണ്. It is strange that there is no language to translate human soul... sometimes each and every emotions goes untranslatable! Like some unknown ancient texts!"

സത്യമാണ്.  മനുഷ്യാത്മാവിനെ  പരിഭാഷപ്പെടുത്താൻ പര്യാപ്തമായ ഭാഷ എന്നൊന്നില്ല തന്നെ... സംവദിക്കാനാവാത്ത ചിന്തകളുടെ തടങ്കലിൽ അശരണനായി നിലകൊള്ളുന്ന  മനുഷ്യൻ! അങ്ങനെയൊരാൾ തന്റെയുള്ളിൽ ഉണ്ടോ?   അവൾ പറഞ്ഞവസാനിപ്പിച്ചതിന് ശേഷം തന്റെ നേർക്കു നോക്കുന്നതെന്തിന്? ഉറഞ്ഞുകിടന്ന ശിശിരകാലതടാകങ്ങളിൽ പൊടുന്നനെ  വെയിൽ പരന്നു. അവയുടെ  കരകളിലെങ്ങോ ഉണർന്ന വസന്തത്തിൽ  ഒരു ഗൂഢമന്ദസ്മിതത്തിന്റെ മൊട്ട് വിരിയാനാരംഭിച്ചു ! അതിന്റെ സൗരഭം അനന്തകാലമായി ഇരുൾമൂടി അടഞ്ഞു കിടന്നിരുന്ന തന്റെ ആത്മാവിനുള്ളറകളിലേക്കു ക്ഷണിക്കാതെ കടന്നു വരുന്നു... അയാൾ അസ്വസ്ഥനായി എഴുന്നേറ്റു മുറിയിലേക്ക് നടന്നു!

(തുടരും.. )







ശിലീഭൂതം - 1

ഭാഗം -1

മരിച്ചു മണ്ണടിഞ്ഞു ശിലയിലലിഞ്ഞ ഒരു ഹൃദയം. അതിനുമേൽ ഏതോ പുരാതന മായൻകന്യക വളരെ മൃദുവായി തന്റെ വിരലുകൾ പായിക്കുന്നു. വിരൽസ്പർശമേല്ക്കുന്തോറും പൊടിഞ്ഞു തീരുന്ന ഹൃദയത്തിന്റെ രേഖകൾ... അരുത് ! നിർത്തൂ ! എനിക്ക് വേദനിക്കുന്നു !

അസഹ്യമായ വേദനയോടെ ദേവ്ദത്ത് പിടഞ്ഞെഴുന്നേറ്റു.വിയർപ്പു പൊടിഞ്ഞ മുഖം പോക്കറ്റിൽ നിന്നെടുത്ത വെളുത്ത തൂവാലകൊണ്ടു തുടച്ചു. സന്തതസഹചാരിയായ ട്രാവൽബാഗിന്റെ ഹോൾഡറിൽ സൂക്ഷിച്ചിരുന്ന ഫ്ലാസ്ക് തുറന്ന് ആർത്തിയോടെ  വെള്ളം കുടിച്ചു തിരികെ വച്ചു.  വൃത്തിയായി വെട്ടിയൊതുക്കിയ അവിടവിടെ നരച്ചതാടിയിലൂടെ ഒലിച്ചിറങ്ങിയ തുള്ളികൾ ഇരുകൈകൊണ്ടും തുടച്ച് വാച്ചിലേക്കും പിന്നീട് ജനാലയിലൂടെ പുറത്തേക്കും നോക്കി. ട്രെയിൻ അനങ്ങുന്നില്ല. എവിടെയോ പിടിച്ചിട്ടിരിക്കുന്നു. രാവിലെ അഞ്ചേമുക്കാൽ ആകുമ്പോഴേക്കും കാട്ഗോദാമിൽ എത്തേണ്ടതാണ്. ഈ സ്ഥിതിയിൽ എപ്പോൾ എത്തുമെന്ന് യാതൊരു ഉറപ്പുമില്ല. റാണിഖേത് എക്സ്പ്രസ്സ്‌ സമയം തെറ്റിക്കാറില്ലെന്നാണ് ഹേമ പറഞ്ഞത്.കാത്തിരുന്നു കാണാം. നശിച്ച സ്വപ്നം. അത് കണ്ടില്ലായിരുന്നുവെങ്കിൽ ഒന്നുറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു. പതിനാലു വർഷങ്ങൾക്കു ശേഷം താൻ വീണ്ടും ഇന്ത്യയിൽ യാത്ര ചെയ്യുന്നു.

കാലം കുഴിച്ചുമൂടിയതെന്തിനെയും കാരണങ്ങളൊന്നുമില്ലാതെതന്നെ വലിച്ചു പുറത്തെടുത്തു പരിശോധിക്കുകയാണല്ലോ തന്റെ തൊഴിൽ. പതിനാലു വർഷം മുൻപാണ് ആർക്കിയോളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയിൽ ചേക്കേറിയത്. വെറും പതിനാലു വർഷം ! താൻ കണ്ടെത്തിയ പുരാവസ്തുക്കളെല്ലാം ഏറ്റവും ചുരുങ്ങിയത് ഒരു അഞ്ഞൂറ് വർഷമെങ്കിലും പഴക്കമുള്ളവയായിരിക്കും. എഴുതിയ പ്രബന്ധങ്ങളെല്ലാം മൂവായിരമോ അയ്യായിരമോ വർഷം പഴക്കമുള്ള സംസ്കൃതികളെക്കുറിച്ചും. ആദിമധ്യാന്തങ്ങളറിയാത്ത കാലപ്രവാഹത്തിൽ തന്റെ ഒരിറ്റു സമയം എവിടെയാണ് നിലകൊള്ളുന്നത്?
ചിലപ്പോൾ ബലാൽക്കാരരംഗം ഒന്നുകൂടി പിന്നോട്ടോടിച്ചു കാണുന്ന മനോവൈകൃതമുള്ള ചലച്ചിത്രാസ്വാദകനാണ് കാലം. മറക്കുവാനാഗ്രഹിക്കുന്ന ഭൂമികകളിലേക്കു മനപ്പൂർവം പറഞ്ഞുവിട്ട് അതു മനുഷ്യന്റെ നിസ്സഹായതയെ ക്രൂരമായി ആസ്വദിക്കുന്നു.

തീവണ്ടി പതിയെ നീങ്ങിത്തുടങ്ങി. ഇടയ്ക്കിടെ പുറത്തു മിന്നിമറയുന്ന മഞ്ഞവെളിച്ചം കണ്ണിലടിക്കാതിരിക്കാൻ അയാൾ ബാഗിൽ നിന്നും തൊപ്പിയെടുത്തു മുഖത്തു വച്ചു. വീണ്ടും മയങ്ങിപ്പോയത് അറിഞ്ഞതേയില്ല. കൃത്യം അഞ്ചരക്ക് വാച്ചു ശബ്ദിച്ചു.എഴുന്നേറ്റു വിരിപ്പുകൾ മടക്കി വച്ചു ബാഗു റെഡിയാക്കി അഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും കാട്ഗോദാം എത്തിയിരിക്കുന്നു. ഇടക്കെപ്പോഴോ വണ്ടി അലറിപ്പാഞ്ഞിട്ടുണ്ടാവണം. സ്റ്റേഷന് പുറത്ത്  ഫീൽഡ് സ്കൂളിന്റെ ജീപ്പ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഹേമ അയച്ചതാണ്. ഈ വർഷത്തെ സമ്മർ സ്കൂൾ ഇൻസ്ട്രക്ടർ ആയി തന്നെയാണ് അവർ നിശ്ചയിച്ചത്. പലവട്ടം ഒഴിഞ്ഞുമാറിയിട്ടും സമ്മതിച്ചില്ല. മെന്റർഷിപ്പിൽ തുടങ്ങിയ സൗഹൃദം നീണ്ട ഇരുപത് വർഷത്തിൽ എത്തി നിൽക്കുന്നു. താൻ വിദേശവാസം സ്വീകരിച്ചപ്പോഴും സൗഹൃദത്തിന്റെ ഊഷ്മളത ഒട്ടും കുറഞ്ഞില്ല. തന്റെ വിവാഹമോചനം എല്ലാവർക്കും അത്ഭുതമായി തോന്നിയപ്പോൾ ഹേമ  മാത്രം അതു പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നി.  അവർ തന്നോട് എപ്പോഴും പറഞ്ഞു ചിരിച്ചിരുന്നു  "Dev, you are a great friend and co-worker. But i don't think you would be a great partner. Be careful when you marry "!
എന്തുകൊണ്ടവരങ്ങനെ പറഞ്ഞു എന്ന് ഇന്നും അറിയില്ല. എങ്കിലും അവർ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.

ജീപ്പ് നൈനി തടാകത്തിനരികിലൂടെ പതിയെ സഞ്ചരിക്കുന്നു . നൈനി നിശ്ചലയാണ്. ശ്വാസഗതിപോലും തിരിച്ചറിയാനാവാത്തത്ര നിശ്ചലയായി, മഞ്ഞിന്റെ പട്ടുകംബളത്തിനു കീഴെ നിശബ്ദയായി അവൾ നിദ്രകൊള്ളുന്നു. ഇടക്കൊന്നു വെളിപ്പെട്ടു കണ്ട കണ്ണാടി മേനിയിൽ ഉദയത്തിന്റെ നരച്ച ചുവപ്പ് പടർന്നിട്ടുണ്ട്. പതിനാലു വർഷങ്ങൾക്കു ശേഷം ശ്വസിക്കുന്ന നൈനിറ്റാളിന്റെ വായു.. തന്റെ യൗവ്വനസ്വപ്‌നങ്ങൾ, ഉന്മാദാവേഗങ്ങൾ, സ്വത്വാന്വേഷണങ്ങൾ .. എല്ലാറ്റിന്റെയും ഗന്ധം പേറുന്ന വായു...
ഒരു പതിറ്റാണ്ടിനു മുൻപ് അങ്ങ് ദൂരെ മൂടൽമഞ്ഞിനപ്പുറം വിളറിക്കാണുന്ന കുമയൂൺ കുന്നുകളിൽ അലഞ്ഞു നടന്നൊരു യുവാവുണ്ട്.. ഒരേസമയം സത്യാന്വേഷകനും, സാഹസികനും  രസികനുമായൊരു യുവാവ്. ചരിത്രാതീത മനുഷ്യൻ കോറിയിട്ട കുമയൂണിലെ ഗുഹാചിത്രങ്ങൾ നോക്കി അയാൾ കഥകൾ മെനഞ്ഞു. സഹപാഠിയായ പ്രണയിനിയോട് തന്റെ ഭ്രാന്തൻ ചിന്തകൾ പങ്കുവച്ചു തർക്കിച്ചു... സുയാൽ നദിക്കരയിൽ അവർ രണ്ടുപേരും ചേർന്ന് ഉത്ഘനനം ചെയ്തെടുത്ത നിഗൂഢപ്രണയലിപികൾ വായിച്ചെടുക്കാൻ അവർക്കൊഴികെ മറ്റാർക്കും പ്രയാസമുണ്ടായില്ല...
ബിർച്ചു മരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന ഇളം ചൂടുള്ള വെയിൽ വെളിച്ചം ! അതിൽ ഒളിഞ്ഞും തെളിഞ്ഞും ചിരിക്കുന്ന നക്ഷത്രക്കണ്ണുള്ള വെണ്ണക്കൽമുഖം! ആ മുഖത്തിന്‌ ഇന്ത്യൻ ഛായയും വെള്ളക്കാരന്റെ നിറവുമാണ്! അറിയാതെ ഇണചേർന്ന സംസ്കൃതികളുടെ സന്തതി ! ഈ വായുവിന്റെ ഗന്ധം ഒരു ചരിത്രാന്വേഷകനെപ്പോലെ കുഴിച്ചു മൂടിയതത്രയും പുറത്തെടുക്കുന്നു...

ജീപ്പ് പതുക്കെ മല കയറാൻ തുടങ്ങി. മഞ്ഞിന്റെ മൂടുപടമിട്ട അരണ്ട വെളിച്ചത്തിൽ  ഇരവിഴുങ്ങി  മയങ്ങിക്കിടക്കുന്ന പെരുംപാമ്പിനെപ്പോലെ തോന്നിച്ചു വളഞ്ഞും പുളഞ്ഞുമുള്ള റോഡ്. ഏകദേശം അരമണിക്കൂർ നീണ്ട കയറ്റത്തിനൊടുവിൽ വലത്തോട്ട്  പോകുന്നൊരു മൺപാത. അതിനിരുവശവും പൈൻ മരങ്ങൾ  മാനം മുട്ടി നിൽക്കുന്നു. പാതക്കൊടുവിൽ ബ്രിട്ടീഷ് കൊളോണിയൽ രീതിയിൽ പണിത കെട്ടിടം.  എത്ര സുന്ദരമായൊരിടമാണ് ഹേമ സമ്മർ സ്കൂളിന് വേണ്ടി ഒരുക്കിയിരിക്കുന്നത്! അവർ എന്നും അങ്ങനെയായിരുന്നു... ഹിമവാനെയും താഴ്‌വരകളിൽ മഞ്ഞുപോലുതിർന്നു വീഴുന്ന  മൗനത്തെയും  അഗാധമായി പ്രണയിച്ച  സ്ത്രീ... താനുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കാർക്കും മഞ്ഞുകാലത്തൊഴികെ അവർ കോൺഫറൻസ് റൂമുകളിൽ ചേക്കേറാൻ ഇടം കൊടുത്തില്ല... പകരം കുമയൂൺ കുന്നുകളിലെക്കും, കുളു താഴ്‌വരയിലെ പുരാതന ക്ഷേത്രങ്ങളിലേക്കും കൂട്ടിക്കൊണ്ട് പോയി... ഞങ്ങൾ വിദ്യാർത്ഥികൾ അളവുകളും കുറിമാനങ്ങളും ശില്പങ്ങളും ചുവർചിത്രങ്ങളും വിശകലനം ചെയ്ത്  ചരിത്രത്തിലേക്കും ചരിത്രാതീതത്തിലേക്കും സഞ്ചരിക്കുമ്പോൾ അവർ ഏതെങ്കിലും മരച്ചുവട്ടിലോ കല്പടവിലോ ഇരുന്ന് ധ്യാനനിരതയായി! അന്നും ഇന്നും അവർ ഒരു സന്യാസിനിയാണ്! കാലം മായ്ചുകളഞ്ഞ മഹാത്ഭുതങ്ങളുടെ തിരുശേഷിപ്പുകൾക്കൊന്നും അല്പം പോലും അത്ഭുതപ്പെടുത്താനാവാത്ത  ഒരു സന്യാസിനി! അവർ തനിക്കു പകർന്നു  തന്നത്  ഗവേഷണത്തിന്റെ ആദ്യപാഠങ്ങൾ  മാത്രമായിരുന്നില്ല  .. ഒരു സഹോദരിയുടെ വാത്സല്യവും സുഹൃത്തിന്റെ കരുതലും കൂടിയാണ്! ഇത്രയും സംവത്സരങ്ങൾ  ഒരേ ആശയങ്ങളുടെ പാതയിലൂടെ കൈകോർത്തു സഞ്ചരിച്ചു !ഇരുട്ടിൽ തപ്പിയപ്പോഴെല്ലാം അവർ വിളക്കുമായി മുന്നിൽ നടന്നു..  ചവിട്ടിയേക്കാമെന്നു തോന്നിയ മുള്ളുകൾ  ആദ്യമേ ചൂണ്ടിക്കാണിച്ചു തന്നു ! മാനവ സംസ്കൃതിയെപ്പറ്റി താനെഴുതിയ പുസ്തകങ്ങളത്രയും ഒരു ആൽക്കമിസ്റ്റിനെപ്പോലെ ഉറക്കമിളച്ചിരുന്ന് അവർ ഊതിക്കാച്ചി പൊന്നാക്കി ! അവരില്ലെങ്കിൽ ഡോ.ദേവ്ദത്ത് മിശ്ര  എവിടെ ! യാത്ര തുടങ്ങിയിടത്തേക്ക് ഒരിക്കലെങ്കിലും തിരിച്ചു വരൂ എന്ന് വിളിച്ചത് അവരാണ്... അതുകൊണ്ട് തന്നെ വരാതിരിക്കാനാവില്ല !
ജീപ്പിൽ ഇരുന്നുകൊണ്ട്  കാണാം,  ഇരുവശവും മാർഗരീത്തകൾ പൂത്തുനിൽക്കുന്ന നടപ്പാതക്കപ്പുറമുള്ള ലോബിയിൽ അവർ ഒരു കപ്പ് കാപ്പിയുമായി കാത്തു നിൽക്കുന്നുണ്ട്. ജീപ്പ് മുറ്റത്തേക്ക് പ്രവേശിച്ചതും ഓടി  പുറത്തേക്ക് വന്നു...

കാലം അവരെ മാത്രം  മാറ്റിയതേയില്ല എന്ന് തോന്നി... മനോഹരമായി ബോബുചെയ്ത് ഒതുക്കിയ മുടി അതേപോലെ.. അതേ പളുങ്കു necklace.. കാവി നിറമുള്ള കുർത്ത.. എപ്പോഴും നനവൂറുന്നെന്ന് തോന്നുന്ന തിളങ്ങുന്ന കണ്ണുകൾ... വെളുത്തു മെലിഞ്ഞ അവരുടെ ആ സുന്ദര മുഖത്ത് മാത്രം അവിടവിടെ അൽപാൽപം ചുളിവ് വീഴാൻ തുടങ്ങിയിരിക്കുന്നു..
ജീപ്പിൽ നിന്ന് ഇറങ്ങുന്ന തന്റെ നേർക്കു തിടുക്കത്തിൽ അവർ ഓടിവന്നപ്പോൾ ഒരു കൊച്ചു കുഞ്ഞ് നെഞ്ചിൻകൂടിനുള്ളിൽ എവിടെയോ അലറിക്കരയുന്നു ! മരിച്ചുപോയെന്നു കരുതി താൻ ശവക്കല്ലറയിലടച്ചു കുഴിച്ചുമൂടിയ കുഞ്ഞ് !

അവർ  അയാളെ ആശ്ളേഷിച്ചു  ! പാതി നരച്ചു നീണ്ട അയാളുടെ മുടിച്ചുരുളിലൂടെ വിരലോടിക്കുമ്പോൾ അത്യാഹ്ലാദത്തോടെ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു
"Finally..my boy is home"

അവരുടെ ചിരി ഒരു പകർച്ചവ്യാധിയാണ്. അയാളുടെ  നെഞ്ചിനുള്ളിൽ ആർത്തു  കരയുന്ന കുഞ്ഞിലേക്ക് ആ ചിരി അതിവേഗം പടർന്നു കയറി. വലതു കയ്യിൽ  അവരെയുമണച്ചുപിടിച്ച് ലോബിയിലേക്കു പ്രവേശിക്കുമ്പോൾ അയാൾ ചുറ്റും കണ്ണോടിച്ചുകൊണ്ടു പറഞ്ഞു. "Incredible!"
ഡ്രൈവർ എടുത്തുകൊണ്ടുവന്ന ബാഗു വാങ്ങിച്ചുകൊണ്ട് ഹേമ പറഞ്ഞു "പഴയ ഏതോ സായിപ്പിന്റെ ബംഗ്ലാവാണ്. രണ്ടു മൂന്ന് പ്രാവിശ്യം ഫീൽഡ് സ്കൂളിന്റെ ചില പ്രോഗ്രാമുകൾ ഇവിടെ വച്ചു നടത്തിയിരുന്നു. കോൺഫറൻസ് ഹാൾ,  കോമൺ കിച്ചൻ എല്ലാമുണ്ട്. ഇത്തവണ പന്ത്രണ്ടു കുട്ടികൾ മാത്രമേ  ട്രെയിനിങ്ങിനു രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഇത് ധാരാളം. ഇവിടെ തന്നെ സ്റ്റേയും ആകാം." എന്നിട്ട് പതിവുപോലെ കളി യാക്കി  "ഒടുവിൽ എന്റെ കുട്ടികൾക്ക് വിശ്വപ്രസിദ്ധനായ ഡോ. ദേവദത്ത് മിശ്രയുടെ ട്രെയിനിങ് ലഭിക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു". അതുകേട്ട് അയാൾ  പുരികമുയർത്തി ഒരു കുസൃതിചിരിയോടെ  പറഞ്ഞു " lucky chaps!".....എന്നിട്ട് ഹേമയെ ആശ്ലേഷിച്ചു ചെവിയിൽ മന്ത്രിച്ചു "but fortune is relative".
ശരിയാണ്... ചിലരുടെ ഭാഗ്യങ്ങൾ മറ്റു ചിലരുടെ നിർഭാഗ്യങ്ങളത്രെ... ദേവൻ മാറിയിട്ടേയില്ലെന്ന് ഹേമക്ക് തോന്നി! കൊച്ചു വർത്തമാനങ്ങൾക്കിടയിൽ പൊടുന്നനെ തത്വചിന്തകളിലേക്കു  വഴുതി വീഴാറുള്ള തന്റെ അതേ പഴയ കിറുക്കൻ ശിഷ്യൻ...

അവർ അയാളോട് പറഞ്ഞു. " you got time till 8.30. പോയി വിശ്രമിക്കൂ. എപ്പോഴും വൈകുന്ന പഴയ സ്വഭാവം കാണിക്കരുത്. കുട്ടികൾ ഉണരുമ്പോഴേക്കും താൻ റെഡിയായിരിക്കണം". അവരുടെ താക്കീതു കേട്ട് ചിരിച്ചുകൊണ്ട് അനുസരണയുള്ള കുട്ടിയെപ്പോലെ അയാൾ റൂംബോയിയുടെ കൂടെ പോയി.

മുകളിലത്തെ നീണ്ട വരാന്തയിലെ  അവസാനത്തെ മുറി.  കുഞ്ഞിനു  മുലപ്പാൽ കൊടുത്തുകൊണ്ടിരിക്കുന്ന ഒരു ഗോത്രസ്ത്രീയുടെ  ഛായാചിത്രം ഭിത്തിയിൽ തൂക്കിയിരിക്കുന്നു. അതിന്റെ നനുത്ത ഊഷ്മളതയിലേക്ക് അമ്മയുടെ ഗർഭപാത്രത്തിലേക്കെന്നപോലെ അയാൾ പ്രവേശിച്ചു. പിറകുവശത്തെ ചില്ലുവാതിൽ മനോഹരമായ ഒരു ബാൽക്കണിയിലേക്കു തുറക്കുന്നു. അതിൽ രണ്ട് ഇരിപ്പിടങ്ങളും ഒരു ചെറിയ മേശയുമുണ്ട്. അവിടെ നിന്നു നോക്കിയാൽ അങ്ങ് ദൂരെ നിരന്നുകാണുന്ന മൂടൽമഞ്ഞു പുതച്ച കിഴക്കൻ കുന്നുകൾ... ഇടയിൽ താഴ്‌വരകൾ.... ഉദയം അവയിലെല്ലാം ചുവപ്പ് കോരിയൊഴിച്ചിരിക്കുന്നു...
 പെരുവിരൽ മുതൽ മൂർദ്ധാവ് വരെ ഒരു വിറയൽ അരിച്ചു കയറി .. ഹൃദയത്തിൽ എങ്ങോ  ഉറഞ്ഞുകൂടിയ ഹിമാനികളിലൊന്ന് ഒരു നിമിഷം കൊണ്ട് ഉരുകിയൊലിച്ച പോലെ...
താനിയ (Tanya) !...  ആരാലും  നീന്തിയെത്താനാകാത്തത്ര   ആഴത്തിൽ തന്നെ സ്നേഹിച്ചവൾ ...അവളോടൊപ്പമാണ് അവസാനമായി ഈ  താഴ്‌വരയിലെ ഉദയം കണ്ടത് ! പിരിയുമ്പോൾ,   എന്തിനു കരയണം എന്ന  തന്റെ   ചോദ്യത്തിനുമുൻപിൽ നിസ്സഹായയായി   അവൾ  ആർത്തു കരഞ്ഞത്  ഓർമ്മയുണ്ട്...

ഷവറിൽ നിന്നു വീഴുന്ന  ഇളം ചൂടു വെള്ളത്തിനു കീഴിൽ നിന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി  ..  ഹിമാനിയല്ല,   അനന്തകാലമായി ഉറഞ്ഞുകൂടിയ ഒരു ഭൂഖണ്ഡം മുഴുവൻ  ഉരുകിയടർന്ന് ഹൃദയത്തിൽ  മഹാപ്രളയം സൃഷ്ടിക്കുന്നു ...
സത്യമാണ്... വിശപ്പും ദാഹവും രോഗവും വേദനയുമില്ലാത്ത മനുഷ്യരും കരയാറുണ്ട്..... താനിപ്പോൾ കരഞ്ഞതെന്തിനാണ് ?

തല തുവർത്തി സ്വെറ്ററും ട്രാക്‌സുമണിഞ്ഞു രജായിക്കുള്ളിലേക്ക്‌ അയാൾ  വീഴുകയാണുണ്ടായത്....സുഖകരമായ മരണം പോലൊരുറക്കം തനിക്കിപ്പോൾ വേണം. മരിച്ചു ജനിക്കുമ്പോഴേക്കും  ഓർമ്മകൾ  ജീർണ്ണിച്ചു തീർന്നിട്ടുണ്ടാകണം ! ചിന്തകളുടെ തുടർച്ചയറ്റ് പുനർജനിയുടെ ഇരുട്ടിലേക്ക്  അയാൾ പതിയെ  ഇഴഞ്ഞിറങ്ങി.

ടെലിഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഉണർന്നത്... സമയം 8.30 ആയിരിക്കുന്നു ! "Breakfast is ready sir" അപ്പുറത്തു നിന്നു ശബ്ദം. മുഖം കഴുകി,  മുന്നോട്ട്  വീണുകിടക്കുന്ന മെരുക്കമില്ലാത്ത മുടി  പിന്നിൽ കെട്ടിവച്ചു. ഡൈനിങ്ങ് ഏരിയയിൽ എത്തിയപ്പോൾ ഹേമ അവിടെയുണ്ട്. കുട്ടികൾ ഓരോരുത്തരായി വന്നു തുടങ്ങിയിരിക്കുന്നു. പന്ത്രണ്ടു രാജ്യങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ടവർ. മിത്തുകളും യാഥാർഥ്യങ്ങളും ഇടകലർന്ന ഹിമാലയൻ താഴ്‌വരയിലെ ചരിത്രാവശേഷിപ്പുകളെ പരിചയപ്പെടാൻ എത്തിയിരിക്കുന്നവർ...  ജിജ്ഞാസയും,  അതിലേറെ  സാഹസികതയും തുളുമ്പി നിൽക്കുന്ന മുഖങ്ങൾ ! അവരെ കണ്ട മാത്രയിൽ അയാൾ വീണ്ടും പഴയ വിദ്യാർത്ഥിയായി !

ദേവനെ കണ്ടതും ഹേമ ചിരിച്ചു കൊണ്ടുറക്കെ പറഞ്ഞു "Here you are... with the combed mane ! I think my wolf has become a sheep"
കുട്ടികൾ പെട്ടെന്ന് നിശബ്ദരായി.
"Please take your seats" ഹേമ അവരോടായി പറഞ്ഞു. എല്ലാവരും അവരവർക്കു വേണ്ട വിഭവങ്ങൾ എടുത്തുകൊണ്ട് നീണ്ട തീൻമേശക്കിരുവശവും ഇരുന്നപ്പോൾ അവർ  ദേവനെ പരിചയപ്പെടുത്താൻ ആരംഭിച്ചു. "friends, meet Mr. Devdut mishra,   renouned  historical archeologist and ethnographer from Archeological institute of America. We are lucky to have him as instructor this time". കണ്ണിറുക്കികാണിച്ച് അവർ തുടർന്നു  "So guys, pester him and try to grab as much as you can". കുട്ടികൾ ചിരിച്ചുകൊണ്ട് കയ്യടിച്ചു.

അയാൾ ഒരു ചായ കുടിച്ചുകൊണ്ട് ഓരോരുത്തരെ ആയി പരിചയപ്പെടാൻ ആരംഭിച്ചു. ഗവേഷണം ആരംഭിച്ചവരും തീസിസിന്റെ അവസാനഘട്ടം എത്തിയവരുമുണ്ട്. അടുത്തിരിക്കുന്ന മെക്സിക്കൻ യുവാവിന് ജ്യൂസ്‌ പകർന്നുകൊടുത്തുകൊണ്ട് ദേവൻ  പറഞ്ഞു "Guys, U gonna have a great experience !"
അവിടുത്തെ ഗോത്രസംസ്‌കൃതികളുടെ പരിണാമത്തെപ്പറ്റി വാചാലനായിക്കൊണ്ടിരിക്കുന്ന അയാളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് വിദ്യാർത്ഥികൾ ആരാധനയോടെ നോക്കികൊണ്ടിരുന്നു.  ഇതിനേക്കാൾ ഭാഗ്യം ഇനി ലഭിക്കുവാനില്ല. അവരെല്ലാം പ്രാതൽ കഴിക്കുന്നതിനിടയിൽ അയാളെയും അയാളുടെ പഠനങ്ങളേയും  കുറിച്ച് നിരവധി ചോദ്യങ്ങൾ ചോദിക്കുന്നു . രസികനായ അയാൾ വളരെപെട്ടെന്ന് അവരുമായി അടുപ്പത്തിലാകുന്നത്‌ ഹേമ കൗതുകത്തോടെ വീക്ഷിച്ചു.
പതിനൊന്നു വിദ്യാർത്ഥികളും ഇതിനകം എത്തിയിരുന്നു. തന്റെ ഇടതുവശത്തെ നിരയിൽ  ഏറ്റവുമൊടുവിൽ ഒഴിഞ്ഞുകിടക്കുന്ന കസേരയിലേക്ക് നോക്കി  അയാൾ   പറഞ്ഞു "some one is yet to come". ശിഷ്യർ വൈകി വരുന്നതിൽ ഇപ്പോൾ കുഴപ്പം തോന്നുന്നുണ്ടോ എന്ന് ചോദിച്ച് ഹേമയപ്പോൾ  ചിരിക്കുകയാണുണ്ടായത്.

പത്തുമണിക്ക് ലെക്ചർ ഹാളിൽ വച്ച് കാണാമെന്ന് കുട്ടികളോട് പറഞ്ഞ് അയാൾ എഴുന്നേറ്റു. പുറത്തേക്കിറങ്ങുമ്പോൾ പന്ത്രണ്ടാമത്തെയാളാണെന്നു തോന്നുന്നു  തിടുക്കത്തിൽ ഓടിപ്പോകുന്നുണ്ട് . കഴുത്തിൽ കറുത്ത ചരടിൽ കോർത്തിട്ടിരിക്കുന്ന ഒരു ചെറിയ സാളഗ്രാമം  മിന്നൽ പോലെ കണ്ടു .

ഗണ്ഡകി നദിയിൽ നിന്നും ശേഖരിച്ച മുഷ്ടിയോളം വലിപ്പമുള്ള ഒരു സാളഗ്രാമം പ്രണയം പറഞ്ഞ നാൾ താനിയ സമ്മാനിച്ചത് ഓർമ്മയുണ്ട്. പ്രശസ്തിയുടെ കൊടുമുടികൾ കയറുന്നതിനിടയിൽ എവിടെയാണ് താനത് ഉപേക്ഷിച്ചതെന്നു മാത്രം ഓർമ്മയില്ല.

(തുടരും.. )




പെണ്ണുകാണൽ


വേനലവധികളിൽ പുഴ വറ്റിവരണ്ടു നീർച്ചാലു പോലെ കിടക്കും . വെള്ളക്കെട്ടുകൾ തീർത്ത ചെറിയ വൃത്തങ്ങളിൽ മാനത്തുകണ്ണിയും പരലും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ തെന്നിയും തെറിച്ചും നടക്കും . കരയിലെ വെള്ളരിക്കണ്ടങ്ങൾ വിളവെടുപ്പുകഴിഞ്ഞ് ഒഴിഞ്ഞു കിടക്കും. അപ്പോഴാണ് കുട്ടികൾ കളിക്കാനിറങ്ങുക . മാല കോർക്കാൻ പൂച്ചക്കുരുതേടി മണൽത്തിട്ടിലെ പൊന്തകളിൽ അവർ അവിടവിടെ പരതി നടക്കും . വെള്ളരിക്കണ്ടത്തിൻ്റെ വടക്കേ അതിരിൽ പന്തലിച്ചു നിൽക്കുന്ന പറങ്കിമാവിൻ്റെ ഏറ്റവും താഴെക്കൊമ്പിൽ നിരന്നിരുന്നവർ പറങ്കിമാങ്ങ രുചിക്കും . പുഴയിലിറങ്ങി തോർത്തുമുണ്ടും തട്ടവുമുരിഞ്ഞു  മീൻപിടിക്കും.

  കുട്ടികൾ കുട്ടികളായിരുന്നു . അവരുടെ രുചികൾ അവരുടേതു മാത്രമായിരുന്നു . അവരുടെ കലപിലകളും അവരുടെ കലഹങ്ങളും പറങ്കിമാവിൻചോട്ടിലെ കരിയിലയനക്കങ്ങളിൽ ഇടകലർന്നു കിടന്നു .
ചുവപ്പു തട്ടമിട്ട തെക്കേതിലെ കുഞ്ഞാമിന കുനുകുനുന്നനെ കുറ്റിമുടിയും തിളങ്ങുന്ന ഉണ്ടക്കണ്ണുകളുമുള്ള ആബിദിനോട് ചേർന്ന് മാവിൻ്റെ കൊമ്പിലിരുന്നു . അവൻ്റെ നരച്ച നിക്കറിൻ്റെ ഇടത്തെ കീശയിൽ വിദഗ്ദ്ധ കൈപ്രയോഗങ്ങളേറ്റു പഴകി മിനുത്ത ഒരു കവണി പുറത്തേക്കു തള്ളി നിന്നു . ആബിദിൻ്റെ കവണിപ്രയോഗമേൽക്കാത്ത മാവുകളോ നെല്ലികളോ നെല്ലിപ്പുളികളോ അന്നാട്ടിൽ ഉണ്ടായിരുന്നില്ല . കടത്തുകാരൻ കണാരൻ പോലും സന്ധ്യക്ക്പൊന്തകളിൽ ചേക്കേറുന്ന കൊറ്റിയെയോ കാടയെയോ തെറ്റിവീഴ്ത്താൻ വിദഗ്ദ്ധനായ അവൻ്റെ സഹായം തേടാറുണ്ട് . അങ്ങനെയാണ് കുഞ്ഞാമിന അവൻ്റെ ആരാധികയായത് . വെടിയുണ്ടയേക്കാൾ വേഗത്തിൽ കവണിയിൽ നിന്നും ചീറിപ്പാഞ്ഞ ഒരു വെള്ളാരംകല്ലു വീഴ്ത്തിയ കണ്ണിമാങ്ങയും കടിച്ചുകൊണ്ട് അവൾ ആബിദിൻ്റെ പരാക്രമകഥകൾ കേട്ടുകൊണ്ടിരുന്നു . 

ഹരിയും സെബാസ്ററ്യനും വെള്ളരിക്കണ്ടത്തിനപ്പുറമൊഴുകുന്ന ഒരു നീർച്ചാലിലിറങ്ങി തോർത്തുമുണ്ടിൽ മീൻപിടിക്കാൻ ശ്രമിക്കുന്നതുനോക്കി അവൾ ആബിദിനോട് ചോദിച്ചു. ''അനക്ക് പരലിനെ തെറ്റി വീഴ്ത്താന് പറ്റോ?" കേട്ടപാതി കേൾക്കാത്ത പാതി കവണിയും കറക്കി മീൻപിടുത്തക്കാർക്കരികിലേക്ക്  ആബിദ് നടന്നു . ഹരിയും സെബാസ്ററ്യനും മിണ്ടാതനങ്ങാതെ വശത്തെ പുല്ലിനടിയിലേക്കു തോർത്തുമുണ്ടും ചായ്ച്ചു വച്ച് നിൽക്കുന്നു . സെബാസ്ററ്യൻ്റെ സ്വതവേയുള്ള കൂട്ടുപുരികം ഒന്നുകൂടി ചുളിഞ്ഞുകൂടി നിന്നു . മാങ്ങാച്ചുനകൊണ്ട് കരുവാളിച്ച ചുണ്ടുകൾ കൂർത്തു മൂർത്തു നിന്നു . സ്ഥിരമായി അണിയാറുള്ള കൊന്ത കഴുത്തിൽനിന്നും ഞാന്ന് ചലനമറ്റും നിന്നു . ഹരി നനഞ്ഞ ഷർട്ടഴിച്ചു കരയിൽ വച്ചിട്ടുണ്ട് . അവൻ കറുമ്പനാണ് . അവൻ്റെ കറുപ്പിനോട് കുഞ്ഞാമിനക്ക് അടുത്ത കാലത്തായി ഒരിഷ്ടം  ജനിച്ചിട്ടുണ്ടെന്ന്  ആബിദിനറിയാം . വഴിതെറ്റി വശത്തൂടെ വന്ന ഒരു പരലിനെ കീഴ്ചുണ്ട് കടിച്ചുപിടിച്ചു ഹരി ശ്രദ്ധാപൂർവ്വം തോർത്തുമുണ്ടിലേക്കു കയറ്റാൻ നോക്കുമ്പോൾ ആബിദിന് അപകടം മണത്തു . പരലിനെയവൻ പിടിച്ചാൽ ആമിനക്കു കവണിയോടുള്ള ആരാധന അല്പമെങ്കിലും കുറയാതിരിക്കില്ല . അതിനാൽ മുണ്ടിനുള്ളിലേക്കു മീൻ കയറി കയറിയില്ല എന്നായപ്പോൾ കീശയിൽ സൂക്ഷിച്ചിരുന്ന കല്ലുകളിലൊന്നെടുത്ത് അവൻ ഉന്നം നോക്കി ഒരൊറ്റത്തെറ്റു തെറ്റി . മീനതിൻ്റെ വഴിക്കു പോകുകയും ചിലമ്പിത്തെറിച്ച വെള്ളം ഉറ്റു നോക്കി നിന്നിരുന്ന  ആമിനയുടെ തട്ടം നനക്കുകയും ചെയ്തു . ഹരി നിരാശയോടെ ആബിദിനെ വെള്ളത്തിൽ വലിച്ചിട്ടു തലങ്ങും വിലങ്ങും തച്ചു . സെബാസ്ററ്യൻ അവൻ്റെ കവണി പിടിച്ചുപറിച്ചു പാടത്തേക്കു വലിച്ചെറിയുകയും ചെയ്തു .   അതുകണ്ടു കിലുകിലെ ചിരിച്ചുകൊണ്ടു നിന്ന കുഞ്ഞാമിനയെ തിരഞ്ഞു മെലോടത്തെ കമല പാഞ്ഞു വന്നു . മുട്ടൊപ്പം ഇറക്കമുള്ള ഉടുപ്പിട്ട അവൾ ആമിനയെയും കൂട്ടി പറങ്കിമാവിന് ചുവട്ടിലേക്കു പോയി ഒരു രഹസ്യം പറഞ്ഞു . അയല്പക്കത്തെ സുനന്ദേടത്തിയെ ഗൾഫിൽനിന്നൊരു ചെക്കൻ പെണ്ണുകാണാൻ വന്നിരുന്നു . സാരിയുടുത്തു നിറയെ മുല്ലപ്പൂ ചൂടി കഴുത്തിൽ സ്വർണ്ണപ്പറ്റണിഞ്ഞു നിന്നിരുന്ന സുനന്ദേടത്തിയെ കാണാൻ ഭയങ്കര ഭംഗിയായിരുന്നൂ . ഗൾഫുകാരൻ ചെക്കൻ ലീവിന് കല്യാണം നടത്തിയിട്ടേ തിരിച്ചു പോകൂ എന്നാണു കേട്ടത് . 
 
കമലക്കിപ്പോൾത്തന്നെ സുന്ദരിയാകണം . കാണാൻ ചെക്കൻ വരികയും വേണം . മാർഗ്ഗമെന്ത് ? കുഞ്ഞാമിന കൂലംകക്ഷം ചിന്തിച്ചു . മാവിനപ്പുറം അതിരിൽ വച്ചുപിടിപ്പിച്ചിരുന്ന ചെമ്പരത്തി വേലിയുടെ മറവിലേക്ക് അവൾ കമലയെ കൂട്ടിക്കൊണ്ടുപോയി. തൻ്റെ പാവാടയും ബ്ലൗസുമൂരി കമലയെ ഇടുവിച്ചു . അവളുടെ ഉടുപ്പെടുത്തു സ്വയം അണിയുകയും ചെയ്തു . ചെമ്പരത്തി അല്ലികൾ വാഴനാരിൽ കെട്ടി മാലയുണ്ടാക്കി പന്നിവാലുപോലെ പിരിച്ചു പിന്നിൽക്കെട്ടിയിരുന്ന കമലയുടെ മുടിയിൽ അണിയിച്ചു . തട്ടം ഞൊറിഞ്ഞ് ഒരുതുമ്പ് അവളുടെ അരയിൽ  തിരുകി മറ്റെത്തുമ്പു പാവാടക്കു പിന്നിലൂടെയെടുത്തു നെഞ്ചുവഴി ഞാത്തിയിട്ട് സാരിയും തരപ്പെടുത്തി . അവസാനം സ്വന്തം കഴുത്തിൽ കിടന്നിരുന്ന പൂച്ചക്കുരുമാലയും കമലക്കു ചാർത്തിക്കൊടുത്തതിനു ശേഷം അവളെ അടിമുടി നോക്കിക്കൊണ്ടു കുഞ്ഞാമിന പറഞ്ഞു . " പെണ്ണ് സുന്ദരി ആയിക്കിട്ടോ ..ഇയ്യബ്ടെ കൊമ്പത്തിരി. ഞാമ്പോയി ചെക്കനെ ഒപ്പിച്ചു വെരാം ".

അവളോടി തല്ലുകൂട്ടം കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്ന ചെക്കന്മാരുടെ അടുത്തു ചെന്നു . " കമലനെ പെണ്ണുകാണാന് ചെക്കനെ വേണം . ഇങ്ങളാരേലും ആകോ?" ഞാനാകാം ഞാനാകാം എന്നുപറഞ്ഞു ചെക്കന്മാർ വീണ്ടും തല്ലും പിടിയും നടത്തിയപ്പോൾ കുഞ്ഞാമിന പറഞ്ഞു " കമല ഹിന്ദുക്കുട്ടിയാണ് . ഹിന്ദുക്കുട്ടിയെ ഹിന്ദുച്ചെക്കനേ കാണാൻ പാടൂ ". അങ്ങനെ ഹരിക്കു നറുക്കു വീണു . ഉണക്കാനിട്ടിരിക്കുന്ന ഷർട്ടെടുത്തണിഞ്ഞു ഹരി തയ്യാറായി . നനഞ്ഞ മുടി വൃത്തിയായി ചരിച്ചു കോതിവച്ചു. കാലിലെ ചേറ് കഴുകിക്കളഞ്ഞു . അസൂയയോടെ നോക്കുന്ന സെബാസ്ററ്യനോടും ആബിദിനോടും അവൻ പറഞ്ഞു '' അല്ലേലും ഇങ്ങക്ക് പറ്റൂല . ഇങ്ങള് ബനിയനാണിട്ടിരിക്കണത്. ഇക്ക് മാത്രേ ഷർട്ട്ള്ളൂ ! പെണ്ണ് കാണാൻ ഷർട്ടിട്ടാണ് ചെക്കമ്മാര് പൂവ്വാറ് ".

അങ്ങനെ ചെക്കനും കൂട്ടരും മരച്ചോട്ടിലേക്കു നടന്നു . കമലയപ്പോൾ ഒരു തേക്കില ട്രേ പോലെ പിടിച്ചു തലകുനിച്ചു പെണ്ണുകാണലിനു തയ്യാറായി നിൽപ്പുണ്ടായിരുന്നു. ഹരി ഗമയോടെ കീഴ്പ്പോട്ടു ഞാന്നുകിടക്കുന്ന കൊമ്പിലേക്ക് ഒറ്റച്ചാട്ടത്തിനു കേറിയിരുന്നു . ആബിദും സെബാസ്ററ്യനും അപ്പുറവും ഇപ്പുറവുമായി അസൂയ മൂത്തു വക്രിച്ച മുഖത്തോടെയും ഇരുന്നു .
''ചായ കൊടുക്കിൻ '' ആമിനയുടെ ഉച്ചത്തിലുള്ള ഉത്തരവ് കേട്ട് കമല വിറയലോടെ ഹരിക്കരികിലേക്കു ചെന്നു . സത്യത്തിൽ അപ്പോളാണ് ഹരിയവളെ അടിമുടി നോക്കിയത് . പാവാടയിൽ അല്പം വല്യ പെണ്ണാണ് കമല . ചുവന്ന സാരിയും പൂവുമണിഞ്ഞപ്പോൾ എപ്പോഴും കണ്ണുകളെഴുതി നടക്കാറുള്ള അവൾക്കു കൂടുതൽ ഭംഗിയുണ്ട് . ഹരി ട്രേയിൽ നിന്നും ചായ എടുത്തു കുടിക്കുംപോലെ അഭിനയിച്ചു . അപ്പോൾ ആമിനയവളെ പിന്നോട്ട് വലിച്ചുനിർത്തി ചോദിച്ചു . “നിനക്ക് ചെക്കനെ ഇഷ്ടായോ ?”  കമല തലയുയർത്തി നോക്കി . എപ്പോഴും തന്നോട് തല്ലുപിടിക്കാൻ വരുന്ന ഹരി ചെക്കന്റെ ഗമയോടിരിക്കുന്നു .ഇടയ്ക്കിടെ ഷർട്ടിന്റെ കോളർ പിടിച്ചു ശരിയാക്കുന്നുണ്ട് . തൊട്ടപ്പുറത്ത് ആകാംക്ഷയോടെയിരിക്കുന്ന സെബാസ്ററ്യനെയും അവളൊന്നു നോക്കി . അവൻ്റെ ഇടതൂർന്ന കൺപീലിയും തഴച്ചുനിൽക്കുന്ന കൂട്ടുപുരികവും അന്നാണവൾ ശരിക്കു ശ്രദ്ധിച്ചത്. നീണ്ട കോലന്മുടി നെറ്റിയുടെ വശത്തേക്ക് വീണുകിടന്നു. കൊന്ത സ്ഥാനം തെറ്റി തോളിലൂടലസമായി പിന്നോട്ട് കിടന്നു . 

"ഇഷ്ടായോന്ന്"? 
അരിശത്തിൽ കുഞ്ഞാമിന ഒരു നുള്ളു വച്ച് കൊടുത്തപ്പോൾ കമല പൊടുന്നനെ പറഞ്ഞു "ഇനിക്ക് സെബാസ്ററ്യനെ മതി! ". 

ഇത് കേട്ട് സ്തബ്ധിച്ചു പോയ ഹരി ചാടിയെഴുന്നേറ്റു യുദ്ധകാഹളം മുഴക്കി .  "നീയ്യ് ഹിന്ദുക്കുട്ടിയാണ് . ഹിന്ദുക്കുട്ടിക്ക് ഹിന്ദുക്കുട്ടിയെ മാത്രേ കല്യാണം കഴിക്കാവൂ ". ആമിനയും ആബിദും ശരിവച്ചു . തർക്കങ്ങളും കലപിലകളുമൊന്നും സെബാസ്ററ്യൻ കേട്ടില്ല . അവൻ കമലയെ നോക്കി അന്തിച്ചിരുന്നു .  പിന്നീട് എല്ലാക്കളികളിലും കമല ജയിക്കണമെന്നു സെബാസ്ററ്യൻ രഹസ്യമായി ആഗ്രഹിച്ചു . ഒരിക്കൽ സാറ്റുകളിക്കുമ്പോൾ ചൂൽപ്പുല്ലുകൾക്കിടയിൽ തനിക്കരികിലൊളിച്ചിരുന്ന കമലയുടെ നെറ്റിയിൽ സെബാസ്ററ്യൻ ആരും കാണാതെ ഒരുമ്മ കൊടുത്തു .

മെലിഞ്ഞും നിറഞ്ഞുമൊഴുകിയ പുഴയോടൊപ്പം ഓരോരോ അവധിക്കാലങ്ങൾ കടന്നുപോയി . കുട്ടികൾ കുട്ടിത്തം വിട്ടു  കൗമാരക്കാരായി . കണ്ടുമുട്ടിയാൽ ചിരിക്കുക മാത്രം ചെയ്ത്അവർ വഴിമാറി നടന്നു . പെണ്ണുങ്ങൾ പെണ്ണുങ്ങളോടൊപ്പവും ആണുങ്ങൾ ആണുങ്ങളോടൊപ്പവും മാത്രം നടന്നു . വെള്ളരിക്കണ്ടത്തിൻ്റെ വടക്കേ അതിരിലെ പറങ്കിമാവ് വരാനിരിക്കുന്ന പിറവികളുടെ കലപിലക്കായി നിശബ്ദം കരിയില പൊഴിച്ച് കാത്തുനിന്നു .

പതിനാലു തികഞ്ഞതും കുഞ്ഞാമിനയുടെ നിക്കാഹ് കഴിഞ്ഞു . അന്ന് കുറച്ചുനാൾ ആബിദിന് വായ്ക്ക് രുചി തോന്നിയില്ല . പത്തിൽ നല്ല മാർക്ക് വാങ്ങണമെന്ന് പറഞ്ഞ് ഉമ്മച്ചി കൊടുത്തിരുന്ന പോഷകസമൃദ്ധമായ ഉച്ചയൂണ് മുഴുവനും അവൻ ക്ലാസ്സിൻ്റെ ജനാലയിലൂടെ പുറത്തേക്കു ചൊരിഞ്ഞു കളഞ്ഞു . സരോജിനിട്ടീച്ചർ തന്ന ഒറ്റക്കണക്ക് പോലും ശരിയാക്കാനാകാതെ ക്ലാസ്സിനു പുറത്തു കുന്തംകാലിൽ നിന്നു. ഒരു വൈകുന്നേരം ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചുവച്ചിരുന്ന പ്രിയപ്പെട്ട കവണി അവൻ എടുത്തുകൊണ്ടുപോയി പുഴയിലെറിഞ്ഞുകളഞ്ഞു. പത്താംതരം തോറ്റപ്പോൾ പുഴക്കക്കരെയുള്ള ഉപ്പയുടെ കടയിൽ കണക്കെഴുതാൻ കൂടെക്കൂടി .

പുഴക്കക്കരെയാണ് നഗരം . കടത്തുകടന്നു കോളേജിലേക്കു പോകുമ്പോൾ ആണിനും പെണ്ണിനും ഒരേ തോണിയിൽ സഞ്ചരിക്കേണ്ടി വന്നു . നാട്ടിലെ ആൺകുട്ടികളുടെ മനസ്സിൽ അനേകം തരുണീമണികളുടെ ചിത്രങ്ങൾ തോണിയിലേറി അക്കരെയിക്കരെ സഞ്ചരിച്ചു . എങ്കിലും സെബാസ്ററ്യൻ്റെ മനസ്സിൽ പതിഞ്ഞുകിടന്ന ചിത്രം കമലയുടേതു മാത്രമായിരുന്നു . ഭാരംകൊണ്ടു ചാഞ്ചാടുന്ന കണാരൻ്റെ തോണിയിൽ കമലയെ നോക്കാനാവാതെ മുഖംകുനിച്ചിരിക്കുമ്പോൾ ഉറക്കെ മിടിക്കുന്ന ഹൃദയം നെഞ്ചിൻകൂടുപൊളിച്ചു പുറത്തു ചാടുമോ എന്നയാൾ ഭയപ്പെട്ടു . കാലം പിന്നോട്ടു പോയിരുന്നെങ്കിൽ ! ചൂൽപ്പുല്ലുകൾക്കിടയിലിരുന്ന് കമലയെ ഒരിക്കൽക്കൂടി ചുംബിക്കാൻ അയാൾ അതിയായി മോഹിച്ചു .

ഡിഗ്രി ആദ്യവർഷത്തിൻ്റെ അവസാന ദിവസം പാട്ടും കൈകൊട്ടുമായി കടത്തുകടക്കവേ പാടിക്കൊണ്ടിരുന്ന ഹരി കമലയെ നോക്കി . മനോഹരമായി പാടുന്ന , ഉറച്ച മുദ്രാവാക്യം വിളിക്കുന്ന, കറുപ്പഴകിൽ കവിതയൊളിപ്പിച്ച സഖാവ് ഹരിയോട് ആരാധന തോന്നാത്ത പെൺകുട്ടികൾ കോളജിൽ ചുരുക്കമായിരുന്നു . എങ്കിലും അയാൾക്ക് കമലയെക്കാണുമ്പോൾ പറങ്കിമാവിൻ ചുവട്ടിലെ പെണ്ണുകാണൽനാടകമോർമ്മവരും. ഉറ്റ ചങ്ങാതിയുടെ ഹൃദയം മുഴുവൻ, അവൾ നിറഞ്ഞു നിൽക്കുന്നതറിയാവുന്നതുകൊണ്ട് അയാൾ തൻ്റെ മോഹത്തെ തിരിഞ്ഞുപോലും നോക്കാതെ ഉപേക്ഷിക്കുകയാണുണ്ടായത് . തോണിയുടെ അമരത്തു പുറംതിരിഞ്ഞു പൊന്തകളിലേക്കു നോക്കിയിരിക്കുന്ന സെബാസ്ററ്യനെ നോക്കി ഹരി ഉറക്കെപ്പാടി.
" ഇന്നു മുഴുവൻ ഞാനേകനായീ ...
കുന്നിൻ ചരിവിലിരുന്നു പാടും ...
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം ...
നിന്നേക്കുറിച്ചുള്ളതായിരിക്കും ..."

അത് കേട്ടു കമല മുഖത്തു വിടർന്നുവന്ന പൂത്തിരിപോലത്തെ പുഞ്ചിരി കടിച്ചമർത്തി. തോണി കടവിലടുത്തപ്പോൾ എല്ലാവരും ഇറങ്ങി ഒറ്റക്കും കൂട്ടമായും അവരവരുടെ വഴികളിലേക്ക് നടന്നു .
പുഴക്കക്കരെ കുന്നുകൾക്കു പിന്നിലേക്കു മറയുന്ന സൂര്യനെ നോക്കി നടക്കവേ വേനലവധിയിൽ ഒരിക്കൽ പോലും താൻ കമലയെ കാണുവാൻ സാധ്യതയില്ലെന്ന് സെബാസ്ററ്യൻ ഓർത്തു . ചൂൽപ്പുല്ലുകൾ വളർന്നുനിൽക്കുന്ന പൊന്തക്കരികിലെത്തിയപ്പോൾ കമലയതാ അവിടെ നിൽക്കുന്നു . അവളുടെ അരികിലേക്ക് നടക്കുമ്പോൾ ശ്വാസോച്ഛ്വാസത്തിനു വേഗം കൂടി . ഉച്ചത്തിലുള്ള ഹൃദയമിടിപ്പുകൾ അവൾകൂടി കേൾക്കുമോ എന്നയാൾ സംശയിച്ചു
കമല കൂസലന്യേ ചോദിച്ചു . '' സെബാസ്ററ്യനെന്താ മിണ്ടാത്തത് ?" അയാൾ മിഴിച്ചു നിൽക്കവേ അവൾ തുടർന്നു '' എന്നെ പെണ്ണുകാണാൻ വരേണ്ടത് സെബാസ്ററ്യനല്ലേ ? എന്നിട്ടെന്താ എന്നെക്കാണുമ്പോൾ മാറി നടക്കുന്നത് "? അയാൾക്ക് ചിരിപൊട്ടി. അവരുടെ ചിരി കാറ്റിൽ ചൂളം കുത്തുന്ന ചൂൽപ്പുല്ലുകൾക്കിടയിലേക്കൂർന്നുവീണപ്രത്യക്ഷമായി.

അന്നു കുളിച്ച് അത്താഴം കഴിക്കാനിരിക്കുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത ഒരുതരം ആഹ്ളാദം സെബാസ്ററ്യനു തികട്ടിത്തികട്ടി വന്നു . മോരുകൂട്ടാൻ കുഴച്ച കുത്തരിച്ചോറിനേക്കാളും കാന്താരിമുളകിട്ടിടിച്ച ഉണക്കമീൻ ചമ്മന്തിയെക്കാളും രുചിയുള്ളോരാഹ്ളാദം. അത് പാടുപെട്ടടക്കിപ്പിടിച്ചു വല്ലപാടും അത്താഴം കഴിച്ചു തീർക്കവേ അപ്പൻ പറഞ്ഞു . '' ഞാനിന്നേ മ്മടെ ജോർജച്ചനെ കണ്ടാർന്നു . നെനക്ക് സെമിനാരീല് ചേരാം . അമ്മച്ചീടെ നേർച്ചയാ". സെബാസ്ററ്യൻറെ കാതുകളിൽ ചൂൽപ്പുല്ലുകൾ അസഹ്യമാം വിധത്തിൽ ചൂളം കുത്തി . അയാൾ കഴിപ്പു മതിയാക്കി കട്ടിലിൽ പോയി കമിഴ്ന്നു കിടന്നു . മയക്കത്തിലെപ്പോഴോ പറങ്കിമാവിൻ ചോട്ടിൽ നിന്ന് കുഞ്ഞാമിന വിളിച്ചു പറയുന്നത് കേട്ടു. ''സെബാസ്ററ്യന് ഓളെ ചത്താലും കിട്ടൂല..ഒറപ്പാ ". അയാൾ ഞെട്ടിയുണർന്നു . അമ്മ സമ്മാനിച്ച കൊന്ത വിയർപ്പിൽ കുതിർന്നു കിടന്നിരുന്നു .തൻ്റെ സങ്കൽപ്പങ്ങൾക്ക് പോലും കടിഞ്ഞാണിടാൻ പോന്ന വസ്തുവിനോട് അയാൾക്ക് അതി കഠിനമായ വെറുപ്പ് തോന്നി .

പിറ്റേന്നു മുതൽ അയാൾ വീട്ടിൽ കയറാതെ കഴിച്ചു . പകൽ മുഴുവൻ വായനശാലയിലും സന്ധ്യക്ക്കണാരൻ്റെ  വള്ളപ്പുരയിലും കൂടി . മകനെന്തുപറ്റി എന്നറിയാതെ അപ്പനും അമ്മയും പകച്ചു . പാതിരിയാവുക എന്നാൽ ദൈവത്തിൻ്റെ  പ്രതിപുരുഷനാവുക എന്നാണർത്ഥം . സെബാസ്ററ്യനെപ്പോലെ ദൈവവിചാരമുള്ള ഒരുത്തൻ ഈക്കരയിലില്ല . മകനു ദൈവവിളി ഉണ്ടായതിൻറെ ലക്ഷണങ്ങളാകുമെന്നു കരുതി അവർ സമാധാനിച്ചു .

ഒന്നുരണ്ടാഴ്ച കഴിഞ്ഞ് വായനശാലയിൽ വെച്ച് ഹരി പറഞ്ഞു. കമലക്ക് ആലോചന നടക്കുന്നുണ്ട് .ഇനി പഠിപ്പിക്കേണ്ടെന്നാണ് അവരുടെ തീരുമാനം . അടുത്ത ബുധനാഴ്ച ഒരു കൂട്ടർ വരണുണ്ട് . "വേണ്ടോളം സ്വത്തുള്ള തറവാട്ടിലേക്കയക്കുന്ന പെങ്കുട്യോള് പഠിക്കണതെന്തിനാന്നാ അവടെ തന്ത നായര് ചോദിക്കണേ " ഹരി രോഷം കൊണ്ട് പല്ലിറുമ്മി .

ബുധനാഴ്ച രാവിലെ കമല കുളിച്ചൊരുങ്ങി ചുവന്ന പട്ടുസാരി ചുറ്റി . വലിയ പൊട്ടുവച്ചു . അമ്മ കൊടുത്ത ഒരുമുഴം മുല്ലപ്പൂ ചൂടി . കഴുത്തിൽ പ്രിയപ്പെട്ട പറ്റുകാശിടുകയും സ്വതവേ കറുത്ത മിഴികൾ ഒന്നുകൂടി മഷിയെഴുതി കറുപ്പിക്കുകയും ചെയ്തുവന്നവർക്കു മുന്നിൽ ട്രേയിൽ ചായയുമായി അൽപനേരം തലകുനിച്ചു നിന്നു. പിന്നെ ട്രേ മേശമേൽ വച്ച് തിരിഞ്ഞു നടന്നു . പിൻവാതിൽ കടന്ന് , തൊടികടന്ന് , വിളഞ്ഞുനിൽക്കുന്ന വെള്ളരിക്കണ്ടത്തിൻ്റെ വരമ്പിലൂടെ തലകുനിച്ച് ഉറച്ച കാൽവെപ്പുകളോടെ നടന്നു . തെളിവെള്ളമൊഴുകുന്ന നീർച്ചാലും മുറിച്ചുകടന്ന് ചൂൽപ്പുല്ലുകളുടെ പൊന്തക്കരികിൽച്ചെന്നു പതുക്കെ തലയുയർത്തി. അവിടെ നിൽക്കുന്ന സെബാസ്ററ്യൻ്റെ കറുത്ത കൂട്ടുപുരികങ്ങളിലും ഇടതൂർന്ന കണ്പീലികളിലും കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടവൾ പറഞ്ഞു

"ഇതാ കാണൂ ! കൺനിറച്ചു കാണൂ !"

സെബാസ്ററ്യൻ്റെ ഹൃദയത്തിൽ ഒരു സമുദ്രം ആർത്തലച്ചു . അതിൻ്റെ ആകാശത്തിൽ കാറും കോളും ഉരുണ്ടുകൂടി പേമാരി പെയ്തു . അയാൾ കമലയെ ഇറുകെപ്പുണർന്ന് ആർപ്പുവിളിക്കുന്ന തിരമാലകളിൽ നിലയില്ലാതെ മുങ്ങിപ്പൊങ്ങി .

പിറ്റേന്ന് കമല ഉറക്കമുണർന്ന് തളത്തിലേക്കുള്ള ഗോവണിയിറങ്ങുമ്പോൾ അച്ഛൻ ഉമ്മറത്തു നിന്ന് ആരോടോ പറയുന്നത് കേട്ടു. 
" മ്മടെ കണാരൻ വള്ളപ്പുരേല്ക്കു വെളുപ്പിനെ നടക്കുമ്പഴേ വെള്ളരിക്കണ്ടത്തിൻ്റെ വടക്കേ അതിരിലെ പറങ്കിമാവില്ണ്ട് തൂങ്ങി നിക്കുണൂ ...വർഗ്ഗീസ് മാപ്ലേടെ കുട്ടിയാ .. കൂട്ടുപുരികോക്കെയായിട്ട് ...വെപ്രാളത്തിന്റെടേല് കൊന്ത വലിച്ചു പൊട്ടിച്ചത് കയ്യില്  കുരുങ്ങി കെടക്കണ് ണ്ടാ രുന്നൂത്രേ !"