ഫാദേഴ്‌സ് ഡേ


അന്ന് ഫാദേഴ്‌സ് ഡേ ആയിരുന്നു. ടീച്ചർ കുട്ടിയോട് അച്ഛനെ സ്നേഹിക്കണമെന്നു പറഞ്ഞു. കുട്ടിക്ക് സ്നേഹിക്കണ്ടതെങ്ങിനെയെന്നു വല്യ പിടിപാടുണ്ടായിരുന്നില്ല. കളിപ്പാട്ടങ്ങൾക്കും കുഞ്ഞുടുപ്പുകൾക്കും പകരം ചിരിയും ഉമ്മയും കൊടുത്തുകൊണ്ട് അവൻ അച്ഛനെയും അമ്മയെയും സ്നേഹിച്ചു . അവർ തിരിച്ചു തോളിൽത്തട്ടി നല്ലകുട്ടി എന്നഭിനന്ദിച്ചു . ഉമ്മകൾ തിരിച്ചുകിട്ടാത്തതെന്തുകൊണ്ടെന്ന് അവനൊട്ടും മനസ്സിലായതേ ഇല്ല . എന്നാൽ സ്നേഹിക്കാൻ ഇന്ന് ടീച്ചർ ഒരുപായം പറഞ്ഞുതന്നിട്ടുണ്ട് . സ്കൂൾ വിട്ടു വീട്ടിലെത്തിയതും കുട്ടി വെളുത്തു മിനുത്തൊരു കടലാസ് തിരഞ്ഞു . അമ്മ ഉണ്ടാക്കിവെച്ച ഇഷ്ടപ്പെട്ട മൊരിഞ്ഞ ദോശ രുചിക്കും മുൻപേ അവൻ വെളുത്ത കടലാസിൽ കൊമ്പൻ മീശക്കാരൻ അച്ഛനെ വരച്ചു . അച്ഛനുനേരെ ചുവന്ന ഹൃദയങ്ങൾ എറിഞ്ഞുകൊടുക്കുന്ന ചിരിക്കുന്ന അവനെയും വരച്ചു. പിന്നിൽ അവൻ്റെ ഇഷ്ടപ്പെട്ട നീലയും മഞ്ഞയും ക്രയോൺ നിറങ്ങൾകൊണ്ട് ആകാശവും നക്ഷത്രങ്ങളും വരച്ചു . അടിയിൽ ചുവന്ന വലിയ അക്ഷരങ്ങളിൽ കുട്ടി ടീച്ചർ പറഞ്ഞതുപോലെ എഴുതി: " ഹാപ്പി ഫാദേഴ്‌സ് ഡേ !! ലവ് യു ഡാഡ് ".
ഫാദേഴ്‌സ് ഡേ അച്ഛന്മാർക്കു കുട്ടികളും കുട്ടികൾക്ക് അച്ഛൻമാരും ഉമ്മകൾ കൊടുക്കുന്ന ദിവസമാണ് . മൊരിഞ്ഞ ദോശയുടെ എണ്ണ ചിത്രത്തിൻറെ അരികിൽ അൽപ്പം പറ്റിയതിന് അവൻ അമ്മയോട് വഴക്കിട്ടു . രാത്രി വൈകുന്നതുവരെ ഉറക്കം തൂങ്ങുന്നുവെങ്കിലും ഹൃദയമിടിപ്പോടെ അവൻ കാത്തിരുന്നു . കുട്ടിക്ക് സമയം നോക്കാൻ അറിയുമായിരുന്നില്ല . പാവം അച്ഛൻ ഇപ്പോഴും ജോലി ചെയ്യുകയാവും !
വളരെ വൈകി കോളിംഗ് ബെൽ മുഴങ്ങിയതും കുട്ടി പതിയെ അമ്മക്ക് പിന്നിലേക്കു നീങ്ങി. അച്ഛനും അച്ഛന്റെ കൂട്ടുകാരനും ഉണ്ടായിരുന്നു . അവനു മനസ്സിലാകാത്ത എന്തൊക്കെയോ അവർ ചർച്ച ചെയ്യുന്നു . ഭക്ഷണം വിളമ്പാൻ അടുക്കളയിലേക്ക് അമ്മ പോയപ്പോൾ അവൻ പതുക്കെ അച്ഛനരികിൽച്ചെന്നു തൻ്റെ സമ്മാനം നീട്ടി . കിട്ടാൻ പോകുന്ന ഉമ്മകളുടെ മധുരമോർത്ത് അവൻ്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുകയും കൈകൾ പതുക്കെ വിറക്കുകയും ചെയ്തു .
അച്ഛൻ ചിത്രത്തിൽ സൂക്ഷിച്ചു നോക്കി സുഹൃത്തിനോട് പറഞ്ഞു 'ഓ ഇന്ന് ഫാദേഴ്‌സ് ഡേ ആണല്ലേ !'. പിന്നീട് കുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു " കുട്ടാ നീ എന്നാണ് സ്പെല്ലിങ് തെറ്റാതെ എഴുതാൻ പഠിക്കുക ? നോക്കൂ നീ ഫാദറിന്റെ സ്പെല്ലിങ് തെറ്റിച്ചിരിക്കുന്നു ". കുഞ്ഞു ഹൃദയം വീണ്ടും സാവധാനത്തിലായി . പേപ്പർ തിരികെ വാങ്ങി തലകുനിച്ചുകൊണ്ട് അവൻ കട്ടിലിനരികിലേക്കു നടന്നു . അന്നു രാത്രി ഉറക്കത്തിൽ മൂത്രമൊഴിച്ചു ഞെട്ടിയുണർന്നപ്പോൾ അവൻ പിച്ചും പേയും പറഞ്ഞു "അമ്മേ , പാവം അച്ഛൻ. ഇനിയെന്നാണ് അടുത്ത ഫാദേഴ്‌സ് ഡേ ? ഞാൻ സ്പെല്ലിങ് തെറ്റിക്കില്ല, സത്യം !!"

ദിവ്യവെളിച്ചത്തിൻ്റെ ജാലകം


ഞാൻ ചേക്കേറിയ ഓരോ നഗരത്തിലും എനിക്കു സ്വന്തമായി ഒരു ജാലകമുണ്ടായിരുന്നു . വിരസമായ കലപിലകളുടെ കിതപ്പാറ്റാൻ  ഓരോ നീണ്ട ദിവസത്തിൻറെയും അന്ത്യത്തിൽ ഒരു കപ്പു കാപ്പിയുമായി ഞാനാ ജാലകം തുറന്നിടും . സത്യത്തിൽ അതെൻ്റെ ആത്മാവിൻറെ ജാലകമാണ് . ഓരോ ദിവസത്തിനുമവസാനം ധ്യാനനിമഗ്നയായി ജനാലക്കൽ നിൽക്കുമ്പോൾ, കടിഞ്ഞാണില്ലാത്ത ചിന്തകൾ ഉമിനീരിറ്റിച്ചു കെട്ടിയ മാറാലയിൽ കുരുങ്ങിപ്പോയ എൻ്റെ ആത്മാവിലേക്ക് ഒരു ദിവ്യവെളിച്ചം കടന്നുവരുന്നു. അതിൻ്റെ  ശാന്തഗംഭീരമായ മൗനം എന്നെ ആശ്ലേഷിക്കുന്നു . ഇപ്പോഴും എഴുത്തുമുറിയിൽ ഞാനെൻ്റെ ജനാലക്കലാണ് ഇരിക്കുന്നത് . അങ്ങ് തൂവൽക്കെട്ടുപോലെ വെള്ളിമേഘങ്ങൾ പാറിനടക്കുന്ന ആകാശക്കീറ്എന്റേതാണ് . അല്പസമയം കഴിഞ്ഞാൽ അവയ്ക്കു പിന്നിലേക്ക് ചുവന്നു തുടുത്ത സൂര്യൻ ഓടിമറയുകയും അവനെ ഒരുപറ്റം നീർക്കാക്കകൾ പിൻതുടരുകയും ചെയ്യും. അകലെ കോൺക്രീറ്റുകാടുകൾക്കപ്പുറത്തുള്ള പച്ചത്തുരുത്തിനുമുകളിലായി കടന്നു പോകുന്ന വൈദ്യുതക്കമ്പിയിൽ ഒരുപറ്റം നാട്ടുവേലിത്തത്തകൾ നിരന്നിരിക്കുന്നുണ്ട് . ഇടയ്ക്കിടെ അവയിലോരൊന്ന് വായുവിലേക്ക് കൂപ്പുകുത്തുകയും അരണ്ട വെളിച്ചത്തിൽ ആയുസ്സൊടുങ്ങാറായ ഏതോ പ്രാണിയെ നിമിഷനേരംകൊണ്ട് കൊക്കിലൊതുക്കുകയും ചെയ്യുന്നു . താഴേക്കുനോക്കുമ്പോൾ താരതമ്യേന തെളിഞ്ഞവെള്ളമൊഴുകുന്ന ഓടയിൽ വെളുത്ത കൊറ്റി ഒരു ചെറു തവളയേയോ ഒച്ചിനെയോ കിട്ടുമെന്നാശിച്ച്  ഇപ്പോഴും തപസ്സിലാണ് .ഇടുങ്ങിയ റോഡിലൂടെ പോകുന്ന വണ്ടികൾക്കെല്ലാം വേഗം കൂടുതലാണെന്നു തോന്നും . അവയെല്ലാം വീടുകളിലേക്ക് തിടുക്കത്തിൽ മടങ്ങുന്ന മനുഷ്യരെ വഹിക്കുന്നു . അവനവൻ്റെ സ്വകാര്യതയുടെ അടുപ്പിൽ വേവുന്ന മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഉപ്പും മധുരവും കലർന്ന അത്താഴമാസ്വദിക്കാനുള്ള വെമ്പലിൽ ഓരോ മനുഷ്യനും സന്ധ്യകളിൽ തൻ്റെ വീട്ടിലേക്ക് അക്ഷമനായി പിൻവാങ്ങുന്നു .
എങ്കിലും എൻ്റെ കെട്ടിടത്തിന്റെ മതിൽക്കെട്ടിനപ്പുറത്ത്  എല്ലാ വൈകുന്നേരങ്ങളിലും അഴുക്കും വിയർപ്പും പുരണ്ട വസ്ത്രങ്ങളുമായി നിശ്ചലനായി നിൽക്കുന്ന ഒരു വൃദ്ധനുണ്ട് . എന്നെപ്പോലെ തന്നെ ചിതറിക്കിടക്കുന്ന മൗനങ്ങളാവഹിച്ച് മഴയെന്നോ വെയിലെന്നോ ഭേദമില്ലാതെ വൈകുന്നേരങ്ങളിൽ അയാൾ  അവിടെ നിൽക്കും . അയാളുടെ മനസ്സും എന്നെപ്പോലെ ഉറക്കത്തിലേക്കും ഉണർവിലേക്കും മാറിമാറി സഞ്ചരിക്കുന്നുണ്ടാവാം . വിയർപ്പിൻ്റെ മണം പിടിച്ചെത്തുന്ന തെരുവുനായ്ക്കളെ ഓടിക്കാൻ അയാൾ കയ്യിലൊരു വടി കരുതിയിട്ടുണ്ട് . അബോധാവസ്ഥയിലേക്കു നീങ്ങുമ്പോൾ അയാളാ വടി എങ്ങോട്ടെന്നില്ലാതെ  ചുഴറ്റുന്നു . അയാളും ഞാനും പലപ്പോഴായി പരസ്പരം കണ്ണുകളിൽ നോക്കി നിൽക്കാറുണ്ട് . ഭ്രാന്തൻ സങ്കൽപ്പങ്ങൾ ഈ ജാലകത്തിലൂടെ കണ്ണുകളിൽനിന്നു കണ്ണുകളിലേക്കു രഹസ്യമായി ഞങ്ങൾ കൈമാറുന്നു. ഇരുട്ട് പരക്കുമ്പോൾ അയാൾ അടുത്ത കടത്തിണ്ണയിൽ ചേക്കേറും. അയാളുടെ അത്താഴം എവിടുന്നാണെന്ന് എനിക്കറിയില്ല .എനിക്ക് എന്നും മേശമേൽ വിളമ്പിവെക്കാറുള്ള സമൃദ്ധമായ അത്താഴം എൻ്റെ വയർ നിറക്കുന്നതുമില്ല . അയാൾ കടത്തിണ്ണയിൽ കിടന്നു ഒരിക്കൽ അത്താഴം തന്നിരുന്ന തന്റെ വീട് എവിടെയാണെന്ന് ഓർത്തെടുക്കാൻ നിരന്തരം പരിശ്രമിക്കുമ്പോൾ ആസക്തിയുടെയും , ആകുലതകളുടെയും മോഹഭംഗങ്ങളുടെയും മാത്രം കയ്പു നിറഞ്ഞ അത്താഴം വിളമ്പിയിരുന്ന, എന്റെ വീടിനെ നിഷ്കരുണം മറവിയിലേക്കു തള്ളാൻ ഞാൻ കിണഞ്ഞു പരിശ്രമിക്കുന്നു . അയാളും ഞാനും എതിർദിശയിലേക്കു സഞ്ചരിക്കുന്ന രണ്ടു ചിന്തകളുടെ കണികകളാണ് . എങ്കിലും ഈ ജാലകത്തിലൂടെ വരുന്ന ദിവ്യവെളിച്ചത്തിൽ ഞാൻ അയാളിലും അയാൾ എന്നിലും പ്രതിഫലിക്കുന്നു .
ഇന്ന് ഞാനയാളെ കണ്ടില്ല .തൻ്റെ വീട് എവിടെയാണെന്ന് അയാൾക്ക് വെളിപാടുണ്ടായിരിക്കുമോ ? എന്തുതന്നെയായാലും എന്റെ വീട് പൂർണമായും ജീർണിച്ചു മറവിയിലാണ്ടു കഴിഞ്ഞിട്ടില്ല .  അതുണ്ടാവുന്നതുവരെ ആത്മാവിലേക്ക് വെളിച്ചം ആവാഹിച്ചു  ഞാനീ ജനാലക്കൽ എല്ലാ വൈകുന്നേരങ്ങളിലും ധ്യാനിക്കുകതന്നെ ചെയ്യും .  ദിവ്യവെളിച്ചമേറ്റു പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി സല്ലപിക്കാൻ  ഇഷ്ടമാണെങ്കിൽ നിങ്ങൾക്കും സ്വാഗതം .

ആർത്തി


എൻ്റെ വീട്ടിൽ ഒരു ഭിക്ഷക്കാരൻ വരാറുണ്ടായിരുന്നു. അമ്മ കൊടുക്കുന്ന നാണയത്തുട്ടുകൾ ഒരിക്കലും അയാൾക്ക്തികയുമായിരുന്നില്ല.വെള്ളെഴുത്തുവീണ കണ്ണുകൾ കൊണ്ട് നാണയത്തിലേക്ക് സൂക്ഷിച്ചു നോക്കിയതിനുശേഷം അയാൾ അമ്മയെ ശകാരിക്കും. പിറുപിറുത്തുകൊണ്ട് വലിയ ശബ്ദത്തോടെ ഗേറ്റ് വലിച്ചടച്ചു കടന്നുപോകും . അടുക്കളയിലേക്കു തിരിയുമ്പോൾ അമ്മ പറയും " അത്യാർത്തി! എന്നാലും എല്ലാ ചൊവ്വാഴ്ചെം മൊടങ്ങാതെ വരും !". എൻ്റെ അമ്മ വാസ്തവത്തിൽ വളരെ അലിവുള്ള ഒരു സ്ത്രീയാണ് . അവർക്കു ഉള്ളതുപോലെ അവർ കൊടുത്തിരുന്നു . എങ്കിലും ലെനിനും സോവിയറ്റ് യൂണിയനും ദോസ്തോവ്സ്കിയും എല്ലാം കൂടുകൂട്ടിയിരുന്ന എൻ്റെ മനസ്സ് അയാൾക്ക് ഇനിയും എന്തുകൊണ്ട് കൊടുത്തുകൂടാ എന്ന് ചോദിച്ചു .
ഒന്നു പറയട്ടെ! ഞാനും ഒരു അത്യാർത്തിക്കാരിയാണ്. നാണയത്തുട്ടുകൾക്കു പകരം ഞാൻ സ്നേഹം ഭിക്ഷ ചോദിക്കുന്നു . പൂവിനോടും പുല്ലിനോടും പറവകളോടും ആകാശത്തോടും സമുദ്രത്തിൻറെ നീലവിശാല ഹൃദയത്തോടും ഞാൻ യാചിക്കാറുണ്ട് . എന്നെ വിവാഹം കഴിച്ചവനോടും മകനോടും അച്ഛനമ്മമാരോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും ജോലിക്കാരികളോടും എന്തിനു വഴിപോക്കരോടും ഞാൻ ഭിക്ഷ തേടുന്നു . അവർ അവരാൽ കഴിയുന്നതുപോലെ എന്റെ ഭിക്ഷാപാത്രം നിറക്കാൻ ശ്രമിക്കുന്നു . പൂവുകളും പുൽക്കൊടികളും പ്രഭാതങ്ങളിൽ എന്നോട് ചിരിക്കാറുണ്ട് . പറവകൾ എന്റെ ജനാലയിൽ വന്നിരുന്നു പാടുകയും ആകാശം ഇടയ്ക്കിടെ മഴപൊഴിച്ചു എന്നെ താലോലിക്കുകയും ചെയ്യാറുണ്ട് . സമുദ്രമാകട്ടെ കണ്ടുമുട്ടുമ്പോഴെല്ലാം അതിൻ്റെ വിശാലഹൃദയത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചുകൊണ്ടുമിരിക്കുന്നു . ഞാൻ കണ്ടുമുട്ടിയ മനുഷ്യരെല്ലാം എന്നെ സ്നേഹിക്കാറുണ്ട് . എങ്കിലും എന്റെ തലയിൽ കൂടുകൂട്ടിയ ദോസ്തോവ്സ്കിയും ലെനിനും വിക്ടർ ഹ്യൂഗോയും നെരൂദയുമൊന്നും തൃപ്തരാവുന്നതേയില്ല ! ചില നല്ല നിമിഷങ്ങളുടെ തിളങ്ങുന്ന നാണയത്തുട്ടുകൾ കാണിച്ചു വല്ലവിധേനയും അവരെ ആശ്വസിപ്പിക്കുമ്പോൾ വർഷങ്ങളായി തലച്ചോറിൽ മയക്കം പൂണ്ടു കിടന്നിരുന്ന മീരയും ദ്രൗപതിയും സീതയും ഊർമ്മിളയും ലക്ഷോപലക്ഷം ഭാരതസ്ത്രീകളും ഒടുവിൽ പുല്ലാങ്കുഴലൂതുന്ന ഒരു കാലിച്ചെറുക്കനും അവൻ്റെ പ്രേമഭാജനമായിരുന്ന ഒരു പാൽക്കാരിപ്പെണ്ണും പൊടുന്നനെ നിദ്രവിട്ടുണരുകയും ഒരേ സ്വരത്തിൽ ആർപ്പു വിളിക്കുകയും ചെയ്യും " പോരാ , പോരാ , ഇത് പോരാ!" എന്ന് . അങ്ങനെ ഞാൻ വീണ്ടും അത്യാർത്തിക്കാരിയാകുന്നു. ചെറുതെങ്കിലും സങ്കോചമില്ലാതെ തന്നിരുന്ന നാണയത്തുട്ടുകൾ ധാർഷ്ട്യത്തോടെ മടക്കിക്കൊടുക്കുന്നു . ഒരു നാണവും കൂടാതെ ചൊവ്വയെന്നോ വെള്ളിയെന്നോ ഭേദമില്ലാതെ ഒഴിഞ്ഞ പാത്രവുമായി മടങ്ങിവന്നു വീണ്ടും വീണ്ടും ഭിക്ഷ ചോദിക്കുന്നു . പോരെന്നു പിറുപിറുത്തു വീണ്ടും മടങ്ങുന്നു!".
.



ചുമട്ടുകാരിപ്പെണ്ണ്


ഇടയ്ക്കിടെ ഞാൻ കായൽക്കരയിൽ ചെന്നിരിക്കാറുണ്ട് . ഇരമ്പുന്ന നഗരത്തിന്റെ കോലാഹലങ്ങളിൽനിന്ന് ഒരു ഇടവേള എന്ന വ്യാജേന ജീവിതത്തിന്റെ കണക്കുപുസ്തകം തുറന്ന് കൂട്ടിയതും കുറച്ചതുമെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്താൻ രഹസ്യമായി ഞാനവിടെ പോകുന്നു . അങ്ങ് ദൂരെനിന്നും കപ്പലുകൾ പതുക്കെ ആടിയാടി തുറമുഖത്തേക്കടുക്കുന്നതു കാണാം . അവയുടെ പള്ള നിറച്ചും ഞാനിതുവരെക്കണ്ടിട്ടില്ലാത്ത ഏതോ വൻകരകളിലെ കടൽവെള്ളമാണ് . സമ്പന്ന രാഷ്ട്രങ്ങളുടെ മൂന്നാംകിട ഉൽപ്പന്നങ്ങൾ നിറച്ച് ദരിദ്രരെ തേടിയെത്തുന്ന അവ ആഴം കുറഞ്ഞ കായലിലേക്ക് കടക്കുമ്പോൾ ആ വെള്ളം ഛർദിക്കാറുണ്ട് . ഞാനും അവയെപ്പോലാണ് . അഗാധവും നിഗൂഢവുമായ ഹൃദയങ്ങളാണെനിക്കിഷ്ടം . ആഴം കുറഞ്ഞ ഹൃദയങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ എനിക്ക് ഓക്കാനം വരുന്നു . അല്ലെങ്കിലും ഹൃദയങ്ങളുടെ ആഴം അളക്കാനറിയുന്ന ഉപകരണങ്ങൾ ആരുടെ കയ്യിലാണുള്ളത് ??
എന്നും പ്രിയപ്പെട്ട ഉപ്പുകാറ്റേറ്റ്‌ നിശ്ചലയായിരിക്കുമ്പോൾ കപ്പലുകൾക്കും എന്നെപ്പോലെ ജീവനുണ്ടെന്നു തോന്നും . ഈ ഭൂഗോളത്തിലെ സകലതിനും ജീവനുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം . കറങ്ങുന്ന പമ്പരത്തിനും പറക്കുന്ന പട്ടത്തിനും ജീവനുണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിച്ച കുട്ടിയായിരുന്നു ഞാൻ . ഞങ്ങളുടെ വീട്ടിലെ റേഡിയോക്കുള്ളിൽ യേശുദാസും ചിത്രയും ജീവിച്ചിരിപ്പുണ്ടെന്നും അവരുടെ മകളായതുകൊണ്ടാണ് സുജാത പാടുന്നതെന്നും ഞാൻ സത്യമായും വിശ്വസിച്ചു .മുറ്റത്തെ വയസ്സൻ ശീമക്കൊന്നമരത്തിൻറെ ചില്ലയിൽ സ്ഥിരമായി വന്നു പാടാറുള്ള മണ്ണാത്തിപ്പുള്ള് എൻ്റെ ജനാലക്കലേക്കു നീങ്ങിയിരിക്കുന്നത് എന്നോടുള്ള ഇഷ്ടംകൊണ്ടാണെന്ന് ഞാൻ വീമ്പു പറഞ്ഞു . പിന്നീട് കൗമാരത്തിൽ ഗേറ്റിലെ കത്തുപെട്ടിയിൽക്കിടന്ന് ഒരിക്കൽ കിട്ടിയ ആമ്പൽപൂവ് എന്നെ രഹസ്യമായി സ്നേഹിക്കുന്ന ഏതോ കാമുകൻ ഇട്ടിട്ടു പോയതാണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു . എന്നെ കഠിനമായി ആരാധിച്ചിരുന്ന ആ അനുരാഗിയോട്‌ അയാളുടെ കയ്യിലുണ്ടെന്നു ഞാൻ വിശ്വസിച്ചിരുന്ന കാളിദാസന്റെ ഋതുസംഹാരം ഒന്ന് കടം തരുമോയെന്നു അച്ഛൻ വാങ്ങിച്ചു തന്ന കരിനീല വിരിപ്പിനടിയിൽക്കിടന്ന് ഞാൻ കളിയായി ചോദിക്കാറുണ്ടായിരുന്നു . അങ്ങനെയാ സങ്കൽപ്പ ലോകത്തിലടയിരുന്നു ഞാനെന്റെ ചിന്തകളെ വിരിയിച്ചു . എന്നാൽ ഇടയ്ക്കിടെ ഓക്കാനിച്ചുകൊണ്ടാണെങ്കിലും അന്യഗ്രഹ ജീവിയെപ്പോലെ ഞാൻ പുറത്തിറങ്ങാറുണ്ട് . ആഴ്ചയിലൊരിക്കൽ കായൽക്കരയിലെ ഈ മൂലയിലിരുന്നു രഹസ്യമായി ഞാനതു സാധിക്കുന്നു .
അങ്ങനെയിരിക്കെ കണ്ടതാണാ ചുമട്ടുകാരിപ്പെണ്ണിനെ . അരികിലുള്ള കെട്ടിടത്തിൽ അവൾ സിമെന്റുകട്ടകൾ ചുമന്നുകൊണ്ടിരുന്നു .പലകമേൽ നിരത്തിവെച്ചു ആയാസത്തോടെ അവ തലയിലേക്കെടുത്തു കയറ്റുന്നതിനിടയിൽ പൊടുന്നനെ ഒരാൾ - ഭർത്താവാണെന്നു തോന്നുന്നു - കടന്നുവന്ന് അവളെ പുലഭ്യം പറയുകയും തുരുതുരെ അടിക്കുകയും ചെയ്തു . മുടിക്കെട്ടിൽ പിടിച്ചു പിറകോട്ടുവലിച്ചു ബ്ലൗസിനുള്ളിൽ തിരുകിവച്ചിരുന്ന കുറച്ചു മുഷിഞ്ഞ നോട്ടുകൾ പിടിച്ചുപറിച്ചെടുത്തു് അയാൾ കടന്നുപോവുമ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ കീറിയ ഭാഗം മറക്കാൻ ഉടുതുണി അൽപ്പം മേല്പോട്ടു കയറ്റിക്കുത്തി പൂച്ചക്കണ്ണുള്ള അവൾ പണിതുടർന്നു . എനിക്ക് അവളെ അറിയില്ല . ഞാൻ ശീതീകരിച്ച മുറിയിലിരുന്ന് ആഗോള താപനത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമ്പോൾ പൊള്ളുന്ന വെയിൽ അവളുടെ തൊലിപ്പുറം കറുപ്പിക്കുന്നു . അങ്ങ് ദൂരെ ധ്രുവങ്ങളിലെങ്ങോ ഉരുകുന്ന ഹിമാനികൾ എന്നാണീ ലോകത്തെ മുക്കിക്കളയുക എന്ന് ഞാൻ പ്രയാസപ്പെട്ടു കണക്കു കൂട്ടുമ്പോൾ അവൾ നിസ്സംഗതയോടെ ഓരോ വൈകുന്നേരങ്ങൾക്കുവേണ്ടിയും കാത്തുനിൽക്കുന്നു . ഹൃദയത്തിൽ കത്തിയാഴ്ത്തിയവനെ ചുംബിച്ചാനന്ദം കണ്ടെത്തിയവളാണവൾ . സ്വന്തം ഹൃദയം തുണ്ടു തുണ്ടായരിഞ്ഞു അവൾ അയാൾക്ക്‌ ഇട്ടുകൊടുത്തിട്ടുണ്ടാവണം . അയാൾ ഒരു കൂനനുറുമ്പിനെപ്പോലെ അവയെല്ലാം തിന്നു തീർത്തിട്ടുണ്ടാവണം . അങ്ങനെയവൾ ഉറുമ്പിൻകുഞ്ഞുങ്ങളെ പെറ്റു പോറ്റി. അവളുടെ സ്നേഹത്തിനു രക്തത്തുള്ളിയുടെ ചുവപ്പുനിറമാകില്ല . വെയിൽദാഹത്തിന്റെ മഞ്ഞനിറവുമല്ല . ഈ കായലിൽ കണ്ണാടിനോക്കുന്ന ആകാശത്തിന്റെ നീലനിറമാവുംഅതിനെന്ന് ഞാൻ സങ്കൽപ്പിച്ചു. അത്രമേൽ ശാന്തവും അനന്തവുമത്രെ ആ പൂച്ചക്കണ്ണുകൾ .
എനിക്ക് അകാരണമായ ഒരു ആധി അനുഭവപ്പെട്ടു . എൻ്റെ സങ്കൽപ്പങ്ങളുടെ കൂട്ടിൽ യാഥാർഥ്യങ്ങളുടെ ചില കുയിൽമുട്ടകൾ ഇടയ്ക്കിടെ വിരിയാൻ തുടങ്ങിയിരിക്കുന്നു .

ദ്വീപുകളുണ്ടാകുന്നത്....

ദ്വീപുകളുണ്ടാകുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയാമോ ? ദശലക്ഷക്കണക്കിനു വർഷങ്ങളായി ആഴിപ്പരപ്പിനടിയിൽ മയക്കത്തിലാണ്ടിരിക്കുന്ന ഏതോ ഭൂഖണ്ഡപാർശ്വങ്ങൾ ഒരു വെളിപാടുണ്ടായതുപോലെ തമ്മിലുരസുന്നു. അപ്പോൾ സകലതും ദഹിക്കുന്ന ചൂടിൽ ശിലാഫലകങ്ങളും ലോഹങ്ങളും ഉരുകിയൊലിക്കുന്ന അഗ്നിപർവ്വതങ്ങൾ രൂപംകൊള്ളുന്നു . കാലാന്തരത്തിൽ അവ വളരെപ്പതുക്കെ തീയും പുകയുമൊടുങ്ങി ഉപരിതലം തണുത്തുറഞ്ഞ പർവ്വതങ്ങളായി രൂപാന്തരം പ്രാപിച്ചു സമുദ്രത്തിനു മുകളിലേക്ക് ഉയർന്നു വരുന്നു.

ദ്വീപുകൾ രണ്ടുതരമുണ്ട് . വൻകരകളോടടുത്തു നിൽക്കുന്നവയും അഗാധസമുദ്രത്തിൽ രൂപംകൊള്ളുന്നവയും . വൻകരകളോടടുത്തു നിൽക്കുന്നവയിൽ വേഗത്തിൽ ജീവൻറെ തുടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു. അതിജീവനസമരങ്ങൾക്കിടയിൽ വീർപ്പുമുട്ടി പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന ജീവജാലങ്ങൾ വന്കരകൾക്കടുത്തു രൂപംകൊണ്ട ദ്വീപുകളിലേക്കു വളരെ വേഗം എത്തിച്ചേരുകയും പെറ്റുപെരുകുകയും ചെയ്യും . അങ്ങനെയാ പച്ചത്തുരുത്തുകൾ ശബ്ദമുഖരിതമാകും. വസന്തങ്ങളും ഗ്രീഷ്മങ്ങളും മാറിമാറി അവയെ ആശ്ലേഷിക്കും . കൗതുകം പൂണ്ട ഏതൊരു യാത്രികനും ഒരു ചെറു കപ്പലിൽ കയറി അവിടെയെത്താം . പകലന്തിയോളം അവിടുത്തെ പഞ്ചാരമണൽത്തിട്ടിൽ അലഞ്ഞു നടക്കാം. സന്ദർശിച്ചു തിരിച്ചു പോരുകയോ അവിടെ തങ്ങുകയോ ആകാം .

എന്നാൽ അഗാധ സമുദ്രത്തിൽ പിറവിയെടുക്കുന്ന ദ്വീപുകൾ അങ്ങിനെയല്ല. അവ ലക്ഷോപലക്ഷം വർഷങ്ങൾകൊണ്ട് രൂപമെടുക്കുന്നു . അനേകം പരിണാമങ്ങളിലൂടെ കടന്നുപോകുന്നു. ശാന്തമായ ഉപരിതലത്തിനുള്ളിൽ പുകയുന്ന അഗ്നിപർവ്വതങ്ങളെ പേറുന്നു . അവയിലേക്ക് ജീവൻ്റെ നാമ്പുകളെത്തിച്ചേരാൻ എളുപ്പമല്ല . വന്കരകളിൽനിന്നു വന്കരകളിലേക്കു സഞ്ചരിക്കുന്ന ഏതോ ദേശാടനപ്പക്ഷി അതിൻ്റെ വിസർജ്യത്തിലുപേക്ഷിച്ചുപോയ ഒരു വിത്ത് മുളപൊട്ടിയാലായി . ഏതോ കപ്പൽഛേദത്തിൻ്റെ അവശിഷ്ടങ്ങൾക്കുമീതെ മരണത്തിൻ്റെ വെളുമ്പിൽ അള്ളിപ്പിടിച്ചു വരുന്ന ഒരു ജീവി എത്തിപ്പെട്ടാലായി. പരിണാമ ദിശയുടെ ആരംഭകാലത്തെന്നോ ദ്വീപിൽ ചേക്കേറിയ ഒരു പല്ലി കാലത്തെ അതിജീവിക്കുന്നതിൽ വിജയിച്ചാലായി. അത്തരം ദ്വീപുകളിൽ നിശബ്ദത ഉറഞ്ഞുകിടക്കുന്നു. പഞ്ചാര മണൽത്തിട്ടകളെക്കാൾക്കൂടുതൽ , തിരമാലകൾ ആർത്തലയ്ക്കുന്ന , മുനയുള്ള പാറക്കെട്ടുകളാവും അവയ്ക്കു ചുറ്റും . വെള്ളിടി വെട്ടുന്ന ഭീകര രാവുകളും ഇരമ്പുന്ന ചുഴലിക്കാറ്റുകളും നിത്യേനയെന്നോണം ഉണ്ടാകും . ദ്വീപ്, സഹസ്രാബ്ധങ്ങളായി തന്നെത്തേടിവരുന്ന ഒരു യാത്രികനുവേണ്ടി - അയാൾ ഒരു സഞ്ചാരിയോ , നാവികനോ , കടൽക്കൊള്ളക്കാരനോ , മന്ത്രവാദിയോ  ആരുമായിക്കൊള്ളട്ടെ - ഒരു മനുഷ്യസ്പർശത്തിനുവേണ്ടി  കാത്തുകിടക്കുന്നു . കാലം ഉറഞ്ഞുകൂടിക്കിടക്കുന്ന ഒരു തമോഗർത്തം പോലെ .

ഇനിപ്പറയൂ ഇതിലേതു ദ്വീപാണ് ''നിങ്ങൾ "?

അപരിചിതൻ്റെ പുസ്തകം


വളരെ നാളുകൾക്കു മുൻപാണ് . അമ്മയാവുന്നതിനും ഭാര്യയാകുന്നതിനും സ്ത്രീപക്ഷവാദി, ലിബറലിസ്റ് , വിശ്വാസി , അവിശ്വാസി , കുലസ്ത്രീ , തേവിടിശ്ശി തുടങ്ങിയ ഹാഷ്ടാഗുകൾ രൂപമെടുക്കുന്നതിനും മുൻപാണ് . സ്മാർട്ട് ഫോണുകൾ എന്താണെന്നു അറിഞ്ഞുകൂടാത്ത സമയത്താണ്. ഭൂരിഭാഗം സുഹൃത്തുക്കൾക്കും ഇല്ലാതിരുന്ന ഒരു ചെറിയ സെൽ ഫോൺ ലഭിക്കാൻ ഭാഗ്യമുണ്ടായിരുന്നിട്ടും അമ്മയെ വിളിക്കാൻ മാത്രം അത് കയ്യിലെടുത്തിരുന്ന സമയത്താണ് . അപരിചിതരോട് അകാരണമായി ഉണ്ടായിരുന്ന ഒരുതരം ഭയം ആരുമറിയാതെ മനസ്സിലൊളിപ്പിച്ചു കൊണ്ടുനടന്നിരുന്ന കാലത്താണ് . കരയിലോ, വെള്ളത്തിലോ, ആകാശത്തോ , അന്യഗ്രഹത്തിലോ ഏതു ആവാസ വ്യവസ്ഥയിലാണ് ഞാൻ പെടുന്നതെന്ന് അന്വേഷിച്ചു അലഞ്ഞുനടന്നിരുന്ന ദിനങ്ങളിലൊന്നിലാണ് ഒരു വൈകുന്നേരം വെറുതെ ചിത്രപ്രദര്ശനത്തിനു കയറിച്ചെന്നത് . നഗരത്തിലെ ഏതോ ഉത്പതിഷ്ണുക്കൾ വെളുത്ത ചുമരുകളിൽ തൂക്കിയിരുന്ന ചിത്രങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇടയ്ക്കിടെ നെടുവീർപ്പുകളിടുകയും ചെയ്യുന്നുണ്ടായിരുന്നു . വളരെ വിരളം ആളുകളെ ചിത്രങ്ങൾ കാണാൻ എത്തിയിരുന്നുള്ളു . ചെന്ന് കയറിയ എനിക്കാവട്ടെ ചിത്രകാരന്റെ പേരുപോലും അറിഞ്ഞിരുന്നുമില്ല . ചിത്രങ്ങളുടെ ഗഹനമായ അർത്ഥങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല എങ്കിലും വരകളിലും വർണങ്ങളിലും കൗതുകമുണ്ടായിരുന്നതുകൊണ്ടും അവ ചാലിക്കുന്ന ബ്രഷുകളോട് ആരാധന ഉണ്ടായിരുന്നതുകൊണ്ടും ഞാനവിടെ ചെന്നുപെട്ടു . അന്നാണ് ഓർമയിലെവിടെയോ ഉറക്കമായിരുന്ന ഹർഷൻ്റെ മുഖം ആദ്യമായും അവസാനമായും കാണുന്നത് .
കറുത്ത് ഇടതൂർന്ന മുടി പേരാലിന്റേതുപോലെ വേരുകളായി രൂപാന്തരം പ്രാപിച്ചു സ്വയം വരിഞ്ഞുമുറുക്കുന്ന നഗ്നമായ ഒരു സ്ത്രീ ശരീരത്തിൻ്റെ ചിത്രം നോക്കി നിൽക്കുകയായിരുന്നു ഞാൻ . പിന്നോട്ട് നീങ്ങിയപ്പോൾ ചിത്രത്തിലേതുപോലെ നീണ്ടതായിരുന്നില്ലെങ്കിലും വേരുകൾ പോലെ തന്നെ ജട കെട്ടി തൂങ്ങി നിന്നിരുന്ന മുടിയുള്ള അയാളുടെ കാലിൽ ഞാനറിയാതെ ചവിട്ടി . ഞെട്ടിപ്പോയ അയാൾ ഞാനയാളെ വേദനിപ്പിച്ചുവെന്ന് അല്പം ഉറക്കെ ഇംഗ്ലീഷിൽ പറഞ്ഞു . അപരിചിതരോട് എനിക്കുണ്ടായിരുന്ന ഭയം നിമിത്തം ക്ഷമാപണത്തിനുപോലും മുതിരാതെ താഴെവീണുപോയ ബാഗ് കുനിഞ്ഞെടുത്തു പുറത്തോട്ടുള്ള വാതിലിലേക്ക് ഞാൻ തിടുക്കത്തിൽ നടന്നു . അപ്പോൾ ഒന്ന് നിൽക്കൂ എന്നുപറഞ്ഞുകൊണ്ട് അയാൾ പിറകെ വന്നു . ബാഗിൽ നിന്നും അബദ്ധവശാൽ തെറിച്ചുപോയ വാലറ്റ് ൻ്റെ നേരെ നീട്ടിക്കൊണ്ട് നിങ്ങളീ ചിത്രങ്ങൾ മുഴുവൻ കണ്ടില്ലല്ലോ എന്ന് ചോദിച്ചു. പൊതുവെ ഉണ്ടായിരുന്ന അന്തർമുഖത്ത്വം എന്നിൽ ഒരുതരം അപകർഷതാബോധം ഉണ്ടാക്കിയിരുന്നു . അതിനാലാവണം എനിക്ക് അയാളോട് അരിശം തോന്നി . എങ്കിലും തികച്ചും അക്ഷോഭ്യയെന്നു നടിച്ചു ഞാൻ അയാളോട് പറഞ്ഞു . നിങ്ങൾ ഞാൻ കാണുന്നതിന് എതിർദിശയിലുള്ള ചിത്രങ്ങൾ കാണൂ . എങ്കിൽ ഇതുമുഴുവൻ കണ്ടുതീർക്കാൻ ഞാനും ശ്രമിക്കാം . കാര്യമെന്തെന്നു മനസ്സിലാകാതെ വിചിത്രമായ ഒരു ചിരി ചിരിച്ചയാൾ എതിർദിശയിലേക്ക് നടന്നു. എനിക്കിനിയാ ചിത്രങ്ങൾ ആസ്വദിക്കാൻ കഴിയുകയില്ല . എങ്കിലും അയാളെ ബോധ്യപ്പെടുത്താൻ ഞാൻ അവ കണ്ടുതീർത്തത്തിനു ശേഷം പുറത്തോട്ടിറങ്ങുമ്പോൾ വീണ്ടും മനുഷ്യൻ പിറകെ വന്ന് ഇത്ര ധൃതിയിൽ ചിത്രപ്രദർശനം കണ്ടുതീർക്കുന്നൊരാളെ ആദ്യമായി കാണുകയാണെന്ന്പറഞ്ഞു .
അയാൾ എന്നെക്കാളും ഒരു ആറു വയസ്സെങ്കിലും മുതിർന്നതാണ്. പെൺകുട്ടികളുടെ നിരീക്ഷണ ശാസ്ത്രം കല്പിച്ചുകൊടുക്കുന്ന യാതൊരു വിധ കാമുക ലക്ഷണങ്ങളും അയാൾക്ക് ഉണ്ടായിരുന്നില്ല . പകരം അയ്യാളുടെ കണ്ണുകൾ ഗംഗയുടെ ഘാട്ടുകളിലൊന്നിൽ ഇരിക്കുന്ന ഏതോ സന്യാസിയെ ഓർമിപ്പിച്ചു . ഞാൻ പറഞ്ഞു: ' അപരിചിതരോട് ഞാൻ സംസാരിക്കാറില്ല. എനിക്ക് ഭയമാണ്'. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു 'എങ്കിൽ നിങ്ങളൊരു ഡോക്ടറെ കാണു. നിങ്ങൾക്ക് ക്സിനോഫോബിയ ആണ്'. അയാളുടെ ഇംഗ്ലീഷിന് ഒരു ഉത്തരേന്ത്യൻ ചുവയുണ്ടായിരുന്നു. അതുകൊണ്ടു ഞാൻ ചോദിച്ചു. 'നിങ്ങളെവിടുന്നാണ് വരുന്നത് ?'. പേര് ഹർഷൻ എന്നാണെന്നും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ഹിസ്റ്ററി ഓഫ് ആർട്സിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അയാൾ പറഞ്ഞു. ഗവേഷകൻ എന്ന് കേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരാശ്വാസവും അനുകമ്പയും തോന്നി. ഞാനും ഒരു ഗവേഷകയാണെന്നു അയാളോട് പറഞ്ഞു. എന്റെ പേര് വ്യക്തമായി പറഞ്ഞെങ്കിലും അയ്യാൾ പിന്നീട് എന്നെ സൂരജ് എന്നാണ് വിളിച്ചത്.ഒരപരിചിതനോട് അത്രയെങ്കിലും സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ ആശ്വാസം തോന്നി. ഒരു സാഹസശ്രമമെന്നോണം പിന്നീട് ഞാൻ ചോദിച്ചു . 'അടുത്ത ഗ്രൗണ്ടിൽ ഒരു പുസ്തകമേള നടക്കുന്നുണ്ട് . നിങ്ങൾക്ക് പുസ്തകങ്ങൾ ഇഷ്ടമാണോ ?'. 'ഞാൻ പുസ്തകങ്ങൾ അധികം വായിക്കാറില്ല. എന്റെ ഗവേഷണവുമായി ബന്ധപ്പെട്ടവ മാത്രം വായിക്കുന്നു. യാത്രകൾ എനിക്കിഷ്ടമാണ് . ഇടയിൽ കണ്ടുമുട്ടുന്ന അപരിചിതരാണ് എന്റെ പുസ്തകങ്ങൾ'. എനിക്ക് അയാളോട് അസൂയ തോന്നി. വായിക്കുന്ന പുസ്തകങ്ങൾക്കപ്പുറമുള്ള ലോകത്തേക്ക് വളരെ പരിമിതമായി മാത്രം അറിവുണ്ടായിരുന്ന ഞാൻ അയാളെ പരോക്ഷമായി കളിയാക്കിക്കൊണ്ടു പറഞ്ഞു. 'എനിക്കറിയാവുന്ന ഭൂരിഭാഗം മനുഷ്യരും വായിക്കാറുള്ളതുകൊണ്ടു ചോദിച്ചതാണ്.' അയാൾ പുച്ഛത്തോടെ തിരിച്ചടിച്ചു ' അക്ഷരം പഠിക്കാൻ ഭാഗ്യമില്ലാത്തവരും ലോകത്തുണ്ട്.' അയാൾ വാരാണസിയിൽ ഇടുങ്ങിയ തെരുവുകളിൽ പൂക്കളും ചന്ദനത്തിരികളും വിൽക്കുന്ന പെണ്കുട്ടികളെപ്പറ്റിയും തോട്ടിപ്പണിക്കാരെപ്പറ്റിയും എന്നോട് സംസാരിച്ചു. എം.ടി യുടെ വാരാണസി എന്ന പുസ്തകത്തിൽ തെരുവുകളെപ്പറ്റി വായിച്ചിട്ടുണ്ടെന്നു ഞാനും വീമ്പിളക്കി. എൻ്റെ മറുപടി കേട്ട് അയാൾ പരിഹാസപൂർവ്വം ചിരിക്കുകയാണ് ചെയ്തത്. അയാളെ പുസ്തകമേളയിലേക്കു ക്ഷണിച്ചതിന് എനിക്ക് എന്നോടുതന്നെ നീരസം തോന്നി.
പുസ്തകങ്ങൾ കണ്ടതും ഞാൻ ആർത്തിയോടെ അകത്തേക്കോടി. ശല്യപ്പെടുത്തണ്ടെന്നു കരുതിയാവണം അയാൾ അകത്തുകയറി മറ്റേതോ മൂലയിലേക്കും നടന്നു. ഞാൻ പലപല വിഭാഗങ്ങളിലായി പുസ്തകങ്ങൾ പരിശോധിച്ചുകൊണ്ടു ചുറ്റി നടന്നു. ക്ലാസ്സിക്കുകൾ എന്നും പ്രിയപ്പെട്ടതാണ്. മിക്കതും വായിച്ചവ തന്നെ. എങ്കിലും അവയോരോന്നും എടുത്ത് ഞാൻ ആദ്യം മണപ്പിക്കുകയും പിന്നീട് മറിച്ചുനോക്കുകയും ചെയ്തു. പുസ്തകങ്ങൾ തിരഞ്ഞെടുക്കുക എന്നത് ചില പുരുഷന്മാർ പെണ്ണ് കാണാൻ പോകുന്നതുപോലെ പ്രയാസപ്പെട്ട ഒരു പണിയാണ്. ഭംഗിയുള്ള പുറംചട്ടയുള്ളവയ്ക്കു ചിലപ്പോൾ കാമ്പുണ്ടാവുകയില്ല. കഴമ്പുള്ളവയ്ക്കു ഭംഗിയുണ്ടാവില്ല. ചിലവ ചില വായാടിപ്പെണ്ണുങ്ങളെപ്പോലെ അനേകം വാക്കുകൾ കുത്തിനിറച്ചവയായിരിക്കുമെങ്കിലും കാര്യമായൊന്നും വായിച്ചെടുക്കാനാവില്ല. തടിച്ചവയും മെലിഞ്ഞവയും ഉണ്ടാകും. രൂപഭംഗിയും കഴമ്പുമുണ്ടെന്നു വിചാരിക്കുന്ന ഒന്നെടുത്താലോ ചിലപ്പോൾ ഒരായുഷ്കാലം മുഴുവനിരുന്നു വായിച്ചാലും മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. പലപ്പോഴും നിങ്ങൾക്ക് നിറവും രൂപവും കണ്ട് ആസ്വദിച്ചതിനു ശേഷം മേളക്ക് മുന്നിൽ വിൽക്കുന്ന ചായയും എണ്ണപ്പലഹാരവും കഴിച്ചു തൃപ്തിപ്പെട്ട് തിരിച്ചു പോരേണ്ടതായി വരും. എങ്കിലും അന്നു ഞാൻ ഒരു പുസ്തകം തിരഞ്ഞെടുക്കുന്നതിൽ വിജയിച്ചു. വില കേട്ടപ്പോൾ ഒന്ന് സംശയിച്ചുവെങ്കിലും ഞാനതു വാങ്ങിക്കുകതന്നെ ചെയ്തു. അപ്പോൾ വീണ്ടും ഹർഷൻ അരികെയെത്തി പുസ്തകം ഒന്ന് പരിശോധിച്ചു. എന്നിട്ട് ഒരു പേജ് തുറന്ന് വായിച്ചു.

"Bring me a chair in the midst of thunder
A chair for me and for everyone...
Not only to relieve an exhausted body
But for every purpose
and for every person,
for squandered strength and for meditation...
A single chair is the first sign of peace!!"
(Odes to Common Things- Pablo Neruda)

പിന്നീട് അയാൾ എന്നെ ചായ കുടിക്കാൻ ക്ഷണിക്കുകയുണ്ടായി. പുറത്തെ പെട്ടിക്കടയിൽ നിന്നും ചായ കുടിച്ചുകൊണ്ട് നിൽക്കെ ഞാൻ അയാളോട് ചോദിച്ചു. 'നിങ്ങളുടെ ഗവേഷണവിഷയമെന്താണ് ?'
'യുദ്ധങ്ങൾ '. 'നിങ്ങൾ പഠിക്കുന്നത് ചിത്രകലയോ അതോ ചരിത്രമോ ?' അയാളുടെ മറുപടി കേട്ട് ഞാൻ അത്ഭുതത്തോടെ ചോദിച്ചു. 'സൂരജ് , നിങ്ങൾ വായിച്ച പുസ്തകങ്ങളിലൊന്നും യുദ്ധങ്ങൾക്കിടയിൽ പകർത്തിയ ചിത്രങ്ങളെപ്പറ്റി പറഞ്ഞിട്ടില്ലേ ? "മിലിറ്ററി ആർട്" എന്ന ഒരു ശാഖ തന്നെയുണ്ട് ചിത്രകലയിൽ. മനുഷ്യൻ മനുഷ്യനെ വേട്ടയാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നവ. ഒന്നോർത്താൽ മനുഷ്യൻ ആദ്യമായി വരച്ചത് തന്നെ അതാണ്. വേട്ടയാടപ്പെടുന്ന മൃഗത്തിന്റെ ദൈന്യത ഗുഹാന്തരങ്ങളിൽ കോറിയിട്ട് അവൻ ജീവികളുടെ മേലുള്ള തൻ്റെ അധീശത്വം ആദ്യമായി രേഖപ്പെടുത്തി. പിന്നീട് ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, സംസ്കൃതികൾ തമ്മിലുള്ള യുദ്ധങ്ങൾ , സാമ്രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അങ്ങനെയങ്ങനെ കരുത്തർ നിസ്സഹായർക്കുമേൽ നടത്തിയ അധിനിവേശങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളെപ്പറ്റിയാണ് ഞാൻ പഠിക്കുന്നത്. താൻ ജയിച്ച യുദ്ധങ്ങളിലൂടെ അനശ്വരനാകാൻ ഓരോ ഭരണാധികാരികളും മത്സരിച്ചു. എങ്കിലും അവർ വരപ്പിച്ചു വച്ച എല്ലാ ചിത്രങ്ങൾക്കും ഒരു പൊതു സ്വഭാവമുണ്ട്. കൊല്ലുന്നവൻറെ മുഖത്തെ ലഹരിയും ചാവുന്നവന്റെ മുഖത്തെ വെപ്രാളവും എല്ലാ ചിത്രങ്ങളിലും ഒന്ന് തന്നെ.'

"എന്ത് മനുഷ്യനാണ് നിങ്ങൾ! പൂക്കളുടെയും പക്ഷികളുടെയും നീല മലനിരകളുടെയും അപ്സരസ്സുകളെപ്പോലെ സുന്ദരികളായ സ്ത്രീകളുടെയും ചിത്രങ്ങൾ ഭൂമിയിലുള്ളപ്പോൾ നിങ്ങൾ കൊല്ലും കൊലയും നിറഞ്ഞുനിൽക്കുന്ന ചോര ഛർദിക്കുന്ന മനുഷ്യരുടെ ചിത്രങ്ങളെപ്പറ്റി പഠിക്കുന്നു." അയാൾ ചിരിച്ചുകൊണ്ട് എൻ്റെ വിഷയമെന്താണെന്നു ചോദിച്ചു. അത് ചോദിച്ച മാത്രയിൽ എന്നിലെ ഗവേഷണ വിദ്യാർത്ഥി സടകുടഞ്ഞെണീറ്റു. ഞങ്ങൾ ശാസ്ത്ര ഗവേഷകർ അങ്ങനെയാണ്. വിജ്ഞാനപ്രദർശനം നടത്താൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. അങ്ങ് മഹാജ്ഞാനിയായ സോക്രടീസ് മുതൽ ഇങ്ങു കടുകുമണിയേക്കാൾ ചെറുതായ ഞാൻ വരെ അക്കാര്യത്തിൽ വ്യത്യസ്തരാണെന്നു കരുതാൻ വയ്യ. സമുദ്രശാസ്ത്രം വളരെ രസമുള്ള വിഷയമാണെന്നും സമുദ്രവുമായി അഗാധമായ പ്രണയത്തിലാണ് ഞാനെന്നും അയാളോട് തട്ടിവിട്ടു. ഞാൻ പഠിക്കുന്ന സൂക്ഷ്മ സസ്യങ്ങൾ കടലിലുണ്ടാക്കുന്ന നിറവ്യത്യാസങ്ങളെപ്പറ്റിയും അവയെപ്പറ്റി പഠിക്കാൻ ഇടയ്ക്കിടെ നടത്താറുള്ള കപ്പൽ യാത്രകളെപറ്റിയും ഗർവ്വോടെ വാചാലയാകുന്നതിനിടയിൽ ഹർഷൻ പറഞ്ഞു."ഒരു മുക്കുവസ്ത്രീക്കു വൈകിട്ട് അവളുടെ ഭർത്താവിനോട് ചോദിച്ചാൽ അറിയാനാവുന്ന കാര്യങ്ങളെ നിങ്ങൾ പഠിക്കുന്നുള്ളുവല്ലോ ".
കുരച്ചുകൊണ്ടിരിക്കുന്ന കില്ലപ്പട്ടിക്ക് ഏറുകൊണ്ടതുപോലെയായി എൻ്റെ അവസ്ഥ. അതുവരെ കുരച്ചുകൊണ്ടിരുന്ന ഞാൻ ഒറ്റച്ചോദ്യത്തിൽ ചൂളിപ്പോയി.ജാള്യത മറച്ചുവെക്കാൻ ഞാൻ പറഞ്ഞു. "ചോര ഛർദിക്കുന്ന ചിത്രങ്ങളെപ്പറ്റി പഠിക്കുന്നവന്റെ അത്രയും നിസ്സഹായത ഇല്ല". പെട്ടെന്നയാൾ ഒരു രഹസ്യം വെളിപ്പെടുത്തുന്നതുപോലെ എന്നോട് പറഞ്ഞു. "ചിത്രങ്ങൾ മാത്രമല്ല ഈയിടെയായി ഞാനും ഇടയ്ക്കിടെ ചോര ഛർദിക്കുന്നു . അതുകൊണ്ടു പഠനമെല്ലാം നിർത്തി ഇഷ്ടമുള്ള ഊരുതെണ്ടൽ ആരംഭിച്ചിരിക്കുകയാണ്. നിങ്ങളുടെ കയ്യിലെ പുസ്തകം എനിക്കിഷ്ടപ്പെട്ടു."അതുപറഞ്ഞു അയാൾ അതിലെ വരി വീണ്ടും ആവർത്തിച്ചു.
" സിംഗിൾ ചെയർ ഈസ് ദി ഫസ്റ്റ് സൈൻ ഓഫ് പീസ് " . പോരാടിയവരൊക്കെ പരസ്പരം ഒരു കസേര കൊടുത്തിരുന്നെങ്കിൽ യുദ്ധങ്ങളുണ്ടാകുമായിരുന്നില്ല. പകലന്തിയോളം ജീവിതത്തോട് മല്ലിട്ടുവന്നവന് നിങ്ങൾ ഒരു കസേര കൊടുത്തുനോക്കൂ ..അയാളുടെ നിർവൃതി നിങ്ങളെ അത്ഭുതപ്പെടുത്തും.
സമയം വൈകിയിരുന്നു. അയാളോട് യാത്ര പറയവേ വെറുതെ പറഞ്ഞു. ഞാനീ പുസ്തകമൊന്നു വായിക്കട്ടെ . ഇനി കണ്ടുമുട്ടുമ്പോൾ നിങ്ങൾക്ക് തരാം. '' ഇനി നമ്മൾ കണ്ടുമുട്ടാൻ നൂറുശതമാനവും സാധ്യത ഇല്ല. എന്നെങ്കിലും പുസ്തകം നഷ്ടമായാൽ ഞാൻ മരിച്ചിട്ടുണ്ടാകുമെന്നു നിങ്ങൾ കരുതിക്കോളൂ ". ഒരു ഞെട്ടലോടെ പുസ്തകം തിരിച്ചു നീട്ടിയപ്പോഴേക്കും ''നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷമുണ്ട് സൂരജ് " എന്നും പറഞ്ഞു അയാൾ തിരിച്ചു നടന്നു കഴിഞ്ഞിരുന്നു.

ഞാൻ ഹർഷനെപ്പോലെ ഊരുതെണ്ടിയല്ല. എങ്കിലും എന്തുകൊണ്ടോ ഇടയ്ക്കിടെ എനിക്കും താമസസ്ഥലങ്ങൾ മാറേണ്ടതായി വരുന്നു. അങ്ങനെയെപ്പോഴോ ഒരിക്കൽ എനിക്കാ പുസ്തകം നഷ്ടമായി. എന്നാൽ അത് നഷ്ടപ്പെട്ടപ്പോൾ ഞാനയാളെ ഓർത്തതേയില്ല. ഒന്നുരണ്ടു വർഷങ്ങൾക്കുമുൻപ് നടത്തിയ ഒരു വാരണാസി യാത്രയിൽപ്പോലും അയാളെപ്പറ്റി ഞാൻ ഓർത്തില്ല. എന്നാൽ യുദ്ധത്തെയും സമാധാനത്തെയും പറ്റി നിരന്തരം വാർത്താചാനലുകൾ ചിലച്ചുകൊണ്ടിരിക്കുന്ന വേളയിൽ ഇടയ്ക്കിടെ ചോര ഛർദിക്കുന്ന, കൂട്ടക്കുരുതികളുടെ ചിത്രങ്ങളെപ്പറ്റി പഠിക്കുന്ന ഹർഷനെ എന്തുകൊണ്ടോ ഞാൻ ഓർത്തുപോയി. എന്റേതെന്നു ഞാൻ കരുതിയ പുസ്തകം കാണാതായ നാളുകളിലെന്നോ ഗംഗയുടെ ഘാട്ടുകളിലെവിടെയെങ്കിലും കിടന്ന് അയാൾ മരിച്ചു കാണണം. എങ്കിലും മഞ്ഞുവീണ താഴ്വരകളിൽ ഒലിച്ചിറങ്ങുന്ന ചുവപ്പിൽ ബ്രഷ് മുക്കി ജടകെട്ടിയ മുടിയുമായി ഹർഷൻ എൻ്റെ സങ്കൽപ്പത്തിന്റെ ക്യാൻവാസിൽ ഇങ്ങനെയെഴുതുന്നു.
" A single chair is the first sign of peace"