അന്ന് രാത്രി അയാൾ ഉറങ്ങിയില്ല. കണ്ണടക്കുമ്പോൾ പ്രളയം. പ്രളയത്തിൽ സുയാൽ ഗതി മാറി ഒഴുകുന്നു. ഞെട്ടിയുണരുമ്പോൾ ഭയം തന്നിലേക്ക് അരിച്ചു കയറുന്നു. എന്തിനെന്നറിയാത്ത ഭയം.ഇത്രനാൾ ഒരേ വൃത്തത്തിൽ വീണ്ടും വീണ്ടും സഞ്ചരിക്കുകയായിരുന്നു താൻ. അനേകം സംസ്കൃതികളുടെ നിഗൂഢ ഭൂതകാലങ്ങൾ തന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. ഒരേ സഞ്ചാര പഥത്തിന്റെ വിരസതയോട് താൻ എന്നേ സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ പരിചിതമല്ലാത്ത ഏതോ പാതയിലേക്ക് എടുത്തെറിയപ്പെടുന്നതിനു തൊട്ടു മുൻപുള്ള നിമിഷം പോലെ അനുഭവപ്പെടുന്നു ഈ രാത്രി. താനും ഗതി മാറി ഒഴുകുകയാണോ? അയാൾ കൂടാരത്തിൽ നിന്നും പലവട്ടം പുറത്തു ക ടക്കുകയും വീണ്ടും അകത്തുപോയി ഉറങ്ങാൻ ശ്രമിക്കുകയും ചെയ്തു.
ഇനിയും മൂന്നു രാത്രികൾ കൂടി ബാക്കിയുണ്ട്. കുട്ടികളുടെ കൂടെ... ഹേമയുടെ കൂടെ.. പിന്നെ അത്ഭുത ദ്വീപിൽ നിന്നെത്തിയ മായാവിനിയുടെ കൂടെ! പുലരാറായപ്പോൾ ഭാരിച്ച ശരീരവും മനസ്സും അൽപനേരം മയങ്ങി.പ്രഭാത ഭക്ഷണത്തിനു തിരക്കു കൂട്ടുന്ന കുട്ടികളുടെ ബഹളം കേട്ടാണുണർന്നത്.കാപ്പിക്കപ്പുകൾ പിഞ്ഞാണങ്ങളിൽ മുട്ടി അവർ ഹേമയുടെ പരിചാരകരോട് ഭക്ഷണം വേഗമെത്തിക്കാൻ ആവശ്യപ്പെടുന്നു. വിക്ടർ ഒരു മടക്കുകസാരയിലിരുന്ന് നിലത്തിരിക്കുന്ന താമോഗ്നയുടെ ചുരുണ്ട മുടി ഒതുക്കിക്കെട്ടാൻ ശ്രമിക്കുകയാണ്. ഇടയ്ക്കിടെ എന്തോ പറഞ്ഞ് അവളെ കളിയാക്കുന്നുമുണ്ട്. ഇന്നെന്തേ അവൾ നേരത്തെ ഉണർന്നത്? അവളുടെ പിൻകഴുത്തിലെ മരതക മറുക് അവൻ കാണുമെന്നോർത്ത് അയാൾക്ക് നേരിയ അലോസരം തോന്നി. അതുകൊണ്ട് ഉറക്കെ വിളിച്ചു ചോദിച്ചു "Victor, where is Hema? Is she still asleep?" എന്നിട്ട് അടുത്തേക്ക് ചെന്ന് അല്പം ആശ്ചര്യം നടിച്ച് തമോഗ്നയെ നോക്കിപ്പറഞ്ഞു " Oh! You are early today! Great!" അപ്പോളവൾ മുടി മാടി വെച്ച് എഴുന്നേറ്റിട്ടു പറഞ്ഞു " Actually I'm on my same schedule. You woke up late today. Anyway I will get Hema"
ഹേമ പതിവിലേറെ ഉത്സാഹത്തോടെയാണ് അന്ന് കുട്ടികൾക്കിടയിലേക്ക് വന്നത്. ഫീൽഡ് സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ദിവസങ്ങളുടെ തുടക്കമാണിതെന്ന് അവർ പറഞ്ഞു. ഭക്ഷണശേഷം ഗുഹാ ചിത്രങ്ങളും ലിഖിതങ്ങളും ഉത്ഘനനം ചെയ്യാൻ ഉപയോഗിക്കാറുള്ള ഉപകരണങ്ങൾ അവർ പരിചയപ്പെടുത്തി. ചില തരം ചെറു ഉളികൾ ബ്രഷുകൾ, വാട്ടർ ജെറ്റുകൾ തുടങ്ങിയവ. പല ചിത്രങ്ങളും പായൽ വന്നു മൂടിയിരിക്കും. ചിലവയിൽ വളരെക്കാലം കിനിഞ്ഞൊഴുകിയ വെള്ളം അവശേഷിപ്പിച്ച ധാതുക്കളും ചുണ്ണാമ്പുകൽപാളികളും പറ്റിപ്പിടിച്ചിരിക്കും. വളരെ ശ്രദ്ധയോടെ അവയെല്ലാം ഇളക്കിയെടുക്കുകയും കഴുകി വൃത്തിയാക്കുകയും വേണം. ചിത്രങ്ങൾക്ക് അല്പം പോലും കേടുപാടുകൾ പറ്റുകയുമരുത്. ശ്ര മകരമായ ജോലിയാണത്. പക്ഷെ നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം ആകുമത്. അവർ കൂട്ടിച്ചേർത്തു. " ഏറ്റവുമൊടുവിൽ പരമാവധി ചിത്രങ്ങൾ പകർത്തുക. പകർപ്പുകളുണ്ടാക്കുക. ഇത് വരെ ആരും കണ്ടെത്തിയിട്ടില്ലാത്ത ഭൂതകാല രഹസ്യങ്ങൾ ചിലപ്പോൾ നിങ്ങൾ കണ്ടെത്തിയേക്കാം. അവ പ്രബന്ധങ്ങളാക്കുക. ഒരു പക്ഷെ അത് പകർന്നു തരുന്ന അറിവുകൾ മാനവികതയുടെ ചരിത്രത്തെത്തന്നെ മാറ്റിയെഴുതിയേക്കാം. വളരെ ഉത്തരവാദിത്തപ്പെട്ട ജോലിയാണ് നിങ്ങൾ ചെയ്യുവാൻ ആരംഭിക്കുന്നത് എന്ന ബോധ്യമുണ്ടായിരിക്കുക. Godspeed Kidos! You are with a person of immense experience.. He will guide you on every step!" ഇത്രയും പറഞ്ഞു ഹേമ ദേവനെ നോക്കി പുഞ്ചിരിച്ചു. കുട്ടികൾ ആവേശഭരിതരായി. ദേവന്റെ ചേഷ്ടകൾ അവരെ കൂടുതൽ ഉത്സാഹമുള്ളവരാക്കി. അൽപനേരത്തിനുള്ളിൽ എല്ലാവരും തയ്യാറായി. ദേവനാണ് സംഘത്തെ നയിക്കുക. ഹേമയുടെ ആരോഗ്യനിലയിൽ അല്പം ആശങ്ക ഉണ്ടായിരുന്നത്കൊണ്ട് അയാൾ സ്വയം ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണുണ്ടായത്. ഗുഹാമുഖത്തേക്കുള്ള കയറ്റം അവർ കയറേണ്ട എന്ന് അയാൾ ശഠിച്ചു. അത്കൊണ്ട് ലഖുഭക്ഷണപ്പൊതികളും വയർലെസ്സും ഉപകരണങ്ങളുമായി ഒരു അസിസ്റ്റന്റിനെ സംഘത്തിനൊപ്പം വാനിലയച്ച് അവർ മനസ്സില്ലാമനസ്സോടെ ക്യാമ്പിലിരുന്നു.
യാത്ര കഴിഞ്ഞ ദിവസം സഞ്ചരിച്ച റോഡിലൂടെ തന്നെ. ബേസ് ക്യാമ്പിൽ നിന്ന് ഗുഹാമുഖത്തേക്ക് അധികം ദൂരമില്ല. ലഘുദിയാർ പിന്നിട്ടു വീണ്ടും അല്പദൂരം മുൻപോട്ടു പോകുമ്പോൾ പൈൻ മരക്കാടുകൾക്ക് കുറുകെ സുയാലിന്റെ ഏതോ ചെറിയ കൈവഴി. അതിനു സാമാന്തരമായി വേണം മുകളിലോട്ട് കയറാൻ. കയറ്റം അത്ര കുത്തനെയല്ല എന്നുള്ളതും ഗുഹാമുഖം എത്താൻ അധികം ഉയരത്തിലേക്കു കയറേണ്ട എന്നതും ആശ്വാസകരം. കാലാവസ്ഥ വളരെ പ്രസന്നമാണ്. പക്ഷെ ഈ മലനിരകളിൽ അത് എപ്പോൾ വേണമെങ്കിലും മാറിമറിയാം. ഹേമ വെതർ റിപ്പോർട്ട് വളരെ നന്നായി നിരീക്ഷിച്ചിട്ടുണ്ട് ഇന്നേക്ക് യാതൊരു വിധ ദുഃസൂചനയും ഇല്ല. വാഹനം കുന്നിന് താഴെ പാർക്ക് ചെയ്യുമ്പോൾ ബേസ്ക്യാമ്പിലേക്കു സന്ദേശം നൽകാൻ ദേവൻ അസിസ്റ്റന്റിനോട് പറഞ്ഞു. ഹെൽമെറ്റ് ധരിച്ചു ഉപകരണങ്ങൾ സൂക്ഷിച്ച ബാഗുകളുമായി സംഘം പതുക്കെ മുകളിലോട്ട് കയറാൻ ആരംഭിച്ചു. അരുവി സുയാലിനെ പുൽകാൻ ഉള്ള വ്യഗ്രതയോടെ നിറഞ്ഞൊഴുകുന്നു. ഇരുവശങ്ങളിലും വലിയ പാറകൾ ഉണ്ട്. ഉരുണ്ടതും കൂർത്തുമൂർത്തതും ചിലപ്പോഴൊക്കെ അല്പം ഉയരത്തിൽ ഉള്ളതും. അവയ്ക്ക് വശങ്ങളിലൂടെ സംഘം മുന്നോട്ട് നടന്നു. ഹേമയുടെ സഹായി അവരെ ശ്രദ്ധയോടെ വഴികാണിച്ചു. ഉരുകുന്ന ഏതോ ഹിമാനിയിൽ നിന്ന് ഒഴുകിയെത്തിയ നീർചോല. അതിനു മഞ്ഞിന്റെ തണുപ്പും വശ്യതയും. ഒഴുക്കിന് വേഗത കുറഞ്ഞ ഇടങ്ങളിൽ അടിത്തട്ടു സ്ഫടികം പോലെ വ്യക്തം. അത്തരമൊരിടം എത്തിയപ്പോൾ തമോഗ് നിശ്ചലയായി അതിലേക്കു തന്നെ നോക്കി അൽപനേരം നിൽക്കുന്നത് കണ്ട് ദേവൻ പിന്നിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. " Hey Mystic! No time to waste! Come on! Hurry up!" അവൾ അല്പം പ്രയാസപ്പെട്ട് അയാൾക്കൊപ്പം എത്താൻ ശ്രമിച്ചു. കഷ്ടിച്ച് 400 മീറ്റർ കയറിക്കഴിഞ്ഞപ്പോൾ ഗുഹാമുഖത്തെ പാറകൾ എഴുന്നു നിൽക്കുന്നത് കണ്ടു. തൊട്ടടുത്തുള്ള ചെറിയ പുൽത്തിട്ടിൽ ബാഗുകളും ഉപകരണങ്ങളും വച്ച് അവർ അൽപ നേരം വിശ്രമിച്ചു. ഗുഹാ മുഖം ഇടുങ്ങിയതാണ്. അകത്തേക്ക് എങ്ങിനെയെന്ന് അറിയില്ല. ലഘുദിയാറിലെതുപോലെ വിസ്താരമുള്ള ശിലാഗൃഹങ്ങൾ അല്ല.അകം എങ്ങനെയാണെന്ന് അറിയാൻ കുട്ടികൾ തിരക്കു കൂട്ടി. ഹെഡ്ലൈറ്റുകൾ ഓൺ ചെയ്ത് കയ്യിൽ വലിയ ടോർച്ചുകളുമായി അവർ ദേവനു പിറകെ അകത്തേക്ക് കടന്നു. ഇടുങ്ങിയ വഴിയിലൂടെ അല്പം അടി നടന്നാൽ വിശാലമായ അകം. ഭിത്തികളിലൂടെ അവിടവിടെ നീർച്ചാലുകൾ ഒഴുകുന്നു. മേൽത്തട്ടിൽ നിന്നും വെള്ളം ഇറ്റു വീഴുന്ന ഇടങ്ങളിൽ ധാതുക്കൾ അടിഞ്ഞുണ്ടായ ചെറിയ സ്റ്റാലക്ടറ്റയ്റ്റുകൾ ഉണ്ട്. അവർ സംഘങ്ങളായി പിരിഞ്ഞു ഭിത്തികൾ സസൂക്ഷ്മം നിരീക്ഷിച്ചു. അകത്ത് അധിക സമയം നിൽക്കുമ്പോൾ ചിലർ ആസ്വസ്ഥരാകും. അവർ അൽപനേരം പുറത്തു വന്നു വിശ്രമിച്ചു വീണ്ടും ജോലി തുടർന്നു. ചിത്രങ്ങളോ രേഖകളോ ഉണ്ടെന്നു തോന്നിയ ഇടങ്ങളിൽ വളരെ നേർത്ത ബ്രഷുകളും വാട്ടർ ജെറ്റും ഉപയോഗിച്ച് അടിഞ്ഞു കൂടിയ ചുണ്ണാമ്പും പായലും നീക്കം ചെയ്തു. ഇൻഫ്രാറെഡ് ക്യാമറകളുപ്രയോഗിച്ചു ചിത്രങ്ങൾ തൊടാതെ തന്നെ അവയുടെ മാപ്പിംഗ് നടത്താനുള്ള പുതിയ സാങ്കേതിക വിദ്യയിൽ ഗവേഷണങ്ങൾ നടന്നു വരികയാണെന്നും അധികം താമസിയാതെ തന്നെ ചരിത്രാന്വേഷകർ അത് ഉപയോഗിച്ച് തുടങ്ങുമെന്നും ദേവൻ കുട്ടികളോട് പറഞ്ഞു. അങ്ങനെയെങ്കിൽ ചിത്രങ്ങൾ അല്പം പോലും നശിപ്പിക്കപ്പെടാതെ പഠനവിധേയമാക്കാം.
വൃത്തിയാക്കുന്നതിനിടെ ഒന്നു രണ്ടിടങ്ങളിൽ ലഘുദിയാറിലേതു പോലെ തന്നെ ചുവന്ന മനുഷ്യ രൂപങ്ങൾ തെളിഞ്ഞു വന്നു. ഇവയെങ്ങനെ ഇത്രനാൾ കേടു കൂടാതെയിരിക്കുന്നു എന്ന് ആശ്ചര്യപ്പെടുന്ന കുട്ടികൾക്ക് അവ വരയ്ക്കാനുപയോഗിച്ച പ്രകൃതി ദത്തമായ ചായങ്ങളുടെ നിർമ്മിതിയെക്കുറിച്ച് ദേവൻ വിശദീകരിച്ചു കൊടുത്തു. മൃഗക്കൊഴുപ്പിൽ വിവിധ അനുപാതത്തിൽ കരിയും അസ്ഥികൾ കത്തിച്ചുണ്ടാക്കിയ ചാരവും ചേർത്ത് കൂട്ടുകൾ ഉണ്ടാക്കുന്നു. ചിലതിൽ ഹെമറ്റയ്റ്റ് എന്ന ചുവന്ന ധാതു കലർത്തുന്നു. പ്രകൃത്യാ ഓക്സിഡൈസ് ചെയ്യപ്പെടുന്ന ധാതുക്കൾ നൽകുന്ന നിറങ്ങളാണ് ചിത്രങ്ങളിൽ കാണുന്നത്. ഗുഹാന്തർഭാഗങ്ങളിൽ മിക്കപ്പോഴും ഊഷ്മാവിലും സാന്ദ്രതയിലും വരുന്ന വ്യതിയാനങ്ങൾ നന്നേ കുറവായിരിക്കും. സുസ്ഥിരമായ അന്തരീക്ഷം നിറങ്ങൾ കെടുകൂടാതെ നിലനിർത്താൻ സഹായിക്കും. അതു കൂടാതെ അവയ്ക്ക് മേൽ അടിഞ്ഞു കൂടുന്ന ചുണ്ണാമ്പിന്റെ അംശം പുറമെയുള്ള വ്യതിയാനങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യും. സത്യത്തിൽ മനുഷ്യൻ ചിത്രം വരയ്ക്കുന്നതേയുള്ളൂ.. പ്രകൃതി അതിനെ അനന്തകാലം അതിന്റെ ഗർഭത്തിൽ കാത്തു സൂക്ഷിക്കുന്നു. സമയം പോകുന്തോറും അവിടവിടെ തെളിഞ്ഞു വരുന്ന ചുവന്ന രേഖകളിലേക്ക് കുട്ടികൾ അത്ഭുതത്തോടെ നോക്കി. യൗവ്വന യുക്തരെങ്കിലും ആദ്യമായി കടൽ കാണുന്ന കൊച്ചു കുഞ്ഞിന്റേതുപോലുള്ള അവരുടെ കണ്ണുകൾ ദേവനെ അത്യധികം രസിപ്പിച്ചു.
നേരം ഉച്ചയായെന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാറായെന്നും ഹേമ അയച്ച സഹായി പറഞ്ഞപ്പോളാണ് അവർ ഓർത്തത്. "Dear cave dwellers, U need some rest now" എന്ന് പറഞ്ഞ് ദേവൻ പുറത്തേക്കു കടന്നു. കുറച്ചു ബ്രെഡും ചീസും ആപ്പിളുകളും അടങ്ങുന്ന പൊതികൾ അയാൾ കുട്ടികൾക്കു വിതരണം ചെയ്തു. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ താമോഗ്ന അടുത്തു വന്നൊരു രഹസ്യമെന്നോണം പറഞ്ഞു.
"ദേവ്, ഉള്ളിൽ ഇടതു ഭാഗത്തേക്ക് ചെറിയ അറ പോലെ കാണുന്നുണ്ട്. അതിന്റെ വശത്ത് എന്തോ ഒന്ന് കോറിയിട്ടിരിക്കുന്നത് പോലെ"
നമുക്ക് നോക്കാമെന്ന് അയാൾ മറുപടി കൊടുത്തു.
(തുടരും...)