ശിലീഭൂതം - 10

ഇനി യാത്ര അൽമോറയിലെക്കാണ്. അവിടെയാണ് ലഘുദിയാർ ഗുഹകൾ ഉള്ളത്. അതിന്റെ ചുവരുകളിൽ ആദിമ മനുഷ്യർ വരച്ച ചിത്രങ്ങൾ കാലം ദയയോടെ മായ്ച്ചു കളയാതെ അവശേഷിപ്പിച്ചിരിക്കുന്നു. കുളു വിലെ ക്ഷേത്രസംസ്കൃതികൾ പിറക്കുന്നതിനും  ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് തികച്ചും പ്രാകൃതരായ പാലിയോലിതിക് മനുഷ്യർ ചുവപ്പിലും കറുപ്പിലും വെളുപ്പിലും കോറിയിട്ട ചിത്രങ്ങൾ. അവയിൽ മനുഷ്യരൂപങ്ങളുണ്ട്, മൃഗങ്ങളുണ്ട്. വെറും ആകൃതികളും രേഖകളുമുണ്ട്. അവയെല്ലാം തനിക്കു മനഃപാഠമാണ്. അവയിലോരോന്നും ഓർത്തെടുത്തുകൊണ്ടിരിക്കെ ഹേമ കുട്ടികളോട് പറയുന്നത് കേട്ടു. " we have arranged a camp near Lakhudiyar caves. We may take almost a day to reach there. So you've got a whole day for leisure in between. Enjoy!"

കുട്ടികൾ യാത്രയുടെ ലഹരിയിലായിരുന്നു.  യുവത്വം എന്തിനെയും ആഘോഷമാക്കുന്നു. എന്തിനെയും വേഗത്തിലാക്കുന്നു. ദിവസങ്ങൾക്കു നിമിഷാർദ്ധങ്ങളുടെ വേഗതയും ചിന്തകൾക്ക് പ്രകാശത്തിന്റെ വേഗതയും അത് സമ്മാനിക്കുന്നു. പ്രായമേറുംതോറും ചിന്തയുടെ ഒരു ബിന്ദുവിൽ നിന്നും അടുത്ത ബിന്ദുവിലേക്കെത്താൻ  മനുഷ്യൻ ഒരുറുമ്പിനെപ്പോലെ നിരങ്ങി നീങ്ങി ബുദ്ധിമുട്ടേണ്ടി വരുന്നത് എത്ര വിചിത്രം. ഇനിയൊരു പാതി ജീവിതം കൂടി ബാക്കിയുണ്ടെന്നു സങ്കല്പിച്ചാൽ തന്നെയും തന്റെ യൗവ്വനം പ്രകാശവർഷങ്ങൾക്കും അപ്പുറമാണെന്ന് അയാൾക്ക് തോന്നി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താനൊരു വൃദ്ധനായിരിക്കുന്നു. താമോഗ്നയുടെ ചോദ്യം അയാളെ ചിന്തകളിൽ നിന്നുണർത്തി "ഞങ്ങൾക്കു പഠിക്കാൻ ഏതജ്ഞാത ഗുഹകളാണ് ദേവ് നിങ്ങൾ അൽമോറയിൽ കണ്ടു വച്ചിരിക്കുന്നത്?

" ലഘുദിയാറിൻറെ പരിസരത്തെവിടെയോ പുതിയൊരു ഗുഹാമുഖം കണ്ടെത്തിയിട്ടുണ്ടത്രേ. Let's see whether we can find out some motifs over there". അയാൾ തമോഗിനെ നോക്കി കണ്ണിറുക്കി. അപ്പോൾ അവൾ തുടർന്നു

" I have read your book about rock art of Kumaon hills. എനിക്കത്ഭുതം തോന്നി. ഗവേഷണത്തെക്കാളേറെ നിങ്ങളെ അതിനോടടുപ്പിക്കുന്ന മറ്റെന്തോ ഉണ്ട് . നിങ്ങൾ നൽകുന്ന വിശദീകരണങ്ങളെനുസരിച്ചു അതിൽ ചിലവയിൽ സ്ത്രീകളുടെയും കുട്ടികളുടെയും വളർത്തു മൃഗങ്ങളുടെയും സൂചനകളുണ്ട്. They are very different from hunters and gatherers of Lakhudiyar. അവയെല്ലാം വിവരിച്ചിരിക്കുന്നത് ഗവേഷകനേക്കാളുപരി ഒരു കഥാകാരന്റെ തലത്തിൽ നിന്നാണ്. വ്യക്തമായ തെളിവുകളൊന്നുമില്ലാഞ്ഞിട്ടും കാർഷികസംസ്കൃതി അന്നേ രൂപപ്പെട്ടു തുടങ്ങിയിരിക്കണം എന്ന് നിങ്ങൾ ഉറപ്പിച്ചു പറയുന്നു. You might have got a lot of critisism for that". അവൾ ജിജ്ഞാസയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അയാളപ്പോൾ അവിടെയെങ്ങും ആയിരുന്നില്ല. ലഘുദിയാറിന്റെ ചുവരുകളിൽ പതുക്കെ തെന്നി നീങ്ങുന്ന തൂവെള്ള വിരലുകളിലായിരുന്നു. അതിലെ ചിത്രങ്ങളെ അത്ഭുതത്തോടെ നോക്കുന്ന പച്ചനിറം കലർന്ന രണ്ടു നക്ഷത്രക്കണ്ണുകളിലായിരുന്നു.

താമോഗ് നിരാശയോടെ പറഞ്ഞു "നിങ്ങൾ മറ്റെവിടെയോ ആണ്. ഞാൻ പറഞ്ഞതൊന്നും കേട്ടതേയില്ല". അയാൾ പൊടുന്നനെ പിറു പിറുത്തു . " That's the place where Tanya confessed her love". താൻ പോലുമറിയാതെ വന്ന മറുപടി അയാളെ ഞെട്ടിച്ചു കളഞ്ഞു.നശിച്ച നിമിഷം. വിളർത്തു പോയ അയാൾ ഇപ്പോൾ താനെന്തിനാണത് പറഞ്ഞത് എന്ന് അമർഷത്തോടെ ചിന്തിച്ചു. മുന്നിലിരിക്കുന്നത് ശിഷ്യയാണ്. അവളെ നോക്കാൻ അയാൾ പണിപ്പെട്ടു. അവൾ ഞെട്ടിയോ? നിരാശപ്പെട്ടോ? അതോ പുച്ഛമാണോ? മറ്റെന്താണവൾക്കു തോന്നിക്കാണുക? മുഖത്തു നോക്കാൻ ആശക്തനായിരുന്ന അയാളെ ബലം പ്രയോഗിച്ചവൾ തന്റെ നേർക്കു തിരിച്ചു. വർഷങ്ങളായി മറഞ്ഞിരിക്കുന്ന ഒരു ഗുഹാചിത്രം കണ്ടെത്തിയതുപോലെ ദീപ്തമാണ് അവളുടെ കണ്ണുകൾ . " ദേവ്, പറയൂ! നിങ്ങളുടെ പെൺകുട്ടിയെപ്പറ്റി പറയൂ!"

ഖോഖാനിലെ മരമണികളുടെതായിരുന്നില്ല ഇപ്പോളവളുടെ സ്വരം. നിശബ്ദം പിറവിയെടുക്കുന്ന പുലരിയിൽ താഴ് വരയിലെങ്ങോ ഉതിർന്നു വീഴുന്ന മഞ്ഞുപോലെ നനുത്ത സ്വരം. അവൾ മാത്രം കേൾക്കേണ്ട നിഗൂഢ ഗാഥയാണതെന്ന പോലെ. അയാൾ യാന്ത്രികമായി പറഞ്ഞു. "Nothing much. We have been together for a few years. She loved me more than anything. I was her world. But I couldn't reciprocate!"

താമോഗ്ന ഒട്ടും ആശ്ചര്യപ്പെട്ടില്ല എന്നത് അയാളെ അത്ഭുതപ്പെടുത്തി. അവൾ വീണ്ടും സംശയങ്ങൾ ഒന്നും ഉന്നയിച്ചില്ല എന്നതും. "Don't you think that Dr. Devdut is a ruthless barbarian?"ഒരു നിമിഷത്തെ മൗനത്തിനു ശേഷം ചുണ്ടുകളിലെവിടെയോ പടരുന്ന പുഞ്ചിരിക്കിടയിലൂടെ മഞ്ഞുതിർന്നു. "No! Certainly not!

Why? അയാൾ കളിയായി ചോദിച്ചു.അവളപ്പോൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു."You will soon understand that"

തൃകാലങ്ങളെ കൈകളിലൊതുക്കിപ്പിടിച്ച ഏതോ മന്ത്രവാദിനിയുടെ ഗൂഢസ്മിതം.
" why you are looking like that? " അവൾ ചോദിച്ചപ്പോൾ അയാൾ അല്പം ജാള്യതയോടെ പറഞ്ഞു "I was wondering why you look like a witch now!". അതുകേട്ട് അവൾ ഉറക്കെ ചിരിക്കുമ്പോൾ ബജൗറയുടെ കുന്നുകൾ അകലെ പിന്നിലായി മറഞ്ഞിരുന്നു.
ഇടയ്ക്കു ഭക്ഷണം കഴിക്കാനും ചെറുതായി വിശ്രമിക്കാനും നിർത്തുമ്പോൾ കുട്ടികൾ ധാരാളം ചിത്രങ്ങളെടുക്കുകയും സൊറപറയുകയും ചെയ്യുന്നു. അവരുടെ ഊർജ്ജം അയാളിൽ ഒരുതരം ആഹ്ലാദം നിറച്ചു. ഒട്ടും മടുപ്പുളവാക്കാത്ത യാത്രക്കൊടുവിൽ വിളറിയ അസ്തമയ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിൽ കുമയൂൺ കുന്നുകൾ കാണായി. ബ്രിട്ടീഷുകാർക്ക് വലുതായി മാറ്റമൊന്നും വരുത്താൻ കഴിയാത്ത കുമയൂണിലെ ഒരേ ഒരു സ്ഥലം അൽമോറയായിരുന്നു. കാലങ്ങളോളം ചന്ദ രാജാക്കൻമാരുടെ തലമുറകൾ പ്രൌഡിയോടെ ഈ നഗരം ഭരിച്ചു. അല്പം പോലും മാറാത്ത മനുഷ്യരും ചരിത്രസ്മാരകങ്ങളും തെരുവുകളും അൽമോറ ഇപ്പോഴും രാജഭരണത്തിൻകീഴിലാണെന്ന തോന്നലുളവാക്കും. കൗശികിനദിയും സുയാലും അവളുടെ ഉടലിൽ വെള്ളിയരഞ്ഞാൺ ചാർത്തുന്നു. അവളെ ഇരുണ്ട പച്ച പുതപ്പിക്കുന്ന മഴക്കാലങ്ങൾ തനിക്കേറ്റവും പ്രിയങ്കരം. താനിയയുടെ പച്ചക്കണ്ണുകൾ പോലെ, മർദവമേറിയ വിരൽ തുമ്പു പോലെ, ഉയർന്നു താഴുന്ന വടിവൊത്ത മാറിടങ്ങൾ പോലെ, ഇവിടുത്തെ മഴക്കാല സന്ധ്യകൾ എന്നും തന്നെ ഉന്മാദിയാക്കിതീർത്തു. ചിലപ്പോൾ അൽമോറയാവണം താനിയയെ പ്രണയിച്ചിരുന്നുവെന്നു തന്നെ തോന്നിപ്പിച്ചത്. പതിവുപോലെ തനിക്കരികിൽ നരച്ച രോമക്കോട്ടിനുള്ളിൽ ചുരുണ്ടുകൂടിയുറങ്ങുന്ന ഈ പെൺകുട്ടിക്ക് തന്നിലെ പുരുഷനെ മോഹിപ്പിക്കാനുതകുന്ന യാതൊരു ലക്ഷണങ്ങളുമില്ല. എങ്കിലും തന്റെ ആത്മാവിന്റെ അടച്ചിട്ട വാതിലുകൾ അവളൊരു മന്ത്രവാദിനിയുടെ ലാഘവത്തോടെ തുറക്കുന്നു. താൻ പോലുമറിയാതെ അതിനുള്ളിൽ കൂട് കൂട്ടിയിരിക്കുന്ന സത്വങ്ങളെ നിമിഷ നേരം കൊണ്ടു മെരുക്കുന്നു.

അവളുടെ കാമുകനും ഈ മായാവിദ്യയാൽ വശപ്പെട്ടവനാകുമോയെന്നു അയാൾ അല്പം നീരസത്തോടെ ഓർത്തു. തൊട്ടടുത്ത നിമിഷം Dr. ദേവ്ദത്ത് മിശ്രയെന്ന പുറം തോടിനുള്ളിൽ വസിക്കുന്ന അസൂയാലുവും സ്വാർത്ഥനും നിസ്സാരനുമായ പുരുഷനെയോർത്ത് ലജ്ജിച്ചു.

സുയാലിന്റെ കരയിൽ ഇടതൂർന്നു വളരുന്ന പൈന്മരാക്കാടുകൾ. അതിലൂടെ വളഞ്ഞു പുളഞ്ഞു നീങ്ങുന്ന പർവത പാതയുടെ വശത്തായി ഒരു ചെറിയ കയറ്റം കഴിഞ്ഞുള്ള നിരപ്പിലാണ് ബേസ് ക്യാമ്പ്. നിരപ്പിൽ ഉയർന്നു നിൽക്കുന്ന മനോഹരങ്ങളായ ടെന്റുകൾ. പുകമഞ്ഞിൽ അവയിൽ നിന്നുയരുന്ന ചെറുവിളക്കുകളുടെ മഞ്ഞ വെളിച്ചം. ഹേമയുടെ സ്ഥിരം സഹായികൾ തീ കാഞ്ഞുകൊണ്ട് കുട്ടികളെയും പ്രതീക്ഷിച്ചിരുപ്പുണ്ട്. അവരെല്ലാം ഉറക്കച്ചടവിലാണ്. ദീർഘമായ യാത്ര ഹേമയെ ക്ഷീണിപ്പിച്ചിരിക്കുന്നു. പക്ഷേ അവർ അത് കൂട്ടാക്കുന്നില്ല. വേണമെങ്കിൽ തോളിലേറ്റാമെന്ന് ദേവൻ കളിയായി പറഞ്ഞപ്പോൾ 'കുട്ടി നിന്നു കിതക്കാതെ കയറാൻ നോക്കൂ'എന്ന് പറഞ്ഞ് അവർ പരിഹസിച്ചു.
പാതിയുറക്കത്തിൽ വേച്ചു വേച്ചു നീങ്ങുന്ന താമോഗ്നയെ വീഴാതിരിക്കാൻ വിക്ടർ സഹായിക്കുന്നുണ്ട്. നിരപ്പിലെത്തിയതും ചോദ്യങ്ങളേതുമില്ലാതെ ആദ്യം കണ്ട ടെൻറ്റുകളിലേക്ക് ഓരോരുത്തരും കയറി. വെളിച്ചം താഴ്ത്തി വച്ച് സ്ലീപ്പിങ് ബാഗിന്റെ സിബ് തുറന്നു മെത്ത പോലെയാക്കി അയാൾ കിടന്നു. മനുഷ്യന്റെ ഒരിക്കലും ശാന്തമാകാത്ത ഉൾക്കയങ്ങളെ കീഴ്പ്പെടുത്തിക്കളയുന്ന നിശബ്ദതയാണ് ഈ താഴ്വരയുടെ സ്ഥായീഭാവം. അതിൽ നിങ്ങൾ നിങ്ങളെത്തന്നെ മറക്കുന്നു. അമ്മയുടെ ആലിംഗനത്തിൽ കരച്ചിൽ മറന്നു പോകുന്ന കുഞ്ഞെന്ന പോലെ. അടുത്തെവിടെയോ നിന്ന് ഉറങ്ങാതൊഴുകുന്ന സുയാലിന്റെ ഇരമ്പം. തണുപ്പിൽ ഈ കൂടാരത്തിൽ ഗർഭസ്ഥ ശിശുവിനെപ്പോലെ താൻ. കണ്ണുകൾ നീർച്ചാലുകൾ തീർക്കുന്നതറിയാതെ എപ്പോഴോ അയാൾ മയങ്ങിപ്പോയി.

(തുടരും...)