ശിലീഭൂതം - 6

 എവിടെയോ ഉരസി വീഴുന്നുണ്ട് മഞ്ഞുപാളികൾ. ചുറ്റും കലങ്ങിമറിഞ്ഞു രുദ്രതാണ്ഡവം ആടുന്ന നദി. ഇടിഞ്ഞു തൂർന്ന കുഴമണ്ണിനടിയിൽനിന്നും ഉയർന്നു നിൽക്കുന്ന ഒരു കൈ. നിശബ്ദം നിലവിളിക്കുന്ന അതിനെ നോക്കി സ്തംഭിച്ചു നിൽക്കുന്ന താൻ. ഞെട്ടലോടെ ഉണർന്നപ്പോൾ ഇടുങ്ങിയ പാതക്ക് വലതുവശമുള്ള ഗർത്തത്തിൽ ഇരുട്ടിൽ തിളങ്ങുന്നുണ്ട് ബിയാസ് നദിയുടെ വെള്ളിയാഭരണങ്ങൾ. നേരം പാതിരാ കഴിഞ്ഞിരുന്നു. തമോഗ്ന നരച്ച രോമക്കോട്ടിനടിയിൽ ഒരു മണ്ണെലിയെപ്പോലെ ചുരുണ്ടു കൂടി തനിക്കരികിൽ ഉറങ്ങുന്നുണ്ട്. കിഴക്ക് വെളിച്ചം വീഴുന്നതിന് മുൻപ് തന്നെ ബജൗറ കഴിഞ്ഞു. ശേഷം നാലു ചുറ്റിനും ഉയർന്നു നിൽക്കുന്ന കുന്നുകൾക്ക് കീഴെ ശാന്തമായി ഉറങ്ങുന്നു കുളു. ഇവിടെ സഞ്ചാരികൾക്ക് വേണ്ടിയുള്ള ആധുനികതയുടെ മൂടുപടം പേറുന്ന ചെറു നഗരം കടന്നാൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്തുകൾ കുടിയിരിക്കുന്ന പുരാതന ക്ഷേത്ര സ്ഥലികളുണ്ട്. അവയുമായി ഇഴ ചേർന്നു ജീവിക്കുന്ന പർവതമനുഷ്യരുണ്ട്. ചീകിയെടുത്ത സ്ളേറ്റു കല്ലുകൾ പാകിയ മേൽക്കൂരക്ക് കീഴെ പൈൻ മരത്തിന്റെ നേരിപ്പോടുകളെരിയുന്ന വീടുകൾക്കുള്ളിൽ വിത്തും വിതയും ആട്ടിൻപറ്റങ്ങളുമായി കഴിയുന്ന സ്വച്ഛമായ ജീവിതങ്ങൾ. അവരെയാണ് തന്റെ കുട്ടികൾ അടുത്തറിയേണ്ടത്.

ധോലാധർ മലനിരകളോട് ചേർന്ന് നിൽക്കുന്ന ജോൻഗ താഴ്‌വരയിലാണ് താമസിക്കേണ്ടത് . പുകമഞ്ഞു വീണു കിടക്കുന്ന പർവതപാതക്കരികിൽ ബസു നിർത്തി. ഉദയത്തിന്റെ മങ്ങിയ വെളിച്ചം താഴ്‌വരയെ ആശ്ലെഷിക്കാൻ തുടങ്ങിയിരിക്കുന്നു. ഏതോ ഒരിടയൻ ആട്ടിൻ പറ്റത്തെയും തെളിച്ച് റോഡിൽക്കൂടി പോകുന്നുണ്ട്. അവയുടെ കരച്ചിൽ കേട്ട് ഹേമ ഉണർന്നു. " Dev, are you still asleep? " വിളിച്ചു ചോദിച്ചുകൊണ്ട് അവർ എഴുന്നേറ്റു വന്നു. അയാൾ തനിക്കരികിൽ ചുരുണ്ടു കൂടി ഉറങ്ങുന്ന തമോഗിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. " Look at this! a sleeping himalayan shrew". അവരുടെ ചിരി കേട്ട് കുട്ടികൾ ഉണർന്നു തുടങ്ങി.


ബസിറങ്ങി വശത്തേക്കുള്ള മൺപാതയിലൂടെ അരണ്ട വെളിച്ചത്തിൽ അല്പം നടന്നു. കുത്തുകല്ലുകൾ പാകിയ കയറ്റം കയറിക്കഴിഞ്ഞപ്പോൾ താമസിക്കാനായി ഒരുക്കിയ കോട്ടേജുകളെത്തി. ഗ്രാമം അതി മനോഹരമാണ്. അതിരിൽ ആകാശം ചുംബിച്ചു നിൽക്കുന്ന സിഡർ മരങ്ങൾ. അതിനുമപ്പുറം ധോലാധർ ധ്യാനത്തിൽ നിന്നുണർന്ന് ഉദയമുരുക്കിയ സ്വർണമകുടമണിഞ്ഞ് ആഹ്ലാദവാനായി നിൽക്കുന്നു. കുട്ടികളോട് വിശ്രമിക്കാനാവശ്യ പ്പെട്ട് ദേവൻ ഹേമയെയും കൂട്ടി അവർക്കായി നിശ്ചയിച്ച കൊട്ടേജിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും വൈകിയാണ് എത്തിയത്. പ്രഭാതഭക്ഷണത്തിനു ശേഷം പതിനൊന്നു മണിയോടെയെങ്കിലും അന്നത്തെ സെഷൻ ആരംഭിക്കേണ്ടതുണ്ട്. ഹേമ ഓർമ്മപ്പെടുത്തി. അവർക്കറിയാം താനിവിടെയെത്തിയാൽ സ്ഥലകാലങ്ങൾ മറക്കുമെന്ന്. ജോൻഗയിൽ എത്തിയ വിവരം കോർഡിനേഷൻ ടീമിനെ അറിയിച്ച ശേഷം അവർ മുറിയിലേക്ക് പോയി. അനേകം കാതങ്ങൾ ഒഴുകിയലഞ്ഞ് സത്ലജിൽ ചെന്നുചേർന്ന ബിയാസ് നദിയുടെ ശാന്തത അയാൾക്കാനുഭവപ്പെട്ടു. കിടപ്പുമുറിയുടെ ചെറുജനാലയിൽക്കൂടി പുറത്തേക്ക് നോക്കുമ്പോൾ ദൂരെയെവിടെയോ തന്റെ ആട്ടിൻ പറ്റങ്ങൾ മേഞ്ഞു നടപ്പുണ്ടെന്ന് തോന്നി. അന്നു കൂട്ടം തെറ്റിപ്പോയ ഒരാട്ടിൻകുഞ്ഞ് തുള്ളിക്കുതിച്ചെത്തി കിന്നരിതൊപ്പിയണിഞ്ഞ തന്നോട് ചോദിക്കുന്നു "ദേവ്, നിങ്ങൾക്ക് വീണ്ടും ആട്ടിടയനാകണോ?".. ചെറു ചിരിയോടെ അയാൾ കിടക്കയിലേക്കമർന്നു.


ഏകദേശം പതിനൊന്നു മണിയായപ്പോൾ ഭക്ഷണശേഷം ഒത്തുകൂടിയ കുട്ടികളെയും കൊണ്ടയാൾ അടുത്തുള്ള പുൽപരപ്പിലേക്കു നടന്നു. അവിടെ കണ്ട ഒരു പോപ്ലാർ മരച്ചുവട്ടിൽ എല്ലാവരോടും ഇരിക്കാനാവശ്യപ്പെട്ട ശേഷം അരികെ എഴുന്നു നിൽക്കുന്ന ഒരു വെളുത്ത പാറയിൽ കയറിയിരുന്ന് ആ താഴ്‌വരയുടെ സാംസ്കാരിക പരിണാമങ്ങളുടെ ഒരേകദേശ രൂപം വിവരിച്ചു.

" കുളു ദേവതകളുടെ താഴ്‌വരയാണ്. ഏകദേശം മുന്നൂറോളം ദേവതകളെ ചുറ്റിപ്പറ്റി വളർന്നുവന്ന ഗോത്രങ്ങളും ഗ്രാമങ്ങളും ഉൾപ്പെടുന്ന ഭൂമി. നാഗാരാധനയുടെ കേന്ദ്രം. നാഗങ്ങളെ ആരാധിച്ചവർ പിന്നീട് നാഗന്മാർ എന്ന ഗോത്ര സമൂഹമായി അറിയപ്പെട്ടു. അവരുടെ പുരാതന പൂർവികർ ആസ്ത്രോ ഏഷ്യാറ്റിക് മനുഷ്യരാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. ആസ്ത്രോകളുടെ ആദ്യകാല കുടിയേറ്റങ്ങൾ ഏകദേശം 60,000 വർഷങ്ങൾക്കു മുൻപാണെന്ന് കരുതപ്പെടുന്നു. ചില ഗവേഷകർ കരുതുന്നത് അവർ ദ്രാവിഡരെപ്പോലെ ഇവിടെത്തന്നെ കഴിഞ്ഞിരുന്നു എന്നാണ്. ആദ്യകാലത്തു പുല്മേടുകളിൽ നാൾക്കാലികളെ മേച്ചുകൊണ്ട് നടന്നിരുന്ന അവർ പിന്നീട് കൃഷിയിലേക്ക് തിരിഞ്ഞു. പടിഞ്ഞാറൻ ഹിമാലയനിരകളിലെ വനസ്ഥലികളെ ഉഴുതുമറിച്ചൊരുക്കിയ നാഗന്മാരുടെ പൂർവികർ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് സർപ്പങ്ങളെയാണ്. വിത ക്കുമ്പോഴും വിളവെടുക്കുമ്പോഴും അവർക്കിടയിലെ അനേകം പേർ അളകളിൽ നിന്നും പുറത്തു വന്ന സർപ്പങ്ങളുടെ ദംശനമേറ്റു പിടഞ്ഞു വീണു. വിഷം തീണ്ടിയുള്ള മരണങ്ങൾ അവരിൽ ഭയം നിറച്ചു. കാലക്രമേണ അവരുടെ ജീവിത ചക്രം നിയന്ത്രിക്കുന്നത് തന്നെ സർപ്പങ്ങളാണെന്ന് അവർ നിശ്ചയിച്ചു. സർപ്പദംശനമേൽക്കാത്തവരുടെ ജീവിതങ്ങൾ നാഗദേവതകൾ അവർക്ക് കനിഞ്ഞു കൊടുത്ത വരമായി.


നാഗന്മാരുടെ ആദിമ ഗോത്രങ്ങൾ വിതയ്ക്കലിനും വിളവെടുപ്പിനും മുൻപ് ദേവതകളുടെ പ്രീതിക്ക് നരബലികൾ നടത്തുക പതിവായിരുന്നു. പിന്നീട് വടക്കേ ഇന്ത്യയിലേക്ക് പടർന്നു തുടങ്ങിയ ദ്രാവിഡർ ഇവർക്കുമേൽ ആധിപത്യം സ്ഥാപിച്ചുവത്രെ. എന്നാൽ അതിനു ശേഷം ഗംഗാസമതലങ്ങളിൽനിന്നും കുടിയേറിയ നാഗരികരുടെ സംസ്കൃതിയുമായി ദ്രാവിഡരും നാഗരും വീണ്ടും ഇടകലർന്നു. ഗംഗാസമതല നിവാസികളും നാഗങ്ങളെ ആരാധിക്കുന്നവരായിരുന്നു. അങ്ങനെ,മൂന്നു പുരാതന സമൂഹങ്ങൾ ഇടകലർന്നു പരിണമിച്ച് ഇന്ന് നിങ്ങൾ കാണുന്ന നാഗന്മാരുടെ പ്രപിതാമഹരുണ്ടായി. പിന്നീടുവന്ന ആര്യാധിനിവേശത്തിൽ അവരുടെ ഗോത്രസമൂഹങ്ങൾപടിഞ്ഞാറൻ ഹിമാലയനിരകളിലൊഴികെ  പാർശ്വവൽക്കരിക്കപ്പെടുകയുണ്ടായി. മനുഷ്യരുടെ വിശ്വാസങ്ങളും ആരാധനാരീതികളും എങ്ങിനെ സംസ്കൃതികളെ സൃഷ്ടിക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് നാഗന്മാർ. അവരുടെ ചില പുരാതന നാണയങ്ങളിലും ഉപകരണങ്ങളിലുമെല്ലാം നാഗരൂപങ്ങൾ പതിപ്പിച്ചിരിക്കുന്നത് കാണാം. പിൽക്കാലത്തിൽ ഇവരിൽ അനേകം പേർ ബുദ്ധമത വിശ്വാസികളായിത്തീർന്നു. എങ്കിലും ഇന്നും ഈ താഴ്‌വരയിലെ ഭൂരിഭാഗം മനുഷ്യരും ഇതുപോലുള്ള പല ഗ്രാമീണ ഗോത്രങ്ങളാണ്. ഹിമാലയൻ പഗോഡിയൻ മാതൃകയിൽ പണിതിരിക്കുന്ന അവരുടെ ക്ഷേത്രങ്ങൾ വരും ദിവസങ്ങളിൽ നിങ്ങൾ അടുത്തു കാണുകയും സ്കെച്ചുകൾ തയ്യാറാക്കുകയും വേണം. ഇവിടുത്തെ ക്ഷേത്രങ്ങളിലെ മൂർത്തികൾ കല്ലിൽ കൊത്തിയെടുത്തവയല്ല. പല്ലക്കിൽ എഴുന്നള്ളിക്കുന്ന രീതിയിലുള്ള ചലിപ്പിക്കാൻ കഴിയുന്ന ലോഹമാതൃകകളാണ്. അതിൽ മുഖമൊഴികെ ബാക്കി ഭാഗങ്ങൾ പട്ടും തൊങ്ങലും കൊണ്ട് മൂടിയിരിക്കും".


ഇത്രയും വിവരിച്ചുകഴിഞ്ഞപ്പോൾ വിക്ടർ പതിവുപോലെ സംശയമുന്നയിച്ചു. " Do they still follow human sacrifice anywhere around"? അവന്റെ പച്ചക്കണ്ണുകളിലെ അങ്കലാപ്പ് കണ്ട് തമോഗ്ന വിളിച്ചു പറഞ്ഞു " Luckily not. Otherwise we could have given  you as a bite". അങ്ങനെ അല്പനേരം ഗോത്രസംസ്കൃതിയിലൂടെ നീന്തിനടന്ന അവർ ചിരിയുടെ കരപറ്റി. ഉച്ചകഴിഞ്ഞു ജോൻഗയിലെ ഗ്രാമീണ വഴികളിലൂടെ അല്പം നടക്കാമെന്നും ആളുകളെപ്പറ്റി അപ്പോൾ നിങ്ങൾക്ക് കൂടുതൽ അറിയാനായേക്കുമെന്നും പറഞ്ഞ് ദേവൻ തിരിച്ചു കോട്ടേജിലേക്ക് നടന്നു.

ശിലീഭൂതം - 5

 ബസ് വീണ്ടും മലനിരകൾക്കിടയിലൂടെ സഞ്ചരിച്ചു. ഹേമ കുട്ടികൾക്ക് കുളുവിലെ ക്ഷേത്രങ്ങളുടെ വാസ്തു വിദ്യയെക്കുറിച്ച് വിവരിച്ചു കൊടുക്കുന്നു. ചമ്പയിലും ഛത്രാരിയിലും പൂർണ്ണമായും മരത്തിൽ പണിതീർത്ത ക്ഷേത്രങ്ങളുണ്ട്. ചമ്പാവതി ക്ഷേത്രത്തിന്റെ മണ്ഡപം അതിന്റെ വലിപ്പം കൊണ്ടല്ലെങ്കിലും സൗന്ദര്യം കൊണ്ട് ആരെയും ആകർഷിക്കും. പഗോഡകളും കഥകുനി മാതൃകകളുമെല്ലാം ഈ താഴ്‌വരയുടെ മാത്രം സ്വന്തം. മാറി മാറി വരുന്ന ഋതുക്കളെയും പ്രകൃതിക്ഷോഭങ്ങളെയും വെല്ലുവിളിച്ച് ഏഴാം നൂറ്റാണ്ടിലും അതിന് ശേഷവും പണിത ആ പുരാതന സൃഷ്ടികൾ ഇന്നും തലയുയർത്തി നിൽക്കുന്നു. എന്നാൽ ദേവദത്തൻ അപ്പോഴോർത്തത് അവയെക്കുറിച്ചല്ല. ബജൗറയിൽ വർഷകാലത്തിനു മുൻപ് മൂത്തു മതിർക്കുന്ന പഴത്തോട്ടങ്ങളെക്കുറിച്ചാണ്. അവയ്ക്കുമപ്പുറം നിരന്നു കിടക്കുന്ന നെൽവയലുകളെക്കുറിച്ചാണ്.മരിച്ചു മണ്ണടിഞ്ഞ ഓർമ്മകൾ എങ്ങുനിന്നാണ് ഉയിർത്തു മുളക്കുന്നത്?

"Dev, where did you keep that?" ഓർമ്മകളിൽ നിന്നുണർത്തി തന്റെ പെൺകുട്ടി. Dev, where did you keep that?". ചോദ്യം ഒരിക്കൽ കൂടി അവളാവർത്തിച്ചു. അയാൾ മനസ്സിലാകാതെ കരിഞ്ഞ ഊതനിറമുള്ള അവളുടെ കണ്ണുകളിലേക്കു നോക്കി. "ഹേമ പറഞ്ഞുവല്ലോ കാംഗ്രയിൽ നിന്നും കണ്ടെടുത്ത തൃഗർത്തൻമാരുടെ നാണയം നിങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന്. ഏതെങ്കിലും കാരണവശാൽ നിങ്ങളത് കൊണ്ടുവന്നിട്ടുണ്ടോ?". അയാൾക്ക് ചിരിയൂറി. " എനിക്കോർമ്മയില്ല ". അവൾ ചെറിയ നിരാശയോട് കൂടി ചോദിച്ചു. " നിങ്ങളിപ്പോൾ പിന്നെന്താണ് ഓർക്കുന്നത്?

അയാൾ അല്പം നീങ്ങിയിരുന്ന് അവളെ തനിക്കരികിലിരുത്തി അങ്ങ് ദൂരെ മലനിരകളിലേക്ക് ചൂണ്ടി "Tamog, Look there! അവിടെയൊരു ആട്ടിടയൻ ചെറുക്കനുണ്ട്. പുരാവസ്തു ഗവേഷകനായ ദേവ്ദത്തനു മുൻപ്, കഴുത്തിൽ കമ്പിളി ചുറ്റി, തലയിൽ കിന്നരിതൊപ്പിയണിഞ്ഞു കുറുവടിയുമായി ചെമ്മരിയാട്ടിൻപറ്റങ്ങളെ തെളിക്കുന്ന ഒരു പന്ത്രണ്ടു വയസ്സുകാരൻ. അവനെയാണ് ഞാനിപ്പോൾ ഓർക്കുന്നത്". അവൾ അയാളുടെ കണ്ണുകളിലേക്കു നോക്കി. അവയിൽ ഓർമ്മകൾ തെളിഞ്ഞു തിളങ്ങുന്ന ഒരിറ്റു കണ്ണാടി വെള്ളം. അയാളുടെ കയ്യിൽ മുറുക്കെപ്പിടിച്ച് ഓടിയകലുന്ന കുന്നുകളിലേക്ക് നോക്കി അവൾ അല്പനേരമിരുന്നു. എന്നിട്ട് പറഞ്ഞു. "ചില ഓർമ്മകൾ അങ്ങനെയാണ്. ഇടയ്ക്കിടെ കല്ലറകളിൽനിന്നുയിർത്തു വരും. എപ്പോഴെങ്കിലും നോക്കുന്ന കണ്ണാടിയിൽ, പൈപ്പിൽ നിന്നിറ്റു വീഴുന്ന കുളിമുറി വെള്ളത്തിൽ, മൗനം ഉരുകിയൊലിക്കുന്ന ചില സന്ധ്യകളിൽ.. അദൃശ്യമായ ആത്മാവിനെപ്പോലെ അവ നമ്മെ ആവേശിക്കും. എന്നാൽ നിങ്ങളിപ്പോൾ അറിഞ്ഞുകൊണ്ട് അവയുടെ കല്ലറകൾ തുറന്നു വീട്ടിരിക്കുകയാണ്. സത്യത്തിൽ ദേവ്, നിങ്ങളിവിടേക്കു വന്നിരിക്കുന്നത് അൽമോറയിലെ ശിലാലിഖിതങ്ങൾ ഉത്ഘനനം ചെയ്തെടുക്കാനോ ഞങ്ങളെ പഠിപ്പിക്കാനോ അല്ല. You have arrived to unearth your fossilized past"

സത്യമാണ്. അറിഞ്ഞോ അറിയാതെയോ ശിലീഭൂതമാക്കപ്പെട്ട തന്റെ ഭൂതകാലം ചികയാൻ -അതിനുവേണ്ടി മാത്രമാണ് താൻ തിരികെ വന്നിരിക്കുന്നത്. അതിലെവിടെയും തന്റെ കയ്യിൽ മുറുക്കെപ്പിടിച് അരികിലിരിക്കുന്ന ഈ പെൺകുട്ടിയില്ല. എങ്കിലും അന്നുമുതൽ ഇന്നുവരെ അവളുണ്ടായിരുന്നുവെന്നു തോന്നിപ്പിക്കുന്നു. തന്റെ ആത്മാവിലേക്ക് ചൂഴ്ന്നു നോക്കുന്ന ഊതനിറമുള്ള ഈ ചിത്രശലഭക്കണ്ണുകളെ പ്രണയിക്കാതിരിക്കുന്നതെങ്ങിനെ!

എന്നാൽ പിന്നീടങ്ങോട്ട് അവൾ  സംസാരിച്ചുകൊണ്ടിരുന്നത് അവളുടെ കാമുകന്റെ ഗവേഷണവിഷയത്തെപ്പറ്റിയാണ്. കാംഗ്രയിലും പത്താൻകോട്ടിലും ഉണ്ടായിരുന്ന തൃഗർത്തൻമാരുടെ സാന്നിധ്യത്തെപ്പറ്റി. അയാൾക്ക് ചിരിവന്നു. അല്ലെങ്കിലും വെള്ളിയിഴകളെ താലോലിച്ചു തുടങ്ങിയ താനവളെ പ്രണയിക്കുമെന്ന് അവൾ എങ്ങനെ സങ്കൽപ്പിക്കാനാണ്!

വിക്ടർ ഓരോ അപ്പിളുകൾ അവർക്കെറിഞ്ഞു കൊടുത്തു. ഉച്ചഭക്ഷണം വഴിയിലെവിടെയും തരപ്പെടാത്തതുകൊണ്ട് കുട്ടികൾ ഇടയ്ക്കിടെ അതുമിതും കൊറിച്ചുകൊണ്ടിരുന്നു. താമോഗ് അവർക്കിടയിൽ ഓടിനടന്ന് ചിലതെല്ലാം തട്ടിപ്പറിച്ചു കഴിക്കുകയും ഇടയ്ക്കിടെ ഹേമയുടെ അരികിൽച്ചെന്ന് എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്തു. ഹുവാന്റെ മെക്സിക്കൻ ഗാനം എല്ലാവരെയും ഹരം കൊള്ളിച്ചു. അരക്കെട്ടിളക്കി അവനോടൊപ്പം നൃത്തം ചെയ്യുന്ന തമോഗ്നയെ നോക്കി ചിരിക്കാതിരിക്കാൻ ആർക്കുമായില്ല. അവൾ അറിഞ്ഞോ അറിയാതെയോ എല്ലാവരിലും ആനന്ദം കോരി നിറയ്ക്കുന്നു.

സൂര്യവെളിച്ചം പതിയെ താണു തുടങ്ങുമ്പോൾ കുട്ടികൾ പുറത്തിറങ്ങി ലഘുഭക്ഷണം കഴിച്ചു. അയാളും ഹേമയും അവരോടൊപ്പം കൂടി. കഴിച്ചുകഴിഞ്ഞു കുറച്ചു ഫോട്ടോകളുമെടുത്തു തിരികെ കയറിയപ്പോൾ തമോഗ്ന വന്നു രഹസ്യമായി ചോദിച്ചു. "നിങ്ങൾക്കു വീണ്ടും ആട്ടിടയനാവണോ ദേവ്?" അവൾ കയ്യിലുണ്ടായിരുന്ന ഒരു പഹാഡിതൊപ്പിയെടുത്ത് അയാളുടെ തലയിൽ വച്ചു. പുറത്തുനിന്നൊടിച്ചെടുത്ത ഒരു കാട്ടുചെടിയുടെ കമ്പ് കയ്യിൽ കൊടുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു. " Look at you shepherd! നിങ്ങൾ ഇങ്ങനെയിരുന്നാൽ പോരാ. കൂട്ടം തെറ്റിയ ആ കുഞ്ഞാടില്ലേ, നിങ്ങളുടെ താടിരോമങ്ങളെക്കാൾ വെളുത്തത്.. അതിനെ കണ്ടുപിടിച്ചു തിരികെ കൊണ്ടുവരേണ്ടതുണ്ട് ". ആ സുന്ദര നിമിഷത്തിൽ അവളെ ആലിംഗനം ചെയ്യുവാനാകാത്ത തന്റെ നിസ്സഹായതയോർത്ത് അയാൾ ഒരു വിഡ്ഢിച്ചിരി ചിരിക്കുക മാത്രം ചെയ്തു.