ശിലീഭൂതം - 9

 ഒരു ദിവസം കൂടി അവിടവിടെയുള്ള ചില ക്ഷേത്രങ്ങളെപ്പറ്റിപ്പഠിക്കാൻ അവർ ചിലവഴിച്ചു. പിറ്റേന്ന് അതിരാവിലെ താഴ് വര യോട് വിട പറയുമ്പോൾ ഹേമ പറഞ്ഞു. തിരിച്ചു പോകും വഴി നമുക്ക് ഒരിടം കൂടി കാണേണ്ടതായുണ്ട്. കുട്ടികൾ ക്ഷമയോടെ കാത്തിരുന്നു. തമോഗ്ന ദേവന്റെ ചെവിയിൽ സ്വകാര്യമായി ചോദിച്ചു, "ബിയാസിന്റെ കരയിൽ സ്വർണ വയലുകൾക്ക് നടുവിലെ വിശ്വേശ്വരന്റെ ക്ഷേത്രമല്ലേ? ദേവ് ദത്ത് മിശ്രയുടെ ആത്മാവുറങ്ങുന്ന ബജൗറയിലെ ക്ഷേത്രം? കല്ലിൽ തീർത്തത്?"

അയാൾ പറഞ്ഞു. "അതെ. അതുതന്നെ. നമ്മളിങ്ങോട്ട് വരുമ്പോൾ ബജൗറ ഇരുട്ട് പുതച്ചുറങ്ങുകയായിരുന്നു. നീയാണെങ്കിൽ രോമക്കോട്ടിനടിയിൽ ഒരു മണ്ണെലിയെപ്പോലെ കൂർക്കം വലിക്കുകയും."

അവൾ ചിരിച്ചു. " ഉറങ്ങാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. ബജൗറയും ബിയാസും ഈ വാഹനത്തിന്റെ ഡ്രൈവറൊഴിച്ച് സകലരും ഉറങ്ങിയിട്ടും നിങ്ങളെന്തുകൊണ്ട് അപ്പോൾ ഉറങ്ങിയില്ല? "

ഒരു സ്വപ്നം കണ്ട് ഞെട്ടിയുണർന്നു പോയി. പ്രളയം. എവിടെയോ ഇടിഞ്ഞു തൂർന്ന മണ്ണിനടിയിൽനിന്നും ഉയർന്നു നിൽക്കുന്ന ഒരു കൈ. " അതും പറഞ്ഞ് അയാൾ അവളുടെ കൈകളിലേക്ക് നോക്കി. " certainly they are not mine!" അവൾ ഗൗരവം ഭാവിച്ചു തന്നെ അനുകരിച്ചപ്പോൾ അയാൾക്കു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

കുളുവിന്റെ ചെറു നഗരി വളരെ പിന്നിലായി. തമോഗ് ഭ്രാന്തുകൾ പറഞ്ഞുകൊണ്ടേയിരുന്നു. വിക്ടർ അവളുടെ ചിത്രങ്ങൾ ആവശ്യത്തിലേറെ പകർത്തുന്നത് ദേവൻ രസിച്ച് ആസ്വദിച്ചുമിരുന്നു. ബസ് നിരങ്ങി നീങ്ങി ക്ഷേത്രത്തിനരികിലേക്കുള്ള ഇടുങ്ങിയ ടാറിട്ട റോഡിലേക്ക് പ്രവേശിച്ചു. അൽപദൂരം പിന്നിട്ടപ്പോൾ റോഡിനിരുവശത്തും നെൽവയലുകൾ കണ്ടു തുടങ്ങി. അവയുടെ കണ്ണെത്താത്ത വിശാലതക്കറ്റത്തു കുന്നുകളും അവയ്ക്കുമപ്പുറം മൂത്തു മതിർത്ത ആപ്പിൾ തോട്ടങ്ങളുമുണ്ട്. അവയ്ക്കിടയിലെങ്ങോ മുതുകിൽ ഞാത്തിയിട്ട വലിയ മുളംകുട്ടക്കുള്ളിലേക്ക് ആപ്പിളുകൾ പറിച്ചിടുന്ന തന്റെ അമ്മയുണ്ട്. അവളുടെ ചുവന്ന ശിരോവസ്ത്രത്തിന്റെ അഴിഞ്ഞൂർന്ന തുമ്പിൽ ചൂണ്ടു വിരൽ ചുറ്റി തൂങ്ങിയാടുന്ന കുഞ്ഞു ഞാനുണ്ട്. "ദേവ് ഇറങ്ങൂ " ചുമലിൽ ഹേമയുടെ കൈ. അയാൾ അവരോടൊപ്പം ബസിൽ നിന്നും പുറത്തിറങ്ങി.

ക്ഷേത്ര മുറ്റത്തു ചുറ്റിനടക്കാനാരംഭിച്ച കുട്ടികളെ വിളിച്ചു ഹേമ പറഞ്ഞു. ഏകദേശം AD ഒൻപതാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് വിശ്വേശ്വര മഹാദേവ ക്ഷേത്രം.പൂർണ്ണമായും കല്ലിൽ തീർത്തത്. കല്ലിൽ തീർത്ത ക്ഷേത്രങ്ങൾ പൊതുവെ സമതലങ്ങളുടെ മാത്രം പ്രത്യേകതയാണ്. പക്ഷേ ഹിമാചലിന്റെ താഴ്വരകളിൽ അതും ധാരാളം. എന്നാൽ ഇവിടെ ഇവക്ക് സാധാരണയായി ശിലാക്ഷേത്രങ്ങൾക്ക് കാണാറുള്ളത് പോലെ മുന്നിൽ മണ്ഡപങ്ങളില്ല. ദ്വാരപാലകരെ കൊത്തിവച്ച വാതിലിലൂടെ നിങ്ങൾക്ക് ഗർഭഗൃഹത്തിലേക്കു നേരിട്ട് പ്രവേശിക്കാം. നോക്കൂ മുകളിൽ പരന്ന ശിഖരത്തോട് കൂടി പണിത ഈ ക്ഷേത്രത്തിനു പ്രധാന വാതിൽ കൂടാതെ മൂന്നു മുഖങ്ങളുണ്ട്. അവയിൽ വിഷ്ണുവിനെയും വിഘ്നേശ്വരനെയും ദുർഗയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാന മൂർത്തിയായ ശിവൻ ശക്തീ സമേതനാണ്. അവരുടെ കവാടത്തിനിരുവശവും ഗംഗയെയും യമുനയെയും കൊത്തിയിരിക്കുന്നു." നദികളെ കല്ലിൽ കൊത്തിയിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ വിക്ടർ ആശ്ചര്യപ്പെട്ടു. ഇവിടുത്തെ മിത്തുകൾക്ക് പിറകെ പോയാൽ നിനക്കൊരായുസ്സ് തികയില്ല എന്ന് പറഞ്ഞു തമോഗ് അവനെയും കൂട്ടി ആ മനോഹര ശില്പങ്ങളുടെ ചിത്രങ്ങൾ പകർത്താൻ പോയി.

ഇളം വെയിലിൽ പതിയെ മഞ്ഞുരുകി.കല്ലു പാകിയ ക്ഷേത്രാങ്കണത്തിന്റെ മതിൽക്കെട്ടിനപ്പുറം വിളഞ്ഞ നെൽവയലുകൾ ഒന്നുകൂടി തെളിഞ്ഞു വന്നു. കുട്ടികൾ ഹേമയോടൊപ്പം പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കോണിൽ പന്തലിച്ചു നിൽക്കുന്ന അരയാൽ ചുവട്ടിൽ ദേവൻ ശിലീഭൂതമായ തന്റെ ബാല്യം തിരഞ്ഞുകൊണ്ടിരുന്നു. ബജൗറയുടെ വെയിൽ തന്റെയും വെയിലാണ്. ഈ അരയാലിലകളിൽ നൃത്തം ചവിട്ടുന്ന കാറ്റിന്റെ തന്മാത്രകൾ എന്നേ തന്നിൽ കലർന്നു പടർന്നതും. വെയിൽചൂട് പറ്റി ആൽത്തറയിൽ മലർന്നു കിടന്ന് ആ കാറ്റിനെ രുചിച്ചിറക്കുമ്പോൾ അരികിൽ കാൽചുവട്ടിൽ വന്ന് നിശബ്ദയായിരുന്നു തന്റെ പെൺകുട്ടി. തമോഗ് പഠിക്കാൻ പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ, അവളതു കാര്യമാക്കാതെ അയാളുടെ പാദത്തിൽ കൈകളമർത്തി തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു. "പറയൂ, ബജൗറയുടെ കഥ പറയൂ!"

അവളുടെ ചുരുണ്ട മുടിയിഴകൾ അരയാലിലകൾക്കൊപ്പം അനുസരണയില്ലാതെ നൃത്തം ചെയ്തു. പാദത്തിലമർന്ന മെലിഞ്ഞ കൈകൾക്ക് താഴ് വരയിലെ ശരത്കാല സന്ധ്യകളെക്കാൾ തണുപ്പുണ്ടെന്നു തോന്നി. ആ തണുപ്പ് പതിയെ തന്നിലേക്കരിച്ചു കയറുമ്പോൾ അയാൾ പൊടുന്നനെ പറഞ്ഞു. " ബജൗറയിലെ ജീവിതങ്ങൾ ഋതുക്കളുടെ താളക്രമങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു. കൊയ്ത്തുകാലം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കാലം. ഗ്രാമങ്ങൾക്ക് മുഴുവൻ വിളഞ്ഞ നെല്ലിന്റെ മണം. എന്റെ കുട്ടിക്കാലത്തിനും അതെ ഗന്ധമാണ്. കൊയ്ത്തിനു വേണ്ടി ഗ്രാമീണർ അവരുടെ പുരോഹിതനിൽനിന്നും ഒരു നല്ല ദിവസം കുറിച്ചെടുക്കുന്നു. ക്ഷേത്രമുറ്റത്താണ് ആ ചടങ്ങ് നടത്തുക.നിശ്ചയിക്കപ്പെട്ട ശുഭമുഹൂർത്തത്തിൽ ഗ്രാമത്തിലെ വന്ദ്യവയോധികനായ ആൾ ആദ്യത്തെ കതിർ കൊയ്യും. അതിനു ശേഷം ഒരു നവ വധുവും വരനും അതാവർത്തിക്കുന്നു. ഭൂമിയുടെ ഉർവരത മനുഷ്യരുടെത് കൂടിയാണെന്ന് ഇവിടുത്തെ ആളുകൾ എന്നേ മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നു. പിന്നീട് ആണും പെണ്ണും ഇടകലർന്നു കൊയ്യുകയും കളപ്പുരകൾ നിറക്കുകയും ചെയ്യും. കൊയ്ത്തു കഴിയുന്ന ദിവസം മെതിച്ചു ഉരലിൽ കുത്തിയ, ഉമി കളയാത്ത അരികൊണ്ട് സ്ത്രീകൾ ചോറു വയ്ക്കാറുണ്ടായിരുന്നു. തിളങ്ങുന്ന ഓട്ടു പാത്രത്തിൽ ആവിപറക്കുന്ന ചോറു വിളമ്പുമ്പോൾ അമ്മ പറയാറുണ്ട് ഓരോ കൊയ്ത്തിലെ അരിക്കും ഓരോ രുചിയാണെന്ന്. ആദ്യത്തെ ഊട്ട്‌ കഴിഞ്ഞാൽ ഗ്രാമത്തിലെ സ്ത്രീകൾ നെല്ല് ആവികൊള്ളിച്ചതിനു ശേഷം ഉണക്കി സൂക്ഷിക്കും. അപ്പോഴേക്കും ശരത്കാലം എത്തിയിട്ടുണ്ടാവും. ബജൗറ ശൈത്യകാലത്തിനുള്ള തയ്യാറെടുപ്പു നടത്തുന്ന സമയം. എന്റെ കുട്ടിക്കാലത്ത് ഇവിടുത്തെ മില്ലുകൾ വെള്ളച്ചാലുകളിൽ സ്ഥാപിച്ച കറങ്ങുന്ന ചക്രങ്ങൾ കൊണ്ടു പ്രവർത്തിക്കുന്ന മരമില്ലുകളായിരുന്നു. അരുവികൾ ഉറഞ്ഞു ഒഴുക്ക് നിലക്കും മുൻപേ സ്ത്രീകൾ ധാന്യം പൊടിക്കാൻ തിരക്ക് കൂട്ടും. പുരുഷന്മാർ ആട്ടിൻപറ്റങ്ങൾക്ക് പുതിയ ആലകൾ നിർമ്മിക്കും. മച്ചുകളിൽ വൈക്കോൽ ശേഖരിച്ചു നിറച്ചുവെക്കും. ശൈത്യം ഞങ്ങൾക്ക് കാത്തിരുപ്പിന്റെ കാലമാണ്. സർഗാത്മകതയുടെയും. തണുത്തുറഞ്ഞിരിക്കുന്ന താഴ്‌വരക്കുനേരെ വാതിലുകൾ കൊട്ടിയടച്ചു ഞങ്ങൾ അടുപ്പിന്റെ സുഖോഷ്മളതയിലേക്ക് ഉൾവലിയും. പട്ടിണി അലോസരപ്പെടുത്തുമെങ്കിലും മുതിർന്നവർ തറികളിൽ ചണനാരും കമ്പിളിയും നെയ്തു വസ്ത്രങ്ങളുണ്ടാക്കും. ക്ഷമയോടെ വസന്തത്തിന് വേണ്ടി കാത്തിരിക്കും. കുട്ടികൾ പുറത്തിറങ്ങി മഞ്ഞുരുളകളുണ്ടാക്കി ആർത്തു രസിക്കും. ബിയാസിന്റെ കൈവഴികൾ പതുക്കെ ഉരുകിയൊലിക്കാൻ തുടങ്ങുമ്പോൾ ഞങ്ങൾക്കറിയാം വസന്തമെത്തിയെന്ന്. കിന്നരിതൊപ്പികളണിഞ്ഞു ഞങ്ങൾ കുട്ടികളും പുരുഷന്മാരോടൊപ്പം സൂര്യനുണർന്ന നറുംപുല്ലു നിറഞ്ഞ പുൽമേടുകളിലേക്ക് ആട്ടിൻപറ്റങ്ങളെ തെളിക്കും. ഗ്രീഷ്മത്തിൽ റോതാങ് ലാ യിലെ മഞ്ഞുരുകുമ്പോൾ യുവാക്കൾ ലഹൗളിലേക്കും സ്പിതിയിലേക്കും കമ്പിളിയും കരകൗശല വസ്തുക്കളും കോവർകഴുതയുടെ പുറത്തേറ്റി വ്യാപരത്തിനായി പോകും. പച്ചമരുന്നുകളും പലവ്യഞ്ജനവും പണവും തിരിച്ചു കൊണ്ടുവരും. ആദ്യ മഴ ബജൗറയെ സ്പർശിക്കുമ്പോൾ വീണ്ടും വയലുകളിൽ വിത്ത് വിതക്കും. പഴത്തോട്ടങ്ങളിൽ വിളവെടുപ്പ് നടത്തും. ദസ്റയ്ക്കുള്ള തയ്യാറെ ടുപ്പുകൾ നടത്തും. "

ഇത്രയും പറഞ്ഞു നോക്കുമ്പോഴുണ്ട് അവൾ ഉയർത്തി വച്ച തന്റെ കാൽമുട്ടിന്മേൽ മുഖമമർത്തിയിരുന്നു ആസ്വദിച്ചു കഥ കേൾക്കുന്നു. " ബജൗറയുടെ കഥ തീർന്നിരിക്കുന്നു തമോഗ്. ഋതുക്കൾ ആവർത്തിക്കുന്നതിനൊപ്പം ഈ കഥയും ആവർത്തിച്ചുകൊണ്ടിരിക്കും". അവൾ ആ ഭൂതകാലത്തിൽനിന്നുണർന്നിട്ടെയില്ലെന്നവണ്ണം പതിഞ്ഞ ശബ്ദത്തിൽ അയാളോട് ചോദിച്ചു " എന്തിനാണ് ദേവ് ഇത്ര സുന്ദരമായ ഭൂമി വിട്ട് നിങ്ങൾ സ്വപ്നങ്ങൾക്ക് പിറകെ പോയത്? "

അയാൾ അൽപ്പം ആലോചിച്ചിട്ടു പറഞ്ഞു.

 " അറിയില്ല! പോകേണ്ടതുണ്ടായിരുന്നു.. ഒടുവിൽ  ഈ ബോധിവൃക്ഷത്തണലിൽ ഇതാ ഇങ്ങനെ കിടക്കാൻ "


വീണ്ടും യാത്ര ആരംഭിക്കാറായി. എങ്കിലും ആ നിമിഷം കടന്നു പോകാതിരുന്നെങ്കിലെന്ന് വെറുതെ സങ്കൽപ്പിച്ചുകൊണ്ട് അയാൾ ഹേമയുടെ വിളിക്ക് മറുപടി കൊടുത്തു. ശാന്തസുന്ദരമായ ബജൗറയുടെ ഭൂതകാല ലഹരിയിൽ മുഴുകി തെന്നിത്തെന്നി ഹേമക്കരികിലേക്ക് നടക്കുന്ന തന്റെ പെൺകുട്ടിയോട് ഇങ്ങനെ വിളിച്ചു പറയണമെന്ന് അയാൾക്കപ്പോൾ തോന്നി

"സ്വപ്നങ്ങളിൽ നിന്നു സ്വപ്നങ്ങളിലേക്ക് പറന്ന ഒരു പറവയായിരുന്നു ഞാൻ! നീയോ, സ്വത്വത്തിന്റെ തെളിനീരിലേക്ക് വേരുകളാഴ്ത്തി വളർന്ന ഒരു ബോധി വൃക്ഷവും! വരൂ, എന്നെ നിന്റെ ചില്ലകളിലേക്ക് ക്ഷണിക്കൂ! ഞാനവിടെ നിത്യശാന്തിയുടെ ഒരു കൂടൊരുക്കട്ടെ!"

(തുടരും..)


ശിലീഭൂതം 8

 അടുത്ത ദിവസം ഖോഖാനിലെയും തിഹ് രി യിലെയും ക്ഷേത്രങ്ങളിൽ ആണ് അവർ ചിലവഴിച്ചത്. ശില്പചാതുരിയുടെയും  മിത്തുകളുടെയും ലോകത്തിലൂടെ കുട്ടികൾ ലഹരിപിടിച്ച് അലയുന്നത് കണ്ട് ദേവൻ അത്ഭുതപ്പെട്ടു. ഇതുവരെ തനിക്കു കിട്ടിയിട്ടുള്ള ബാച്ചുകളെക്കാൾ ഏറെ അന്വേഷണാത്മകതയും ബുദ്ധിയുമുള്ള കുട്ടികളാണിവർ. ശില്പങ്ങളുടെയും ലിപികളുടെയും ഗൂഡാർത്ഥങ്ങൾ അവരെ കുഴക്കുന്നില്ല. മറിച്ച് അവരത് ആസ്വദിക്കുന്നു. താൻ ചില കഥകൾ പറഞ്ഞു കൊടുക്കുകയും ചോദ്യങ്ങൾ ബാക്കി വെക്കുകയും ചെയ്യുന്നു. അവർ ചോദ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഉത്തരങ്ങളിൽ എത്തുന്നു. എത്തുന്നയിടം ശരിയാണോ എന്ന് മാത്രം ഒടുവിൽ പരിശോധിച്ചാൽ മതി. സഞ്ചരിക്കുന്ന വഴികളെപ്പറ്റി വേവലാതിപ്പെടേണ്ട അവസരങ്ങളൊന്നും തന്നെ ഇന്ന് വരെ ഉണ്ടായിട്ടില്ല.

അതുകൊണ്ട് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനു മുൻപ് ആയാൾ അവർക്ക് മടുപ്പുളവാക്കാത്ത ഒരു ചെറു വിവരണം മാത്രം കൊടുത്തു.

"താഴ്‌വരയിലെ ക്ഷേത്രങ്ങൾ പ്രധാനമായും രണ്ടു രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹിമാലയൻ പഗോഡ മാതൃകയിൽ മരത്തിൽ തീർത്തവയും അൽപ്പം പരന്ന ശിഖരത്തോട് കൂടി പൂർണ്ണമായും കല്ലിൽ കൊത്തിയെടുത്തവയും. രണ്ടിനും മറ്റനേകം വകഭേതങ്ങളും ഉണ്ട്. അവയിൽ ചിലതെല്ലാം നമുക്ക് കാണാം. ഇതിൽ ഏറ്റവും കൗതുകമുളവാക്കുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. കമ്പോഡിയയിലും, ബാങ്കൊക്കിലും തായ്‌ലൻഡിലുമെല്ലാം ഹിന്ദു ദേവതകളിൽ പരമപ്രധാനിയായി ബ്രഹ്‌മാവിനെ ആരാധിക്കുമ്പോൾ ഇന്ത്യയിൽ വളരെ ചുരുക്കം ഇടങ്ങളിലെ അത് കാണുന്നുള്ളൂ. അതിനാധാരമായ മിത്തുകൾ പലതുണ്ട്. എങ്കിലും ഹിമാചലിൽ സ്ഥിതി വ്യത്യസ്തമാണ്. സൃഷ്ടി കർത്താവ്‌ എന്നുകരുതുന്ന ബ്രഹ്‌മാവിന് വേണ്ടി ഇവിടെ 

ആറ് ക്ഷേത്രങ്ങളുണ്ട്. അതിൽ നാലെണ്ണവും കുളുവിൽ തന്നെ. തിഹ് രിയിലെയും ഖോഖാനിലെയും ആദിബ്രഹ്മക്ഷേത്രങ്ങൾ അതിൽ ഏറ്റവും പുരാതനമാണ്. അവ നിങ്ങൾക്കിഷ്ടമാവാതിരിക്കില്ല.


കുട്ടികൾ ക്യാമറകൾ തയ്യാറാക്കി വക്കുമ്പോൾ ഹേമ ചിരിച്ചുകൊണ്ട് പറഞ്ഞു. നിങ്ങളുടെ ഈ ഇൻസ്‌ട്രക്ടർ ദേവ്ദത്ത് മിശ്ര പണ്ടേ മടിയനാണ്. ക്യാമറയിൽ ചിത്രങ്ങൾ പകർത്തി കാലങ്ങളോളം അവ തിരിഞ്ഞു നോക്കാതെ ഉപേക്ഷിക്കുന്നവൻ. നിങ്ങൾ ഇയാളെപ്പോലെ വെറും കണ്ണുകൾക്കൊണ്ട് പഠിക്കേണ്ടവരല്ല. ഉൾക്കണ്ണുകൊണ്ട് ക്ഷേത്രങ്ങളുടെ നിർമ്മിതി അളന്നു മനസ്സിലാക്കേണ്ടവരാണ്. അതുകൊണ്ട് സ്കെച്ചുകൾ സ്വയം വരക്കാൻ തയ്യാറെടുത്തു കൊള്ളുക. ആവശ്യമായതു മാത്രം ക്യാമറയിൽ പകർത്തിയാൽ മതി.  ഇതൊന്നുമറിയാതെ വലിയ സ്കെച്ച് ബുക്കും റൂളറുമെല്ലാം ബാഗിൽ കുത്തിനിറച്ച് കഴുത്തിൽ ക്യാമറയും തൂക്കി, ഉറക്കച്ചടവുള്ള കണ്ണുകളുമായി നടന്നുവരുന്നുണ്ട് താമോഗ്ന. അത് കണ്ട് വിക്ടർ ആർത്തു ചിരിച്ചു. " holy crap! It seems she didn't brush yet"! യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവന്റെ കോളറിൽ പിടിച്ചു വലിച്ചിഴച്ച് അവൾ വാഹനത്തിലേക്കു നടക്കുമ്പോൾ എല്ലാവരും അവരെ പിൻതുടർന്നു.

ഖോഖാനിലെയും തിഹ് രി യിലെയും ക്ഷേത്രങ്ങൾ ഏകദേശം പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചവയാണ്. രണ്ടു ഗ്രാമങ്ങൾക്കും കൂടിചേർന്ന് ഖോഖാനിലെ ദേവത മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഗ്രാമങ്ങളുടെ തർക്കങ്ങളിൽപെട്ട് ദേവതയ്ക്കും ക്ഷേത്രങ്ങൾ രണ്ടായി. തിഹ് രിയിലെ ആളുകൾ അവർക്കായി ഒരു ബ്രഹ്മക്ഷേത്രം നിർമ്മിക്കുകയും അതിനെ ആദി പുർഖ ക്ഷേത്രം എന്ന് വിളിക്കുകയും ചെയ്തു.

ഖോഖാനിലെ ക്ഷേത്രം അതിമനോഹരമാണ്. അതിന്റെ നാലു നിലകൾക്കും ചതുര സ്തൂപാകൃതിയാണ് . സ്ളേറ്റു കല്ലുകൾ പതിപ്പിച്ച അവയുടെ മേൽക്കൂരകൾ കാലത്തെ വെല്ലുവിളിച്ചു നിലകൊള്ളുന്നു. അവയെ താങ്ങി നിർത്തുന്ന തടിയിൽ തീർത്ത തൂണുകളിലെ കൊത്തുപണികൾ മനോഹരം.  മേൽക്കൂരകളിൽ നിന്നും നാലു വശങ്ങളിലേക്കും നിരനിരയായി തൂങ്ങിക്കിടക്കുന്ന മരത്തിൽ തീർത്ത മണികൾ കാറ്റിൽ ശബ്ദിക്കുന്നുണ്ട്. താമോഗ്ന കാതു കൂർപ്പിച്ച് ആ സംഗീതമാസ്വദിച്ചുകൊണ്ട് മേൽക്കൂരയുടെ സ്കെച്ച് തയ്യാറാക്കുകയും എന്തോ പിറു പിറുക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പശ് ചാത്തലത്തിൽ അവളുടെ പൂർത്തിയാവാറായ ആ സ്കെച്ച് വെറുതെ ക്യാമറയിൽ പകർത്തുമ്പോൾ ദേവൻ ചോദിച്ചു "what are you uttering?" ചുരുണ്ട മുടിക്കൂടിനുള്ളിലൂടെ അല്പം നീരസത്തോടെ ഇടത്തേക്കൈ പായിച്ചു കൊണ്ട് അവൾ പറഞ്ഞു "മനുഷ്യൻ എന്തുകൊണ്ടാണ് സുന്ദരമായതെന്തിനെയും വിറ്റഴിക്കാൻ ശ്രമിക്കുന്നത്? നോക്കൂ ദേവ്, നിങ്ങളുടെ ഈ താഴ്‌വാരം അപകടത്തിലാണ്. ഒരുപക്ഷെ ഞാൻ വരക്കുന്നതാവും ഈ ആദിബ്രഹ്മന്റെ അവസാന സ്കെച്ച്. നാഗരികത നിങ്ങളുടെ ദേവതകളെ വിഴുങ്ങുന്ന ഒരു കാലം വരുമെന്ന് ഇവിടെ നാലു വശത്തും ഉയർന്നുവരുന്ന ഈ കെട്ടിടങ്ങൾ കണ്ട് നിങ്ങൾക്ക് തോന്നുന്നില്ലേ?"

അയാൾ പറഞ്ഞു " മനുഷ്യന്റെ ആവശ്യങ്ങളും സൗന്ദര്യസങ്കൽപ്പങ്ങളും കാലാകാലങ്ങളായി മാറി വരുന്നത് തികച്ചും സ്വഭാവികമാണ്. അല്ലെങ്കിൽ നാമിന്നും ഗുഹാമനുഷ്യർ ആയിത്തന്നെ നിലകൊണ്ടേനെ. കാലങ്ങളും സങ്കൽപ്പങ്ങളും മാറുന്നവയായതുകൊണ്ടല്ലേ  താമോഗ്, നീ അവയെപ്പറ്റി പഠിക്കുവാൻ തന്നെ തുനിഞ്ഞിറങ്ങിയത്? കാറ്റിൽ ശബ്ദിക്കുന്ന മരമണികൾ പോലെ അവൾ ചിരിച്ചു. "ദേവ്, ഇത്തവണ നിങ്ങൾ ജയിച്ചിരിക്കുന്നു. എങ്കിലും എനിക്ക് നിങ്ങളെപ്പോലെ പരുക്കൻ യാഥാർഥ്യങ്ങളിൽ ജീവിക്കാൻ ഇഷ്ടമല്ല. എനിക്ക് ഭൂതകാലത്തിന്റെ കുളിർപ്പച്ചകൾ വേണം. മനുഷ്യൻ കടന്നു ചെല്ലാത്ത താഴ്വരകളിലെയും പർവത ശിഖരങ്ങളിലെയും കാറ്റേൽക്കണം. അവിടുത്തെ ഉദയങ്ങളുടെ ഊഷ്മളമായ ഏകാന്തതയും അസ്തമയങ്ങളുടെ മൗനവും ആസ്വദിക്കണം. ചേക്കേറാനൊരുങ്ങുന്ന പക്ഷിയെപ്പോലെ, സന്ധ്യകളിൽ ലക്ഷ്യങ്ങളൊന്നുമില്ലാതെ പാടണം. സത്യം പറയട്ടെ, നിങ്ങളുടെ ഈ യാഥാർഥ്യങ്ങളുടെ ലോകം പരമ വിരസമാണ് ദേവ്. അവയൊന്നും അനിശ്ചിതത്വങ്ങളോട് സമരസപ്പെട്ടു ജീവിക്കാനല്ലാതെ മതിമറന്നു ജീവിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നവയല്ല.


അയാൾ അവൾ വരച്ച സ്കെച്ച് ഈസലിൽ നിന്നും ഊരിയെടുത്തു പരിശോധിക്കുന്നതിനിടയിൽ ചോദിച്ചു. " വിശക്കുന്നവന് കവിത വിളമ്പിയാൽ വയർ നിറയുമോ? "

അപ്പോളവൾ പറഞ്ഞതിതാണ്.

 " തീർച്ചയായുമില്ല. പക്ഷെ നിങ്ങൾ വിളമ്പുന്ന ഭക്ഷണം കഴിച്ച് വയർനിറഞ്ഞെങ്കിൽ അയാൾ ഒരു കവിതയോ പാട്ടോ മൂളിയെന്നിരിക്കും. നിങ്ങൾ ദുരമൂത്ത ഒരു പെരുവയർ പോലെ അരസികനാണ് ദേവ്! യാഥാർഥ്യങ്ങളെ വിഴുങ്ങി വിശപ്പടക്കാൻ ശ്രമിച്ച് പാട്ടു മൂളാൻ മറന്നു പോയിരിക്കുന്നു " അയാൾ അല്പം ആശ്ചര്യത്തോടെ മുഖമുയർത്തി നോക്കുമ്പോൾ അവൾ ചോദിച്ചു " പറയൂ, എന്നാണ് നമ്മൾ പുഷ്പങ്ങളുടെ താഴ്‌വരയിലെ ആ ഒറ്റക്കൽ ക്ഷേത്രം കാണാൻ പോകുന്നത്?

ഉത്തരമൊന്നും കിട്ടാത്തതിനാൽ മുഖം കോട്ടി ക്യാമറയും തൂക്കി ചില ചിത്രങ്ങൾ പകർത്താനായി അവൾ നടന്നു.

"ദുരമൂത്ത പെരുവയറന്റെ ആനന്ദമിരട്ടിപ്പിക്കാൻ എന്റെ പെൺകുട്ടിയിൽ എന്താണുള്ളത്?" പിന്നിൽ നിന്നും വരുന്ന ചോദ്യം ഹേമയുടേത്.  താൻ പിടിക്കപ്പെട്ടിരിക്കുന്നു. അയാൾ സ്കെച്ച് ബുക്കിൽ നിന്നും മുഖമുയർത്തിയതേയില്ല. ഹേമ അടുത്ത് വന്നു പറഞ്ഞു. ദേവ്, വളരെ സൂക്ഷിച്ച്.. നിന്നെയുൾക്കൊള്ളാൻ ഒരിക്കലും വറ്റാത്ത ഒരു പുഴയ്ക്കു മാത്രമേ സാധിക്കൂ.. കാലങ്ങളോളം മഴ പെയ്തില്ലെങ്കിലും സ്വയമുണ്ടാക്കുന്ന ഉറവിൽ തീരങ്ങൾ പച്ചപുതപ്പിക്കുന്ന ഒരു പുഴയ്ക്ക്... അങ്ങനെ ഒരു പുഴയിൽ മാത്രം നീന്താനിറങ്ങുക"

പുസ്തകത്തിലെ പഴയ സ്കെച്ചുകൾ സൂക്ഷ്മമായി പരിശോധിച്ച്കൊണ്ട് അയാൾ നിസ്സംഗനായി പറഞ്ഞു " ആ പുഴയുടെ ആഴം അളക്കാനാവാത്തതാണ് ഹേമ..അതുകൊണ്ട് തന്നെ ഒരിക്കലും എനിക്കതിൽ നീന്താനുമാവില്ല. അതിന്റെ ഒഴുക്കിന്റെ ചടുലതയും താളവും ഒരേ സമയം എന്നെ ഭയപ്പെടുത്തുകയും മോഹിപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നതിനു കരയിലിരുന്ന് ഉത്തരം അന്വേഷിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ " എന്നിട്ടയാൾ തോളിലൂടെ കയ്യിട്ട് അവരെ ചേർത്ത്പിടിച്ചു കുട്ടികൾക്കിടയിലേക്ക് നടന്നു.


തിഹ് രി യിലെത്തിയപ്പോൾ സൂര്യൻ പതിയെ താഴാൻ തുടങ്ങിയിരുന്നു. പരാശർ മലനിരകൾക്ക് താഴെ സ്വർണ്ണനിറമുള്ള ഉടയാടയിൽ സന്ധ്യാജപത്തിനായി ഒരുങ്ങുന്ന തിഹ് രി. തണുത്ത നിശബ്ദതയിൽ ധ്യാനനിരതയായി നിലകൊള്ളുന്നവൾ.. മനോഹരിയാണവൾ. അവളുടെ  മൂർദ്ധാവിലെ നിരപ്പിൽ ഉയർന്നു നിൽക്കുന്ന ആദിബ്രഹ്മക്ഷേത്രം! പടിഞ്ഞാറേ ചക്രവാളത്തിലേക്കു മുഖം തിരിഞ്ഞിരിക്കുന്ന ആദിബ്രഹ്മന്റെ മേൽക്കൂരയിലെ ഏറ്റവും മുകളിലെ സ്തൂപം വൃത്താകൃതിയിലാണ്. ഖോഖാനിലേതു പോലെ അതിസൂക്ഷ്മമായ കൊത്തുപണികൾ ഇവിടെയില്ല. എങ്കിലും പ്രകൃതിയോട് കൂടുതൽ ഇണങ്ങിയുള്ള അതിന്റെ നിൽപ്പ് ആരിലും ആത്മീയത ഉണർത്തുന്നു. കുട്ടികൾ സംസാരിച്ചതേയില്ല. ഓരോരുത്തരും അവരവരുടെ അന്വേഷണങ്ങളിൽ മുഴുകി ചിത്രങ്ങൾ പകർത്തുകയും വരക്കുകയും ചെയ്തുകൊണ്ടിരുന്നു. ദേവൻ ഒരു ഡ്രോണുപയോഗിച്ച് ക്ഷേത്രപരിസരങ്ങളുടെ ആകാശക്കാഴ്ചകൾ പകർത്തി. കുളുവിലെ ക്ഷേത്രങ്ങളുടെ പ്രത്യേകത ചെങ്കുത്തായ ഭൂപ്രകൃതിയിലെ അവയുടെ വിന്യാസവും ഉറപ്പുള്ള രൂപകല്പനയുമാണ്. അത് പഠിക്കാൻ ഈ ആകാശക്കാഴ്ച്ച കുട്ടികൾക്കുപയോഗപ്പെടും.

അൽപനേരം കഴിഞ്ഞപ്പോൾ ജോലികൾ പൂർത്തിയായവർ ക്ഷേത്രാങ്കണത്തിന്റെ അതിരുകളിലിരുന്ന് അലയടിക്കുന്ന മൗനത്തിന്റെ കടലിൽ ആവോളം നീന്തുന്നു. ആയാൾ ദൂരേക്കാണുന്ന മലനിരകളിലെ പുൽപ്പരപ്പിലേക്കു നോക്കി. പാരാശര ഋഷി ധ്യാനിക്കാൻ തിരഞ്ഞെടുത്തവയത്രേ ഈ കുന്നുകൾ. കഥകളിലെ സത്യവും മിഥ്യയും എന്തുതന്നെയാലും ധ്യാനിക്കാൻ ഇതിനേക്കാൾ നല്ലൊരിടം മറ്റെവിടെയുമുണ്ടെന്ന് തോന്നുന്നില്ല. ദൂരെ കണ്ണെത്താത്തിടത്തു പരാശർ താടാകമുണ്ട്. മഞ്ഞുമൂടിയ അതിൽ വൃത്താകൃതിയിൽ മയങ്ങിക്കിടക്കുന്ന ഒരു കുഞ്ഞു ദ്വീപുണ്ട്. യൗവന തീക്ഷണതയിൽ താനും താനിയയും ആവോളം കുടിച്ചിറക്കിയതാണ് ഈ കുന്നുകളുടെ ലഹരി. മനസ്സു വീണ്ടും പിൻ തി രിഞ്ഞു പായവേ പതിഞ്ഞ ചിലമ്പിച്ച ശബ്ദത്തിൽ ചോദ്യം കേട്ടു. " പരാശർ താടാകത്തിന്റെ ആഴം ആർക്കുമറിയില്ലെന്നു പറയുന്നത് ശരിയാണോ ദേവ്?

ആയാൾ ചെറു ചിരിയോടെ പറഞ്ഞു. "ചിലപ്പോൾ ആരും അളന്നു കാണില്ല താമോഗ്"!

 "ഒരുപക്ഷെ ആരും അളക്കുവാൻ ശ്രമിച്ചു കാണില്ല അല്ലേ? " അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ തടാകം പോലെ വിടർന്നും കൃഷ്ണമണികൾ വൃത്താകൃതിയിലുള്ള ദ്വീപ് പോലെ നിശ്ചലമായും നിന്നു. ആ ചോദ്യം കൊണ്ട് അവൾ അർത്ഥമാക്കിയത് എന്താണ്? എന്തുതന്നെയായാലും ആ കണ്ണുകളിലേക്ക് ഊളിയിട്ട് അതിന്റെ ഉത്തരം തിരയാൻ ആശക്തനാണ് താൻ.


ആയാൾ വെറുതെ ചോദിച്ചു "ഇപ്പോൾ എന്ത് തോന്നുന്നു തൃകാലജ്ഞാനിയായ താമോഗ്നക്ക്?ഇവിടവും നാഗരികത വിഴുങ്ങുമോ?"

ചുവന്ന ഗോളമായി താഴ്ന്നു മറയുന്ന സൂര്യനെ നോക്കി അവൾ പിറുപിറുത്തു "ഇല്ല! നാമിനിയിവിടെ വരുവോളവും, ഭൂമി സൗരയൂഥത്തിൽ അവശേഷിക്കുവോളവും ഇല്ല!

അയാൾക്കൊരു നടുക്കമനുഭവപ്പെട്ടു. നാം എന്നാണ് അവൾ പറഞ്ഞത്. നാം എന്ന് മാത്രമേ അവൾ പറയുന്നുള്ളൂ. കേട്ടതിലെ പിഴവാണതെന്ന് വിശ്വസിക്കാനാണ് അയാൾക്കിഷ്ടം. തിരിച്ചു പോകാൻ സമയമായിരിക്കുന്നു. "Tamog, ask them to pack up"! അയാൾ ധൃതിപ്പെട്ടു ക്ഷേത്രമുറ്റത്തെ മരച്ചുവട്ടിൽ സമയമേ മറന്നിരിക്കുന്ന ഹേമക്കരികിലേക്ക് നടന്നു.



ശിലീഭൂതം - 7

 ഹേമ കുട്ടികളോട് പറഞ്ഞത് ജോൻഗയുടെ കഥയാണ്. ജോൻഗ ഹുരാംഗ് നാരായൺ എന്ന ദേവതയുടെ തട്ടകമാണ്. പണ്ട് അവിടെ നിന്നൊരു പഹാഡി ഇന്തുപ്പ് ശേഖരിക്കാൻ ദൂരെയേതോ ഗ്രാമത്തിൽ പോയത്രേ. തിരിച്ചുവരുമ്പോൾ അയാളുടെ മുളംകുട്ടക്ക് ഭാരമേറുന്നതായി തോന്നി. കുട്ടയിറക്കി വച്ച് ഒരു മരച്ചുവട്ടിൽ വിശ്രമിക്കെ തൊട്ടടുത്ത വയലിൽ കൊയ്തുകൊണ്ടിരുന്ന ഒരു സ്ത്രീ ഉറഞ്ഞു തുള്ളുകയും മോഹാലസ്യപ്പെട്ടു വീഴുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോൾ അവർ പറഞ്ഞുവത്രെ അയാളുടെ കുട്ടയിൽ ഹുരാംഗ് നാരായൺ എന്ന ദൈവം കയറിക്കൂടിയിട്ടുണ്ടെന്ന്. വൃദ്ധയായ ആ സ്ത്രീയുടെ വാക്ക് മാനിച്ച് ഗ്രാമീണർ പിന്നീട്, കുട്ടയിലേറി അവരെ തേടിയെത്തിയ ദേവതക്ക് ഒരു ക്ഷേത്രം പണിതു. അതോടെ ജോൻഗ ഹുരാംഗ് നാരായണന്റേതായി.

കഥ വിവരിച്ചതിനു ശേഷം അവർ കുട്ടികളോട് പറഞ്ഞു. "നോക്കൂ, ഈ കഥ ഒരു സാമാന്യ നാഗരിക മനുഷ്യന്റെ തലച്ചോറിന് ഒരിക്കലും സംസ്‌കാരിച്ചെടുക്കുവാനാകാത്തതാണ്. എന്നാൽ ഇവിടെ ഇത് ഒരു ഗ്രാമത്തിന്റെ തന്നെ ചരിത്രത്തെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ദസറക്കും ഇതുപോലുള്ള മിത്തുകളിൽനിന്നുത്ഭവിച്ച ദേവതകളെയും പേറി വിവിധ ഗ്രാമങ്ങളിൽ നിന്നും മനുഷ്യർ കുളുവിലെ മൈതാനത്തെത്താറുണ്ട്. പല്ലക്കിലേറിയ ദേവതകൾ അവരോടൊപ്പം ആടുകയും പാടുകയും ഉഗ്രരൂപം പൂണ്ട് പരസ്പരം പോരടിക്കുകയും ചെയ്യുന്നു. വിദ്വേഷത്തിൽ നിന്ന് ആനന്ദത്തിലേക്കും ആനന്ദത്തിൽ നിന്ന് ശാന്തതയിലേക്കും അവർ തുടരെ തുടരെ സഞ്ചരിക്കുന്നു. കുളുവിലെ ദസറ മനുഷ്യരുടെയല്ല. ദേവതകളുടേതാണ്. 'രഘുനാഥ്ജി' എന്ന സർവാധിപതിയായ ദേവതയുടെയും മറ്റനേകം ചെറു ദേവതകളുടെയും ഉത്സവം. കാലാകാലങ്ങളായി ഇവിടുത്തെ മനുഷ്യരുടെ ഉപബോധത്തിന്റെ കടിഞ്ഞാൺ പ്രത്യക്ഷമായോ പരോക്ഷമായോ ഈ ദേവതകൾ കരസ്ഥമാക്കിയിരിക്കുന്നു. അവരുടെ മുന്നോട്ടുള്ള പ്രയാണങ്ങളെ പരുവപ്പെടുത്തുന്നത് അനാദിയോളം പഴക്കമുള്ള മിത്തുകളത്രെ.


അപ്പോഴേക്കും കുട്ടികൾ യാഥാർഥ്യങ്ങളിൽ നിന്നകന്ന് ഉറഞ്ഞുതുള്ളുന്ന ദേവതകളുടെ ലോകത്ത് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഹേമക്ക് തോന്നി. ചില സവിശേഷമായ പൂജകളുടെയും മൂർത്തികളുടെയും ചിത്രങ്ങളുള്ള ഒരാൽബം ശിഷ്യർക്ക് കൈമാറിയ ശേഷം അവരും ആ താഴ്‌വരയുടെ നിഗൂഢ സങ്കല്പലോകത്തേക്ക് അൽപനേരം മൗനമായലയാൻ പോയി.

വൈകുന്നേരത്തെ നടത്തം എല്ലാവരെയും ഹരം കൊള്ളിച്ചു. ഗ്രാമം തട്ടു തട്ടായാണ് കിടക്കുന്നത്. ഇടത്തും വലത്തും കൽക്കെട്ടുകളുള്ള കുത്തനെ പോകുന്ന ഇടവഴികളിലൂടെ അവർ മേൽപ്പോട്ട് നടന്നു. കൽക്കെട്ടുകൾ വളഞ്ഞും പുളഞ്ഞും ഓരോ നിരപ്പുകളുടെയും അതിരായി മാറുന്നു. ഓരോ നിരപ്പിലും കല്ലും മരവും ഇടകലർത്തി പണിത വീടുകൾ. ചിലത് വളരെ ചെറുതും മറ്റു ചിലത് മച്ചുകളുള്ളതും. നിരന്ന മുറ്റങ്ങൾ പലതിലും പുല്ലും വൈക്കോലും കൂന കൂട്ടിയിട്ടിരിക്കുന്നു. സ്ളേറ്റുകല്ലുകൾ പാകിയ മേൽക്കൂരകളുള്ള പഴയ കെട്ടിടങ്ങൾ അതീവ സുന്ദരങ്ങളാണ്. അവയുടെ മുഷിഞ്ഞ കതകുകൾക്കും ജനാലകൾക്കും അരണ്ട പച്ചയും നീലയും നിറങ്ങൾ. അത്തരത്തിൽ ചിലവയുടെ മുകൾതട്ടിൽ ഏറ്റവും ഉയർന്ന ഭാഗത്ത്‌  മരത്തിൽ നിർമ്മിച്ച ചെറു ജാലകപ്പെട്ടി കണ്ട് തമോഗ്ന കുറച്ചത്ഭുതത്തോടെ ചോദിച്ചു." Dev, What does they signify "?

അയാൾ പറഞ്ഞു. " വസന്ത കാലത്ത് ധോലാ ധറിന്റെ താഴ്‌വരകൾ പൂക്കൾ കൊണ്ട് നിറയും. അവയിൽ നിന്നും പൂമ്പൊടിയുമായി എത്തുന്ന തേനീച്ചകൾക്കുള്ളതാണ് ഈ ജാലകപ്പെട്ടികൾ. അവരതിൽ കൂടുകൂട്ടുകയും തേനടകൾ ഉണ്ടാക്കുകയും ചെയ്യും. ആ ജാലകപെട്ടികളുടെ അടുത്തെത്താൻ ഗോവണികളൊന്നും തന്നെ ഇല്ലെന്നത് ശ്രദ്ധിച്ചോ? മിക്കവാറും ആളുകൾ അവയിൽ നിന്ന് തേനെടുക്കാറേയില്ല. ചിലർ വിശ്വസിക്കുന്നത് ഏതോ ആത്മാക്കൾ അവയോടൊപ്പം ഉണ്ടെന്നാണ്. "

"Interesting!"പൂമ്പൊടി പുരണ്ട് ഭാരിച്ച ദേഹവുമായി മൂളിപ്പറക്കുന്ന ഒരു തേനീച്ചയെപ്പോലെ അവൾ താൻകേട്ടത് മറ്റുള്ളവരോട് പറയാൻ തെന്നിത്തെറിച്ചു കുതിച്ചു.


ഇടവഴി അവസാനിക്കുന്നിടത്ത് ഒരു കൊച്ചു ക്ഷേത്രമുണ്ട്. ഗ്രാമത്തിൽ ഇനിയും ക്ഷേത്രങ്ങൾ പണിയുന്നുണ്ടെന്ന് അവിടെ നിന്നിരുന്ന ഒരാൾ പറഞ്ഞു. ക്ഷേത്രത്തിനു കുറച്ചപ്പുറം കാണുന്ന വീട്ടിൽ ആൾതിരക്കുണ്ട്. അവിടെ രാത്രി ഒരു വിവാഹം നടക്കാൻ പോകുന്നു. ഒരു വീട്ടിലെ വിവാഹം ഗ്രാമത്തിന്റേത് മുഴുവനുമാണ്. അൽപ്പാല്പമായ സന്തോഷങ്ങൾ ഒരു ചെറു ഗ്രാമം മുഴുവനും പങ്കിട്ടെടുക്കുന്നു. ഒരു കുഞ്ഞു ജനിക്കുന്നത് ഒരു വീട്ടിൽ വളരാനായല്ല.  ഗ്രാമത്തിന്റെ മുഴുവൻ കുഞ്ഞായാണ്. പാരസ്പര്യത്തിന്റെയും സമരസപ്പെടലിന്റെയും പാഠങ്ങൾ അന്നേ അവൻ പഠിച്ചുകഴിയും. സന്ധ്യയാവാറായതോടെ കല്യാണവീട്ടിൽ പെൺകുട്ടികൾ നൃത്തത്തിനുള്ള തയ്യാറെടുപ്പാണ്.അതുകണ്ട് തമോഗ്ന നാട്ടി നൃത്തത്തിന്റെ ചുവടുകൾ അനുകരിച്ചു വായുവിൽ താളത്തിൽ കൈകൾ തുഴഞ്ഞു. അവളുടെ ആ ഭാവം കണ്ട് ദേവൻ ചിരിയടക്കി. 

ഇരുട്ടി തുടങ്ങിയപ്പോൾ തിരിച്ചു നടക്കാമെന്ന് ഹേമ പറഞ്ഞു. കയറിയതുപോലെ എളുപ്പമല്ല കുത്തനെയുള്ള വഴികളിലൂടെ താഴോട്ടിറങ്ങാൻ. ചെറിയ പറ്റങ്ങളായി വളരെ ശ്രദ്ധിച്ച് അവർ താഴോട്ടിറങ്ങുമ്പോൾ താമോഗ്ന അയാളോടൊരു രഹസ്യം പറഞ്ഞു " ഞാനിവിടെ വന്നിട്ടുണ്ട് ദേവ്.. എത്രയോ തവണ സ്വപ്നത്തിൽ ഈ കുത്തുകല്ലുകൾ കയറിയിട്ടും ഇറങ്ങിയിട്ടുമുണ്ട്. അപ്പോൾ എനിക്ക് മുന്നിൽ രണ്ടു കുട്ടികൾ കൈപിടിച്ച് നടന്നു പോകും... അതാ, അതുപോലൊരു വീടിന്റെ ഉമ്മറത്തിരുന്ന് ഒരു വൃദ്ധ എന്നെ അകത്തേക്ക് വിളിക്കും. ആരുടെയോ കൈകൾ വിടുവിച്ച്  ഞാൻ അവരുടെ വീട്ടിലേക്ക് ഓടിക്കയറും" ഇത്രയും പറഞ്ഞ് അവൾ അയാളുടെ കൈകളിലേക്ക് നോക്കി. " Certainly they are not mine" എന്ന് പറഞ്ഞ് ദേവൻ കൈകൾ പിന്നിൽ കെട്ടിയപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.


സ്വപ്നങ്ങളിൽ സത്യമുണ്ടോ? അതും പഠിക്കേണ്ട വിഷയമാണ്. മുന്നിൽ നടക്കുന്നത് തന്റെ സ്വപ്നങ്ങളിലെ മായൻ കന്യക! അവളും ഇപ്പോൾ സ്വപ്‌നങ്ങൾ ആവർത്തിച്ചു കാണാറുണ്ടെന്ന് പറയുന്നു. കൗതുകം തന്നെ. തിരിഞ്ഞു നോക്കി അവൾ വീണ്ടും ചോദിച്ചു. "ഇവിടെ അപൂർവം ചില ഗോത്ര സമൂഹങ്ങളിൽ ഒരു വീട്ടിലെ സഹോദരന്മാർ എല്ലാം ചേർന്ന് ഒരു സ്ത്രീയെ വിവാഹം ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. സ്ത്രീകൾക്കും അതു സമ്മതമത്രേ. സ്ത്രീകളുടെ എണ്ണം കുറവായതിനാലാണോ? നിങ്ങൾ എങ്ങനെയാണ് അതിനെ കാണുന്നത്?"

അയാൾ പറഞ്ഞു "കവികൾ കാല്പനികത കല്പ്പിച്ചു നൽകിയ സ്ത്രീ പുരുഷ ബാന്ധവങ്ങൾക്ക് പിന്നിൽ വംശ വർദ്ധന നടത്താനുള്ള വെറും മൃഗചോദന മാത്രമാണെന്നാണ് ഞാൻ ഇതുവരെ മനസ്സിലാക്കിയിരിക്കുന്നത്. മനുഷ്യൻ ഇപ്പോഴും ഒരു മൃഗം തന്നെയല്ലേ താമോഗ്? എനിക്കിത്തരം സാമൂഹിക വ്യവസ്ഥകളിൽ അത്ഭുതം തോന്നുന്നതേയില്ല!"

അത്‌ പറഞ്ഞപ്പോൾ അയാൾക്ക് യാതൊരു സംശയവും തോന്നിയില്ല. അവിചാരിതമായി കണ്ടുമുട്ടിയ, തന്റെ പകുതി മാത്രം പ്രായം വരുന്ന ഈ പെൺകുട്ടിയോട് തനിക്കു  പ്രണയം തോന്നുന്നുണ്ടെങ്കിൽ അത് വെറും മൃഗചോദനയല്ലാതെ മറ്റെന്താകാനാണ്? അയാൾ ഒരു നിമിഷത്തേക്ക് തന്നെയൊരു മൃഗമായി സങ്കല്പിച്ചു. തന്റെ തന്നെ സന്തതി പരമ്പരകളിൽ പ്രജനനം നടത്താൻ ചാന്ദ്ര പക്ഷങ്ങൾ കാത്തിരിക്കുന്ന ഒരു വന്യമൃഗം!


" എങ്കിൽ കേട്ടോളൂ..ഒരു നരവംശ ശാസ്ത്രജ്ഞയായ ഞാൻ ഒരിക്കലും അതൊരത്ഭുതമായി കാണുന്നില്ല. എന്നാൽ ഒരു സ്ത്രീപക്ഷവാദിയായ ഞാൻ ബഹുഭർതൃത്വം ഒരു സ്ത്രീയോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് വിശ്വസിക്കുന്നു. അതേ സമയം ഇതൊന്നുമല്ലാത്ത അസംസ്‌കൃതയായ, നിങ്ങൾ ചിലപ്പോൾ നാലാംകിടയെന്നു വിളിച്ചേക്കാവുന്ന എന്നിലെ സ്ത്രീ ചിന്തിക്കുന്നത് മറ്റൊന്നാണ്. നിങ്ങൾക്ക് ലഭിക്കുന്ന സ്നേഹം അളവിൽ കൂടുതലാണെങ്കിൽ അത് വിഷമാണ്. അളവിൽ കുറഞ്ഞാലും അങ്ങനെ തന്നെ. എന്ത്തന്നെയായാലും ആരാലും സ്നേഹിക്കപ്പെടാതെ, ആരാലും സൗന്ദര്യമാസ്വദിക്കാതെ പോകുന്ന ഒരു സ്ത്രീയെപ്പോലെ ശപ്തയായവൾ ആരുണ്ട്? അങ്ങനെയാകുമ്പോൾ നാലോ അഞ്ചോ പുരുഷന്മാരെ ഒരുമിച്ചു വരിക്കുന്ന ഒരു സ്ത്രീ ഒരർത്ഥത്തിൽ ശപിക്കപ്പെട്ടവളല്ല. അവൾ മഹാബുദ്ധിമതിയായിരിക്കണം. തനിക്കുലഭിക്കുന്ന ഓരോ പുരുഷനും ഏറിയും കുറഞ്ഞും പോകാതെ കൃത്യമായി സ്നേഹം അളന്നുകൊടുക്കുന്ന അളവ്നാഴി പോലുള്ള ഹൃദയമുള്ളവൾ . അതേസമയം അവളെ വരിച്ച പുരുഷന്മാരോ! പുരുഷ സഹജമായ സ്വാർത്ഥതക്ക് നിരന്തരം ഭ്രഷ്ട് കല്പിച്ച് തന്റെ ഇണയെ മറ്റുള്ളവർക്ക് പകുത്തു കൊടുക്കേണ്ടി വരുന്ന നിസ്സഹായ ജന്മങ്ങൾ! സത്യത്തിൽ നിങ്ങളെത്തന്നെ പകുത്തു കൊടുക്കുന്നതിനേക്കാൾ ദുസ്സഹമല്ലേ നിങ്ങൾക്ക് സ്വന്തമായൊന്നിനെ പകുത്തു കൊടുക്കുന്നത് "?

ഇത്രയും പറഞ്ഞ് ചോദ്യരൂപത്തിൽ തന്നെ നോക്കുന്ന അവളോട് എന്ത് പറയണമെന്നറിയാതെ അയാൾ നിന്നു. എന്നിട്ട് ഇരുട്ട് പടരാൻ തുടങ്ങുന്ന ഇറക്കത്തിലേക്കു നോക്കി പിറുപിറുത്തു " അറിയില്ല തമോഗ്. പകുത്തു കൊടുക്കാനാവാത്ത വിധം ഞാനാരെയും സ്നേഹിച്ചിട്ടില്ല ". നിശ്ചലനായി നിൽക്കുന്ന അയാളുടെ കൈ പിടിച്ച് അടുത്ത കൽക്കെട്ടിലേക്ക് കാൽ വെക്കുമ്പോൾ അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

 " എങ്കിലൊരു ക്രൂരനാണ് നിങ്ങൾ. എന്റെ കാമുകനെപ്പോലെ തന്നെ ക്രൂരൻ "!

അതുപറയുമ്പോൾ അഴിഞ്ഞു കിടക്കുന്ന ചുരുണ്ട മുടിക്കടിയിൽ മറഞ്ഞുപോയ അവളുടെ മുഖം ഒന്ന് കണ്ടിരുന്നുവെങ്കിലെന്ന് അയാൾ ആഗ്രഹിച്ചു. അപ്പോഴേക്കും കൈകൾ വിടുവിച്ച് അവൾ കൂട്ടുകാരോടൊപ്പം എത്തിയിരുന്നു.


അന്ന് രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ ദേവദത്തൻ ആലോചിച്ചു. അവൾ പറഞ്ഞത് സത്യമാകാനേ വഴിയുള്ളൂ. ബ്രാഹ്‌മണന് ഗുജ്‌ജാർ സ്ത്രീയിൽ ജനിച്ചവനാണ് താൻ. യുഗങ്ങൾക്ക് പിന്നിൽ സഞ്ചരിക്കുന്ന തന്റെ നാട്ടിൽ, ഒരാൾ വരേണ്യതയുടെ ആനുകൂല്യം വേണ്ടുവോളമുണ്ടായിട്ടും അവയൊന്നും വേണ്ടെന്നു വച്ച് ജീവിതം മുഴുവൻ ഒരു താണ ജാതിക്കാരി സ്ത്രീയെ മാത്രം ചേർത്തുപിടിച്ചെങ്കിൽ അത്‌ വെറും മൃഗ ചോദനകൊണ്ടാകില്ല. ആഭിജാത്യരുടെ നിരാകരണവും നിരന്തര പീഡനവും ഏറ്റു വാങ്ങിയിട്ടും ആ സ്ത്രീ മരിക്കുവോളം അയാൾക്കൊപ്പം നിന്നെങ്കിൽ അതും മൃഗചോദനയാവില്ല. അരുതുകൾക്കിടയിൽ ആട്ടിൻപറ്റങ്ങളെ മേച്ചു നടന്ന ബാല്യത്തിൽ ഒരിക്കൽ പോലും തന്നിൽ വംശീയ ചിന്തകൾ  ഉടലെടുക്കാതിരുന്നത് അവരുടെ സ്നേഹം വെറും സങ്കൽപ്പമല്ലാതിരുന്നതുകൊണ്ടാണ്. വേണ്ടുവോളം സ്നേഹിക്കപ്പെട്ടവനാണ് താൻ. എന്നിട്ടും തനിക്കെന്താണ് സ്നേഹമുൾക്കൊള്ളാൻ ആവാതെ പോയത്? തന്റെ പെൺകുട്ടി പറഞ്ഞപോലെ ഏറിയും കുറഞ്ഞും പോകാതെ കൃത്യമായി സ്നേഹം അളന്നു കൊടുക്കാൻ താൻ എന്നാണ് പഠിക്കുക?

നേരമേറെയായിട്ടും പുറത്തു തീകാഞ്ഞിരുന്നു കുട്ടികൾ സൊറപറയുന്നുണ്ട്. അവരിലാരോ ബൊഹീമിയൻ റാപ്സോഡി ഉച്ചത്തിൽ പാടുന്നു. അത് ശ്രദ്ധിച്ച് കിടക്കുന്നതിനിടയിലെപ്പോഴോ അയാൾ ഉറക്കത്തിലേക്കു വീണു.



ശിലീഭൂതം - 6

 എവിടെയോ ഉരസി വീഴുന്നുണ്ട് മഞ്ഞുപാളികൾ. ചുറ്റും കലങ്ങിമറിഞ്ഞു രുദ്രതാണ്ഡവം ആടുന്ന നദി. ഇടിഞ്ഞു തൂർന്ന കുഴമണ്ണിനടിയിൽനിന്നും ഉയർന്നു നിൽക്കുന്ന ഒരു കൈ. നിശബ്ദം നിലവിളിക്കുന്ന അതിനെ നോക്കി സ്തംഭിച്ചു നിൽക്കുന്ന താൻ. ഞെട്ടലോടെ ഉണർന്നപ്പോൾ ഇടുങ്ങിയ പാതക്ക് വലതുവശമുള്ള ഗർത്തത്തിൽ ഇരുട്ടിൽ തിളങ്ങുന്നുണ്ട് ബിയാസ് നദിയുടെ വെള്ളിയാഭരണങ്ങൾ. നേരം പാതിരാ കഴിഞ്ഞിരുന്നു. തമോഗ്ന നരച്ച രോമക്കോട്ടിനടിയിൽ ഒരു മണ്ണെലിയെപ്പോലെ ചുരുണ്ടു കൂടി തനിക്കരികിൽ ഉറങ്ങുന്നുണ്ട്. കിഴക്ക് വെളിച്ചം വീഴുന്നതിന് മുൻപ് തന്നെ ബജൗറ കഴിഞ്ഞു. ശേഷം നാലു ചുറ്റിനും ഉയർന്നു നിൽക്കുന്ന കുന്നുകൾക്ക് കീഴെ ശാന്തമായി ഉറങ്ങുന്നു കുളു. ഇവിടെ സഞ്ചാരികൾക്ക് വേണ്ടിയുള്ള ആധുനികതയുടെ മൂടുപടം പേറുന്ന ചെറു നഗരം കടന്നാൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്തുകൾ കുടിയിരിക്കുന്ന പുരാതന ക്ഷേത്ര സ്ഥലികളുണ്ട്. അവയുമായി ഇഴ ചേർന്നു ജീവിക്കുന്ന പർവതമനുഷ്യരുണ്ട്. ചീകിയെടുത്ത സ്ളേറ്റു കല്ലുകൾ പാകിയ മേൽക്കൂരക്ക് കീഴെ പൈൻ മരത്തിന്റെ നേരിപ്പോടുകളെരിയുന്ന വീടുകൾക്കുള്ളിൽ വിത്തും വിതയും ആട്ടിൻപറ്റങ്ങളുമായി കഴിയുന്ന സ്വച്ഛമായ ജീവിതങ്ങൾ. അവരെയാണ് തന്റെ കുട്ടികൾ അടുത്തറിയേണ്ടത്.

ധോലാധർ മലനിരകളോട് ചേർന്ന് നിൽക്കുന്ന ജോൻഗ താഴ്‌വരയിലാണ് താമസിക്കേണ്ടത് . പുകമഞ്ഞു വീണു കിടക്കുന്ന പർവതപാതക്കരികിൽ ബസു നിർത്തി. ഉദയത്തിന്റെ മങ്ങിയ വെളിച്ചം താഴ്‌വരയെ ആശ്ലെഷിക്കാൻ തുടങ്ങിയിരിക്കുന്നു. ഏതോ ഒരിടയൻ ആട്ടിൻ പറ്റത്തെയും തെളിച്ച് റോഡിൽക്കൂടി പോകുന്നുണ്ട്. അവയുടെ കരച്ചിൽ കേട്ട് ഹേമ ഉണർന്നു. " Dev, are you still asleep? " വിളിച്ചു ചോദിച്ചുകൊണ്ട് അവർ എഴുന്നേറ്റു വന്നു. അയാൾ തനിക്കരികിൽ ചുരുണ്ടു കൂടി ഉറങ്ങുന്ന തമോഗിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. " Look at this! a sleeping himalayan shrew". അവരുടെ ചിരി കേട്ട് കുട്ടികൾ ഉണർന്നു തുടങ്ങി.


ബസിറങ്ങി വശത്തേക്കുള്ള മൺപാതയിലൂടെ അരണ്ട വെളിച്ചത്തിൽ അല്പം നടന്നു. കുത്തുകല്ലുകൾ പാകിയ കയറ്റം കയറിക്കഴിഞ്ഞപ്പോൾ താമസിക്കാനായി ഒരുക്കിയ കോട്ടേജുകളെത്തി. ഗ്രാമം അതി മനോഹരമാണ്. അതിരിൽ ആകാശം ചുംബിച്ചു നിൽക്കുന്ന സിഡർ മരങ്ങൾ. അതിനുമപ്പുറം ധോലാധർ ധ്യാനത്തിൽ നിന്നുണർന്ന് ഉദയമുരുക്കിയ സ്വർണമകുടമണിഞ്ഞ് ആഹ്ലാദവാനായി നിൽക്കുന്നു. കുട്ടികളോട് വിശ്രമിക്കാനാവശ്യ പ്പെട്ട് ദേവൻ ഹേമയെയും കൂട്ടി അവർക്കായി നിശ്ചയിച്ച കൊട്ടേജിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും വൈകിയാണ് എത്തിയത്. പ്രഭാതഭക്ഷണത്തിനു ശേഷം പതിനൊന്നു മണിയോടെയെങ്കിലും അന്നത്തെ സെഷൻ ആരംഭിക്കേണ്ടതുണ്ട്. ഹേമ ഓർമ്മപ്പെടുത്തി. അവർക്കറിയാം താനിവിടെയെത്തിയാൽ സ്ഥലകാലങ്ങൾ മറക്കുമെന്ന്. ജോൻഗയിൽ എത്തിയ വിവരം കോർഡിനേഷൻ ടീമിനെ അറിയിച്ച ശേഷം അവർ മുറിയിലേക്ക് പോയി. അനേകം കാതങ്ങൾ ഒഴുകിയലഞ്ഞ് സത്ലജിൽ ചെന്നുചേർന്ന ബിയാസ് നദിയുടെ ശാന്തത അയാൾക്കാനുഭവപ്പെട്ടു. കിടപ്പുമുറിയുടെ ചെറുജനാലയിൽക്കൂടി പുറത്തേക്ക് നോക്കുമ്പോൾ ദൂരെയെവിടെയോ തന്റെ ആട്ടിൻ പറ്റങ്ങൾ മേഞ്ഞു നടപ്പുണ്ടെന്ന് തോന്നി. അന്നു കൂട്ടം തെറ്റിപ്പോയ ഒരാട്ടിൻകുഞ്ഞ് തുള്ളിക്കുതിച്ചെത്തി കിന്നരിതൊപ്പിയണിഞ്ഞ തന്നോട് ചോദിക്കുന്നു "ദേവ്, നിങ്ങൾക്ക് വീണ്ടും ആട്ടിടയനാകണോ?".. ചെറു ചിരിയോടെ അയാൾ കിടക്കയിലേക്കമർന്നു.


ഏകദേശം പതിനൊന്നു മണിയായപ്പോൾ ഭക്ഷണശേഷം ഒത്തുകൂടിയ കുട്ടികളെയും കൊണ്ടയാൾ അടുത്തുള്ള പുൽപരപ്പിലേക്കു നടന്നു. അവിടെ കണ്ട ഒരു പോപ്ലാർ മരച്ചുവട്ടിൽ എല്ലാവരോടും ഇരിക്കാനാവശ്യപ്പെട്ട ശേഷം അരികെ എഴുന്നു നിൽക്കുന്ന ഒരു വെളുത്ത പാറയിൽ കയറിയിരുന്ന് ആ താഴ്‌വരയുടെ സാംസ്കാരിക പരിണാമങ്ങളുടെ ഒരേകദേശ രൂപം വിവരിച്ചു.

" കുളു ദേവതകളുടെ താഴ്‌വരയാണ്. ഏകദേശം മുന്നൂറോളം ദേവതകളെ ചുറ്റിപ്പറ്റി വളർന്നുവന്ന ഗോത്രങ്ങളും ഗ്രാമങ്ങളും ഉൾപ്പെടുന്ന ഭൂമി. നാഗാരാധനയുടെ കേന്ദ്രം. നാഗങ്ങളെ ആരാധിച്ചവർ പിന്നീട് നാഗന്മാർ എന്ന ഗോത്ര സമൂഹമായി അറിയപ്പെട്ടു. അവരുടെ പുരാതന പൂർവികർ ആസ്ത്രോ ഏഷ്യാറ്റിക് മനുഷ്യരാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. ആസ്ത്രോകളുടെ ആദ്യകാല കുടിയേറ്റങ്ങൾ ഏകദേശം 60,000 വർഷങ്ങൾക്കു മുൻപാണെന്ന് കരുതപ്പെടുന്നു. ചില ഗവേഷകർ കരുതുന്നത് അവർ ദ്രാവിഡരെപ്പോലെ ഇവിടെത്തന്നെ കഴിഞ്ഞിരുന്നു എന്നാണ്. ആദ്യകാലത്തു പുല്മേടുകളിൽ നാൾക്കാലികളെ മേച്ചുകൊണ്ട് നടന്നിരുന്ന അവർ പിന്നീട് കൃഷിയിലേക്ക് തിരിഞ്ഞു. പടിഞ്ഞാറൻ ഹിമാലയനിരകളിലെ വനസ്ഥലികളെ ഉഴുതുമറിച്ചൊരുക്കിയ നാഗന്മാരുടെ പൂർവികർ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് സർപ്പങ്ങളെയാണ്. വിത ക്കുമ്പോഴും വിളവെടുക്കുമ്പോഴും അവർക്കിടയിലെ അനേകം പേർ അളകളിൽ നിന്നും പുറത്തു വന്ന സർപ്പങ്ങളുടെ ദംശനമേറ്റു പിടഞ്ഞു വീണു. വിഷം തീണ്ടിയുള്ള മരണങ്ങൾ അവരിൽ ഭയം നിറച്ചു. കാലക്രമേണ അവരുടെ ജീവിത ചക്രം നിയന്ത്രിക്കുന്നത് തന്നെ സർപ്പങ്ങളാണെന്ന് അവർ നിശ്ചയിച്ചു. സർപ്പദംശനമേൽക്കാത്തവരുടെ ജീവിതങ്ങൾ നാഗദേവതകൾ അവർക്ക് കനിഞ്ഞു കൊടുത്ത വരമായി.


നാഗന്മാരുടെ ആദിമ ഗോത്രങ്ങൾ വിതയ്ക്കലിനും വിളവെടുപ്പിനും മുൻപ് ദേവതകളുടെ പ്രീതിക്ക് നരബലികൾ നടത്തുക പതിവായിരുന്നു. പിന്നീട് വടക്കേ ഇന്ത്യയിലേക്ക് പടർന്നു തുടങ്ങിയ ദ്രാവിഡർ ഇവർക്കുമേൽ ആധിപത്യം സ്ഥാപിച്ചുവത്രെ. എന്നാൽ അതിനു ശേഷം ഗംഗാസമതലങ്ങളിൽനിന്നും കുടിയേറിയ നാഗരികരുടെ സംസ്കൃതിയുമായി ദ്രാവിഡരും നാഗരും വീണ്ടും ഇടകലർന്നു. ഗംഗാസമതല നിവാസികളും നാഗങ്ങളെ ആരാധിക്കുന്നവരായിരുന്നു. അങ്ങനെ,മൂന്നു പുരാതന സമൂഹങ്ങൾ ഇടകലർന്നു പരിണമിച്ച് ഇന്ന് നിങ്ങൾ കാണുന്ന നാഗന്മാരുടെ പ്രപിതാമഹരുണ്ടായി. പിന്നീടുവന്ന ആര്യാധിനിവേശത്തിൽ അവരുടെ ഗോത്രസമൂഹങ്ങൾപടിഞ്ഞാറൻ ഹിമാലയനിരകളിലൊഴികെ  പാർശ്വവൽക്കരിക്കപ്പെടുകയുണ്ടായി. മനുഷ്യരുടെ വിശ്വാസങ്ങളും ആരാധനാരീതികളും എങ്ങിനെ സംസ്കൃതികളെ സൃഷ്ടിക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് നാഗന്മാർ. അവരുടെ ചില പുരാതന നാണയങ്ങളിലും ഉപകരണങ്ങളിലുമെല്ലാം നാഗരൂപങ്ങൾ പതിപ്പിച്ചിരിക്കുന്നത് കാണാം. പിൽക്കാലത്തിൽ ഇവരിൽ അനേകം പേർ ബുദ്ധമത വിശ്വാസികളായിത്തീർന്നു. എങ്കിലും ഇന്നും ഈ താഴ്‌വരയിലെ ഭൂരിഭാഗം മനുഷ്യരും ഇതുപോലുള്ള പല ഗ്രാമീണ ഗോത്രങ്ങളാണ്. ഹിമാലയൻ പഗോഡിയൻ മാതൃകയിൽ പണിതിരിക്കുന്ന അവരുടെ ക്ഷേത്രങ്ങൾ വരും ദിവസങ്ങളിൽ നിങ്ങൾ അടുത്തു കാണുകയും സ്കെച്ചുകൾ തയ്യാറാക്കുകയും വേണം. ഇവിടുത്തെ ക്ഷേത്രങ്ങളിലെ മൂർത്തികൾ കല്ലിൽ കൊത്തിയെടുത്തവയല്ല. പല്ലക്കിൽ എഴുന്നള്ളിക്കുന്ന രീതിയിലുള്ള ചലിപ്പിക്കാൻ കഴിയുന്ന ലോഹമാതൃകകളാണ്. അതിൽ മുഖമൊഴികെ ബാക്കി ഭാഗങ്ങൾ പട്ടും തൊങ്ങലും കൊണ്ട് മൂടിയിരിക്കും".


ഇത്രയും വിവരിച്ചുകഴിഞ്ഞപ്പോൾ വിക്ടർ പതിവുപോലെ സംശയമുന്നയിച്ചു. " Do they still follow human sacrifice anywhere around"? അവന്റെ പച്ചക്കണ്ണുകളിലെ അങ്കലാപ്പ് കണ്ട് തമോഗ്ന വിളിച്ചു പറഞ്ഞു " Luckily not. Otherwise we could have given  you as a bite". അങ്ങനെ അല്പനേരം ഗോത്രസംസ്കൃതിയിലൂടെ നീന്തിനടന്ന അവർ ചിരിയുടെ കരപറ്റി. ഉച്ചകഴിഞ്ഞു ജോൻഗയിലെ ഗ്രാമീണ വഴികളിലൂടെ അല്പം നടക്കാമെന്നും ആളുകളെപ്പറ്റി അപ്പോൾ നിങ്ങൾക്ക് കൂടുതൽ അറിയാനായേക്കുമെന്നും പറഞ്ഞ് ദേവൻ തിരിച്ചു കോട്ടേജിലേക്ക് നടന്നു.

ശിലീഭൂതം - 5

 ബസ് വീണ്ടും മലനിരകൾക്കിടയിലൂടെ സഞ്ചരിച്ചു. ഹേമ കുട്ടികൾക്ക് കുളുവിലെ ക്ഷേത്രങ്ങളുടെ വാസ്തു വിദ്യയെക്കുറിച്ച് വിവരിച്ചു കൊടുക്കുന്നു. ചമ്പയിലും ഛത്രാരിയിലും പൂർണ്ണമായും മരത്തിൽ പണിതീർത്ത ക്ഷേത്രങ്ങളുണ്ട്. ചമ്പാവതി ക്ഷേത്രത്തിന്റെ മണ്ഡപം അതിന്റെ വലിപ്പം കൊണ്ടല്ലെങ്കിലും സൗന്ദര്യം കൊണ്ട് ആരെയും ആകർഷിക്കും. പഗോഡകളും കഥകുനി മാതൃകകളുമെല്ലാം ഈ താഴ്‌വരയുടെ മാത്രം സ്വന്തം. മാറി മാറി വരുന്ന ഋതുക്കളെയും പ്രകൃതിക്ഷോഭങ്ങളെയും വെല്ലുവിളിച്ച് ഏഴാം നൂറ്റാണ്ടിലും അതിന് ശേഷവും പണിത ആ പുരാതന സൃഷ്ടികൾ ഇന്നും തലയുയർത്തി നിൽക്കുന്നു. എന്നാൽ ദേവദത്തൻ അപ്പോഴോർത്തത് അവയെക്കുറിച്ചല്ല. ബജൗറയിൽ വർഷകാലത്തിനു മുൻപ് മൂത്തു മതിർക്കുന്ന പഴത്തോട്ടങ്ങളെക്കുറിച്ചാണ്. അവയ്ക്കുമപ്പുറം നിരന്നു കിടക്കുന്ന നെൽവയലുകളെക്കുറിച്ചാണ്.മരിച്ചു മണ്ണടിഞ്ഞ ഓർമ്മകൾ എങ്ങുനിന്നാണ് ഉയിർത്തു മുളക്കുന്നത്?

"Dev, where did you keep that?" ഓർമ്മകളിൽ നിന്നുണർത്തി തന്റെ പെൺകുട്ടി. Dev, where did you keep that?". ചോദ്യം ഒരിക്കൽ കൂടി അവളാവർത്തിച്ചു. അയാൾ മനസ്സിലാകാതെ കരിഞ്ഞ ഊതനിറമുള്ള അവളുടെ കണ്ണുകളിലേക്കു നോക്കി. "ഹേമ പറഞ്ഞുവല്ലോ കാംഗ്രയിൽ നിന്നും കണ്ടെടുത്ത തൃഗർത്തൻമാരുടെ നാണയം നിങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന്. ഏതെങ്കിലും കാരണവശാൽ നിങ്ങളത് കൊണ്ടുവന്നിട്ടുണ്ടോ?". അയാൾക്ക് ചിരിയൂറി. " എനിക്കോർമ്മയില്ല ". അവൾ ചെറിയ നിരാശയോട് കൂടി ചോദിച്ചു. " നിങ്ങളിപ്പോൾ പിന്നെന്താണ് ഓർക്കുന്നത്?

അയാൾ അല്പം നീങ്ങിയിരുന്ന് അവളെ തനിക്കരികിലിരുത്തി അങ്ങ് ദൂരെ മലനിരകളിലേക്ക് ചൂണ്ടി "Tamog, Look there! അവിടെയൊരു ആട്ടിടയൻ ചെറുക്കനുണ്ട്. പുരാവസ്തു ഗവേഷകനായ ദേവ്ദത്തനു മുൻപ്, കഴുത്തിൽ കമ്പിളി ചുറ്റി, തലയിൽ കിന്നരിതൊപ്പിയണിഞ്ഞു കുറുവടിയുമായി ചെമ്മരിയാട്ടിൻപറ്റങ്ങളെ തെളിക്കുന്ന ഒരു പന്ത്രണ്ടു വയസ്സുകാരൻ. അവനെയാണ് ഞാനിപ്പോൾ ഓർക്കുന്നത്". അവൾ അയാളുടെ കണ്ണുകളിലേക്കു നോക്കി. അവയിൽ ഓർമ്മകൾ തെളിഞ്ഞു തിളങ്ങുന്ന ഒരിറ്റു കണ്ണാടി വെള്ളം. അയാളുടെ കയ്യിൽ മുറുക്കെപ്പിടിച്ച് ഓടിയകലുന്ന കുന്നുകളിലേക്ക് നോക്കി അവൾ അല്പനേരമിരുന്നു. എന്നിട്ട് പറഞ്ഞു. "ചില ഓർമ്മകൾ അങ്ങനെയാണ്. ഇടയ്ക്കിടെ കല്ലറകളിൽനിന്നുയിർത്തു വരും. എപ്പോഴെങ്കിലും നോക്കുന്ന കണ്ണാടിയിൽ, പൈപ്പിൽ നിന്നിറ്റു വീഴുന്ന കുളിമുറി വെള്ളത്തിൽ, മൗനം ഉരുകിയൊലിക്കുന്ന ചില സന്ധ്യകളിൽ.. അദൃശ്യമായ ആത്മാവിനെപ്പോലെ അവ നമ്മെ ആവേശിക്കും. എന്നാൽ നിങ്ങളിപ്പോൾ അറിഞ്ഞുകൊണ്ട് അവയുടെ കല്ലറകൾ തുറന്നു വീട്ടിരിക്കുകയാണ്. സത്യത്തിൽ ദേവ്, നിങ്ങളിവിടേക്കു വന്നിരിക്കുന്നത് അൽമോറയിലെ ശിലാലിഖിതങ്ങൾ ഉത്ഘനനം ചെയ്തെടുക്കാനോ ഞങ്ങളെ പഠിപ്പിക്കാനോ അല്ല. You have arrived to unearth your fossilized past"

സത്യമാണ്. അറിഞ്ഞോ അറിയാതെയോ ശിലീഭൂതമാക്കപ്പെട്ട തന്റെ ഭൂതകാലം ചികയാൻ -അതിനുവേണ്ടി മാത്രമാണ് താൻ തിരികെ വന്നിരിക്കുന്നത്. അതിലെവിടെയും തന്റെ കയ്യിൽ മുറുക്കെപ്പിടിച് അരികിലിരിക്കുന്ന ഈ പെൺകുട്ടിയില്ല. എങ്കിലും അന്നുമുതൽ ഇന്നുവരെ അവളുണ്ടായിരുന്നുവെന്നു തോന്നിപ്പിക്കുന്നു. തന്റെ ആത്മാവിലേക്ക് ചൂഴ്ന്നു നോക്കുന്ന ഊതനിറമുള്ള ഈ ചിത്രശലഭക്കണ്ണുകളെ പ്രണയിക്കാതിരിക്കുന്നതെങ്ങിനെ!

എന്നാൽ പിന്നീടങ്ങോട്ട് അവൾ  സംസാരിച്ചുകൊണ്ടിരുന്നത് അവളുടെ കാമുകന്റെ ഗവേഷണവിഷയത്തെപ്പറ്റിയാണ്. കാംഗ്രയിലും പത്താൻകോട്ടിലും ഉണ്ടായിരുന്ന തൃഗർത്തൻമാരുടെ സാന്നിധ്യത്തെപ്പറ്റി. അയാൾക്ക് ചിരിവന്നു. അല്ലെങ്കിലും വെള്ളിയിഴകളെ താലോലിച്ചു തുടങ്ങിയ താനവളെ പ്രണയിക്കുമെന്ന് അവൾ എങ്ങനെ സങ്കൽപ്പിക്കാനാണ്!

വിക്ടർ ഓരോ അപ്പിളുകൾ അവർക്കെറിഞ്ഞു കൊടുത്തു. ഉച്ചഭക്ഷണം വഴിയിലെവിടെയും തരപ്പെടാത്തതുകൊണ്ട് കുട്ടികൾ ഇടയ്ക്കിടെ അതുമിതും കൊറിച്ചുകൊണ്ടിരുന്നു. താമോഗ് അവർക്കിടയിൽ ഓടിനടന്ന് ചിലതെല്ലാം തട്ടിപ്പറിച്ചു കഴിക്കുകയും ഇടയ്ക്കിടെ ഹേമയുടെ അരികിൽച്ചെന്ന് എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്തു. ഹുവാന്റെ മെക്സിക്കൻ ഗാനം എല്ലാവരെയും ഹരം കൊള്ളിച്ചു. അരക്കെട്ടിളക്കി അവനോടൊപ്പം നൃത്തം ചെയ്യുന്ന തമോഗ്നയെ നോക്കി ചിരിക്കാതിരിക്കാൻ ആർക്കുമായില്ല. അവൾ അറിഞ്ഞോ അറിയാതെയോ എല്ലാവരിലും ആനന്ദം കോരി നിറയ്ക്കുന്നു.

സൂര്യവെളിച്ചം പതിയെ താണു തുടങ്ങുമ്പോൾ കുട്ടികൾ പുറത്തിറങ്ങി ലഘുഭക്ഷണം കഴിച്ചു. അയാളും ഹേമയും അവരോടൊപ്പം കൂടി. കഴിച്ചുകഴിഞ്ഞു കുറച്ചു ഫോട്ടോകളുമെടുത്തു തിരികെ കയറിയപ്പോൾ തമോഗ്ന വന്നു രഹസ്യമായി ചോദിച്ചു. "നിങ്ങൾക്കു വീണ്ടും ആട്ടിടയനാവണോ ദേവ്?" അവൾ കയ്യിലുണ്ടായിരുന്ന ഒരു പഹാഡിതൊപ്പിയെടുത്ത് അയാളുടെ തലയിൽ വച്ചു. പുറത്തുനിന്നൊടിച്ചെടുത്ത ഒരു കാട്ടുചെടിയുടെ കമ്പ് കയ്യിൽ കൊടുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു. " Look at you shepherd! നിങ്ങൾ ഇങ്ങനെയിരുന്നാൽ പോരാ. കൂട്ടം തെറ്റിയ ആ കുഞ്ഞാടില്ലേ, നിങ്ങളുടെ താടിരോമങ്ങളെക്കാൾ വെളുത്തത്.. അതിനെ കണ്ടുപിടിച്ചു തിരികെ കൊണ്ടുവരേണ്ടതുണ്ട് ". ആ സുന്ദര നിമിഷത്തിൽ അവളെ ആലിംഗനം ചെയ്യുവാനാകാത്ത തന്റെ നിസ്സഹായതയോർത്ത് അയാൾ ഒരു വിഡ്ഢിച്ചിരി ചിരിക്കുക മാത്രം ചെയ്തു.


ശിലീഭൂതം - 4

 പിന്നെയുമൊരിറക്കമിറങ്ങി അവിടവിടെ കൂണുകൾ മുളച്ചു പൊന്തി നിൽക്കുന്ന പൈൻ മരക്കാടുകൾക്കിടയിലൂടെ അവർ നടന്നു. കാറ്റു ചൂളം കുത്തുന്ന മുനമ്പിൽ കുന്നവസാനിക്കുന്നു. നാലു കൽക്കുറ്റികളിൽ വരിഞ്ഞു കെട്ടിയ വേലിക്കപ്പുറം മഞ്ഞിഴയുന്ന അഗാധത. ഹേമ വിരൽ ചൂണ്ടിയിടത്തേക്ക് അവർ ശ്വാസമടക്കി നോക്കി നിന്നു.  മഞ്ഞിനെ കാറ്റു കവരുമ്പോൾ  വളരെപതുക്കെ വെളിപ്പെടുന്ന അർദ്ധ ചന്ദ്രാകൃതിയിലുള്ള നൈനി. കരിനീല  നിറമുള്ള അവളുടെ മേനിയിൽ മറുകുകൾ പോലെ തോണികൾ.

 "How is the view? " ഹേമയുടെ ചോദ്യം കുട്ടികൾ കേട്ടില്ലെന്നു തോന്നി. ദേവഭൂമിയുടെ  മഹാമൗനം മുഴുവൻ ആ നിമിഷം അവരിലേക്ക് ഉരുകിയൊലിച്ചതു പോലെ. വിക്ടർ മാത്രം പിറു പിറുത്തു "Breathtaking"!


ദേവദത്തന്റെ  കണ്ണുകൾ നൈനിയിൽ നിന്നും തമോഗ്നയിലേക്ക് അനുസരണയില്ലാതെ സഞ്ചരിച്ചു. പ്രാലേയത്തിനടിയിൽ വെളിപ്പെട്ട തടാകം പോലെ അവൾ തനിക്കരികിൽ വിടർന്ന മിഴികളുമായി നിശബ്ദം നിൽക്കുന്നു. അനുസരണയില്ലാത്ത കാറ്റ് മുടിയിഴകൾ വകഞ്ഞു മാറ്റിയപ്പോൾ കണ്ടു സൂര്യനിതേവരെ സ്പർശിച്ചിട്ടില്ലെന്നു തോന്നിച്ച  പിൻകഴുത്തിൽ, നീല ഞരമ്പിൽ, പടർന്നു കയറിയ മരതക  മറുക്! 

അന്നു രാത്രി,   പൊടിഞ്ഞമർന്ന  തന്റെ  ഹൃദയത്തിനുമേൽ വിരലോടിക്കുന്ന കന്യകയെ ഒരിക്കൽ കൂടി സ്വപ്നം കാണാൻ അയാൾ  അതിയായി ആഗ്രഹിച്ചു. അവളുടെ പിൻകഴുത്തിൽ സൂര്യസ്പർശമേൽക്കാതെ മയങ്ങുന്ന  മരതകവർണ്ണം കലർന്ന ഒരു മറുകുണ്ടോ?


പിറ്റേന്ന് അതിരാവിലെ വിറക്കുന്ന തണുപ്പിൽ കുളുവിലേക്കു പുറപ്പെടുമ്പോഴും തന്റെ പെൺകുട്ടി എത്തിയത് വൈകിത്തന്നെ. കുറഞ്ഞത് പതിനാറു മണിക്കൂറുകൾ എടുക്കും കുളുവിലെ റിസർച്ച് സെന്ററിൽ എത്താൻ. Train മതിയെന്ന് ഹേമ പറഞ്ഞതാണ്. താനാണ് ബസിൽ പോകാമെന്നു ശഠിച്ചത്. കുട്ടികൾ ഈ താഴ്‌വരയെ ആവോളം അടുത്തറിയട്ടെ. അതിൽ ഒരു ലഹരിയുണ്ട്. യുവത്വത്തിൽ താൻ മതിവരുവോളം രുചിച്ചിറക്കിയ ലഹരി. നിതാന്ത മൗനത്തിന്റെ ലഹരി. വിളറിയ ഇരുട്ടിൽ ബസ് പതിയെ നിരങ്ങി നീങ്ങിത്തുടങ്ങി.

കുട്ടികൾ പാതിയും മയക്കത്തിലാണ്. ഇക്കാലമത്രയും ഓടിയലഞ്ഞ പ്രകാശവേഗമാർന്ന തന്റെ മനസ്സ് ഈ താഴ്‌വരയിൽ മാത്രം പതിയെ, വളരെ പതിയെ സഞ്ചരിക്കുന്നു. ഇടയ്ക്കിടെ ദീർഘ നിശ്വാസമെടുത്തു കിതപ്പാറ്റുന്നു. അയാൾ അറിയാതെ മൂളി.. "Imagine all the people.... Living life in peace....... You may say I am a dreamer!" ഹേമ അടക്കിച്ചിരിച്ചു. അവർക്കറിയാം മെരുക്കമില്ലാത്ത തന്റെ മനസ്സിപ്പോൾ ഗൂഢമായി ആഹ്ലാദിക്കുന്നത്.

വെയിൽ പരന്നപ്പോൾ ബസ് നിന്നു. വഴിക്കരികിൽ ഒരു ചെറിയ കടയിൽ നിന്നും കൊതിപ്പിക്കുന്ന മണം. തലയിൽ ചുവന്ന കെ ട്ടുകെട്ടി നിറയെ വെള്ളി വളകളും മൂക്കുത്തിയുമണിഞ്ഞ ഒരു പഹാഡി സ്ത്രീ അടുപ്പിനരികിൽ കൂനിക്കൂടിയിരുന്നു പാചകം ചെയ്യുന്നുണ്ട്. അവർ മാവു കുഴച്ച് പരത്തി അതിൽ വേവിച്ച പഠാണിയും പച്ചമുളകും കടലയും എല്ലാം നിറച്ച് ആവിയിൽ വെക്കുന്നു. അല്പം നെയ് പുരട്ടി മല്ലിയിലയുടെ  കൂടെ അവർ വിളമ്പുന്ന പലഹാരം കുട്ടികൾ രുചിയോടെ കഴിക്കാൻ തുടങ്ങി. തന്റെ ഭൂതകാലത്തിന് ഈ പലഹാരത്തിന്റെ രുചിയും മണവുമുണ്ട്. തന്റെ അമ്മയും ഒരു പഹാഡി സ്ത്രീയായിരുന്നു. അവരും ഇതുപോലെ കൂനിക്കൂടി അടുപ്പിനരികിലിരുന്ന് ബാല്യത്തിൽ തന്നെ ഊട്ടിയിരുന്നു. ഏതോ ഒരു കൊയ്ത്തുകാലത്ത്, ചെള്ളുകൾ പടർത്തുന്ന പനി അവർക്കും പിടിപെട്ടു. പഹാഡികൾ വൈദ്യൻമാരെക്കാൾ ദേവതകളെ വിശ്വസിക്കുന്നു. വ്യാധികൾ മാറ്റുന്ന ദേവതകളുണ്ട് ഗ്രാമാന്തരങ്ങളിൽ. എന്നാൽ അവരാരും തന്റെ അമ്മയുടെ പനി മാറ്റിയില്ല. തണുപ്പ് മൂർച്ഛിച്ചപ്പോൾ അവർ പിച്ചും പേയും പറയാൻ തുടങ്ങി. പേച്ചുകൾക്കിടയിലെപ്പോഴോ അവരുടെ ശ്വാസം നിലച്ചു. മരണവും ദേവേച്ഛ. ആളുകൾ പറഞ്ഞു.

പ്രാതൽ കഴിക്കുന്നതിനിടയിൽ അയാൾ കുട്ടികൾക്ക് കുളു താഴ്‌വരയെക്കുറിച്ച് ഒരു ചെറിയ ക്ലാസ്സ്‌ കൊടുത്തു. " വൃത്താകൃതിയിൽ മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന താഴ്‌വര. ബ്യാസ് നദിയുടെ തീരത്തെ ചെറിയ നഗരി. മിത്തുകൾ എങ്ങനെ സംസ്കൃതികളിൽ അലിഞ്ഞുചേർന്ന് അതിജീവനത്തെ പരുവപ്പെടുത്തുന്നു എന്ന് നിങ്ങൾക്ക് പഠിക്കാൻ പറ്റിയ സ്ഥലമാണ് കുളു. ക്ഷേത്രങ്ങളിലെ കൊത്തുപണികളിലേറെയും  മിത്തുകളും പഴങ്കഥകളും കലർന്നത്. ഭൂപ്രകൃതിയോട് ചേർന്നു നിൽക്കുന്ന നിർമ്മിതികൾ.പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കടന്നു വന്ന വൈദേശിക അധിനിവേശത്തെയും ശാന്തമായി ഇരുകയ്യും നീട്ടി സ്വീകരിച്ച താഴ്‌വര. ഇപ്പോൾ ആധുനികതയുടെ പരിവേഷം ചാർത്തിയിട്ടുണ്ടെങ്കിലും കുളു ആത്യന്തികമായി ഒരു പഹാഡി പെൺകൊടിയാണ്. മാറി മാറി വരുന്ന ഋതുക്കളുടെ താളത്തിൽ നൃത്തം ചെയ്യുന്ന ഒരു ഹിമാലയൻ പെൺകൊടി. അവളിൽ നിന്നുടലെടുക്കുന്നതെന്തും പ്രാകൃതമാണ്. Raw and pure as glaciers". ആൺകുട്ടികൾ മുഴുവനും അയാൾ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു.തമോഗ്ന അടുപ്പിനരികെ ഇരിക്കുന്ന സ്ത്രീയുടെ ആഭരണങ്ങൾ ഊരി വാങ്ങി പരിശോധിക്കുകയായിരുന്നു. അതിന്റെ ചില ചിത്രങ്ങളും അവൾ പകർത്തി. ദേവൻ പറഞ്ഞു " She is on the right track. ഹൈമവത ഭൂവിലെ ഓരോ ഗോത്രങ്ങളെയും അവരുടെ ആഭരണങ്ങൾ നോക്കിയാൽ തിരിച്ചറിയാം. നോക്കൂ അവർ ഒരു ഗുജ്‌ജാർ സ്ത്രീയാണ്. ശിരോവസ്ത്രത്തിനിരുവശവും അണിഞ്ഞ ചംകുലി കണ്ടോ! മിക്ക ഗോത്രങ്ങളുടെയും ആഭരണങ്ങളിലെല്ലാം പ്രകൃതിയിലെ ബിംബങ്ങൾ കൊത്തിയിരിക്കും. വ്യാഘ്രമുഖമോ താമരയോ അങ്ങനെ എന്തെങ്കിലും". അത് കേട്ടപ്പോൾ വിക്ടർ തമോഗ്നയോട് ചോദിച്ചു.  "Timo, what are you wearing as your pendant? "  കഴുത്തിലെ സാളഗ്രാമത്തിലേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു " The secret past of Himalayas".

(തുടരും...)