ഒരു ചെറു യാത്രയുടെ കഥ - ഭാഗം 5

"രുകിയെ മാഡംജീ, ഹാമാരെ പാസ് കുച്ഛ് ദേർ ബാക്കി ഹേ!ഹം ആപ് കോ ഏക് മന്ദിർ ദിഖായേംഗേ". സന്തോഷ്‌ പറഞ്ഞു. ഘാട്ടുകളിൽ നിരവധി ക്ഷേത്രങ്ങളുണ്ട്. വാരണാസിയിൽ ഏകദേശം രണ്ടായിരം ക്ഷേത്രങ്ങളെങ്കിലും ഉണ്ടെന്ന് പറയപ്പെടുന്നു. ഓരോന്നിനെ ചുറ്റിപ്പറ്റിയും ഓരോ കഥകളുണ്ട്. പരിണാമചക്രത്തിലെ ആദ്യത്തെ മനുഷ്യപ്രജ പോലും ഭാവനാസമ്പുഷ്ടമായ ഒരു തലച്ചോറിനുടമയായിരുന്നുവല്ലോ!അയാളുടെ അല്ലെങ്കിൽ അവരുടെ സന്തതി പരമ്പരകൾക്ക് ഇത്രയും വശ്യതയേറിയ ശില്പഗോപുരങ്ങൾ നിർമ്മിക്കാമെങ്കിൽ അവയ്ക്കു വേണ്ടി ഒരു കഥ മെനഞ്ഞെടുക്കാനാണോ പാട്? കഥകളോടെന്നും ഭ്രമമുള്ളവരത്രെ നമ്മൾ മനുഷ്യർ!കഥകളിലഭിരമിക്കുംതോറും അവ നമ്മിൽ ആഴത്തിൽ വേരിറക്കുന്നു. ആതിഥ്യമരുളുന്ന വൃക്ഷത്തിനെ ഒരു ഇത്തി മരത്തിന്റെ വേരുകൾ ഞെരിച്ചുകളയുമ്പോലെ നമ്മിലുറങ്ങുന്ന കഥകൾക്ക് പതിയെ യാഥാർഥ്യങ്ങളെ കീഴ്പ്പെടുത്താനാകും!ഇവിടെയുള്ള ഓരോ മനുഷ്യരുടെയും മനസ്സിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന കഥകളുടെ വേരുകൾ തലമുറകളിലൂടെ പിന്നോട്ട് സഞ്ചരിച്ചെത്തി നിൽക്കുന്നത് മാനവ സംസ്കൃതിയുടെ ഉൽപ്പത്തിയിലായിരിക്കും. അവയെ യുക്തികൊണ്ട് പരിശോധിക്കുക എന്നത് തന്നെ യുക്തിഹീനമായൊരേർപ്പാടാണ്.ഞാനും കഥകളോട് പ്രിയമുള്ളവൾ തന്നെ. അതുകൊണ്ട്, സന്തോഷ്‌  കാണിച്ചുതരാൻ  പോകുന്ന അടുത്ത അത്ഭുതത്തിനും ഒരു കഥയുണ്ടാകുമല്ലോ എന്നുകരുതി ഇങ്ങനെ പറഞ്ഞു. "ടീക് ഹേ ഭായി, ചലിയെ, ദിഖായിയെ ".

കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് കൈ വീശി യാത്ര പറഞ്ഞ് ഞാൻ അയാൾക്ക് പിന്നാലെ നടന്നു. ഞങ്ങൾ ഘാട്ടിലൂടെ തന്നെ വടക്കോട്ടു നടക്കുകയാണിപ്പോൾ. അതായത് എരിയുന്ന ചിതകൾക്കിടയിലൂടെ പടവുകൾ കയറിയും ഇറങ്ങിയും മുന്നോട്ട്. വീണ്ടും മുന്നോട്ട് നടന്നപ്പോൾ ചിതകൾക്കുള്ള വിറകുകൾ കൂട്ടിയിട്ടിരിക്കുന്നു. വിറകിനും ചാരത്തിനുമിടയിലൂടെ തട്ടിയും തടഞ്ഞും ഞാൻ സന്തോഷിനൊപ്പമെത്താൻ പാടുപെടുന്നുണ്ട്. പിന്നീട് വഴി കാണാത്തതിനാൽ നദിക്കടുത്തേക്കിറങ്ങി അടുപ്പിച്ചു കെട്ടിയിട്ടിരിക്കുന്ന രണ്ടുമൂന്നു തോണികൾക്കു മുകളിലൂടെ അയാൾ അനായാസം ഒരു ജിംനാസ്റ്റിക് അഭ്യാസിയെപ്പോലെ വലിഞ്ഞുകയറിയും ചാടിയും മുന്നോട്ടു പോയി. തോണികൾക്കു മീതെ ബാലൻസ് ചെയ്തു നടക്കാൻ വേമ്പനാട്ടുകായലിന്റെ നാട്ടിൽ നിന്നും വരുന്ന എനിക്കുമറിയാം. പിന്നീട് ഞങ്ങൾ താരതമ്യേന വൃത്തിയുള്ള ഒരു മണ്ഡപത്തിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു. അവിടെനിന്നും കുറച്ചുകൂടി മുന്നോട്ട് നടന്ന് കെട്ടിയുയർത്തിയ ഒരു പ്ലാറ്റ്ഫോമിന് മുകളിൽക്കയറി അപ്പുറത്തേക്ക് ചൂണ്ടിക്കൊണ്ട് സന്തോഷ്‌ എന്നെ വിളിച്ചു. "ദേഖിയെ മാഡം ജീ, യെ ഹേ മാത്രിരിൺ മന്ദിർ യാ രത്നേശ്വർ മഹാദേവ് മന്ദിർ '. ഓടിക്കൊണ്ടെന്നവണ്ണം ആകാംക്ഷയോടെ അങ്ങോട്ട്‌ വന്ന് എത്തിനോക്കിയ ഞാൻ കണ്ടത് ഒരനിർവ്വചനീയ സൃഷ്ടിയാണ്. തനതായ മറാഠ മാതൃകയിൽ നഗരശിഖരത്തോടുകൂടി ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഒരു ശില്പവിസ്മയം. അത് മറ്റുക്ഷേത്രങ്ങളെപ്പോലെയല്ല. ഗംഗയുടെ കരയിൽ ഏറ്റവും താഴ്ന്ന വിതാനത്തിലുള്ള ഒന്നാണ്. അതിന്റെ മണ്ഡപവും ഗർഭഗൃഹവും ശില്പചാതുര്യത്തിന്റെ മൂർത്തീ ഭാവമെങ്കിലും അവയിൽ നദിയൊഴുക്കിക്കൊണ്ടുവന്ന മണ്ണും ചെളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. നിർമിതിയിൽ വന്ന പിഴവുകൊണ്ടോ, ഭൂപ്രകൃതിയിൽ വന്ന മാറ്റംകൊണ്ടോ എന്താണെന്നറിയില്ല ചെളി ഊറിക്കൂടിയ ഉറപ്പില്ലാത്ത ഭൂമിയിലേക്ക് ചരിഞ്ഞമർന്ന് പിസയിലെ ചരിഞ്ഞ ഗോപുരം പോലെയാണ് അത് സ്ഥിതിചെയ്യുന്നത്. ഞങ്ങൾ നിൽക്കുന്ന ഭാഗത്തുനിന്നും നോക്കിയാൽ വടക്കുകിഴക്കോട്ടുള്ള അതിന്റെ ചരിവ് വ്യക്തമായിക്കാണാം. അതിനപ്പുറത്ത് സിന്ധ്യ ഘാട്ട് ആണ്.അവിടുന്ന് നിർമ്മിച്ചിരിക്കുന്ന മനോഹരമായ പടവുകൾ ഇറങ്ങി വേണം  ക്ഷേത്രത്തിനടുത്തേക്കു പോകാൻ. അതിന്റെ ഗർഭഗൃഹം വർഷത്തിലധികസമയവും ജലവിതാനത്തിനടിയിലായിരിക്കുമെന്ന് അറിയാത്തതുകൊണ്ടാവില്ലല്ലോ ആ ശില്പി മഹാശയൻ അതങ്ങിനെ സൃഷ്ടിച്ചിട്ടുണ്ടാവുക! ഹൈമവതഭൂവിന്റെ കുളിരേറ്റിയെത്തുന്ന ഗംഗാജലത്തിൽ കഴുത്തൊപ്പം മുങ്ങി ധ്യാനനിരതനായിരിക്കുന്ന മുക്കണ്ണനെയാവും  അദ്ദേഹമത് നിർമ്മിച്ചപ്പോൾ സങ്കല്പിച്ചിട്ടുണ്ടാവുക എന്നു ഞാൻ നിനച്ചു. ചില സമയങ്ങളിൽ ജലനിരപ്പ് ക്ഷേത്രഗോപുരശിഖരം വരെ ഉയരാറുണ്ട് എന്ന് സന്തോഷ്‌ പറഞ്ഞു. അങ്ങനെയെങ്കിൽ ഞാൻ ഭാഗ്യവതി തന്നെ. എന്റെ സന്ദർശനം വേനലിന്റെ മധ്യത്തിലായതിനാൽ ക്ഷേത്രം അതിന്റെ പൂർണ്ണ രൂപത്തിൽ തന്നെ ഞാൻ ദർശിച്ചു.
അനേകം യാത്രികർ ക്യാമറയിലോ ക്യാൻവാസിലോ പകർത്തിയിരിക്കാവുന്ന വശ്യ ശിൽപം. ഞാൻ എന്റെ വാരാണസി യാത്രയിൽ പകർത്തിയ ചിത്രങ്ങളത്രയും  ചില മരണപ്പാച്ചിലുകൾക്കിടയിൽ നഷ്ടമായി. ഇപ്പോൾ ഇതെഴുതുമ്പോൾ കാല പ്രവാഹത്തിലെങ്ങോ ഒരുനാൾ ഗംഗയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്താൻ പോകുന്ന ഈ മനോഹര മന്ദിരത്തിന്റെ ചിത്രമെങ്കിലും എന്റടുക്കൽ ശേഷിച്ചിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു.

മന്ദിരത്തിന്റെ നിഗൂഢമായ ആ ചരിഞ്ഞു നിൽപ്പിനു പിന്നിലെ കഥയെന്തെന്ന് ഞാൻ സന്തോഷിനോട് ചോദിച്ചു. അത് ഏകദേശം അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് രാജാ മാൻസിംഗ് എന്ന രാജാവ് പണികഴിപ്പിച്ചതാണ്. തന്റെ അമ്മ രത്നാഭായിയോടുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്താനാണ് താൻ ഈ മനോഹര ക്ഷേത്രം പണികഴിപ്പിച്ചതെന്ന് രാജാവ് പിന്നീട് എല്ലാവരോടും വീമ്പു പറഞ്ഞത്രേ. മാതാവിനോടുള്ള കടപ്പാട് ഒരു ക്ഷേത്രം പണികഴിപ്പിച്ചു വീട്ടുവാൻ സാധിക്കുന്നതല്ലെന്നു രത്നാഭായിയും പറഞ്ഞു. അവരുടെ ശാപം നിമിത്തമാണത്രെ  അത് പിന്നീട് ചരിഞ്ഞു തുടങ്ങിയത്!അതിനാൽ അതിനെ 'മാതൃ-ഋൺ' എന്നത് ചുരുക്കി അവിടുത്തുകാർ 'മാത്രിരിൺ മന്ദിർ' എന്ന് വിളിക്കുന്നു.

ഭാരതവർഷത്തിന്റെ സന്തതികളത്രയും പുരാണേതിഹാസങ്ങൾ മുതലിങ്ങോട്ട് കടങ്ങളിലും കടപ്പാടുകളിലും പെട്ടുഴലുന്നവരാണല്ലോ. കർമ്മ ബന്ധങ്ങളുടെ, ധർമ്മാധർമ്മങ്ങളുടെ ഭാരം സഹിയാതെ എത്രയെത്ര ഹൃദയക്ഷേത്രങ്ങൾ ഇവിടുത്തെ വിശ്വാസങ്ങളുടെ ചതുപ്പിൽ പൂണ്ടുപോയിരിക്കുന്നു! മുൻകാലങ്ങളിൽ സതി അനുഷ്ഠിക്കുന്നതിനായി ചിലർ ഈ ക്ഷേത്രം തിരഞ്ഞെടുത്തിരുന്നു എന്നും സന്തോഷ്‌ എന്നോടു പറഞ്ഞു. വെളുത്ത ഉടയാടകൾക്കു തീപിടിച്ച്,  അലറിക്കരഞ്ഞുബോധമറ്റ്, വേവുന്ന മാംസപിണ്ഡമായി  ഗംഗയിൽ അഭയം പ്രാപിക്കാൻ ആ ശില്പമണ്ഡപത്തിൽനിന്നിറങ്ങിയോടുന്ന സ്വപ്നങ്ങളൊടുങ്ങിയിട്ടില്ലാത്ത ഒരു സ്ത്രീരൂപം ഞാനൊരു ഞെട്ടലോടെ ഓർത്തു. എനിക്കു തീ പിടിക്കുംപോലെ... അപ്പോഴേക്കും സന്തോഷ്‌ വാച്ചിൽ നോക്കി തിരിച്ചു നടക്കാൻ ആരംഭിച്ചിരുന്നു..

(തുടരും...)
NB: ഞാനെടുത്ത ചിത്രങ്ങൾ നഷ്ടപ്പെട്ടു പോയതുകൊണ്ട് വായിക്കുന്നവർക്ക് ക്ഷേത്രത്തിന്റെ ഭംഗി ആസ്വദിക്കാൻ കടം കൊണ്ട ഈ ചിത്രം ഇവിടെ ഇടുന്നു

                   PC:speakingtree

33 comments:

  1. വായനക്കാരെ കൂടെ കൂട്ടുന്ന മനോഹരമായ ശൈലിയാൽ ചെയ്തിരിക്കുന്നത് കൊണ്ട് നിങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞു.

    മനോഹരം.

    ബാക്കി വായനക്കാർ എന്നാ പറയുന്നതെന്ന് നോക്കട്ടെ.

    ReplyDelete
  2. പലവുരു പറഞ്ഞു കേട്ടിട്ടുണ്ട് ഈ അമ്പലവും.. പോക്ക് ഇനി ഒരിക്കലാകട്ടെ. ആ ഫോട്ടോ മിസ് ആയത് കഷ്ടമായി പോയി.. എന്നാലും എഴുത്തിൽ ആവോളം അസ്വദിക്കാൻ പറ്റി. ഒറ്റക്കല്ലിൽ ഗംഗാ തീരത്ത് ഒരു പാട് ചെറു അമ്പലങ്ങൾ ഉണ്ട്. അതി മനോഹരം ആണ് ഓരോന്നും..

    ReplyDelete
    Replies
    1. എത്ര മനോഹരമാണാ കൊത്തുപണികൾ ❤️

      Delete
  3. ഉം.... ഇപ്പോ പഴേതിലും ഉഷാറായി വരുന്നുണ്ട്. നന്നായി എഴുതി. സുധി ചേട്ടൻ പറഞ്ഞത് പോലെ വായനക്കാരെ പിടിച്ചിരുത്താൻ കഴിയുന്ന എഴുത്താണ്. ഇനിയും ഇംപ്രൂവ് ചെയ്യുക.

    എഴുത്തും, ശൈലിയും കൊള്ളാം.

    ReplyDelete
    Replies
    1. മുടങ്ങാതെ വായിക്കുന്നതിനു നന്ദി സുഹൃത്തേ 🙏🙏

      Delete
  4. ഒട്ടൊരു ധൃതി പിടിച്ചു എഴുതിയതുപോലെ തോന്നി ... വരികൾക്കിടയിൽ ഇനിയും വരികൾ വേണമെന്നും...
    എഴുതിയതത്രയും മനോഹരമാണ്... പക്ഷേ സൂര്യ എഴുതുന്നത് ഒരു പോപ്പിൻസ് മിഠായി പോലെ നുണഞ്ഞു നുണഞ്ഞു വായിക്കാനാണിഷ്ടം.. അതുകൊണ്ട് വരികൾക്കിടയിൽ ഇനിയും വരികൾ വേണം...��������

    ReplyDelete
    Replies
    1. അല്പാല്പമായി എഴുതുന്നതുകൊണ്ടായിരിക്കാം സോദരീ ആ തോന്നൽ... എല്ലാം കൂട്ടിവായിക്കുമ്പോൾ ശരിയാകുമായിരിക്കും... മുഴുവൻ സമയ എഴുത്തുകാരിയായാൽ അന്നം മുട്ടില്ല്യേ.. 😃😃

      Delete
  5. കഴിഞ്ഞതിന്റെ അത്ര അങ്ങട് എത്തിയില്ല എന്നെനിക്കും തോന്നി. ഒരുപക്ഷെ ഇതിനെ കുറിച്ച് ഇത്ര പറഞ്ഞാൽ മതിയെന്നതാവും ഭംഗി അല്ലെ?

    ReplyDelete
  6. ഒരു കൊച്ചു ക്ഷേത്രം.. സന്തോഷ്‌ പത്തുമിനിട്ടുകൊണ്ടു കാണിച്ചുതന്ന ഒരു കുഞ്ഞു മഹാത്ഭുതം. എന്റെ യാത്രയും തിരക്ക് പിടിച്ചതായിരുന്നല്ലോ.. അതായിരിക്കണം 😊

    ReplyDelete
  7. ഘാട്ട് നൽകിയ ഫീലിങിന്റെ ഇഴയടുപ്പം ഈ പോസ്റ്റിൽ ഉണ്ടായില്ല. വാരാണസിയുടെ പൗരാണികതയുടെ ഭാവം ഈ പോസ്റ്റിൽ ചോർന്നു പോയിട്ട് കാഴ്ചകാണലിന്റെ ഒരു വെറും പടവിലേക്ക് പോയി. അതുകൊണ്ടെന്ത്, എഴുത്തിന്റെ ഒഴുക്കുകൊണ്ട് അത് മറികടന്നുവെന്നും പറയാം.
    ചില പ്രയോഗങ്ങൾ അസ്സലായി. എത്രയെത്ര ഹൃദയക്ഷേത്രങ്ങൾ ചതുപ്പിൽ പൂണ്ടുപോയിരിക്കുന്നു. എനിക്കു തീപിടിക്കും പോലെ എന്നിവ ഉഷാറായി.
    കഴുത്തൊപ്പം വെള്ളത്തിൽ ധ്യാനനിരതനായിരിക്കുന്ന ശിവന്റെ രൂപം മനസ്സിൽ വന്നു.
    ആശംസകൾ. തുടരുക.

    ReplyDelete
  8. അല്പ നേരം മാത്രം ആസ്വദിക്കാൻ പറ്റിയ ഒരു അത്ഭുതം... അതായിരിക്കാം വിശദീകരിക്കാനാകാത്തത്... തിരക്ക്പിടിച്ച യാത്രയായിരുന്നല്ലോ..

    ReplyDelete
  9. ഈ അദ്ധ്യായത്തിലെ അവസാനഭാഗം മനസിൽ നൊമ്പരമുണർത്തി. വിവരണം നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete
    Replies
    1. എല്ലാ ഭാഗവും വായിക്കുന്നതിനു നന്ദി സർ 🙏🙏

      Delete
  10. കർമ്മ ബന്ധങ്ങളുടെ,ധർമാധർമ്മങ്ങളുടെ
    ഭാരം...ഒ.വി യുടെ ഭാഷ ഒരുപാട് കാലത്തിനു ശേഷം..അടിക്റ്റഡ് ആണ് ഇമ്മാതിരി പ്രയോഗങ്ങൾക്ക്.ഒരു തരം ഇൻസെയിൻ അഡിക്ഷൻ.
    എഴുതുന്നത് എന്തു മാകട്ടെ ചില ഭാഷാപ്രയോഗങ്ങൾക്ക് അസാധ്യ കാവ്യഭംഗിയാണ്.
    സൂര്യക്ക് നല്ല വഴക്കമുള്ളൊരു ഭാഷാ ശൈലി ഉണ്ട്.
    വാരാണസി പതിവുപോലെ വൈരുധ്യങ്ങളുടെ നരച്ച വസന്തവുമായി നിൽക്കുന്നു.
    ബോട്ടുകൾ ചാടിക്കടന്ന് പോകുന്ന കുട്ടനാടൻ സൂര്യ കിടുവായി

    ReplyDelete
  11. അതേ അഡിക്ഷൻ എനിക്കുമുണ്ട്. എഴുതുമ്പോൾ അറിയാതെ വന്നുപെടുന്ന പ്രയോഗങ്ങളാണവ.. താങ്കൾക്ക് ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️

    ReplyDelete
    Replies
    1. താങ്കൾ പോലും ,,താങ്കൾ..
      100 ഹും ഇമോജി
      ഇടുന്നു...

      Delete
    2. കമന്റിടുന്നവരോട് അഞ്ചുകിലോ ബഹുമാനം ചേർത്ത് മറുപടി ഇടുന്നത് വലിയ എഴുത്തുകാരുടെ രീതിയാണെന്ന് മനസ്സിലാകണമെങ്കിൽ സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം.... :-D

      Delete
  12. ഇതും പെട്ടന്ന് തീർന്നു പോയി.. മനസിൽ കാണാൻ കുറച്ചേ കിട്ടിയുള്ളൂ.. എന്നാലും ഗംഗയുടെ ഒഴുക്ക് പോലെ ചടുലമായി തന്നെ ഇത് മുന്നോട്ട് പോകുന്നുണ്ട്... മാതൃരിൺ എന്നത് പിരിച്ചെഴുതിയത് നന്നായി.. അത് മനസിലാക്കാൻ കഴിഞ്ഞു...

    ReplyDelete
    Replies
    1. ബാക്കി വേഗം എഴുതാം... 😄🤝

      Delete
  13. ശെടാ! ദവിടെ ദങ്ങനെ ഒരു അമ്പലമുള്ള കാര്യം ഞാൻ ഇതുവരെ അറിഞ്ഞില്ലല്ലോ! ചിന്തകളും എഴുത്തും പതിവ് പോലെ നന്നായി ട്ടാ.

    ReplyDelete
    Replies
    1. ദങ്ങനെയും ഒന്നുണ്ടായിരുന്നു ഹേ... താങ്ക്സ് ണ്ട് ട്ടോ 😄

      Delete
  14. ചെറിയൊരു കാര്യത്തെ ഭംഗിയുള്ള വർണ്ണക്കടലാസിൽ പൊതിഞ്ഞു അവതരിപ്പിച്ചു :-)

    ReplyDelete
    Replies
    1. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാഴ്ച അതായിരുന്നു 😊

      Delete
  15. This comment has been removed by the author.

    ReplyDelete
  16. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. മനോഹരമായ വിവരണം. ക്ഷേത്ര ചരിവ് അതൊരു അത്ഭുതമായി തോന്നി
    സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  17. മോഹിപ്പിക്കുന്ന ഭാഷയും അതിനൊത്ത നിരീക്ഷണവും. യാഥാർഥ്യത്തെ വരിഞ്ഞു മുറുക്കുന്ന പഴം കഥകളുടെ ഇത്തിൾ കണ്ണികളെ ഞാൻ മനസ്സിൽ കണ്ടു, വായനക്കിടയിൽ. ചെറുകഥയിലേക്ക് കടക്കേണ്ട കാലമായി കേട്ടോ.അഭിനന്ദനങ്ങൾ ഈ എഴുത്തിനു ❤️❤️

    ReplyDelete
  18. സതിയുടെ നീറ്റൽ
    ഉൾക്കൊള്ളുന്ന നല്ല അവതരണം

    ReplyDelete
  19. നല്ല എഴുത്ത് നല്ല വിവരണം. തുടരട്ടെ.

    ReplyDelete
  20. എന്നെങ്കിലും പോകും ഞാനും ...അന്ന് സൂര്യയെ ഓർക്കും സൂര്യയുടെ ഈ വരികൾ ഓർക്കും !

    ReplyDelete
  21. ഒരിക്കൽക്കൂടി വന്നു.

    ReplyDelete