വെളുത്ത പെറ്റിക്കോട്ടിട്ട പെൺകുട്ടി



വർഷങ്ങൾക്കപ്പുറത്തു പെയ്തിറങ്ങുന്ന
വേനൽമഴയിൽ അമ്മയുടെ വേവലാതി
കൂട്ടാക്കാതെ തെരുതെരെ നൃത്തം
ചവിട്ടുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു.
വെളുത്ത പെറ്റിക്കോട്ടിട്ട പെൺകുട്ടി.
നക്ഷത്രക്കുഞ്ഞുങ്ങൾക്കിടയിൽനിന്നും
ഭൂമിയിൽ പൊഴിഞ്ഞു വീണവൾ….
 ജനനമരണങ്ങളുടെ അറ്റവും ആഴവും
അറിയാതെ മിന്നുന്ന കൊച്ചരിപ്പല്ലുകൾ
കാട്ടി കിലുകിലെ ചിരിച്ചുകൊണ്ട്
പകലന്തിയോളം അവൾ
അങ്ങിങ്ങു ഓടിനടന്നു……
 പായൽപച്ചകളിൽ
ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെയും
തേരട്ടകളെയും കണ്ണിമയ്ക്കാതെ
മണിക്കൂറുകളോളം നോക്കിയിരുന്നു…..
കരഞ്ഞു കണ്ണീരൊലിപ്പിച്ചു വരുന്ന മഴ
തൊടിയിലെ ചേമ്പിലകളിൽ പെറ്റിട്ടുപോകുന്ന
മഴക്കുഞ്ഞുങ്ങളെയും , 
ഒളിച്ചെത്തുന്ന അന്തിവെയിൽ മുറ്റത്തെ വരിക്കപ്ലാവിന്റെ
ഇടതൂർന്ന ഇലകൾക്കിടയിലൂടെ രഹസ്യമായി
ഇറക്കിവിടാറുള്ള വെയിൽക്കുട്ടികളെയും
നോക്കി അവൾ അത്ഭുതം കൂറി….
 കറുകയുംകൂവയും പൂവാങ്കുറുന്തിലയും തിങ്ങിയ
ഇത്തിരിവട്ടം പറമ്പിൽ… മഴക്കാലം
വരയ്ക്കുന്ന ചാലുകളിൽ സുഖവാസത്തിനു
കൂട്ടംകൂട്ടമായെത്താറുള്ള മാനത്തുകണ്ണികളെ
കൈക്കുമ്പിളിൽ പൊത്തിപ്പിടിക്കുകയും
ഇക്കിളിപൂണ്ടു കൗതുകത്തോടെ
വെറുതെവിടുകയും
ചെയ്തു .
നാട്ടിടവഴിയിലെ
നനഞ്ഞുതണുത്ത മണ്ണിൽ ഇലഞ്ഞികളും
ചെമ്പകങ്ങളും അവൾക്കുവേണ്ടി
പൂക്കൾ പൊഴിച്ചി്ട്ടു
 അമ്പലക്കുളത്തിലെ
നീലാമ്പലുകൾക്കിടയിൽ തുറിച്ച
കണ്ണുകളുരുട്ടി പച്ചത്തവളകൾ
അവളെ കാത്തിരുന്നു
 പാദസരങ്ങളിടാത്ത
കുഞ്ഞുകാലുകൾ പടവിലിറങ്ങുന്നതും
കാത്തു കുളത്തിലെ പരൽമീനുകൾ പതിയിരുന്നു….
 അവരോടെല്ലാം
പായാരം പറയാൻ അവൾ കോലോത്തെക്ക്
ഓടി …
അമ്പലമുറ്റത്തെ അരയാലിന്റെ
മിനുത്ത ചോരനിറമുള്ള ഇലക്കുഞ്ഞുങ്ങളേപ്പറിച്ചു
പുസ്തകത്തിലൊളിപ്പിച്ചുവച്ചു വളർത്താൻ
കൊണ്ടുവന്നു…
 പാമ്പു തുപ്പിയിട്ടുണ്ടാവുമെന്നു മൂത്തോർ പറയാറുള്ള മധുരിക്കുന്ന
പാണൽപ്പഴങ്ങൾ ആരുമറിയാതെ
പറിച്ചു രുചിച്ചു ..
വർഷങ്ങൾക്കിപ്പുറം
നഗരത്തിലെ ഒരിടത്തരം ഫ്ലാറ്റിന്റെ
ബാല്കണിയിൽനിന്ന് കയ്യിലൊരു
കപ്പു കാപ്പിയുമായി ഇരമ്പുന്ന
മഴയിലേക്ക് നോക്കുമ്പോൾ
എനിക്ക് കാണാം അങ്ങകലെ
ഒരു ശവമഞ്ചം നിരങ്ങി നീങ്ങുന്നത്…..
 അതിൽഅവളുണ്ട്!
വെളുത്ത പെറ്റിക്കോട്ടിട്ട
പെൺകുട്ടി!!
അവളുടെ ചിരിയറ്റ ചുണ്ടിൽ
ഈച്ചകളരിക്കുന്നുണ്ട്!
അവൾക്കുപിന്നാലെ
കരഞ്ഞുകൊണ്ടതാ വെയിൽക്കുട്ടികളും, മഴക്കുഞ്ഞുങ്ങളും മാനത്തുകണ്ണികളും!!

13 comments:


  1. എല്ലാത്തിനും ഒരു കുഞ്ഞു രൂപമുണ്ടല്ലോ ആ കുട്ടിയുടെ കണ്ണുകളിലൂടെ..കണ്ട് കൗതുകം കൂറി.
    മഴക്കുഞ്ഞുങ്ങൾ,വെയിൽകുഞ്ഞുങ്ങൾ,ഇലകുഞ്ഞുങ്ങൾ,മാനത്തു കണ്ണികൾ..
    എല്ലാരേം കണ്ടു...
    വെയിൽ ചോരുന്ന പ്ലാവിൻ ചില്ലകൾ കണ്ടു..
    ഞാൻ അവളെ മരിക്കാൻ വിടാതെ ഇവിടെ നിന്ന് ഇറങ്ങുകയാണ്..
    അവളുടെ കോലുസ്സിടാത്ത കുഞ്ഞു കാലോച്ചകൾ മനസിൽ അങ്ങനെ പതിയെ മുഴങ്ങട്ടെ ന്നെ

    ReplyDelete
  2. നാലാനിലയിൽ പിറന്നത് പത്താം നിലയിലെ കവിത. മഴക്കുട്ടികളെ ഇഷ്ടടമായി

    ReplyDelete
  3. ന്തൊരു ഭംഗിയുള്ള മഴകുട്ടി.. വെളുത്ത പെറ്റിക്കോട്ട് ഇട്ട കുട്ടി

    ReplyDelete
  4. അക്ഷരങ്ങളുടെ പടവുകൾ ചവിട്ടി അവൾ നാലാം നിലവരെയെത്തിയിരിക്കുന്നു..
    സൂര്യ

    ReplyDelete
  5. ഹാവൂ... നൊസ്റ്റാൾജിയക്ക് അക്ഷരരൂപം പ്രാപിച്ച മനോഹരമായ കവിത. ചെറുപ്പം ഓർത്തുപോയി.

    ReplyDelete
  6. വെളുത്ത പെറ്റിക്കോട്ടിട്ട പെൺകുട്ടീടെ കഥ ഇഷ്ട്ടായി ട്ടോ സൂര്യാ . ആശംസകൾ

    ReplyDelete
  7. വെളുത്ത പെറ്റിക്കോട്ടിട്ട പെൺകുട്ടി എന്റെ മനസ്സിന്റെ പടവുകളിൽ എത്ര പെട്ടെന്നാണ് ഓടിക്കയറിയത്, ഓടിക്കയറുക മാത്രമല്ല, അവിടെ മതിമോഹനശുഭനർത്തനം ആടുകയും ചെയ്തു

    ReplyDelete
  8. കരഞ്ഞു കണ്ണീരൊലിപ്പിച്ചു വരുന്ന മഴ
    തൊടിയിലെ ചേമ്പിലകളിൽ പെറ്റിട്ടുപോകുന്ന
    മഴക്കുഞ്ഞുങ്ങൾ...
    എന്തൊരു പ്രയോഗം ... ബാല്യം എത്ര രസകരം ആണല്ലേ ... എല്ലാറ്റിനോടും കൗതുകം .. വളരുമ്പോൾ ആ കൗതുകം നഷ്ടപ്പെടുന്നു .. ഇല്ലെങ്കിൽ അതിനു നിര്ബന്ധിതയാവുന്നു ...
    എനിക്ക് തോന്നുന്നത് ഗ്രാമങ്ങളിൽ തന്നെ വസിക്കുകയാണെങ്കിൽ ഇങ്ങനെ അകാലത്തിൽ പൊലിഞ്ഞു പോകേണ്ടി വരില്ല എന്നാണ് ....
    തരം കിട്ടുമ്പോഴൊക്കെ ഞാൻ ആ പെറ്റിക്കോട്ടിട്ട പെണ്കുട്ടിയിലേക്ക് തിരിച്ചു പോകാറുണ്ട് ... ആരെന്തു വേണമെങ്കിൽ പറഞ്ഞോട്ടെ ... നമുക്കിനിയും മഴയെയും മഞ്ഞു തുള്ളികളെയും നോക്കി സൗഹൃദ പുഞ്ചിരി ചിരിക്കാം ... പക്ഷേ .. എല്ലാറ്റിനും ഗ്രാമങ്ങൾ അവിടെ തന്നെ വേണമെന്ന് മാത്രം ......

    ReplyDelete
    Replies
    1. കൗതുകം ഇപ്പോഴുമുണ്ട് കല്ലോലിനി... പക്ഷെ നഷ്ടപ്പെടുന്ന ഗ്രാമങ്ങളെപ്പറ്റി ഓർക്കുമ്പോഴാണ് സങ്കടം... പെറ്റിക്കോട്ടിട്ടു നടന്ന എന്നെ ഞാനാക്കിയത് പച്ചത്തുരുത്തു പോലുള്ള ഒരു കുഞ്ഞു ഗ്രാമമാണ്. അതിന്ന് നഗരമായി മാറിയിരിക്കുന്നു... അതോർക്കുമ്പോൾ എന്നിലെ മഴക്കുട്ടി ശവഘോഷയാത്ര ചെയ്യും 😔

      Delete