ശിലീഭൂതം 8

 അടുത്ത ദിവസം ഖോഖാനിലെയും തിഹ് രി യിലെയും ക്ഷേത്രങ്ങളിൽ ആണ് അവർ ചിലവഴിച്ചത്. ശില്പചാതുരിയുടെയും  മിത്തുകളുടെയും ലോകത്തിലൂടെ കുട്ടികൾ ലഹരിപിടിച്ച് അലയുന്നത് കണ്ട് ദേവൻ അത്ഭുതപ്പെട്ടു. ഇതുവരെ തനിക്കു കിട്ടിയിട്ടുള്ള ബാച്ചുകളെക്കാൾ ഏറെ അന്വേഷണാത്മകതയും ബുദ്ധിയുമുള്ള കുട്ടികളാണിവർ. ശില്പങ്ങളുടെയും ലിപികളുടെയും ഗൂഡാർത്ഥങ്ങൾ അവരെ കുഴക്കുന്നില്ല. മറിച്ച് അവരത് ആസ്വദിക്കുന്നു. താൻ ചില കഥകൾ പറഞ്ഞു കൊടുക്കുകയും ചോദ്യങ്ങൾ ബാക്കി വെക്കുകയും ചെയ്യുന്നു. അവർ ചോദ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഉത്തരങ്ങളിൽ എത്തുന്നു. എത്തുന്നയിടം ശരിയാണോ എന്ന് മാത്രം ഒടുവിൽ പരിശോധിച്ചാൽ മതി. സഞ്ചരിക്കുന്ന വഴികളെപ്പറ്റി വേവലാതിപ്പെടേണ്ട അവസരങ്ങളൊന്നും തന്നെ ഇന്ന് വരെ ഉണ്ടായിട്ടില്ല.

അതുകൊണ്ട് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനു മുൻപ് ആയാൾ അവർക്ക് മടുപ്പുളവാക്കാത്ത ഒരു ചെറു വിവരണം മാത്രം കൊടുത്തു.

"താഴ്‌വരയിലെ ക്ഷേത്രങ്ങൾ പ്രധാനമായും രണ്ടു രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹിമാലയൻ പഗോഡ മാതൃകയിൽ മരത്തിൽ തീർത്തവയും അൽപ്പം പരന്ന ശിഖരത്തോട് കൂടി പൂർണ്ണമായും കല്ലിൽ കൊത്തിയെടുത്തവയും. രണ്ടിനും മറ്റനേകം വകഭേതങ്ങളും ഉണ്ട്. അവയിൽ ചിലതെല്ലാം നമുക്ക് കാണാം. ഇതിൽ ഏറ്റവും കൗതുകമുളവാക്കുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. കമ്പോഡിയയിലും, ബാങ്കൊക്കിലും തായ്‌ലൻഡിലുമെല്ലാം ഹിന്ദു ദേവതകളിൽ പരമപ്രധാനിയായി ബ്രഹ്‌മാവിനെ ആരാധിക്കുമ്പോൾ ഇന്ത്യയിൽ വളരെ ചുരുക്കം ഇടങ്ങളിലെ അത് കാണുന്നുള്ളൂ. അതിനാധാരമായ മിത്തുകൾ പലതുണ്ട്. എങ്കിലും ഹിമാചലിൽ സ്ഥിതി വ്യത്യസ്തമാണ്. സൃഷ്ടി കർത്താവ്‌ എന്നുകരുതുന്ന ബ്രഹ്‌മാവിന് വേണ്ടി ഇവിടെ 

ആറ് ക്ഷേത്രങ്ങളുണ്ട്. അതിൽ നാലെണ്ണവും കുളുവിൽ തന്നെ. തിഹ് രിയിലെയും ഖോഖാനിലെയും ആദിബ്രഹ്മക്ഷേത്രങ്ങൾ അതിൽ ഏറ്റവും പുരാതനമാണ്. അവ നിങ്ങൾക്കിഷ്ടമാവാതിരിക്കില്ല.


കുട്ടികൾ ക്യാമറകൾ തയ്യാറാക്കി വക്കുമ്പോൾ ഹേമ ചിരിച്ചുകൊണ്ട് പറഞ്ഞു. നിങ്ങളുടെ ഈ ഇൻസ്‌ട്രക്ടർ ദേവ്ദത്ത് മിശ്ര പണ്ടേ മടിയനാണ്. ക്യാമറയിൽ ചിത്രങ്ങൾ പകർത്തി കാലങ്ങളോളം അവ തിരിഞ്ഞു നോക്കാതെ ഉപേക്ഷിക്കുന്നവൻ. നിങ്ങൾ ഇയാളെപ്പോലെ വെറും കണ്ണുകൾക്കൊണ്ട് പഠിക്കേണ്ടവരല്ല. ഉൾക്കണ്ണുകൊണ്ട് ക്ഷേത്രങ്ങളുടെ നിർമ്മിതി അളന്നു മനസ്സിലാക്കേണ്ടവരാണ്. അതുകൊണ്ട് സ്കെച്ചുകൾ സ്വയം വരക്കാൻ തയ്യാറെടുത്തു കൊള്ളുക. ആവശ്യമായതു മാത്രം ക്യാമറയിൽ പകർത്തിയാൽ മതി.  ഇതൊന്നുമറിയാതെ വലിയ സ്കെച്ച് ബുക്കും റൂളറുമെല്ലാം ബാഗിൽ കുത്തിനിറച്ച് കഴുത്തിൽ ക്യാമറയും തൂക്കി, ഉറക്കച്ചടവുള്ള കണ്ണുകളുമായി നടന്നുവരുന്നുണ്ട് താമോഗ്ന. അത് കണ്ട് വിക്ടർ ആർത്തു ചിരിച്ചു. " holy crap! It seems she didn't brush yet"! യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവന്റെ കോളറിൽ പിടിച്ചു വലിച്ചിഴച്ച് അവൾ വാഹനത്തിലേക്കു നടക്കുമ്പോൾ എല്ലാവരും അവരെ പിൻതുടർന്നു.

ഖോഖാനിലെയും തിഹ് രി യിലെയും ക്ഷേത്രങ്ങൾ ഏകദേശം പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചവയാണ്. രണ്ടു ഗ്രാമങ്ങൾക്കും കൂടിചേർന്ന് ഖോഖാനിലെ ദേവത മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഗ്രാമങ്ങളുടെ തർക്കങ്ങളിൽപെട്ട് ദേവതയ്ക്കും ക്ഷേത്രങ്ങൾ രണ്ടായി. തിഹ് രിയിലെ ആളുകൾ അവർക്കായി ഒരു ബ്രഹ്മക്ഷേത്രം നിർമ്മിക്കുകയും അതിനെ ആദി പുർഖ ക്ഷേത്രം എന്ന് വിളിക്കുകയും ചെയ്തു.

ഖോഖാനിലെ ക്ഷേത്രം അതിമനോഹരമാണ്. അതിന്റെ നാലു നിലകൾക്കും ചതുര സ്തൂപാകൃതിയാണ് . സ്ളേറ്റു കല്ലുകൾ പതിപ്പിച്ച അവയുടെ മേൽക്കൂരകൾ കാലത്തെ വെല്ലുവിളിച്ചു നിലകൊള്ളുന്നു. അവയെ താങ്ങി നിർത്തുന്ന തടിയിൽ തീർത്ത തൂണുകളിലെ കൊത്തുപണികൾ മനോഹരം.  മേൽക്കൂരകളിൽ നിന്നും നാലു വശങ്ങളിലേക്കും നിരനിരയായി തൂങ്ങിക്കിടക്കുന്ന മരത്തിൽ തീർത്ത മണികൾ കാറ്റിൽ ശബ്ദിക്കുന്നുണ്ട്. താമോഗ്ന കാതു കൂർപ്പിച്ച് ആ സംഗീതമാസ്വദിച്ചുകൊണ്ട് മേൽക്കൂരയുടെ സ്കെച്ച് തയ്യാറാക്കുകയും എന്തോ പിറു പിറുക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പശ് ചാത്തലത്തിൽ അവളുടെ പൂർത്തിയാവാറായ ആ സ്കെച്ച് വെറുതെ ക്യാമറയിൽ പകർത്തുമ്പോൾ ദേവൻ ചോദിച്ചു "what are you uttering?" ചുരുണ്ട മുടിക്കൂടിനുള്ളിലൂടെ അല്പം നീരസത്തോടെ ഇടത്തേക്കൈ പായിച്ചു കൊണ്ട് അവൾ പറഞ്ഞു "മനുഷ്യൻ എന്തുകൊണ്ടാണ് സുന്ദരമായതെന്തിനെയും വിറ്റഴിക്കാൻ ശ്രമിക്കുന്നത്? നോക്കൂ ദേവ്, നിങ്ങളുടെ ഈ താഴ്‌വാരം അപകടത്തിലാണ്. ഒരുപക്ഷെ ഞാൻ വരക്കുന്നതാവും ഈ ആദിബ്രഹ്മന്റെ അവസാന സ്കെച്ച്. നാഗരികത നിങ്ങളുടെ ദേവതകളെ വിഴുങ്ങുന്ന ഒരു കാലം വരുമെന്ന് ഇവിടെ നാലു വശത്തും ഉയർന്നുവരുന്ന ഈ കെട്ടിടങ്ങൾ കണ്ട് നിങ്ങൾക്ക് തോന്നുന്നില്ലേ?"

അയാൾ പറഞ്ഞു " മനുഷ്യന്റെ ആവശ്യങ്ങളും സൗന്ദര്യസങ്കൽപ്പങ്ങളും കാലാകാലങ്ങളായി മാറി വരുന്നത് തികച്ചും സ്വഭാവികമാണ്. അല്ലെങ്കിൽ നാമിന്നും ഗുഹാമനുഷ്യർ ആയിത്തന്നെ നിലകൊണ്ടേനെ. കാലങ്ങളും സങ്കൽപ്പങ്ങളും മാറുന്നവയായതുകൊണ്ടല്ലേ  താമോഗ്, നീ അവയെപ്പറ്റി പഠിക്കുവാൻ തന്നെ തുനിഞ്ഞിറങ്ങിയത്? കാറ്റിൽ ശബ്ദിക്കുന്ന മരമണികൾ പോലെ അവൾ ചിരിച്ചു. "ദേവ്, ഇത്തവണ നിങ്ങൾ ജയിച്ചിരിക്കുന്നു. എങ്കിലും എനിക്ക് നിങ്ങളെപ്പോലെ പരുക്കൻ യാഥാർഥ്യങ്ങളിൽ ജീവിക്കാൻ ഇഷ്ടമല്ല. എനിക്ക് ഭൂതകാലത്തിന്റെ കുളിർപ്പച്ചകൾ വേണം. മനുഷ്യൻ കടന്നു ചെല്ലാത്ത താഴ്വരകളിലെയും പർവത ശിഖരങ്ങളിലെയും കാറ്റേൽക്കണം. അവിടുത്തെ ഉദയങ്ങളുടെ ഊഷ്മളമായ ഏകാന്തതയും അസ്തമയങ്ങളുടെ മൗനവും ആസ്വദിക്കണം. ചേക്കേറാനൊരുങ്ങുന്ന പക്ഷിയെപ്പോലെ, സന്ധ്യകളിൽ ലക്ഷ്യങ്ങളൊന്നുമില്ലാതെ പാടണം. സത്യം പറയട്ടെ, നിങ്ങളുടെ ഈ യാഥാർഥ്യങ്ങളുടെ ലോകം പരമ വിരസമാണ് ദേവ്. അവയൊന്നും അനിശ്ചിതത്വങ്ങളോട് സമരസപ്പെട്ടു ജീവിക്കാനല്ലാതെ മതിമറന്നു ജീവിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നവയല്ല.


അയാൾ അവൾ വരച്ച സ്കെച്ച് ഈസലിൽ നിന്നും ഊരിയെടുത്തു പരിശോധിക്കുന്നതിനിടയിൽ ചോദിച്ചു. " വിശക്കുന്നവന് കവിത വിളമ്പിയാൽ വയർ നിറയുമോ? "

അപ്പോളവൾ പറഞ്ഞതിതാണ്.

 " തീർച്ചയായുമില്ല. പക്ഷെ നിങ്ങൾ വിളമ്പുന്ന ഭക്ഷണം കഴിച്ച് വയർനിറഞ്ഞെങ്കിൽ അയാൾ ഒരു കവിതയോ പാട്ടോ മൂളിയെന്നിരിക്കും. നിങ്ങൾ ദുരമൂത്ത ഒരു പെരുവയർ പോലെ അരസികനാണ് ദേവ്! യാഥാർഥ്യങ്ങളെ വിഴുങ്ങി വിശപ്പടക്കാൻ ശ്രമിച്ച് പാട്ടു മൂളാൻ മറന്നു പോയിരിക്കുന്നു " അയാൾ അല്പം ആശ്ചര്യത്തോടെ മുഖമുയർത്തി നോക്കുമ്പോൾ അവൾ ചോദിച്ചു " പറയൂ, എന്നാണ് നമ്മൾ പുഷ്പങ്ങളുടെ താഴ്‌വരയിലെ ആ ഒറ്റക്കൽ ക്ഷേത്രം കാണാൻ പോകുന്നത്?

ഉത്തരമൊന്നും കിട്ടാത്തതിനാൽ മുഖം കോട്ടി ക്യാമറയും തൂക്കി ചില ചിത്രങ്ങൾ പകർത്താനായി അവൾ നടന്നു.

"ദുരമൂത്ത പെരുവയറന്റെ ആനന്ദമിരട്ടിപ്പിക്കാൻ എന്റെ പെൺകുട്ടിയിൽ എന്താണുള്ളത്?" പിന്നിൽ നിന്നും വരുന്ന ചോദ്യം ഹേമയുടേത്.  താൻ പിടിക്കപ്പെട്ടിരിക്കുന്നു. അയാൾ സ്കെച്ച് ബുക്കിൽ നിന്നും മുഖമുയർത്തിയതേയില്ല. ഹേമ അടുത്ത് വന്നു പറഞ്ഞു. ദേവ്, വളരെ സൂക്ഷിച്ച്.. നിന്നെയുൾക്കൊള്ളാൻ ഒരിക്കലും വറ്റാത്ത ഒരു പുഴയ്ക്കു മാത്രമേ സാധിക്കൂ.. കാലങ്ങളോളം മഴ പെയ്തില്ലെങ്കിലും സ്വയമുണ്ടാക്കുന്ന ഉറവിൽ തീരങ്ങൾ പച്ചപുതപ്പിക്കുന്ന ഒരു പുഴയ്ക്ക്... അങ്ങനെ ഒരു പുഴയിൽ മാത്രം നീന്താനിറങ്ങുക"

പുസ്തകത്തിലെ പഴയ സ്കെച്ചുകൾ സൂക്ഷ്മമായി പരിശോധിച്ച്കൊണ്ട് അയാൾ നിസ്സംഗനായി പറഞ്ഞു " ആ പുഴയുടെ ആഴം അളക്കാനാവാത്തതാണ് ഹേമ..അതുകൊണ്ട് തന്നെ ഒരിക്കലും എനിക്കതിൽ നീന്താനുമാവില്ല. അതിന്റെ ഒഴുക്കിന്റെ ചടുലതയും താളവും ഒരേ സമയം എന്നെ ഭയപ്പെടുത്തുകയും മോഹിപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നതിനു കരയിലിരുന്ന് ഉത്തരം അന്വേഷിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ " എന്നിട്ടയാൾ തോളിലൂടെ കയ്യിട്ട് അവരെ ചേർത്ത്പിടിച്ചു കുട്ടികൾക്കിടയിലേക്ക് നടന്നു.


തിഹ് രി യിലെത്തിയപ്പോൾ സൂര്യൻ പതിയെ താഴാൻ തുടങ്ങിയിരുന്നു. പരാശർ മലനിരകൾക്ക് താഴെ സ്വർണ്ണനിറമുള്ള ഉടയാടയിൽ സന്ധ്യാജപത്തിനായി ഒരുങ്ങുന്ന തിഹ് രി. തണുത്ത നിശബ്ദതയിൽ ധ്യാനനിരതയായി നിലകൊള്ളുന്നവൾ.. മനോഹരിയാണവൾ. അവളുടെ  മൂർദ്ധാവിലെ നിരപ്പിൽ ഉയർന്നു നിൽക്കുന്ന ആദിബ്രഹ്മക്ഷേത്രം! പടിഞ്ഞാറേ ചക്രവാളത്തിലേക്കു മുഖം തിരിഞ്ഞിരിക്കുന്ന ആദിബ്രഹ്മന്റെ മേൽക്കൂരയിലെ ഏറ്റവും മുകളിലെ സ്തൂപം വൃത്താകൃതിയിലാണ്. ഖോഖാനിലേതു പോലെ അതിസൂക്ഷ്മമായ കൊത്തുപണികൾ ഇവിടെയില്ല. എങ്കിലും പ്രകൃതിയോട് കൂടുതൽ ഇണങ്ങിയുള്ള അതിന്റെ നിൽപ്പ് ആരിലും ആത്മീയത ഉണർത്തുന്നു. കുട്ടികൾ സംസാരിച്ചതേയില്ല. ഓരോരുത്തരും അവരവരുടെ അന്വേഷണങ്ങളിൽ മുഴുകി ചിത്രങ്ങൾ പകർത്തുകയും വരക്കുകയും ചെയ്തുകൊണ്ടിരുന്നു. ദേവൻ ഒരു ഡ്രോണുപയോഗിച്ച് ക്ഷേത്രപരിസരങ്ങളുടെ ആകാശക്കാഴ്ചകൾ പകർത്തി. കുളുവിലെ ക്ഷേത്രങ്ങളുടെ പ്രത്യേകത ചെങ്കുത്തായ ഭൂപ്രകൃതിയിലെ അവയുടെ വിന്യാസവും ഉറപ്പുള്ള രൂപകല്പനയുമാണ്. അത് പഠിക്കാൻ ഈ ആകാശക്കാഴ്ച്ച കുട്ടികൾക്കുപയോഗപ്പെടും.

അൽപനേരം കഴിഞ്ഞപ്പോൾ ജോലികൾ പൂർത്തിയായവർ ക്ഷേത്രാങ്കണത്തിന്റെ അതിരുകളിലിരുന്ന് അലയടിക്കുന്ന മൗനത്തിന്റെ കടലിൽ ആവോളം നീന്തുന്നു. ആയാൾ ദൂരേക്കാണുന്ന മലനിരകളിലെ പുൽപ്പരപ്പിലേക്കു നോക്കി. പാരാശര ഋഷി ധ്യാനിക്കാൻ തിരഞ്ഞെടുത്തവയത്രേ ഈ കുന്നുകൾ. കഥകളിലെ സത്യവും മിഥ്യയും എന്തുതന്നെയാലും ധ്യാനിക്കാൻ ഇതിനേക്കാൾ നല്ലൊരിടം മറ്റെവിടെയുമുണ്ടെന്ന് തോന്നുന്നില്ല. ദൂരെ കണ്ണെത്താത്തിടത്തു പരാശർ താടാകമുണ്ട്. മഞ്ഞുമൂടിയ അതിൽ വൃത്താകൃതിയിൽ മയങ്ങിക്കിടക്കുന്ന ഒരു കുഞ്ഞു ദ്വീപുണ്ട്. യൗവന തീക്ഷണതയിൽ താനും താനിയയും ആവോളം കുടിച്ചിറക്കിയതാണ് ഈ കുന്നുകളുടെ ലഹരി. മനസ്സു വീണ്ടും പിൻ തി രിഞ്ഞു പായവേ പതിഞ്ഞ ചിലമ്പിച്ച ശബ്ദത്തിൽ ചോദ്യം കേട്ടു. " പരാശർ താടാകത്തിന്റെ ആഴം ആർക്കുമറിയില്ലെന്നു പറയുന്നത് ശരിയാണോ ദേവ്?

ആയാൾ ചെറു ചിരിയോടെ പറഞ്ഞു. "ചിലപ്പോൾ ആരും അളന്നു കാണില്ല താമോഗ്"!

 "ഒരുപക്ഷെ ആരും അളക്കുവാൻ ശ്രമിച്ചു കാണില്ല അല്ലേ? " അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ തടാകം പോലെ വിടർന്നും കൃഷ്ണമണികൾ വൃത്താകൃതിയിലുള്ള ദ്വീപ് പോലെ നിശ്ചലമായും നിന്നു. ആ ചോദ്യം കൊണ്ട് അവൾ അർത്ഥമാക്കിയത് എന്താണ്? എന്തുതന്നെയായാലും ആ കണ്ണുകളിലേക്ക് ഊളിയിട്ട് അതിന്റെ ഉത്തരം തിരയാൻ ആശക്തനാണ് താൻ.


ആയാൾ വെറുതെ ചോദിച്ചു "ഇപ്പോൾ എന്ത് തോന്നുന്നു തൃകാലജ്ഞാനിയായ താമോഗ്നക്ക്?ഇവിടവും നാഗരികത വിഴുങ്ങുമോ?"

ചുവന്ന ഗോളമായി താഴ്ന്നു മറയുന്ന സൂര്യനെ നോക്കി അവൾ പിറുപിറുത്തു "ഇല്ല! നാമിനിയിവിടെ വരുവോളവും, ഭൂമി സൗരയൂഥത്തിൽ അവശേഷിക്കുവോളവും ഇല്ല!

അയാൾക്കൊരു നടുക്കമനുഭവപ്പെട്ടു. നാം എന്നാണ് അവൾ പറഞ്ഞത്. നാം എന്ന് മാത്രമേ അവൾ പറയുന്നുള്ളൂ. കേട്ടതിലെ പിഴവാണതെന്ന് വിശ്വസിക്കാനാണ് അയാൾക്കിഷ്ടം. തിരിച്ചു പോകാൻ സമയമായിരിക്കുന്നു. "Tamog, ask them to pack up"! അയാൾ ധൃതിപ്പെട്ടു ക്ഷേത്രമുറ്റത്തെ മരച്ചുവട്ടിൽ സമയമേ മറന്നിരിക്കുന്ന ഹേമക്കരികിലേക്ക് നടന്നു.



6 comments:

  1. സത്യം പറ, നീ കഴിഞ്ഞ ജന്മത്തിൽ അവിടെ ആയിരുന്നോ ജീവിച്ചത്...

    ReplyDelete
    Replies
    1. ആയിരിക്കും അല്ലേ 🤔സാധ്യത ഇല്ലാതില്ലാതില്ല 😁

      Delete
  2. ഭൂതത്തിന്റെ പിന്നിൽ നിന്നുമാണ് പിടിക്കുവാൻ പോകുന്നത് -ഞാനൊരു മന്ത്രവാദിയല്ലേ ..!

    ReplyDelete
    Replies
    1. മുരളിച്ചേട്ടൻ 😍😍

      Delete
  3. നിന്നെയുൾക്കൊള്ളാൻ ഒരിക്കലും വറ്റാത്ത ഒരു പുഴയ്ക്കു മാത്രമേ സാധിക്കൂ.. കാലങ്ങളോളം മഴ പെയ്തില്ലെങ്കിലും സ്വയമുണ്ടാക്കുന്ന ഉറവിൽ തീരങ്ങൾ പച്ചപുതപ്പിക്കുന്ന ഒരു പുഴയ്ക്ക്... അങ്ങനെ ഒരു പുഴയിൽ മാത്രം നീന്താനിറങ്ങുക"..

    ഇതും ഇതിന്റെ മറുപടിയും.. വാക്കുകൾക്ക് അതീതമായി നിൽക്കുന്നു.. ഈ എഴുതിവെച്ച വാക്കുകൾക്കൊക്കെയും ഞാൻ ദൃശ്യം നൽകുന്നുണ്ട്.. പക്ഷെ മറ്റൊരാൾക്ക് കാണിച്ചു കൊടുത്താലും ഈ വായന നൽകുന്ന സൗന്ദര്യം കാഴ്ചക്ക് നൽകാൻ സാധിക്കില്ല..സൃഷ്ടി❤️❤️

    ReplyDelete
    Replies
    1. എന്റെ ആദ്യത്തെ എഴുത്തിന്റെ തുണ്ടുമുതൽ , അവസാനത്തെത് വരെ ഒന്നുപോലും മറന്നു പോകാത്ത ആൾ ചിലപ്പോൾ ആനന്ദ് മാത്രമായിരിക്കും. ഇത്രയേറെ ആസ്വദിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഒരുപാട് നന്ദി ആനന്ദ് ❤

      Delete