എവിടെയോ ഉരസി വീഴുന്നുണ്ട് മഞ്ഞുപാളികൾ. ചുറ്റും കലങ്ങിമറിഞ്ഞു രുദ്രതാണ്ഡവം ആടുന്ന നദി. ഇടിഞ്ഞു തൂർന്ന കുഴമണ്ണിനടിയിൽനിന്നും ഉയർന്നു നിൽക്കുന്ന ഒരു കൈ. നിശബ്ദം നിലവിളിക്കുന്ന അതിനെ നോക്കി സ്തംഭിച്ചു നിൽക്കുന്ന താൻ. ഞെട്ടലോടെ ഉണർന്നപ്പോൾ ഇടുങ്ങിയ പാതക്ക് വലതുവശമുള്ള ഗർത്തത്തിൽ ഇരുട്ടിൽ തിളങ്ങുന്നുണ്ട് ബിയാസ് നദിയുടെ വെള്ളിയാഭരണങ്ങൾ. നേരം പാതിരാ കഴിഞ്ഞിരുന്നു. തമോഗ്ന നരച്ച രോമക്കോട്ടിനടിയിൽ ഒരു മണ്ണെലിയെപ്പോലെ ചുരുണ്ടു കൂടി തനിക്കരികിൽ ഉറങ്ങുന്നുണ്ട്. കിഴക്ക് വെളിച്ചം വീഴുന്നതിന് മുൻപ് തന്നെ ബജൗറ കഴിഞ്ഞു. ശേഷം നാലു ചുറ്റിനും ഉയർന്നു നിൽക്കുന്ന കുന്നുകൾക്ക് കീഴെ ശാന്തമായി ഉറങ്ങുന്നു കുളു. ഇവിടെ സഞ്ചാരികൾക്ക് വേണ്ടിയുള്ള ആധുനികതയുടെ മൂടുപടം പേറുന്ന ചെറു നഗരം കടന്നാൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്തുകൾ കുടിയിരിക്കുന്ന പുരാതന ക്ഷേത്ര സ്ഥലികളുണ്ട്. അവയുമായി ഇഴ ചേർന്നു ജീവിക്കുന്ന പർവതമനുഷ്യരുണ്ട്. ചീകിയെടുത്ത സ്ളേറ്റു കല്ലുകൾ പാകിയ മേൽക്കൂരക്ക് കീഴെ പൈൻ മരത്തിന്റെ നേരിപ്പോടുകളെരിയുന്ന വീടുകൾക്കുള്ളിൽ വിത്തും വിതയും ആട്ടിൻപറ്റങ്ങളുമായി കഴിയുന്ന സ്വച്ഛമായ ജീവിതങ്ങൾ. അവരെയാണ് തന്റെ കുട്ടികൾ അടുത്തറിയേണ്ടത്.
ധോലാധർ മലനിരകളോട് ചേർന്ന് നിൽക്കുന്ന ജോൻഗ താഴ്‌വരയിലാണ് താമസിക്കേണ്ടത് . പുകമഞ്ഞു വീണു കിടക്കുന്ന പർവതപാതക്കരികിൽ ബസു നിർത്തി. ഉദയത്തിന്റെ മങ്ങിയ വെളിച്ചം താഴ്‌വരയെ ആശ്ലെഷിക്കാൻ തുടങ്ങിയിരിക്കുന്നു. ഏതോ ഒരിടയൻ ആട്ടിൻ പറ്റത്തെയും തെളിച്ച് റോഡിൽക്കൂടി പോകുന്നുണ്ട്. അവയുടെ കരച്ചിൽ കേട്ട് ഹേമ ഉണർന്നു. " Dev, are you still asleep? " വിളിച്ചു ചോദിച്ചുകൊണ്ട് അവർ എഴുന്നേറ്റു വന്നു. അയാൾ തനിക്കരികിൽ ചുരുണ്ടു കൂടി ഉറങ്ങുന്ന തമോഗിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. " Look at this! a sleeping himalayan shrew". അവരുടെ ചിരി കേട്ട് കുട്ടികൾ ഉണർന്നു തുടങ്ങി.
ബസിറങ്ങി വശത്തേക്കുള്ള മൺപാതയിലൂടെ അരണ്ട വെളിച്ചത്തിൽ അല്പം നടന്നു. കുത്തുകല്ലുകൾ പാകിയ കയറ്റം കയറിക്കഴിഞ്ഞപ്പോൾ താമസിക്കാനായി ഒരുക്കിയ കോട്ടേജുകളെത്തി. ഗ്രാമം അതി മനോഹരമാണ്. അതിരിൽ ആകാശം ചുംബിച്ചു നിൽക്കുന്ന സിഡർ മരങ്ങൾ. അതിനുമപ്പുറം ധോലാധർ ധ്യാനത്തിൽ നിന്നുണർന്ന് ഉദയമുരുക്കിയ സ്വർണമകുടമണിഞ്ഞ് ആഹ്ലാദവാനായി നിൽക്കുന്നു. കുട്ടികളോട് വിശ്രമിക്കാനാവശ്യ പ്പെട്ട് ദേവൻ ഹേമയെയും കൂട്ടി അവർക്കായി നിശ്ചയിച്ച കൊട്ടേജിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും വൈകിയാണ് എത്തിയത്. പ്രഭാതഭക്ഷണത്തിനു ശേഷം പതിനൊന്നു മണിയോടെയെങ്കിലും അന്നത്തെ സെഷൻ ആരംഭിക്കേണ്ടതുണ്ട്. ഹേമ ഓർമ്മപ്പെടുത്തി. അവർക്കറിയാം താനിവിടെയെത്തിയാൽ സ്ഥലകാലങ്ങൾ മറക്കുമെന്ന്. ജോൻഗയിൽ എത്തിയ വിവരം കോർഡിനേഷൻ ടീമിനെ അറിയിച്ച ശേഷം അവർ മുറിയിലേക്ക് പോയി. അനേകം കാതങ്ങൾ ഒഴുകിയലഞ്ഞ് സത്ലജിൽ ചെന്നുചേർന്ന ബിയാസ് നദിയുടെ ശാന്തത അയാൾക്കാനുഭവപ്പെട്ടു. കിടപ്പുമുറിയുടെ ചെറുജനാലയിൽക്കൂടി പുറത്തേക്ക് നോക്കുമ്പോൾ ദൂരെയെവിടെയോ തന്റെ ആട്ടിൻ പറ്റങ്ങൾ മേഞ്ഞു നടപ്പുണ്ടെന്ന് തോന്നി. അന്നു കൂട്ടം തെറ്റിപ്പോയ ഒരാട്ടിൻകുഞ്ഞ് തുള്ളിക്കുതിച്ചെത്തി കിന്നരിതൊപ്പിയണിഞ്ഞ തന്നോട് ചോദിക്കുന്നു "ദേവ്, നിങ്ങൾക്ക് വീണ്ടും ആട്ടിടയനാകണോ?".. ചെറു ചിരിയോടെ അയാൾ കിടക്കയിലേക്കമർന്നു.
ഏകദേശം പതിനൊന്നു മണിയായപ്പോൾ ഭക്ഷണശേഷം ഒത്തുകൂടിയ കുട്ടികളെയും കൊണ്ടയാൾ അടുത്തുള്ള പുൽപരപ്പിലേക്കു നടന്നു. അവിടെ കണ്ട ഒരു പോപ്ലാർ മരച്ചുവട്ടിൽ എല്ലാവരോടും ഇരിക്കാനാവശ്യപ്പെട്ട ശേഷം അരികെ എഴുന്നു നിൽക്കുന്ന ഒരു വെളുത്ത പാറയിൽ കയറിയിരുന്ന് ആ താഴ്‌വരയുടെ സാംസ്കാരിക പരിണാമങ്ങളുടെ ഒരേകദേശ രൂപം വിവരിച്ചു.
" കുളു ദേവതകളുടെ താഴ്‌വരയാണ്. ഏകദേശം മുന്നൂറോളം ദേവതകളെ ചുറ്റിപ്പറ്റി വളർന്നുവന്ന ഗോത്രങ്ങളും ഗ്രാമങ്ങളും ഉൾപ്പെടുന്ന ഭൂമി. നാഗാരാധനയുടെ കേന്ദ്രം. നാഗങ്ങളെ ആരാധിച്ചവർ പിന്നീട് നാഗന്മാർ എന്ന ഗോത്ര സമൂഹമായി അറിയപ്പെട്ടു. അവരുടെ പുരാതന പൂർവികർ ആസ്ത്രോ ഏഷ്യാറ്റിക് മനുഷ്യരാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. ആസ്ത്രോകളുടെ ആദ്യകാല കുടിയേറ്റങ്ങൾ ഏകദേശം 60,000 വർഷങ്ങൾക്കു മുൻപാണെന്ന് കരുതപ്പെടുന്നു. ചില ഗവേഷകർ കരുതുന്നത് അവർ ദ്രാവിഡരെപ്പോലെ ഇവിടെത്തന്നെ കഴിഞ്ഞിരുന്നു എന്നാണ്. ആദ്യകാലത്തു പുല്മേടുകളിൽ നാൾക്കാലികളെ മേച്ചുകൊണ്ട് നടന്നിരുന്ന അവർ പിന്നീട് കൃഷിയിലേക്ക് തിരിഞ്ഞു. പടിഞ്ഞാറൻ ഹിമാലയനിരകളിലെ വനസ്ഥലികളെ ഉഴുതുമറിച്ചൊരുക്കിയ നാഗന്മാരുടെ പൂർവികർ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് സർപ്പങ്ങളെയാണ്. വിത ക്കുമ്പോഴും വിളവെടുക്കുമ്പോഴും അവർക്കിടയിലെ അനേകം പേർ അളകളിൽ നിന്നും പുറത്തു വന്ന സർപ്പങ്ങളുടെ ദംശനമേറ്റു പിടഞ്ഞു വീണു. വിഷം തീണ്ടിയുള്ള മരണങ്ങൾ അവരിൽ ഭയം നിറച്ചു. കാലക്രമേണ അവരുടെ ജീവിത ചക്രം നിയന്ത്രിക്കുന്നത് തന്നെ സർപ്പങ്ങളാണെന്ന് അവർ നിശ്ചയിച്ചു. സർപ്പദംശനമേൽക്കാത്തവരുടെ ജീവിതങ്ങൾ നാഗദേവതകൾ അവർക്ക് കനിഞ്ഞു കൊടുത്ത വരമായി.
നാഗന്മാരുടെ ആദിമ ഗോത്രങ്ങൾ വിതയ്ക്കലിനും വിളവെടുപ്പിനും മുൻപ് ദേവതകളുടെ പ്രീതിക്ക് നരബലികൾ നടത്തുക പതിവായിരുന്നു. പിന്നീട് വടക്കേ ഇന്ത്യയിലേക്ക് പടർന്നു തുടങ്ങിയ ദ്രാവിഡർ ഇവർക്കുമേൽ ആധിപത്യം സ്ഥാപിച്ചുവത്രെ. എന്നാൽ അതിനു ശേഷം ഗംഗാസമതലങ്ങളിൽനിന്നും കുടിയേറിയ നാഗരികരുടെ സംസ്കൃതിയുമായി ദ്രാവിഡരും നാഗരും വീണ്ടും ഇടകലർന്നു. ഗംഗാസമതല നിവാസികളും നാഗങ്ങളെ ആരാധിക്കുന്നവരായിരുന്നു. അങ്ങനെ,മൂന്നു പുരാതന സമൂഹങ്ങൾ ഇടകലർന്നു പരിണമിച്ച് ഇന്ന് നിങ്ങൾ കാണുന്ന നാഗന്മാരുടെ പ്രപിതാമഹരുണ്ടായി. പിന്നീടുവന്ന ആര്യാധിനിവേശത്തിൽ അവരുടെ ഗോത്രസമൂഹങ്ങൾപടിഞ്ഞാറൻ ഹിമാലയനിരകളിലൊഴികെ പാർശ്വവൽക്കരിക്കപ്പെടുകയുണ്ടായി. മനുഷ്യരുടെ വിശ്വാസങ്ങളും ആരാധനാരീതികളും എങ്ങിനെ സംസ്കൃതികളെ സൃഷ്ടിക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് നാഗന്മാർ. അവരുടെ ചില പുരാതന നാണയങ്ങളിലും ഉപകരണങ്ങളിലുമെല്ലാം നാഗരൂപങ്ങൾ പതിപ്പിച്ചിരിക്കുന്നത് കാണാം. പിൽക്കാലത്തിൽ ഇവരിൽ അനേകം പേർ ബുദ്ധമത വിശ്വാസികളായിത്തീർന്നു. എങ്കിലും ഇന്നും ഈ താഴ്‌വരയിലെ ഭൂരിഭാഗം മനുഷ്യരും ഇതുപോലുള്ള പല ഗ്രാമീണ ഗോത്രങ്ങളാണ്. ഹിമാലയൻ പഗോഡിയൻ മാതൃകയിൽ പണിതിരിക്കുന്ന അവരുടെ ക്ഷേത്രങ്ങൾ വരും ദിവസങ്ങളിൽ നിങ്ങൾ അടുത്തു കാണുകയും സ്കെച്ചുകൾ തയ്യാറാക്കുകയും വേണം. ഇവിടുത്തെ ക്ഷേത്രങ്ങളിലെ മൂർത്തികൾ കല്ലിൽ കൊത്തിയെടുത്തവയല്ല. പല്ലക്കിൽ എഴുന്നള്ളിക്കുന്ന രീതിയിലുള്ള ചലിപ്പിക്കാൻ കഴിയുന്ന ലോഹമാതൃകകളാണ്. അതിൽ മുഖമൊഴികെ ബാക്കി ഭാഗങ്ങൾ പട്ടും തൊങ്ങലും കൊണ്ട് മൂടിയിരിക്കും".
ഇത്രയും വിവരിച്ചുകഴിഞ്ഞപ്പോൾ വിക്ടർ പതിവുപോലെ സംശയമുന്നയിച്ചു. " Do they still follow human sacrifice anywhere around"? അവന്റെ പച്ചക്കണ്ണുകളിലെ അങ്കലാപ്പ് കണ്ട് തമോഗ്ന വിളിച്ചു പറഞ്ഞു " Luckily not. Otherwise we could have given you as a bite". അങ്ങനെ അല്പനേരം ഗോത്രസംസ്കൃതിയിലൂടെ നീന്തിനടന്ന അവർ ചിരിയുടെ കരപറ്റി. ഉച്ചകഴിഞ്ഞു ജോൻഗയിലെ ഗ്രാമീണ വഴികളിലൂടെ അല്പം നടക്കാമെന്നും ആളുകളെപ്പറ്റി അപ്പോൾ നിങ്ങൾക്ക് കൂടുതൽ അറിയാനായേക്കുമെന്നും പറഞ്ഞ് ദേവൻ തിരിച്ചു കോട്ടേജിലേക്ക് നടന്നു.
മനോഹരം
ReplyDeleteഞാൻ സൂര്യയെന്ന എഴുത്തുകാരിക്ക് മുൻപിൽ നമിക്കുന്നു.
കാലവും സ്ഥലവും നിനക്ക് മെരുങ്ങി നിൽക്കുന്നു.
എന്നോ പഹാഡിയായി ജനിക്കേണ്ടാരുവൾ സ്ഥലം തെറ്റി കേരളത്തിൽ പിറന്നതാണ് സംശയമില്ല
ചേച്ചി ❤️
Deleteഅറിവുകൾ പകരുന്ന informative ആയ സഞ്ചാരം.. ഇത് ചരിത്രമാണ്.. ഗഹനമാണ്.. മുമ്പ് പറഞ്ഞ അതേ പോലെ തന്നെ ഒഴുക്കിന് എവിടെയും തടസ്സമില്ല... തോമഗ്നയെ ഇഷ്ടപ്പെടുന്നുണ്ട്..അടുത്തത് പെട്ടന്ന് വേണം എന്ന് ആഗ്രഹിക്കുന്നു. എങ്കിലും കൈയടക്കം വിട്ടുപോകാരുതെ..
ReplyDeleteഅടുത്തത് പേനത്തുമ്പിൽ എപ്പോൾ വരുന്നോ അപ്പോൾ തട്ടുന്നതായിരിക്കും 😆😆❤️❤️
Deleteസൂര്യാ ... മുകളിൽ രണ്ടുപേർ അഭിപ്രായപ്പെട്ടപോലെ .... സമയം കണ്ടെത്തി ബക്കിയും എഴുതൂ . ചരിത്രം പഠിക്കുന്നപോലെ തോന്നി വായിച്ചപ്പോൾ . ഒരുപാട് ചരിത്രപരമായ അറിവുകൾ നൽകുന്ന വിവരണം . അതിഭാവുകത്വമില്ലാതെ സുന്ദരമായ ശൈലിയിലുള്ള എഴുത്ത് ഏറെ ഹൃദ്യം . ആശംസകൾ സൂര്യാ
ReplyDeleteനന്ദി ചേച്ചി... എഴുതാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു 🙏
Deleteമുൻ ജന്മം പഹാഡിയായിരുന്നു അല്ലേ ?
ReplyDeleteആഹാ.. ഇവിടെയും വന്നല്ലേ ❤
Delete