ശിലീഭൂതം - 3

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കാണാതിരുന്നത് കൊണ്ടാവാം ഹേമ അന്വേഷിച്ചു വന്നു . മുറിയിലേക്ക് ക്ഷണിക്കുമ്പോൾ,  പ്രതീക്ഷിച്ച അതേ ചോദ്യം.
"what happened to you my boy? You were not like this!".
അവർ അയാളെ ബാൽക്കണിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇരിക്കുവാനാവശ്യപ്പെട്ടു. അയാൾ എന്നത്തേയും പോലെ ഒരു  കൊച്ചുകുഞ്ഞിന്റെ അനുസരണയോടെ ഇരുന്നപ്പോൾ  പതിയെ അയാളുടെ കൈ പിടിച്ചവർ  ചോദിച്ചു "Dev, are you still not over Tanya? ". എനിക്കു നിങ്ങൾ രണ്ടുപേരും എന്റെ കുഞ്ഞുങ്ങൾ. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു  എന്നറിഞ്ഞപ്പോൾ സമയമായില്ല എന്ന് ഓർമിപ്പിക്കേണ്ടതായിരുന്നു. പക്ഷേ എന്തുകൊണ്ടോ കഴിഞ്ഞില്ല. അവൾക്കു നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല  എന്ന് തോന്നി. എവിടെയാണ് നിങ്ങൾക്ക് തെറ്റിയത്   ദേവ്? You have to spit it out now! അല്ലെങ്കിൽ ഈ ചിന്തകൾ നിന്നെ കൊന്നുകളയും."

ശരിയാണ്. ചിന്തകളുടെ നീരാളിക്കൈകളിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്തോറും  അവ തന്നെ വരിഞ്ഞുമുറുക്കുന്നു. ഒരു കൈ ശ്രമപ്പെട്ട് അയക്കുമ്പോൾ മറ്റൊന്ന്.ഒന്നിന് പിറകെ ഒന്നായി ശ്വാസം മുട്ടിക്കുന്ന കൈകൾ. ഇവിടെയല്ലാതെ മറ്റെവിടെയാണ് താൻ അഭയം തേടേണ്ടത്?

അയാൾ  വാത്സല്യത്തിന്റെ ഊഷ്മളത പേറുന്ന ആ മെല്ലിച്ച കൈകൾ എടുത്തു തോളിലൂടെ  ചുറ്റി. ഒരു ഗർഭസ്ഥശിശുവെന്നപോലെ കണ്ണുകളടച്ച് അവരിലേക്ക്  ചുരുണ്ടുകൂടി അൽപനേരം  ഇരുന്നു.  വേദനയുടെ വിഷം ബോധത്തെ കീഴ്പ്പെടുത്തിക്കളഞ്ഞ നിമിഷമാവണം പതുക്കെ പിറുപിറുത്തു  "എനിക്കറിയില്ല ഹേമ.ഞാനവളിൽ നിന്നു സ്നേഹം അല്പം പോലും വാങ്ങിയില്ല. അല്പം പോലും കൊടുത്തതുമില്ല. I was indifferent...i dont know why! അറിഞ്ഞു കൊണ്ടല്ല. നിങ്ങൾ പറയൂ.. ഞാൻ സത്യമായും അവളെ പ്രണയിച്ചിരുന്നോ... ഇല്ലെന്നും ആണയിടാൻ എനിക്കു കഴിയുന്നില്ലല്ലോ. ഓരോ ദിവസത്തിനൊടുവിലും എന്റെ നിസ്സംഗത എന്നെത്തന്നെ മുറിപ്പെടുത്തി. ഹേമക്കോർമ്മയില്ലേ ആ നക്ഷത്രക്കണ്ണുകൾ !  അവയിലേക്ക് നോക്കുവാനാകാതെ ഓരോ രാത്രികളിലും ഒരു കുറ്റവാളിയെപ്പോലെ  ഞാൻ അവളെ പ്രാപിച്ചു. We were just like fire and snow!  We had passion but could not ignite each other... infact we killed each other by being together. എനിക്കുവേണ്ടി അവൾ സൃഷ്ടിച്ച സ്നേഹക്കടലിൽ അവൾ തന്നെ മുങ്ങിമരിക്കുമെന്ന് തോന്നിയപ്പോഴാണ് പിരിയാമെന്നു ഞാൻ പറഞ്ഞത്. ആ നശിച്ച നിമിഷത്തിനുശേഷം ഇന്നുവരെ ഞാൻ എന്നെ സ്നേഹിച്ചിട്ടില്ല..ഹേമ, നിങ്ങൾ പറയൂ.. എന്നേക്കാൾ ക്രൂരനായി ആരുണ്ട്?
അയാൾ അർദ്ധബോധത്തിൽ  മുഖം അവരുടെ കൈകളിൽ അമർത്തി.

അവർക്ക് അത്ഭുതം തോന്നി. ഇത്രയും നിസ്സഹായനായി ഒരിക്കലും താൻ  അയാളെ കണ്ടിട്ടില്ല. ദേവൻ ഇതല്ല. അയാൾ ആരാലും മെരുക്കാനാവാത്ത ഒരശ്വമാണ്.
അങ്കലാപ്പോടെ അവർ അയാളുടെ മുഖം ഉള്ളം കൈകളിലൊതുക്കിക്കൊണ്ടു പറഞ്ഞു. "Look at me Dev..you are not like this. You cant be like this. സ്വയം കുറ്റപ്പെടുത്താതിരിക്കൂ. ചിലർക്ക്  ചിലരെ സ്നേഹിക്കാനാവില്ല എന്നാൽ മറ്റുചിലരെ കാരണങ്ങളൊന്നുമില്ലാതെ തന്നെ സ്നേഹിക്കാനാവും. അതാരുടെയും കുറ്റമല്ല. നിന്നെ ആർക്കാണ് സ്നേഹിക്കാതിരിക്കാനാവുക! അവളും അതു തന്നെ ചെയ്തു എന്നേയുള്ളൂ. എഴുന്നേൽക്കൂ കുട്ടീ... നോക്കൂ ഈ താഴ്‌വാരത്തെ മഞ്ഞുപോലെ ഒരു ശരൽക്കാലത്തേക്കു മാത്രം അവശേഷിക്കുന്നതാവട്ടെ നിന്റെയീ വേദനയത്രയും. എനിക്കു പ്രതീക്ഷയുണ്ട്. മഞ്ഞുരുകും. Take your time. Join with us when u feel better!
അവർ ഒന്നമർത്തി ആശ്ലേഷിച്ചതിനു ശേഷം കടന്നു പോയി.

താഴ്‌വരയിൽ  ഉച്ചവെയിൽ മയങ്ങുന്നു .അവിടവിടെ കാണുന്ന ബിർച്ചുമരച്ചില്ലകൾ മാത്രം  കാറ്റിൽ  ഉന്മാദികളെപ്പോലെ എന്തോ പിറുപിറുത്തു.  അവയിലൊന്നിൽ   ഒലിവുനിറമുള്ള രണ്ടു വെള്ളിക്കണ്ണിക്കുരുവികൾ തൂവലുകൾ ചീകി മിനുക്കി വിശ്രമിച്ചു ...  വെയിൽചൂടിൽ മഞ്ഞിന്റെ ഉടയാട ഊർന്നു വീണപ്പോൾ  ദൂരെ മലനിരകൾ വ്യക്തമായി കാണാം.
അൽപനേരം അങ്ങോട്ട്‌  നോക്കിയിരുന്നപ്പോൾ  അയാൾക്ക്‌ വല്ലാത്ത ഭാരക്കുറവനുഭവപ്പെട്ടു.
അടുത്ത ദിവസം  കുട്ടികളോട് സംസാരിക്കേണ്ടത് കുമയൂണിലെ ശിലാലിഖിതങ്ങളെ  എങ്ങനെ തർജമ ചെയ്യാം എന്നാണ്. വിദ്യാർത്ഥിയായിരുന്നപ്പോൾ  ശേഖരിച്ച  വസ്തുതകളും ചിത്രങ്ങളും അയാൾ  ശ്രദ്ധാപൂർവം തിരഞ്ഞെടുക്കാൻ  ആരംഭിച്ചു.  അപരിചിതമായ ചിഹ്നങ്ങൾ  ലളിതമായി വ്യാഖ്യാനിച്ചു കൊടുക്കുക എന്നത് ശ്രമകരമാണ്. വെല്ലുവിളിയുയർത്തുന്നതെന്തും അയാൾ  വളരെയേറെ ഇഷ്ടപ്പെടുന്നു.
 മുഖത്തേക്ക് വീഴുന്ന  പരുക്കൻ മുടിയിഴകൾ ഇടയ്ക്കിടെ  പിന്നോട്ട് കോതിവച്ചുകൊണ്ട് നിഗൂഢമായ ലിപികളുടെയും ബിംബങ്ങളുടെയും അർത്ഥങ്ങൾ ഒരു മാന്ത്രികനെപ്പോലെ അയാൾ നിർത്താതെ കുറിച്ചുകൊണ്ടിരുന്നു.  വെയിൽ താണതും, തണുപ്പ് പടർന്നതും  അറിഞ്ഞതേയില്ല.
ഫോൺ ബെല്ലടിക്കുന്നതു കേട്ടപ്പോൾ വാച്ചിലേക്ക് നോക്കി. അഞ്ചുമണി. ഹേമയാണ്. വൈകിട്ട് അവർക്ക് നടത്തം പതിവാണ്. ഇന്ന് കുട്ടികളെയും കൂട്ടി പോകാമെന്നു പറയുന്നു. അയാൾ ജാക്കറ്റും ഷൂസുമണിഞ്ഞു താഴേക്കു നടന്നു.

ലോബിക്കരികിൽ ഗോവണിയിൽ ചാരിനിന്നു  സംസാരിച്ചുകൊണ്ടിരുന്ന മെക്സിക്കൻ വംശജനായ ഹുവാന്റെ  (Juan) തൊപ്പി തട്ടിയെടുത്ത്,  ഒരു ഗൊറില്ലയെപ്പോലെ മുഖം ചുളിച്ചു ദേവൻ ശബ്ദമുണ്ടാക്കി.അപ്പോൾ  അവിടെ  കൂട്ടച്ചിരി മുഴങ്ങി.
തമോഗ്ന മാത്രം വാതിൽക്കൽ പൂത്തു നിന്ന മാർഗരീത്തകളിൽ കണ്ണും നട്ടു നിൽക്കുന്നു. ഇപ്പോൾ കറുത്ത ടോപ്പിനു മുകളിൽ ഇരുണ്ട തവിട്ടുനിറമുള്ള ഒരു ഫർ കോട്ടണിഞ്ഞിട്ടുണ്ട്. അതിന്റെ മാർദ്ദവമേറിയ ചാര നിറമുള്ള  കോളർ കവിളുകളെ  തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്നു. അവക്ക് മുകളിലേക്ക് വീണുകിടക്കുന്ന ചുരുൾമുടി.
പുറപ്പെടാമെന്നു ഹേമ പറഞ്ഞപ്പോൾ കുട്ടികൾ അവർക്ക് പിന്നാലെ നടന്നു. ദേവൻ  അവരെ പിന്തുടർന്ന് വാതിൽക്കലെത്തുമ്പോഴും അവൾ നടക്കാൻ ആരംഭിച്ചിട്ടില്ല. സ്വപ്നത്തിൽ മുഴുകിയിട്ടല്ല .പൂക്കളിൽ ഇണചേരുന്ന രണ്ടു ശലഭങ്ങളെ ചലനമറ്റു  നോക്കിനിൽക്കുകയാണ്.

അയാൾ അവളോട്‌ പറഞ്ഞു "Hey, Tamog! What are you waiting for?Come lets move "
അവൾ ശലഭങ്ങളിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. "നോക്കൂ ദേവ്, അവ ചിറകു വിരിക്കും വരെ ഒന്നു കാത്തു നിൽക്കൂ."
അവൾ ദേവ് എന്നാണ് വിളിച്ചത്. വിളികേൾക്കണ്ടത് താനല്ല,  ആദിയിയിലെവിടെയോ നക്ഷത്രധൂളികളിൽ നിന്നും പുറപ്പെട്ട് തന്നിൽ ചേക്കേറിയ ആത്മാവാണ് എന്ന പോലെ!
ശലഭങ്ങൾ ചിറകു വിരിച്ചു... ചിറകുകളുടെ    കരിഞ്ഞ തവിട്ടു നിറത്തിൽ തെളിഞ്ഞു തിളങ്ങുന്ന  ഊതനിറം ...അവളുടെ കൃഷ്ണമണികളുടെ നിറം.
അവൾ മുഖമുയർത്തി അയാളെ നോക്കിപ്പറഞ്ഞു "സിലിയേറ്റ് ബ്ലൂ..വേനലിനവസാനം മഴയ്ക്ക് തൊട്ടു മുൻപാണ് ഇവ  ഇണ ചേരുക.. മഴ എത്താറായി എന്ന് തോന്നുന്നു..."
ഊതനിറം പടർന്ന  ആ കൃഷ്ണമണികളിൽ
താനുണ്ട്. അനർഘമായ ഈ നിമിഷത്താൽ ബന്ധനസ്ഥനായ താൻ!
"ഓ.. വരൂ, വേഗം വരൂ അവർ വളരെ ദൂരെ എത്തി". ഫർ കോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി അവൾ ധൃതിയിൽ നടന്നു.

ഇടയൻ കുഞ്ഞാടുകളോടൊത്തെന്ന പോലെ  അയാൾ കുട്ടികളുടെ കൂടെ നടന്നു. ഹേമ അവർക്ക് ഒരു വിസ്മയം കാണിച്ചു കൊടുക്കാമെന്നു വാഗ്ദാനം നല്കിയിട്ടുണ്ടത്രെ. സത്യമാവും.. എത്ര മനോഹരമാണീ  ഒറ്റയടിപ്പാത.. അല്പം നടന്നപ്പോൾ വലതു വശത്തായി കാഫൽ വൃക്ഷങ്ങൾ. അധികം പൊക്കമില്ലാതെ പടർന്നു പന്തലിച്ച അവയിൽ രക്തത്തുള്ളികൾ പോലെ ചുവന്ന പഴങ്ങൾ .
ദേവൻ ഒരു കുരങ്ങനെപ്പോലെ നിഷ്പ്രയാസം അതിൽ വലിഞ്ഞു കയറുന്നതു കണ്ട് ഹേമയും കുട്ടികളും  ആർപ്പു വിളിച്ചു.
അയാൾ  ഒന്നു രണ്ടു പഴക്കുലകൾ പറിച്ചെടുത്ത് അവർക്ക് എറിഞ്ഞു കൊടുത്തു. താനേറെ ഇഷ്ടപ്പെട്ടിരുന്നതാണ് അവയുടെ പുളിപ്പ്‌ കലർന്ന മധുരം.
ഇറങ്ങി വന്നപ്പോഴുണ്ട്  തന്റെ പെൺകുട്ടി നിർത്താതെ പഴം രുചിക്കുന്നു.  അവളുടെ അത്യാർത്തി കണ്ട് വിക്ടർ കളിയാക്കി ചിരിക്കുന്നുണ്ട്. അവളത് അറിയുന്നതുപോലുമില്ല. അവൾ ജീവിക്കുന്നത് നിമിഷങ്ങളിലാണെന്ന് അയാൾക്ക് തോന്നി . ഓരോ നിമിഷങ്ങളെയും  പുളിപ്പും മധുരവും കലർന്ന  കാഫൽ പഴങ്ങളെപ്പോലെ അവൾ രുചിച്ചിറക്കുന്നു. അയാളും അവളുടെ അടുത്ത് ചെന്ന് പഴക്കുലയിൽ നിന്നും ഒരു പഴമെടുത്തു രുചിച്ചു മുന്നോട്ടു നടന്നു.

ഇറക്കത്തിൽ ഒറ്റയടിപ്പാതക്കിരുവശവും പച്ച പുതച്ച മേപ്പിൾ മരങ്ങൾ. അവയിലിരുന്ന് ചൂളം കുത്തുന്ന രണ്ടു തീക്കുരുവികൾ കാലൊച്ച കേട്ട്  അകലേക്ക്‌ പറന്നുപോയി. ശരൽക്കാലം പുണരുമ്പോൾ  മേപ്പിൾ  മരങ്ങൾ ചുവന്നു തുടുക്കാറുണ്ട് . അല്പകാലത്തേക്കു മാത്രം പ്രണയിക്കുന്ന ഋതു അസ്ഥിതുളയ്ക്കുന്ന മരവിപ്പുമവശേഷിപ്പിച്ചു മടങ്ങുമ്പോൾ വിറച്ചു  വിറങ്ങലിച്ച അവയുടെ ശരീരങ്ങൾ  താഴ്‌വാരത്തവശേഷിക്കും. ഒരിടവേളക്ക് ശേഷം വീണ്ടും തളിർത്തു തഴക്കും .  പിന്നെയുമൊരു ശരൽക്കാലത്തെ പുല്കാൻ!
എത്ര വിചിത്രമാണ് പ്രണയം ! അതു നൽകുന്ന അസഹ്യമായ  വേദന പോലും ലഹരിയത്രേ... വേദനയുടെ ലഹരിയില്ലായിരുന്നുവെങ്കിൽ  ഒരുപക്ഷെ മനുഷ്യൻ പ്രണയിക്കുകപോലുമില്ലായിരുന്നു ...
താനിപ്പോൾ പ്രണയത്തെപ്പറ്റി ചിന്തിക്കുന്നതെന്തിന്? അയാൾക്കത്ഭുതം തോന്നി... നാളുകളായി സഞ്ചരിക്കാൻ മടിച്ചിരുന്ന വഴികളിലേക്കൊക്കെയും ഈ താഴ്‌വര തന്നെ കൂട്ടിക്കൊണ്ടുപോകുന്നു...താഴ്‌വരയല്ല.. ഇണചേരുന്ന ശലഭങ്ങളുടെ  ഊതനിറം പേറുന്ന രണ്ടു കൃഷ്ണമണികൾ..

അപ്പോളവൾ കയ്യിൽ രണ്ടു കാഫൽ പഴങ്ങളുമായി വീണ്ടും അരികിലെത്തി...അതയാളുടെ നേർക്ക് നീട്ടിക്കൊണ്ടു പറഞ്ഞു.
"ദേവ്, നിങ്ങൾ ഒരുപാട് കണ്ടെത്തലുകൾ നടത്തിയ ആളല്ലേ.. ഇത് കഴിക്കൂ.. എന്നിട്ട് പറയൂ... നിങ്ങൾ  ഉത്ഘനനം ചെയ്തെടുത്തവയിൽവച്ച് ഏറ്റവും  മനോഹരമായതെന്താണ്? "
ആകാംക്ഷയോടെ കഥ കേൾക്കാൻ  നിൽക്കുന്ന ഒരു കൊച്ചു കുഞ്ഞാണ് ഇപ്പോഴവൾ.
ഒരുമാത്ര അവളുടെ നെറുകയിൽ കൈവച്ച് അയാൾ പറഞ്ഞു
"ഇല്ല തമോഗ്.. ഞാൻ കാണാത്തവയാകും അതി സുന്ദരം"
കേട്ടിട്ടില്ലേ..
"So we fix our eyes not on what is seen, but on what is unseen, since what is seen is temporary, but what is unseen is eternal.”
അയാളതും പറഞ്ഞ് അവളുടെ വിടർന്ന കണ്ണുകളിലേക്കു നോക്കി അല്പം കുസൃതിയോടെ ഒരു  ചിരി ചിരിച്ചു മുന്നോട്ടു നടന്നു.
അവൾ വേഗം തന്നെ ഒപ്പമെത്തി.  "അതിനോടെനിക്ക് യോജിപ്പില്ല ദേവ്. ആർത്തിപൂണ്ട  മനുഷ്യരുടെ പറച്ചിലാണത്. മനുഷ്യനെന്നും കാണാത്തവയെ അന്വേഷിച്ചു  സഞ്ചരിക്കുന്നു. തേടിപ്പിടിച്ചു കണ്ടുകഴിയുമ്പോൾ അവയുടെ സൗന്ദര്യം അവന്റെ മനസ്സിൽ പതുക്കെ അസ്തമിക്കാൻ തുടങ്ങും. അപ്പോളവൻ വീണ്ടും അടുത്തവയന്വേഷിച്ചു യാത്രയാരംഭിക്കുന്നു.ദൈവത്തിൽ പോലും മനുഷ്യൻ  വിശ്വസിക്കുന്നത് അവനു  പ്രാപ്യമല്ലാത്തതുകൊണ്ടാണ്. പ്രണയത്തെ നോക്കൂ..പ്രാപ്യമല്ലാത്ത പ്രണയത്തിന് എന്നും മനുഷ്യന്റെ മനസ്സിൽ നിത്യ യൗവ്വനമാണ്. അപ്രാപ്യമായതെന്തും അനശ്വരമാണെന്നു മനുഷ്യൻ സങ്കൽപ്പിക്കുന്നു.  ഒന്നിൽ നിന്ന് അടുത്തതിലേക്ക് പായുന്ന ദുരമൂത്ത മനസ്സിനെ ന്യായീകരിക്കാൻ അവനുണ്ടാക്കിയ പേച്ചാണ്  കാണാത്തവയെല്ലാം അനശ്വരമെന്നത്.
പക്ഷേ നിങ്ങൾ ചിലപ്പോഴെങ്കിലും ഖേദിക്കാറില്ലേ.. പുതിയവയെത്തേടി അലയുമ്പോൾ നഷ്ടമായ  ചില പഴയതിനെപ്പറ്റി?  ജീവിതം ഉച്ചയോടടുക്കുമ്പോൾ നടന്നു കിതച്ച ഓരോ മനുഷ്യനും കണക്കെടുപ്പ് നടത്താറുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്ക്..  സ്നേഹിച്ചതിന്റെയും വെറുത്തതിന്റെയും കണക്ക്.. താനറിയാതെ കയ്യിൽ നിന്നും വഴുതിപ്പോകുന്ന നിമിഷങ്ങളുടെ കണക്ക്! ....ഏറ്റവും ഇഷ്ടപ്പെട്ടത് എന്നൊന്നുണ്ട് ദേവ്. ഇനിപ്പറയൂ നിങ്ങൾ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും മനോഹരമായതെന്താണ് " അവൾ വീണ്ടുമയാളുടെ കണ്ണുകളിലേക്കു ചൂഴ്ന്നു നോക്കി..
ഇപ്പോളവൾ കഥ കേൾക്കാൻ വെമ്പുന്ന കുഞ്ഞല്ല ... കാലപ്രവാഹത്തിലെങ്ങോ ശിലീഭൂതമായ തന്റെ ഹൃദയം താനറിയാതെ ഉത്ഘനനം ചെയ്തെടുത്തവളത്രെ! അവളുടെ കണ്ണുകളിൽ ഊത നിറമുള്ള  ചിത്രശലഭങ്ങളല്ല ... തീ പിടിച്ച പൈൻ മരക്കാടുകൾ ... അവയിൽ നിന്നും  പടർന്ന നാളങ്ങളാൽ നഗ്നമാക്കപ്പെട്ട അയാളുടെ ആത്മാവ് അവളോട്‌ ഉറക്കെപ്പറയാൻ ആഗ്രഹിച്ചു "നീ.. നീയാണത്..  ഞാൻ കണ്ടെത്തിയവയിൽ ഏറ്റവും മനോഹരമായത് !"
എങ്കിലും  ഒരു നിമിഷത്തേക്ക് നിസ്സഹായനായിപോയ  അയാൾ പറഞ്ഞതിതാണ്.
"നന്ദാദേവിയുടെ താഴ്‌വരയിൽ,  പുഷ്പവതീ നദിക്കരയിൽ  കണ്ടെടുത്ത ഒറ്റക്കല്ലിൽ തീർത്ത ഒരു കൊച്ചു പുരാതന ദേവീ ക്ഷേത്രം" !
എരിഞ്ഞമർന്ന പൈന്മരക്കാടിനുമേൽ മഞ്ഞു പെയ്തു...
"മടങ്ങുന്നതിനു മുൻപ് ഞങ്ങളെ അവിടെ കൊണ്ടു പോകുമോ ദേവ്? "
അയാളവളുടെ മുടിയിഴകൾ വാത്സല്യത്തോടെ ചെവിക്കു പിന്നിലേക്കൊതുക്കി വച്ചുകൊടുത്തുകൊണ്ട് പറഞ്ഞു. "Come Tamog,  let us see where Hema going to take us now"!

(തുടരും.. )

ശിലീഭൂതം-2

പത്തുമണിക്ക് ലെക്ചർ ഹാളിൽ എത്തിയപ്പോഴും പന്ത്രണ്ടാമത്തെ കസേര ഒഴിഞ്ഞുതന്നെ കിടന്നു. ഒരു നിമിഷം അതിലേക്ക് നോക്കിയതിനു ശേഷം അയാൾ   പറഞ്ഞു " ഞാൻ  നിങ്ങളെപ്പോലെ കാലത്തിനു പിന്നിലേക്ക് സഞ്ചരിക്കുന്ന ഒരാത്മാവാണ്.  നിങ്ങൾക്ക് അല്പം മുന്നിൽ നടന്നുവെന്ന് മാത്രം. ഇപ്പോൾ നമ്മൾ ഈ സത്രത്തിൽ വച്ച്  കണ്ടുമുട്ടിയിരിക്കുന്നു.  ഞാൻ കടന്നു പോന്നതിന്  ശേഷം മാറിയ  കാഴ്ചകൾ നിങ്ങൾ എനിക്ക് പറഞ്ഞു തരിക. ഞാൻ കണ്ടത് നിങ്ങൾക്കും പറഞ്ഞു തരാം"
പെട്ടെന്ന് അനുവാദം  ചോദിക്കാതെ പന്ത്രണ്ടാമത്തെയാൾ കടന്നുവന്നു. മുൻപേ പോയ യാത്രികന്റെ കാൽപാടുകൾ അല്പം പോലും ഗൗനിക്കാത്ത യാത്രിക. അയഞ്ഞ കറുത്ത ടി ഷർട്ടും കാക്കി നിറമുള്ള കാർഗോയും അണിഞ്ഞ അവൾ ഒഴിഞ്ഞ കസേരയിലേക്ക്  നടന്നപ്പോൾ യുവാക്കളെല്ലാം കൗതുകത്തോടെ നോക്കി.  അഴിഞ്ഞു കിടക്കുന്ന  അനുസരണയില്ലാത്ത ചുരുണ്ട നീളൻമുടിക്ക്  ജനാലച്ചില്ലിലൂടെ വന്ന വെയിൽതിളക്കത്തിൽ ഉണങ്ങിയ പൈൻമരക്കായകളുടെ നിറം. കറുത്ത വലിയ കണ്ണട അല്പം ഉയർത്തിവച്ച് അവൾ നോട്ട്പാഡിൽ എന്തോ കുത്തിക്കുറിച്ചു. കഴുത്തിൽ സാളഗ്രാമം കോർത്തിട്ടിരിക്കുന്ന ചരടിൽ മെലിഞ്ഞു നീണ്ട വിരലുകൾ കുരുക്കി ഇടയ്ക്കിടെ മുന്നോട്ടു വലിക്കുന്നുണ്ട്.

അയാൾ അവളുടെ നേരെ നടന്നുകൊണ്ടു പറഞ്ഞു." Hi there, i think i did not meet u in the morning . I'm Dr. Devdut."

അതുവരെ പരിസരം മറന്ന് ഇരുന്ന അവൾ ഒന്നും സംഭവിക്കാത്ത മട്ടിൽ എഴുന്നേറ്റ്  അയാൾക്ക് ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു " yes  Dr.Dev.  I know. Very pleased to meet you. Myself Thamoghna . Working in anthropology".

ഇന്ത്യയിൽ നിന്നാണ്  . എങ്കിലും അവൾ  ഒരു ബൊഹീമിയൻ പെൺകൊടിയെ ഓർമിപ്പിച്ചു. അവളുടെ മുഖത്തെ കൂസലില്ലായ്മ അയാൾക്ക്‌ എന്തോ ഒരലോസരം സൃഷ്ടിക്കുന്നു. അതുവരെ തലയുയർത്തിനിന്ന മഹാമേരുവിന്റെ ശിഖരം  ഒരു ചെറു ഭൂചലനത്തിൽ ഉലഞ്ഞ പോലെ !
Infact its a boy name..ദേവൻ തമാശയെന്നവണ്ണം കൂട്ടിചേർത്തു. എന്നിട്ട് നീരസം പുറത്തു കാണിക്കാതെ ചോദിച്ചു "So Ms. Thamoghna, how do you describe yourself as an anthropologist? "

ഒരു നിമിഷം പോലും പാഴാക്കാതുള്ള മറുപടി കേട്ട് കുട്ടികൾ അല്പം ആശ്ചര്യത്തോടെ ദേവനെ നോക്കി. " A soul who dig deep into the strange human past. I have understood  that much in this short period.Perhaps it may take a life time to know what  Anthropology is"
" മനുഷ്യന്റെ വിചിത്രമായ ഭൂതകാലത്തിലേക്ക് യാത്രപോകുന്ന ഒരാത്മാവാണ് ഞാൻ... അത്രയേ എന്നെക്കുറിച്ചെനിക്കറിയൂ "

അവളുടെ കണ്ണുകളിൽ ഒരു ശിശിരകാല തടാകം ഉറഞ്ഞു കിടക്കുന്നു.... അവൾ ചൂഴ്ന്നു നോക്കുന്നത് എങ്ങോട്ടാണ് !
സത്യമായും ഈ മുഖം താൻ എവിടെയോ കണ്ടിട്ടുണ്ട് ! ശിലീഭൂതമായ ഹൃദയത്തിനുമേൽ വിരലോടിക്കുന്ന മായൻ കന്യക! അയാൾ നടുക്കത്തോടെ  പിന്നോട്ടു നീങ്ങി ക്ലാസ്സ്‌ തുടർന്നു.
"ചരിത്രാതീത മനുഷ്യൻ ഏറ്റവും അവസാനമായി കടന്നെത്തിയ പ്രദേശങ്ങളാണ് കിഴക്കൻ ഏഷ്യയിലെ പർവത ശിഖരങ്ങൾ...ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കൊണ്ട് മറ്റു സംസ്കൃതികളുമായി വിരളമായി മാത്രമേ അവർക്ക് ഇടപെടലുകൾ നടത്തുവാൻ സാധിച്ചുള്ളൂ... അതിനാൽ ഇന്നും ഇവരുടെ പിന്മുറക്കാരുടെ ജനിതക ഘടനയിൽ നിങ്ങൾക്ക് കാര്യമായ വ്യതിയാനങ്ങൾ കാണുവാൻ സാധിക്കില്ല "

മനുഷ്യൻ ആത്യന്തികമായി ഒരു ഊരു തെണ്ടിയാണല്ലോ. എന്നാൽ സഞ്ചരിക്കുന്ന ഇടങ്ങളത്രയും കീഴ്പ്പെടുത്താൻ അവൻ ഉൽക്കടമായി ആഗ്രഹിക്കുന്നു. പ്രകൃതിയോട് നിരന്തരം സമരം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യൻ ചിലയിടങ്ങളിൽ പക്ഷേ തോറ്റുപോകാറുണ്ട്...  ഈ പർവത നിരകൾ അവന്റെ  പ്രയാണങ്ങളെ നിഷ്കരുണം വെല്ലുവിളിച്ചുകൊണ്ടിരുന്നു.... യാതനകളിൽ പിൻബലമേകാൻ സങ്കല്പത്തിലെങ്കിലും  അവനെക്കാൾ കരുത്തുള്ള എന്തെങ്കിലുമൊന്ന് ഉണ്ടായേ മതിയാകുകയുള്ളുവല്ലോ  ... ഇവിടുത്തെ  മിക്കവാറും ആരാധനാമൂർത്തികളുടെ ഉത്ഭവം അവിടെ നിന്നും തുടങ്ങുന്നു...

ഊരുതെണ്ടിയായ തന്റെ ഉള്ളിലും എന്തിനെയും കീഴ്പ്പെടുത്താൻ മാത്രമാഗ്രഹിക്കുന്ന ഒരു പുരാതന മനുഷ്യനുണ്ട്. പക്ഷെ എന്തുകൊണ്ടോ ഈ നിമിഷം,  രണ്ടു കണ്ണുകൾ... നിശ്ചലമായിക്കിടക്കുന്ന രണ്ടു ശിശിരകാല തടാകങ്ങൾ.. ആ പുരാതന മനുഷ്യനെ വെല്ലുവിളിക്കുന്നു... അസംസ്കൃതനായ അയാളുടെ മുഖം അതിൽ തെളിഞ്ഞു കാണുന്നതുപോലെ...
ദേവൻ അസ്വസ്ഥനായിക്കൊണ്ടിരുന്നു... തമോഗ്നയിലേക്ക് നോട്ടമെത്താതിരിക്കാൻ  മനപ്പൂർവം ശ്രദ്ധിച്ചു.. അവൾ അപ്പോൾ   പ്രോജെക്ടറിന്റെ വെളിച്ചത്തിൽ മിന്നിമറയുന്ന ചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു... ഡ്രോണുകൾ പകർത്തിയ ആകാശ വീക്ഷണങ്ങളുണ്ട്...അതിലവൾ  മനുഷ്യ പലായനങ്ങളുടെ വഴിത്താരകൾ തിരഞ്ഞുകൊണ്ടിരുന്നു...

ടീ ബ്രേക്കിനിടയിൽ ഹേമ ചോദിച്ചു " Dev, there was one girl from Institute of Archeology. Did you meet her? She got a really nice profile"

"Ms.Thamoghna" അയാൾ അലസമായൊരു മറുപടിയിലൊതുക്കി. ഓരോ കാന്റിഡേറ്റിനെയും വ്യക്തമായി വിലയിരുത്തേണ്ടതുണ്ട്. മികച്ച വിദ്യാർത്ഥിക്ക്‌  ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ് കൊടുക്കും. അടുത്ത ഏതെങ്കിലും ഗ്ലോബൽ എസ്കവേഷൻ ടീമിൽ അവസരവും. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കുക എന്നതാണ് നിയമം. വരും ദിവസങ്ങളിലെ ഫീൽഡ് ട്രെയിനിങ് സെഷനുകളിൽ കുട്ടികളെ കൂടുതൽ മനസ്സിലാക്കാം.
ചായ കുടിച്ചുകൊണ്ട് കുട്ടികൾ പുറത്തെ പുൽത്തകിടിയിൽ ഇളവെയിലേറ്റു  സൊറപറയുന്നു. വിക്ടർ അവരുടെ കൂട്ടത്തിൽ വളരെപെട്ടെന്ന് ശ്രദ്ധിക്കപ്പെടും.  അയാൾ ജർമനിയിൽ നിന്നാണ്. തിളങ്ങുന്ന പച്ചക്കണ്ണുകളുള്ള അയാളുടെ ചോദ്യങ്ങൾ മറ്റുള്ളവരെ  തുടർചർച്ചകളിലേക്ക്‌  നയിക്കും.അയാൾ തമോഗ്നയുമായി എന്തോ സംസാരിച്ചുകൊണ്ടു നിൽക്കുന്നു.
കുട്ടിയാണവൾ. അരുതെന്ന് സ്വയം  വിലക്കിയിട്ടും തന്റെ കണ്ണുകൾ അനുസരണക്കേടു കാണിച്ച് അവളെ പിന്തുടരുന്നതെന്തിന്!
അൽപനേരം എന്തോ സംസാരിച്ചതിന് ശേഷം ഒഴിഞ്ഞ കപ്പ് കുറച്ചകലെയുള്ള മേശമേൽ വച്ച്‌,  പുല്തകിടിയുടെ  അതിരിൽ  പന്തലിച്ചു  നിൽക്കുന്ന ഓക്ക്മരച്ചുവട്ടിലേക്ക്‌  അവൾ നടന്നു. കാറ്റിൽ ഉതിർന്നു വീണ ഇലകളിൽ ചിലത് മുടിയിൽ കുരുങ്ങിയത് അറിഞ്ഞു പോലുമില്ലെന്ന് തോന്നി.മേഘങ്ങൾ മേലാപ്പ് ചാർത്തുന്ന താഴ്‌വരകളിലേക്ക്‌ കണ്ണുകളയച്ചു നിശ്ചലയായവൾ   നിൽക്കുമ്പോൾ,  തനിക്കറിയാത്ത ഏതോ പൗരാണിക സങ്കല്പങ്ങളിലേക്ക് ഊളിയിടുകയാണോ !

അടുത്ത സെഷൻ ഹേമയുടേതാണ്. അവർ കുട്ടികളോട് ഓക്ക് മരത്തിനു ചുവട്ടിൽ ഇരിക്കുവാൻ പറഞ്ഞ് എങ്ങോട്ടാ പോയി. അല്പസമയത്തിനു ശേഷം ഒരു പുസ്തകവുമായി തിരിച്ചു വന്നു. " So we gonna sit under the tree as always! " ദേവൻ ചരിച്ചുകൊണ്ടു പറഞ്ഞു .

"നോക്കൂ എത്ര സുഖമുള്ള കാലാവസ്ഥ...കുട്ടികൾ അതാസ്വദിക്കട്ടെ ".. നിങ്ങളും വരൂ.. discussion രസകരമാക്കാൻ നിങ്ങൾക്ക് എന്നേക്കാൾ മിടുക്കുണ്ടല്ലോ "
ചിന്തയിലാണ്ടു പുറം തിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയെ   തട്ടി വിളിച്ച്  അവർ  ഇങ്ങനെ പറഞ്ഞു... "Hey, messy hair.. we are moving to the next session". ചുരുൾമുടിയിൽ കുരുങ്ങിക്കിടന്ന ഒരില വാത്സല്യത്തോടെ ഹേമ  എടുത്തുമാറ്റുമ്പോൾ അവൾ പൊടുന്നനെ തന്റെ നേർക്ക് നോക്കിയതെന്തിനാണ്...

 കുമയൂണിലെ ഗുഹാചിത്രങ്ങളെക്കുറിച്ചും ശിലാലിഖിതങ്ങളെക്കുറിച്ചുമാണ് ഹേമ സംസാരിച്ചത്. ചില പുസ്തകങ്ങളും പരിചയപ്പെടുത്തി. തൊട്ടടുത്ത ദിവസം അൽമോറയിലെ വിഖ്യാതമായ ശിലാചിത്രങ്ങൾ സന്ദർശിക്കണം . കുമയൂണിൽ ഇനിയും കണ്ടെത്താത്തതായി എത്രയോ പുരാതന ഗുഹകൾ... ! അവയിൽ ഒന്ന് നമ്മൾ എല്ലാവരും ചേർന്ന് ഉത്ഘനനം ചെയ്യാൻ  പോകുന്നു ! കുട്ടികൾ ആവേശഭരിതരായി...

വിക്ടർ ചോദിച്ചു.. "അസംസ്കൃതനായ ശിലായുഗ മനുഷ്യന്  ചിത്രങ്ങൾ വരയ്ക്കാൻ പ്രചോദനം ഉണ്ടായത്  എങ്ങിനെയാണ്? ആയുധങ്ങൾ കണ്ടുപിടിക്കപ്പെട്ടത് അതിജീവനത്തിന്റെ ഭാഗമായതുകൊണ്ടെന്നു വിചാരിക്കാം.  കല മനുഷ്യന്റെ അതിജീവനത്തിന് ഒഴിച്ചുകൂടാൻ വയ്യാത്തതാണെന്നു ഞാൻ ഒട്ടും വിചാരിക്കുന്നില്ല.

കാറ്റിലുലയുന്ന ഓക്കുമരച്ചില്ലകൾ പോലെ ചിലമ്പിച്ച സ്വരം മറുപടിയായി എത്തുന്നു. തമോഗ്നയാണ്.

"മനുഷ്യൻ എപ്പോഴും സങ്കൽപ്പങ്ങളുടെ ലോകത്തു ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണ്. യാഥാർഥ്യങ്ങൾ അവനെ വീർപ്പുമുട്ടിക്കുന്നു. വിരസമായ യാഥാർഥ്യങ്ങളിൽനിന്നുള്ള അവന്റെ പാലായനങ്ങൾ അവസാനിക്കുന്നത് ഭാവനയുടെ കവാടത്തിലാണ്. വിക്ടർ, നിങ്ങളൊന്നാലോചിച്ചു നോക്കൂ.. കുടിലിൽ ഉറങ്ങുന്നവൻ കൊട്ടാരത്തിലുറങ്ങുന്നതു സങ്കൽപ്പിക്കുന്നു... കൊട്ടാരത്തിലുറങ്ങുന്നവൻ അതിവിശാലമായ  സാമ്രാജ്യം വെട്ടിപ്പിടിച്ച്  അതിന്റെ കോട്ടകൾക്കുള്ളിൽ ഉറങ്ങുന്നത് സങ്കൽപ്പിക്കുന്നു... നിങ്ങളീ നിമിഷം അതിപ്രശസ്തനായ ചരിത്രാന്വേഷകനായി തീരുന്നത് സങ്കൽപ്പിക്കുന്നില്ലേ...
ഏറ്റവും പ്രിയപ്പെട്ടവയെ ഭാവനയിലെങ്കിലും ചേർത്തുപിടിക്കുക എന്നുള്ളത് മനുഷ്യന്റെ ജൈവിക ചോദനയിലൊന്നാണ്. മനുഷ്യനെ മറ്റുജീവികളിൽ നിന്നു വ്യത്യസ്തനാക്കുന്നതും അവന്റെ ഭാവന എന്നതൊന്നു  മാത്രമത്രെ. ആധുനികതയിലേക്കുള്ള കുതിപ്പ് പോലും അവന്റെ അതുല്യമായ ഭാവന ഒന്നുകൊണ്ടു മാത്രം സംഭവിച്ചതല്ലേ.
 ഒന്നു സങ്കൽപ്പിച്ചു നോക്കൂ.. ഒരു പുരാതന മനുഷ്യൻ നഷ്ടപ്പെട്ട തന്റെ പ്രണയിനിയെ ഓർമ്മിച്ചെടുക്കുന്നത്... അയാളുടെ പ്രാകൃതമായ മനസ്സിന്  അവളുടെ രൂപം അതേ പോലെ പകർത്തുവാനാവില്ല. എങ്കിലും ചില പ്രതീകങ്ങളെങ്കിലും തനിക്ക് ചുറ്റുമുള്ള ചുവരുകളിൽ കോറിയിടാതിരിക്കാൻ അയാൾക്ക്‌ കഴിയില്ല തന്നെ !
യഥാർത്ഥ ജീവിതത്തിൽ ലഭിക്കാത്ത സ്വാതന്ത്ര്യവും സംതൃപ്തിയും അവനു ഭാവന നൽകുന്നുണ്ട്. അതിനാൽ ഏകനായി ഇരിക്കുമ്പോൾ അവനതിൽ അഭയം പ്രാപിക്കുന്നു ...വേദനകളിൽ നിന്നുള്ള മുക്തി....ചിലപ്പോൾ കോടാനുകോടി വാക്കുകൾ കൊണ്ടുപോലും സംവദിക്കാനാകാത്ത വികാരങ്ങളിൽനിന്നുള്ള മുക്തി.. അതാണ്‌ കല നിങ്ങൾക്ക് നൽകുക..
നോക്കൂ വിക്ടർ, ഒന്നോർത്താൽ സ്വപ്‌നങ്ങളില്ലാതെ ഒരു മനുഷ്യന് അതിജീവനം സാധ്യമാകുമോ? "

വിക്ടർ ഇടപെട്ടു. ഉച്ചരിക്കാനുള്ള പ്രയാസം കൊണ്ടാണെന്ന് തോന്നുന്നു അയാൾ അവളെ ടിമോ എന്നാണ് വിളിച്ചത് " നോക്കൂ Ms. Tmo, എങ്കിൽ സ്വപ്നം കാണുന്നവരെല്ലാം എന്തുകൊണ്ട് കലാകാരന്മാരാകുന്നില്ല! എല്ലാ മനുഷ്യരും സ്വപ്നം കാണാൻ കഴിവുള്ളവരാണ്.പക്ഷേ അവരെല്ലാം പിക്കാസോയും ക്ളോഡ് മോണേറ്റും ആകുന്നില്ലല്ലോ ! "

" നിങ്ങൾക്ക് തെറ്റി വിക്ടർ ". വീണ്ടും ഓക്ക്മരച്ചില്ലകൾ കാറ്റിലുലഞ്ഞു. "നിങ്ങൾ ഭാവനാശേഷിക്കു മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു. സംസ്കൃതമായത് എന്ന് നിങ്ങൾ വിചാരിക്കുന്നതാണ് നിങ്ങൾക്ക് കലാസൃഷ്ടി. നോക്കൂ, ഒരിക്കൽ പോലും, അപൂർണമായെങ്കിലും ഒരു  ചിത്രം വരക്കാൻ ശ്രമിക്കാത്ത, പാട്ടു പാടാൻ ശ്രമിക്കാത്ത, അതിനൊപ്പം ചുവടുവയ്ക്കാൻ അറിയാത്ത   ഒരു കുഞ്ഞിനെ നിങ്ങൾ കണ്ടിട്ടുണ്ടോ? കല എന്നത്കൊണ്ട് ഒരു സാമാന്യ മനുഷ്യന്റെ തല ച്ചോർ  ഉദ്ദേശിക്കുന്നത് ആത്മാവിഷ്കാരം മാത്രമാണ്. It doesn't matter whether it is refined or unrefined. എന്നിട്ടും നോക്കൂ നാമെല്ലാം ചില നിമിഷങ്ങളിലെങ്കിലും ചിന്തകൾ സംവദിക്കാൻ അശക്തരാണ്. It is strange that there is no language to translate human soul... sometimes each and every emotions goes untranslatable! Like some unknown ancient texts!"

സത്യമാണ്.  മനുഷ്യാത്മാവിനെ  പരിഭാഷപ്പെടുത്താൻ പര്യാപ്തമായ ഭാഷ എന്നൊന്നില്ല തന്നെ... സംവദിക്കാനാവാത്ത ചിന്തകളുടെ തടങ്കലിൽ അശരണനായി നിലകൊള്ളുന്ന  മനുഷ്യൻ! അങ്ങനെയൊരാൾ തന്റെയുള്ളിൽ ഉണ്ടോ?   അവൾ പറഞ്ഞവസാനിപ്പിച്ചതിന് ശേഷം തന്റെ നേർക്കു നോക്കുന്നതെന്തിന്? ഉറഞ്ഞുകിടന്ന ശിശിരകാലതടാകങ്ങളിൽ പൊടുന്നനെ  വെയിൽ പരന്നു. അവയുടെ  കരകളിലെങ്ങോ ഉണർന്ന വസന്തത്തിൽ  ഒരു ഗൂഢമന്ദസ്മിതത്തിന്റെ മൊട്ട് വിരിയാനാരംഭിച്ചു ! അതിന്റെ സൗരഭം അനന്തകാലമായി ഇരുൾമൂടി അടഞ്ഞു കിടന്നിരുന്ന തന്റെ ആത്മാവിനുള്ളറകളിലേക്കു ക്ഷണിക്കാതെ കടന്നു വരുന്നു... അയാൾ അസ്വസ്ഥനായി എഴുന്നേറ്റു മുറിയിലേക്ക് നടന്നു!

(തുടരും.. )